Sunday, August 25, 2019

കാമാഖ്യ

കാമാഖ്യ





ആസാമിലെ ഒരു പ്രമുഖ തീര്‍ഥാടനസ്ഥാനമാണ് കാമരൂപിലെ കാമാഖ്യ. ഗുവഹത്തി നഗരത്തില്‍ നിന്ന് മൂന്നുനാഴിക മാറി, നീലാചല്‍ എന്ന കുന്നിന്‍ മുകളില്‍, ഹൃദ്യമായ ഗൃഹാകൃതികള്‍ക്കിടയില്‍ ക്ഷേത്രം. മന്ദിരത്തിനകത്തെ ചെറിയ ഗുഹക്കുള്ളില്‍ നിലത്ത് കല്‍ഫലകത്തില്‍ കൊത്തിവെച്ചു കാണുന്ന  യോനിയാണ് പ്രതിഷ്ഠ.

ഭഗവതി ആദിപരാശക്തിയുടെ പ്രതാപരുദ്രയായ സങ്കല്പമാണ് കാമാഖ്യ. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. ഗുഹാന്തരാളത്തിലെ നീരുറവ ശിലാതടത്തില്‍ ഈര്‍പ്പമായി ഇറ്റി നില്‍ക്കുന്നു. തളം കെട്ടിയ വെള്ളം കൈക്കുമ്പിളില്‍ കോരിയെടുത്ത് രുചിക്കാം.  അമ്മയുടെ ഋതുകാലധാരയുമായി ബന്ധപ്പെട്ട ചുവപ്പുചാന്തില്‍ അഭിഷിക്തമാണ് പരിസരം.

ആര്‍ത്തവനാളുകളില്‍ നീരുറവയിലും രക്തത്തിന്റെ ലാഞ്ഛനകള്‍ കാണുമത്രേ.  കാമാഖ്യദേവിക്ക് പൂക്കള്‍ക്കൊപ്പം ഏറ്റവും ഇഷ്ടം പോത്തിനെ ബലി കൊടുക്കുന്നതാണ്. പോത്തിറച്ചി നിവേദ്യമായി ലഭിക്കും. പ്രസാദമാണ്. ഇത് ഭക്തർ കറിയാക്കി കഴിക്കുന്നു. ഭഗവതിയുടെ ആര്‍ത്തവ ദിനത്തിലാണ് പ്രശസ്തമായ അംബൂബാച്ചി മേള.

കാമരൂപിലെ യോനീപൂജ ആസാമിന്റെ പൂര്‍വചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പരാശക്തീ സങ്കല്പമായ കാമാഖ്യയുടെ ആധാരമാണ്. ബ്രഹ്മപുത്രയുടെ തീരത്തെ ആദ്യത്തെ രാജവംശം കാമാഖ്യയുടെ തിരുനാമത്തിലാണ് ജനിച്ചത്. കാമാഖ്യയുടെ ഊറ്റത്തെച്ചൊല്ലിയുള്ള അഭിപ്രായ വൈരുധ്യങ്ങളില്‍ നിന്നാണ് വടക്കുകിഴക്കനിന്ത്യയില്‍ ശൈവ-വൈഷ്ണവ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്.

‘കാളികാപുരാണം’, ‘യോഗിനീതന്ത്രം’ എന്നീ പൗരാണിക ഗ്രന്ഥങ്ങള്  കാമാഖ്യയുടെ വിവിധ ചൈതന്യ പ്രത്യക്ഷങ്ങള്‍ സ്വരൂപിച്ച ഒരു ശക്തിസങ്കല്പം സ്ഥാപിച്ചിട്ടുണ്ട്.

പിതാവായ ദക്ഷന്റെ യാഗത്തിന് ക്ഷണിക്കപ്പെടാതെ ചെന്ന് അപമാനിതയായ സതി ആത്മഹത്യ ചെയ്തു. ക്രുദ്ധനായ ശിവന്‍ പത്നിയുടെ ജഡവും ചുമന്ന് സംഹാരതാണ്ഡവത്തിനു പുറപ്പെട്ടു. ശിവന്റെ ക്രോധം മനുഷ്യവംശത്തെ മൊത്തത്തില്‍ സംഹരിക്കുമെന്നു ഭയന്ന വിഷ്ണു ചക്രായുധത്താല്‍ സതിയുടെ ജീവനറ്റ ദേഹം വെട്ടി തുണ്ടുകളാക്കി. യോനീഭാഗം വന്നുവീണത് ബ്രഹ്മപുത്രയുടെ തീരത്ത് ഒരു കുന്നിന്‍മുകളിലാണ്. കുന്ന് അതോടെ നീലിച്ച് നീലാചലമായി അറിയാന്‍ തുടങ്ങി.

