Tuesday, November 12, 2019

ഭക്തനായ ഭരതന്‍

ഭക്തനായ ഭരതന്‍
🙏🙏🙏🙏🙏🙏🙏




ശ്രീരാമദേവന്‍ കാട്ടിലേക്ക് യാത്രയായ ശേഷം അയോദ്ധ്യയിലേക്ക് യാത്രതിരിച്ച സുമന്ത്രരേ കുറിച്ചും, നഗരവാസികളെ കുറിച്ചും ഇതിനു മുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു...

അയോദ്ധ്യയിലെത്തിയ സുമന്ത്രര്‍ ആദ്യം ചെന്നത്, കൈകേയിയുടെ അന്തപുരത്തില്‍ വിഷമിച്ച് തളര്‍ന്ന് കിടക്കുന്ന ദശരഥ മഹാരാജാവിനടുത്തായിരുന്നു.പുത്രവിയോഗത്താല്‍ ദുഃഖിതനായ ദശരഥന്‍, രാമഭഗവാനെ വനത്തിലാക്കി തിരിച്ച് വന്ന സുമന്ത്രരോട് തന്നെ രാമമാതാവായ കൌസല്യയുടെ അന്തപുരത്തിലെത്തിക്കാന്‍ പറയുന്നു.
എന്നാല്‍ അവിടെ മഹാരാജാവിനെ എതിരേറ്റത് കൌസല്യാദേവിയുടെ കുറ്റപ്പെടുത്തലുകളായിരുന്നു.മകനെ പിരിഞ്ഞ അമ്മയുടെ രോദനങ്ങള്‍ കേട്ടപ്പോള്‍ ദശരഥന്‍ കൌസല്യയോട് ഒരു കഥ പറഞ്ഞു..
ഒരു പഴയ നായാട്ടിന്‍റെ കഥ..

ശ്രീരാമഭഗവാന്‍ കാട്ടില്‍ പോയതില്‍ ദുഃഖിച്ചിരിക്കുന്ന കൌസല്യാദേവിയെ സന്തോഷിപ്പിക്കാന്‍ ദശരഥ മഹാരാജാവ്, താന്‍ പണ്ട് നായാട്ടിനു പോയ വീരചരിതങ്ങള്‍ പറയാന്‍ പോകുകയാണെന്ന് നിങ്ങള്‍ കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി!!
ഈ നായാട്ടിന്‍റെ കഥ, ഒരു ശാപത്തിന്‍റെ കൂടി കഥയാണ്..പുത്രവിയോഗ ദുഃഖത്താല്‍ മരിക്കട്ടെ എന്ന് മഹാരാജാവിനെ ശപിച്ച ഒരു പിതാവിന്‍റെ കഥയാണ്..അതേ, ഇതൊരു കദന കഥയാണ്..

ദശരഥ മഹാരാജാവിന്‍റെ ചെറുപ്പകാലം..
വനങ്ങളില്‍ നായാട്ടിനു പോകുക അദ്ദേഹത്തിനു ഹരമായിരുന്നു.അങ്ങനെ ഒരു നായാട്ട് സമയത്ത് ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുക്കുന്ന ശബ്ദം കേട്ട്, ആ ഭാഗത്തേക്ക് അദ്ദേഹം ഒരു അമ്പെയ്തു.ആന ചരിഞ്ഞു എന്ന സന്ദേശം പ്രതീക്ഷിച്ച അദ്ദേഹം ഒരു മനുഷ്യന്‍റെ രോദനമാണ്‌ കേട്ടത്.
അവിടേക്ക് ചെന്ന മഹാരാജാവ് കണ്ടത് അമ്പേറ്റ് പ്രാണഭയത്താല്‍ പിടയുന്ന ഒരു ബാലനെയാണ്...ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തതല്ലെന്നും, ആ കുമാരന്‍ കുടത്തില്‍ വെള്ളം നിറച്ച ശബ്ദമായിരുന്നു കേട്ടതെന്നും മനസിലായ മഹാരാജാവ് ആത്മാര്‍ത്ഥമായി പറഞ്ഞു:
"ക്ഷമിക്കണം, ആള്‌ മാറി പോയി"
'വല്ലതും പറ്റിയോ' എന്ന് കൂടി ചോദിക്കാഞ്ഞത് ഭാഗ്യം!!