മൂന്നു ലോകങ്ങളും സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ പരമമായ സൃഷ്ടിശക്തി തന്നില്‍നിന്ന് ആവിര്‍ഭവിക്കുന്നുവെന്ന് ബ്രഹ്മാവ് ഊറ്റം കൊണ്ടു. ഈ അഹംഭാവത്താല്‍ പ്രകോപിതയായ ജഗദംബ ആദിപരാശക്തി സ്വശരീരത്തില്‍ നിന്ന് ‘കേശി’ എന്ന രാക്ഷസരൂപത്തെ ജനിപ്പിച്ചു. പിറന്നുവീണതും ‘കേശി’ ബ്രഹ്മാവിനെ പിടിച്ചു വിഴുങ്ങുവാനാഞ്ഞു. ഭയചകിതനായ ബ്രഹ്മാവ് വിഷ്ണുവിനെയും കൂട്ടി ഓടി രക്ഷപ്പെട്ടു. കേശീപുരം എന്നൊരു നഗരവും തീര്‍ത്ത് പാര്‍പ്പു തുടങ്ങിയ രാക്ഷസന്‍ മൂന്നു ലോകങ്ങളെയും വിരട്ടാന്‍ തുടങ്ങി. ബ്രഹ്മാവിനെ കൊല്ലുക എന്ന അട്ടഹാസം മൂവുലകങ്ങളിലും പ്രതിധ്വനിച്ചു. മരണഭയം നിമിത്തം പൊങ്ങച്ചം കളഞ്ഞ് ബ്രഹ്മാവ് വിഷ്ണുവിനെയും കൂട്ടിച്ചെന്ന് പരാശക്തിയെ പ്രസാദിപ്പിച്ച് കേശിയില്‍ നിന്ന് സംരക്ഷണം യാചിച്ചു.

സംതൃപ്തയായ മഹാമായ ബ്രഹ്മന്റെ ഊറ്റം തീര്‍ക്കാന്‍ കേശിയെ സൃഷ്ടിച്ചത് താന്‍ തന്നെയെന്ന്വെളിപ്പെടുത്തി. പിന്നെ മഹാദേവി സംഹാരമന്ത്രം ജപിച്ച് കേശിയെ ചാമ്പലാക്കി. ആ ചാമ്പലില്‍ നിന്ന് ഏറെ വലുതും ഏറെ ചെറുതുമല്ലാത്ത ഒരു പര്‍വതം സൃഷ്ടിക്കുവാന്‍ ബ്രഹ്മാവിനെ നിയോഗിച്ചു. പര്‍വതം നിറയെ പശുക്കള്‍ക്ക് തിന്നുവാന്‍ രുചികരമായ പുല്ലുവളരണം. പശുക്കൂട്ടം തിന്നുതീര്‍ക്കുന്ന പുല്ലിന്റെ അളവനുസരിച്ചാവും ബ്രഹ്മന്റെ പാപം ഒടുങ്ങുന്നത്. ബ്രഹ്മാവും വിഷ്ണുവും സമ്മതിച്ചു. ഭഗവതി പ്രാര്‍ഥന നടത്തിയ ഇടത്തില്‍ അവര്‍ കണ്ടുനില്‍ക്കെ പരാശക്തിയുടെ സൃഷ്ടിശക്തിയില്‍നിന്ന് ഒരു യോനീചക്രം രൂപം കൊണ്ടു. എല്ലാറ്റിന്റെയും ആധാരവും തുടക്കവും ഈ യോനീചക്രമാണെന്ന് അവള്‍ അനുശാസിച്ചു. ഭാവിയില്‍ സൃഷ്ടിതുടങ്ങും മുമ്പ് യോനീപൂജ നടത്തുവാന്‍ ബ്രഹ്മാവിനോട് ആജ്ഞാപിച്ചു. അങ്ങനെ ബ്രഹ്മാവിന്റെയും എല്ലാവരുടെയും നന്‍മക്കായി മഹാദേവി യോനീചക്രം സൃഷ്ടിച്ച് കാമരൂപത്തില്‍ പ്രതിഷ്ഠിച്ചു.

വിഷ്ണുപത്നിയായ ഭൂമിമാതാവിന് ജനിച്ച മിഥിലയിലെ നരകന്‍ എന്ന ദൈത്യന്‍ പ്രതാപശാലിയായി വളര്‍ന്നു. പിതാവിന്റെ ആശീര്‍വാദത്തോടെ നരകന്‍ പ്രാഗ്ജ്യോതിഷപുരത്ത് (ആസാമിന്റെ പഴയ പേര്‍) പ്രവേശിച്ച് പുതിയ ഒരു രാജവംശം സ്ഥാപിച്ചു. നരകനുമുമ്പ് പ്രാഗ്ജ്യോതിഷപുരം ശിവന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. വിഷ്ണുവിന്റെ ഉപദേശപ്രകാരം നരകന്‍ ഭഗവതി കാമാഖ്യയുടെ ആരാധകനായി. തന്റെ രാജ്യാതിര്‍ത്തിയില്‍ മറ്റൊരുതരം ആരാധനയും പാടില്ലെന്ന് വിലക്കി. പക്ഷേ, കാലക്രമത്തില്‍ നരകന്‍ തേസ്പൂരിലെ രാജാവും ശിവഭക്തനുമായിരുന്ന ബാണനുമായി സൗഹൃദത്തിലായി. ഈ ബന്ധം ആസുരരീതികളില്‍ നരകനെ ആകൃഷ്ടനാക്കി.

ഇന്ദ്രനെയും ദേവന്‍മാരെയുമെന്നല്ല ഭഗവതി കാമാഖ്യയെത്തന്നെയും അയാള്‍ നിഷേധിക്കാന്‍ തുടങ്ങി. നരകന്‍ വഴിപിഴച്ചതറിഞ്ഞ് കുപിതനായ വിഷ്ണു പ്രാഗ്ജ്യോതിഷപുരത്തെത്തി അയാളെ വധിച്ചു. തന്നെ നശിപ്പിക്കാനെത്തിയ വിഷ്ണുവിന്റെ പാര്‍ശ്വത്തില്‍ ഉറയൂരിയ ഖഡ്ഗവും കോപാഗ്നി പാറുന്ന നേത്രങ്ങളുമായി മഹാകാളിയായ കാമാഖ്യയുടെ ഭയങ്കരരൂപം മരിച്ചുവീഴുംമുമ്പ് നരകന്‍ കണ്ടു.

പ്രാഗ്ജ്യോതിഷപുരത്തിന്റെ മറ്റൊരു പേരാണ് കാമരൂപ്. ശിവന്റെ രോഷാഗ്‌നിയില്‍ വെണ്ണീറായ കാമന്‍ വീണ്ടും രൂപംപൂണ്ടതിവിടെവെച്ചാണ്.
തന്റെ അന്ത്യകാലത്തില്‍ കാമാഖ്യയുടെ രൂപസൗഭാഗ്യത്തില്‍ ആകൃഷ്ടനായി നരകന്‍ മഹാദേവിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്രെ.

പുലരുംമുമ്പ് ഒരമ്പലവും ഒരു നീരാട്ടുകുളവും മലമുകളിലേക്ക് ഒരു കല്‍പ്പാതയും പണിതുതീര്‍ക്കാന്‍ തയ്യാറെങ്കില്‍ അഭ്യര്‍ഥന സ്വീകരിക്കാമെന്ന് സൂത്രക്കാരിയായ കാമാഖ്യ സമ്മതിച്ചു. ഉപാധി സ്വീകരിക്കപ്പെട്ടു. അമ്പലവും കുളവും വഴിയും പണിതു തീരുന്നതുകണ്ട ദേവി തന്റെ മായയാല്‍ ഒരു കോഴിയെക്കൊണ്ട് പുലരും മുമ്പേ കൂവിപ്പിച്ച് നരകനെ തോല്‍പ്പിച്ചു.

സന്ധ്യാപൂജയുടെ കാലത്ത് അടച്ചിട്ട മന്ദിരത്തിനകത്ത് കാമാഖ്യ നഗ്‌നയായി നൃത്തം ചവിട്ടുമെന്നാണ് നിനവ്. മുസ്ലിം അധിനിവേശത്തെത്തുടര്‍ന്ന് ശിഥിലമാക്കപ്പെട്ടതായി പറയപ്പെടുന്ന കാമാഖ്യക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ പുതുക്കിപ്പണിതത് എ.ഡി. 1665-ല്‍ കച്ച്- ബീഹാര്‍ രാജവംശത്തില്‍പ്പെട്ട നരനാരായണനാണ്. ഇതേ രാജവംശത്തില്‍പ്പെട്ട ഒരു രാജാവിന് ഭഗവതിയുടെ നഗ്‌നനൃത്തം കാണുവാന്‍ മോഹം തോന്നി. കെന്തുകാലായി എന്ന പുരോഹിതന്‍ ക്ഷേത്രഭിത്തിയിലെ ഒരു ദ്വാരത്തില്‍ക്കൂടി ഒളിഞ്ഞുനോക്കിക്കൊള്ളുവാന്‍ രാജാവിനെ ഉപദേശിച്ചു.