അന്ധരും, താപസരുമായ മാതാപിതാക്കള്‍ക്ക് വെള്ളമെടുക്കാന്‍ വന്ന ഒരു വൈശ്യകുമാരനായിരുന്നു അത്.അറിയാതെ പറ്റിയ അപരാധത്തിനു മഹാരാജാവ് സോറി പറഞ്ഞപ്പോള്‍, 'ഇറ്റ്സ് ആള്‍ റൈറ്റ്' എന്ന് വരവ് വച്ചിട്ട്, തന്‍റെ മരണവാര്‍ത്ത മാതാപിതാക്കളെ അറിയിക്കാനും, അവര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കാനുമുള്ള ചുമതല ദശരഥനു കൈമാറി ആ കുമാരന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.

മകന്‍റെ മരണ വാര്‍ത്തയും അതിനു പിന്നിലെ കഥയും ദശരഥനില്‍ നിന്നും അറിഞ്ഞ ആ മാതാപിതാക്കള്‍, മകന്‍റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു.ആത്മഹൂതിക്ക് മുമ്പ് രാജാവിനെ അവര്‍ ശപിക്കുകയും ചെയ്തു, പുത്രദുഃഖത്താല്‍ മരിക്കട്ടേ എന്ന്.

ആ ശാപം ഫലിച്ചു..
നാല്‌ മക്കളും അടുത്തില്ലാരുന്ന ആ വേളയില്‍, കൌസല്യാദേവിയോട് ഈ ശാപ കഥ പറഞ്ഞിട്ട്, മഹാരാജാവ് നാട് നീങ്ങി.

ദശരഥന്‍റെ മരണവാര്‍ത്ത അറിഞ്ഞ വസിഷ്ഠന്‍, കേകേയ രാജ്യത്തിലായിരുന്ന ഭരതശത്രുഘനന്‍മാരെ തിരിച്ച് വിളിക്കുന്നു.അയോദ്ധ്യയിലെത്തിയ ഭരതന്‍, സത്യാവസ്ഥയറിഞ്ഞ് കൈകേയിയോട് രൂക്ഷമായി പെരുമാറുകയും, കൌസല്യയോട് മാപ്പിരക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ ദശരഥ മഹാരാജാവിന്‍റെ സംസ്ക്കാരകര്‍മ്മം നടത്തുന്നു..
പിറ്റേന്ന് തന്നെ അയോദ്ധ്യാവാസികളേയും കൂട്ടി ഭരതന്‍ യാത്രയായി..
എന്തിനാണെന്നല്ലേ? രാമഭഗവാനെ തിരികെ കൊണ്ട് വരാന്‍..രാജ്യവും ഭരണവും ആ കരങ്ങളില്‍ ഏല്‍പ്പിക്കാന്‍..

അയോദ്ധ്യയില്‍ നിന്നുമുള്ള ഭരതന്‍റെ വരവ് രാമനോട് യുദ്ധത്തിനാണെന്ന് ഗുഹന്‍ തെറ്റിദ്ധരിച്ചെങ്കിലും, സത്യം അറിഞ്ഞ് സഹായിക്കാന്‍ തയ്യാറായി.അങ്ങനെ ഗുഹന്‍റെ സഹായത്തോടെ അവര്‍ ഭരദ്വാജ മുനിയുടെ ആശ്രമത്തിലെത്തി.അന്നവിടെ താമസിച്ചു, പിറ്റേന്ന് വാല്മീകി തയ്യാറാക്കിയ ചിത്രകൂടത്തിലുള്ള രാമന്‍റെ ശാലയില്‍ അവര്‍ ഹാജരായി.