രാജാവിന്റെ മിഴികള്‍ നൃത്തംചെയ്യുന്ന കാമാഖ്യയുടെ കണ്ണുകളുമായിടഞ്ഞു. ഗൂഢാലോചനയറിഞ്ഞ കാളി  കുപിതയായി പുരോഹിതന്റെ തല പിച്ചിച്ചീന്തി. രാജാവും സന്തതിപരമ്പരകളും തന്റെ കുന്നിനുനേരെപോലും നോക്കാന്‍ പാടില്ലെന്നു കല്പിച്ചു. ഈ കല്പന ഇപ്പോഴും അനുസരിക്കപ്പെടുന്നു. കച്ച്-ബീഹാര്‍ രാജവംശത്തില്‍പ്പെട്ടവരാരെങ്കിലും നീലാചലത്തിനരികെക്കൂടി കടന്നുപോവുമ്പോള്‍ ഇന്നും കുടകൊണ്ട് സ്വയം മറച്ചുപിടിക്കുന്നു.

നരകന്റെ പതനത്തിനുശേഷം ആസാമിലെ മതവിശ്വാസവും യോനീപൂജയും പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായി. നരകന്‍ പൂജിച്ചിരുന്ന യോനീവൃത്തം സൃഷ്ടിശക്തിയുടെ ആധാരമായ അമ്മ മഹാദേവിയുടെ പ്രതീകമായിരുന്നു. വിഷ്ണുവിന്റെ പാര്‍ശ്വവര്‍ത്തിനിയായി കാമാഖ്യയെ കണ്ടുകൊണ്ടാണ് നരകന്‍ മരിച്ചുവീണത്.

നീലാചലത്തിനു തൊട്ട് ഒരു പൊയ്കയുണ്ട്. ശിവന്‍ പാർവതിയോടൊപ്പം അവിടെ ജലക്രീഡ നടത്തുന്നു. സമീപത്തുള്ള ഭസ്മകൂടമെന്ന മറ്റൊരു കുന്നില്‍ വസിക്കുന്ന ഉര്‍വശി ദേവന്‍മാരുടെ അമൃതം കാമാഖ്യയ്ക്കുവേണ്ടി അപഹരിച്ചു കൊണ്ടുവന്നവളാണ്. അവള്‍ നിത്യവും യോനീവൃത്തത്തിന് അമൃതം നല്‍കുന്നു. നീലാചലത്തിന് വളരെ കിഴക്കുമാറി സുവര്‍ണശ്രീ എന്നൊരു നദിയുണ്ട്. നീരാട്ടിനൊരുങ്ങുന്ന ദേവിയുടെ ശരീരത്തിലെ ചന്ദനച്ചാറും സ്വര്‍ണരേണുക്കളും കഴുകിയെടുത്തൊഴുകുന്നതിനാലാണ് നദിക്ക് ഈ പേരുണ്ടായത്. ഗൗഹാതിനഗരത്തിലെ ‘ഉഗ്രതാര’ ക്ഷേത്രം നില്‍ക്കുന്നയിടത്താണ് സതിയുടെ നാഭീഖണ്ഡം വീണത്.

 കാമാഖ്യയിലെ ത്രിപുരദേവീസങ്കല്‍പത്തിന് മൂന്ന് ഉപാവിഷ്‌കാരങ്ങളുണ്ട് ത്രിപുരബാല, ത്രിപുരസുന്ദരി, ത്രിപുരഭൈരവി. ത്രിപുരബാല കന്യകാരൂപമാണ്. കുമാരീപൂജയാണ് പ്രിയം. കാമാഖ്യക്ഷേത്രത്തില്‍ മുന്‍പ് കന്യകാപൂജയും നടപ്പുണ്ടായിരുന്നു. ജാതിഭേദമില്ലാതെ ഏതു കന്യകയിലും മഹാത്രിപുര സുന്ദരിയെ നിരൂപിച്ച് ആരാധന നടത്താം. ഇപ്പോഴും കാമാഖ്യക്ഷേത്രത്തില്‍ കുമാരീപൂജയുണ്ട്. അഞ്ചുവയസ്സിനും ഒമ്പത് വയസ്സിനുമിടയിലുള്ള ബാലികകളെയാണ് പൂജക്കിരുത്തുന്നത്. ദേവാലയപ്രാന്തത്തില്‍ ഈ പ്രായക്കാരായ പെണ്‍കുട്ടികള്‍ സന്ദര്‍ശകരോട് നാണയത്തുട്ടുകള്‍ ആവശ്യപ്പെടും. നിരസിക്കുന്നത് ശരിയല്ല. കാമരൂപത്തിലെ എല്ലാ കന്യകകളും ത്രിപുരബാലയുടെ അവതാരങ്ങളാണ്. ദേവിയെ നിരസിക്കുന്നതിന് തുല്യമാണവരെ നിരസിക്കുന്നത്. ത്രിപുരസുന്ദരിക്ക് മൂന്ന് പ്രത്യക്ഷങ്ങളുണ്ട്. മൂന്നും ആരാധിക്കപ്പെടുന്നു. ശരീരമധ്യമാണ് ധ്യാനകേന്ദ്രം. സുഭഗയും സര്‍വാഭരണവിഭൂഷിതയുമാണ് ദേവി. ‘ഉദയസൂര്യന്റെ പ്രഭാപൂരത്തോടെ ദേവി ത്രിപുരസുന്ദരി താമരത്തല്‍പ്പത്തിലിരിക്കുന്നു.
നയനങ്ങള്‍ക്കു പ്രിയംകരിയായി, പ്രപഞ്ചത്തില്‍ ആസക്തിയുടെ തിരക്കൂത്തുകള്‍ക്കു കാരണക്കാരിയായി’ (കാളികാപുരാണം).

ത്രിപുരഭൈരവി ചുവപ്പുനിറമുള്ളവളും ചുവന്ന പട്ടുടുത്തവളുമാണ്. ത്രിപുരയുടെ ഏറ്റവും പ്രാഭവമാര്‍ന്ന പ്രത്യക്ഷമാണിത്. ആയിരം സൂര്യന്‍മാരുടെ തീക്ഷ്ണതയാര്‍ന്ന കണ്ണുകള്‍ ദ്രുതമായി ചലിക്കുന്നു.

ചുവന്നതെന്തും ദേവിക്ക് പ്രിയമാണ്. ചുവന്ന പൂക്കള്‍, ചുവന്ന തുണിക്കഷണങ്ങള്‍, ചുവന്ന ചാന്ത് എന്നിവ കാമാഖ്യയില്‍ പൂജാദ്രവ്യങ്ങളാണ്. ബലി ഭൈരവിയെ പ്രീതിപ്പെടുത്തും. പെണ്‍മൃഗങ്ങള്‍ പാടില്ല. കാമാഖ്യയില്‍ നിത്യവും ആണാടിനെ ബലികൊടുക്കുന്നു. ഒമ്പത് യോനീരൂപങ്ങള്‍ക്ക് നടുവില്‍ സ്ഥിതിചെയ്യുന്ന ഒരു യോനീരൂപത്തിലാണ് (ശ്രീചക്രം) ഭൈരവിയെ നിരൂപിക്കുന്നത്. അപ്പോള്‍ അവള്‍ ത്രിപുരമഹാസുന്ദരിയാണ്. നീലാചലത്തിലെ യോനീചക്രത്തില്‍ ഭൈരവീസങ്കല്പം ആരോപിക്കപ്പെടുന്നത് ഇങ്ങനെയാണ്. യോഗിനീതന്ത്രത്തില്‍ കാമരൂപത്തെ ഒമ്പത് യോനികളുടെ ഇരിപ്പിടമായി വിവരിക്കുന്നുണ്ട്. നീലാചലത്തെ യോനീചക്രം അവയ്ക്കിടയിലെ കേന്ദ്രപുണ്യസ്ഥാനമാണ്.

ശക്തിസ്വരൂപിണി ഭഗവതി എന്ന സങ്കല്പം ദക്ഷിണേന്ത്യയിലാണ് ആദ്യം ആവിര്‍ഭവിച്ചതെന്ന് അഭിപ്രായമുണ്ട്. പക്ഷേ, അത് യോനീപൂജയായി പരിണമിച്ചതും താന്ത്രികകല്പനകളായി വ്യാപകമായി പ്രസരിച്ചതും ആസാമിലെ കാമാഖ്യക്ഷേത്രത്തില്‍ വെച്ചാണ്. തന്ത്ര ബുദ്ധയിസത്തിലെ താരസങ്കല്പവും (കാളി) ബ്രഹ്മപുത്രയുടെ തീരങ്ങളില്‍വെച്ചാണ് പുഷ്ടിപ്രാപിച്ചിട്ടുള്ളത്. ശൈവവിശ്വാസങ്ങള്‍ക്കൊപ്പം ശക്തിപൂജയും നൂറ്റാണ്ടുകളോളം ആസാമിലെ മതജീവിതത്തില്‍ പ്രഭാവം പുലര്‍ത്തി.

പക്ഷേ, ഇന്നും സമതലത്തിലെ ജീവിതത്തില്‍ കാമാഖ്യ അതിഗാഢമായ ഒരന്തര്‍ഗതമാണ്. ബിഹുനൃത്തങ്ങളിലൂടെ, ഫോക്ക്ഗാനങ്ങളിലൂടെ, ഗ്രാമീണരുടെ വിശ്വാസങ്ങളിലൂടെ അത് പ്രകടമാവുന്നു. കാമാഖ്യയിലെ ഏഴു സഹോദരിമാര്‍ (സപ്തമാതൃക്കൾ) ബ്രഹ്മപുത്രയുടെ ഒഴുക്കിനെതിരെ കിഴക്ക് സാദിയവരെ യാത്രചെയ്യുന്നുവെന്നു ഗ്രാമീണര്‍ വിശ്വസിക്കുന്നു. വസൂരിയുടെ പൂമൊട്ടുകള്‍ വിതച്ചുകൊണ്ടാണ് ഭഗവതിയുടെ യാത്ര. ഗ്രാമത്തില്‍ ആര്‍ക്കെങ്കിലും വസൂരിബാധയുണ്ടാവുമ്പോള്‍ ഭയവും വിനയവും അനുനയവും കലര്‍ന്ന കാമാഖ്യകീര്‍ത്തനങ്ങള്‍ ഗ്രാമീണര്‍ പാടുന്നു.

വൃക്ഷങ്ങളും ലതകളും അവളുടെ ആഗമനമറിഞ്ഞ് തലകുനിക്കുന്നു. കാമാഖ്യയിലെ ഏഴു പെണ്ണുങ്ങള്‍ ഒഴുക്കിനെതിരെ ബ്രഹ്മപുത്രയിലൂടെ പുറപ്പാടായിരിക്കുന്നു. പര്‍വതങ്ങളിലേക്ക് പടര്‍ന്നുകൊണ്ടാണവര്‍ വരുന്നത്. ഭയപ്പെടേണ്ടകൂട്ടരേ, കാമാഖ്യ കനിവുറ്റവളാണ്. അവളുടെ വഞ്ചിനിറയെ പൂച്ചെണ്ടുകളുണ്ട്. സ്നേഹോപഹാരമായി പൂമൊട്ടുകള്‍ നിറയെ വാരിക്കോരി വിതരണംചെയ്തു കൊണ്ടാണവളുടെ യാത്ര എന്നത്രെ പ്രാർഥന.

കാമാഖ്യക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ‘അമ്പുബാച്ചി’ (അമ്പ് = ജലം, ബാച്ചി = ആവിഷ്‌കരണം, പ്രകടനം). അമ്പുബാച്ചിയുടെ മൂന്നുദിവസങ്ങള്‍ ആസാമില്‍ പൊതുവെ വ്രതാനുഷ്ഠാന ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ കാമാഖ്യ രജസ്വലയാവുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രവാതിലുകള്‍ അടച്ചിട്ടിരിക്കും. പക്ഷേ, ക്ഷേത്രപരിസരത്തില്‍ ഒരു വമ്പിച്ച മേള നടക്കുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ഥാടകര്‍ ഈ ദിവസങ്ങളില്‍ നീലാചലത്തില്‍ വന്നുചേരും. നാലാംദിവസം ക്ഷേത്രകവാടങ്ങള്‍ അവര്‍ക്കുവേണ്ടി തുറക്കപ്പെടുന്നു. പതിവ് പൂജകള്‍ ആരംഭിക്കും. പുരോഹിതന്‍ നല്‍കുന്ന ചുവന്ന തുണിക്കഷണങ്ങളുമായാണ് തീര്‍ഥാടകര്‍ മടങ്ങുക. മഹാഭഗവതിയുടെ ആര്‍ത്തവരക്തം പുരണ്ട ആ തുണിക്കഷണങ്ങള്‍ അഭിവൃദ്ധിയുടെ വാഗ്ദാനമാണ്..

Wednesday, August 21, 2019

ഉഡുപ്പി ശ്രീകൃഷ്ണൻ

ഉഡുപ്പി ശ്രീകൃഷ്ണൻ




ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ . ഇവിടെ കൃഷ്ണൻ ഒരു കുട്ടിയായി, കൈയ്യില്‍ തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്‍ക്കുന്ന രൂപമാണ്.

'ദിഗ്വാസസം കനക ഭൂഷിത ഭൂഷിതാംഗം'
പറയുന്ന സുന്ദര രൂപം.
അരയില്‍ ഒരു പട്ടുകോണകം പോലും ഇല്ല. എന്നാലോ യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞീട്ടും ഉണ്ട്.

ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെ സ്വർണ്ണാലങ്കാരങ്ങളാൽ മൂടി വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുന്ന കരിങ്കറുപ്പനായ കൃഷ്ണനെ കാണാൻ എന്തു ഭംഗ്യാന്നോ?

എന്തിനാ കണ്ണൻ ഇങ്ങിനെ തിരിഞ്ഞു നിന്നത് ന്നറിയാമോ?
ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു സംഭവം ഇതിനു പിന്നിലുണ്ട്.

അബ്രാഹ്മണനായ കനകദാസര്‍ തികഞ്ഞ കൃഷ്ണ ഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അടക്കാനാവാത്ത ആഗ്രഹം തോന്നി. പക്ഷേ എന്താ ചെയ്യാ? അയിത്തം കല്പിച്ച കീഴ്ജാതിക്കാർ ക്ഷേത്രത്തിനു മുന്നിലെ വഴിയിൽപ്പോലും
വരാൻ പാടില്ലാത്ത കാലമായിരുന്നു അത്. അദ്ദേഹം എന്നും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സിൽ കണ്ട് കീർത്തനങ്ങൾ പാടുക പതിവായിരുന്നു. ഒരോ ദിവസം കഴിയും തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. ഒരു ദിവസം അദ്ദേഹം ഹൃദയം പൊട്ടുന്ന സങ്കടത്തോടെ പാടി

"കൃഷ്ണാ നീ ബേഗനെ ബാരോ...’
ബേഗനേ ബാരോ മുഖവന്നീ തോരോ'

കൃഷ്ണാ നീ വേഗം വരൂ
വേഗം വരൂ, ആ തിരുമുഖം ഒന്ന് കാണിയ്ക്കൂ

കാലലന്ദിഗേ ഗജ്ജെ നീലദ ബാവുലി നീലവർണ്ണനെ നാട്യവാടുത്ത ബാരോ

കാലിൽ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്, നീലവർണ്ണാ നൃത്തം ചെയ്തുകൊണ്ടു വരൂ

ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉങ്ങുര;
കോരളോളൂ ഹാകിദ വൈജയന്തി മാലേ

അരയിൽ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലിൽ മോതിരമിട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടുകൊണ്ടു വരൂ

കാശീ പീതാംബര കൈയ്യല്ലി കൊളലു മെയ്യോളൂ പൂസീത ശ്രീഗന്ധ ഗമഗമ

കാശി മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ
( കാശിയിലെ പട്ട് അതി വിശേഷമാണ്)

തായികേ ബായല്ലീ മുജ്ജഗവന്ന തോരോ ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ

വാ തുറന്നു മൂവുലകവും അമ്മയെ കാണിച്ച ഉഡുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ

അവസാനത്തെ വരി പാടിയതും അദ്ദേഹം കരഞ്ഞുപോയി. തന്റെ കുഞ്ഞി വായ്ക്കുള്ളിൽ സർവ്വപ്രപഞ്ചവും കാണിച്ചുകൊടുത്ത കണ്ണാ ഈ ജഗത്തിനെ ഉദ്ധരിക്കുന്ന നിനക്ക് എന്റെ മുന്നിൽ ഒന്നു വരാൻഎന്താണ് പ്രയാസം? എന്നീട്ടും വന്നില്ലല്ലോ എന്ന ഒരു പരിഭവം കൂടി ഈ വരികളിൽ ഉണ്ട്. ആ ഭക്തന്‍റെ സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ കണ്ണനും ഭക്തവാത്സല്യത്താൽ തളർന്നുപോയി. പെട്ടെന്ന് കണ്ണൻ പുറകിലേക്ക് തിരിഞ്ഞു. തന്റെ കൈയിലുള്ള മത്തു കൊണ്ടു ചുവരില്‍ ദ്വാരങ്ങൾ ഉണ്ടാക്കി കനകദാസര്‍ക്ക്‌ ദര്‍ശനം നല്‍കി. പിന്നീട് ആ വിഗ്രഹത്തെ പഴയതുപോലെ തിരികെ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഉഡുപ്പി കൃഷ്ണൻ ഭക്തവാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.


Tuesday, August 20, 2019

അക്ഷമാല

അക്ഷമാല




മഹാത്രിപുരസുന്ദരിയുടെ മഹാകാളീരൂപം ചിത്രങ്ങളില്‍ക്കൂടി ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കാളിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന അസ്സുരശിരസ്സുകളോടുകൂടിയ മാല ഓര്‍മ്മവരും. അമ്പത് ശിരസ്സുകളാണ് ആ മാലയിലുള്ളത്. അ എന്ന അക്ഷരം മുതല്‍ ക്ഷ എന്ന അക്ഷരം വരെയുള്ള 51 അക്ഷരങ്ങളെയാണ് ആ മാല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ‘അക്ഷ’മാല എന്ന പേരുണ്ടായി. സ്വരങ്ങളും വ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള അമ്പത് അക്ഷരങ്ങള്‍ കൂടാതെ ക്ഷ എന്ന അക്ഷരം അമ്പത്തൊന്നാമതായി ഈ മാലയുടെ മേരുവായി കല്‍പിക്കപ്പെട്ടിരിക്കുന്നു.



ഷഡാധാരചക്രങ്ങളെക്കുറിച്ച് നമ്മുക്ക് അറിയാം. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ആ ആറ് ആധാരചക്രങ്ങള്‍.വിശുദ്ധി എന്ന ചക്രത്തിന് പതിനാറ് ദളങ്ങളുണ്ട്. ഓരോ ദളവും അ മുതല്‍ അഃ വരെയുള്ള പതിനാറ് സ്വരങ്ങളുടെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടള്ളുന്നവയാണ്.അനാഹതചക്രത്തിന് പന്ത്രണ്ട് ദളങ്ങളുള്ളതില്‍ ഓരോദളവും അനുക്രമമായി ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട് വ്യഞ്ജനങ്ങളുടെയും,മണിപൂരകം എന്ന ചക്രത്തിന് പത്ത് ദളങ്ങളുള്ളതില്‍ ഓരോ ദളവും ശേഷമുള്ള ഡ മുതല്‍ ഫ വരെയുള്ള പത്ത് വ്യഞ്ജനങ്ങളുടെയും,



സ്വാധിഷ്ഠാനമെന്ന അടുത്ത ചക്രത്തിന് ആറ് ദളങ്ങളുള്ളതില്‍ ഓരോ ദളവും ബ മുതല്‍ ല വരെയുള്ള ആറ് വ്യഞ്ജനങ്ങളുടെയും,മൂലാധാരചക്രത്തില്‍ ആകെ നാല് ദളങ്ങളുള്ളതില്‍ വ,ശ,ഷ,സ എന്ന നാല് ഊഷ്മാക്കളുടെയും, പുരികമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിന് രണ്ട് ദളങ്ങളുള്ളതില്‍ വലതുവശത്തുള്ള ദളത്തില്‍ ഹ എന്നും ഇടതുവശത്തുള്ള ദളത്തില്‍ ക്ഷ എന്നുമുള്ള രണ്ട് അക്ഷരങ്ങളുടെയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇപ്രകാരം ആകെ അമ്പത് അക്ഷരങ്ങളും അമ്പത് ദളങ്ങളിലായി സ്പന്ദനസ്വഭാവത്തോടെ വിരാജിക്കുന്നു എന്ന് യോഗതന്ത്രശ്ശാസ്ത്രങ്ങള്‍.ഒരക്ഷരമുച്ചരിക്കുമ്പോള്‍ മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മം എന്ന ചക്രത്തില്‍ ആയിരം ദളങ്ങളുള്ളതില്‍ ഓരോ ദളത്തില്‍ ഓരോ അക്ഷരമെന്ന പ്രകാരം ഇരുപത് ആവൃത്തി സ്പന്ദനസംഘാതമുണ്ടാകുന്നു.യോഗസാധനയില്‍ക്കൂടി സിദ്ധി കൈവന്ന യോഗി തന്റെ ഇച്ഛാശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്ന മന്ത്രത്തിലെ ഓരോ അക്ഷരവും അതത് ചക്രത്തിലെ അതത് ദളങ്ങളെ സ്പന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമ്പോള്‍ മൂര്‍ദ്ധാവില്‍ അതേ അവസരത്തില്‍ ഓരോ അക്ഷരവും ഇരുപതുവീതം ദളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അനേകതന്ത്രികളില്‍നിന്ന് ശ്രുതിലയമായുണ്ടാകുന്ന സ്വരധാരപോലെയുള്ള നാദത്തോടുകൂടി പ്രകമ്പിതമായി ക്കൊണ്ടിരിക്കുന്ന ശരീരത്തിനുള്ളില്‍ കുണ്ഡലിനീശക്തി ഉണര്‍ന്നാടുന്നു. യോഗികള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ആ ശബ്ദത്തെ ഝങ്കാരം എന്നു യോഗശാസ്ത്രത്തില്‍ പേരിട്ടിരിക്കുന്നു. ‘ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളില്‍…’ എന്ന് ഹരിനാമകീര്‍ത്തനം.ദളങ്ങള്‍ എന്നു പറയുമ്പോള്‍ അതിസൂക്ഷ്മമായ നാഡീകേന്ദ്രങ്ങളെന്നും അക്ഷരവിന്യാസം എന്നു പറയുമ്പോള്‍ ആ നാഡീകേന്ദ്രങ്ങളില്‍ ഓരോ അക്ഷരത്തിനുമുണ്ടാകുന്ന പരാദ്യവസ്ഥകളുമാണെന്ന് അറിയുക.15 സ്വരങ്ങള്‍ 15 യോഗിനിമാരുടെ മൂലപ്രതീകങ്ങളായി തന്ത്രശാസ്ത്രം വിവരിക്കുന്നു. എട്ട് ദുര്‍ഗ്ഗാപരിചാരികമാരും സപ്തമാതൃക്കളുമടങ്ങിയതാണ് ഈ 15 യോഗിനിമാര്‍.അഷ്ടപരിചാരിണിമാര്‍ ഇവരാണ്: മാര്‍ജ്ജനി, കര്‍പ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലി, നായിക, ജയ. സപ്തമാതൃക്കള്‍:- ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, മാഹേന്ദ്രീ, വാരാഹീ, ചാമുണ്ഡീ. ഈ സപ്തമാതൃക്കളില്ലാത്ത ഒരു ക്ഷേത്രവും കാണുകയില്ല. ശ്രീകോവിലിന്റെ തെക്കുവശത്തായി, ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ ബലിതൂകുന്ന വഴിയില്‍ ഈ ശിലകള്‍ കാണാവുന്നതാണ് എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ക്കുക.