അയോദ്ധ്യയില്‍ നിന്ന് വന്ന അവരില്‍ നിന്നും ദശരഥ വിയോഗം അറിഞ്ഞ രാമലക്ഷ്മണന്‍മാരും, സീതാദേവിയും ദുഃഖിതരാവുന്നു.വസിഷ്ഠമുനി അവരെ ആശ്വസിപ്പിക്കുകയും, ഉദകക്രിയകള്‍ ചെയ്യിക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ തന്‍റെ ആഗമനോദ്ദേശം പറഞ്ഞു..
എന്നാല്‍ ശ്രീരാമഭഗവാനു ഒരേ ഒരു നിലപാടേ ഉണ്ടായിരുന്നുള്ളു..

ഭരതനു രാജ്യം, തനിക്ക് കാനനം!!
രാമന്‍റെ ജന്മലക്ഷ്യം അറിയാവുന്ന വസിഷ്ഠമുനി ഭരതനെ ഉപദേശിക്കുകയും, രാമദേവന്‍ വനവാസത്തിനു പോകേണ്ട ആവശ്യകത ബോധിപ്പിക്കുകയും ചെയ്തു.സത്യം മനസിലായ ഭരതന്‍, രാമദേവന്‍റെ പാദുകം സിംഹാസനത്തില്‍ വച്ച് പൂജിക്കുന്നതിനും, അതിനെ മുന്‍ നിര്‍ത്തി ഭരണം നടത്തുന്നതിനുമായി ഇങ്ങനെ അപേക്ഷിക്കുന്നു:

"പാദുകാം ദേഹി രാജേന്ദ്ര! രാജ്യായതേ
പാദബുദ്ധ്യാ മമ സേവിച്ച് കൊള്ളുവാന്‍
യാവത്തവാഗമനം ദേവദേവ! മേ
താവദേവാനാരതം ഭജിച്ചീടുവന്‍"

രാമദേവന്‍ സമ്മതിക്കുകയും, പാദുകം കൈമാറുകയും ചെയ്തു.തിരിച്ച് പോകുന്നതിനു മുമ്പ് ഭരതന്‍ പറഞ്ഞു:
"പതിനാലു സംവത്സരം തികയുന്നതിനു അടുത്ത നാള്‍ രാമദേവന്‍ തിരിച്ച് വന്നില്ലെങ്കില്‍, ഞാന്‍ അഗ്നി കൂട്ടി ആത്മഹൂതി ചെയ്യും" തിരിച്ച് വരാമെന്ന് രാമന്‍ വാക്ക് കൊടുത്തു, അങ്ങനെ ഭരതന്‍ യാത്രയായി.ഭരതന്‍ പോയതോട് കൂടി, ഇനിയും അവിടെ താമസിച്ചാല്‍ അയോദ്ധ്യാവാസികള്‍ ഇടക്കിടെ വരുമെന്ന് അറിയാവുന്ന രാമദേവന്‍, സീതയേയും ലക്ഷ്മണനെയും കൂട്ടി മഹാരണ്യത്തിലേക്ക് യാത്രയാകാന്‍ തയ്യാറായി.അങ്ങനെ പോകുന്ന വഴിയില്‍ അത്രിയാശ്രമത്തില്‍ പ്രവേശിക്കുകയും, അന്നേ ദിവസം അത്രിമുനിയുടെയും, അദ്ദേഹത്തിന്‍റെ ഭാര്യ അനസൂയയുടെയും ആതിഥ്യത്തില്‍ ആ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തു.
ഇതാണ്‌ ശരിക്കും സംഭവിച്ചത്...

അല്ലാതെ രാമദേവന്‍റെ കൈയ്യില്‍ ബാക്കി ആകെ ഉണ്ടായിരുന്ന പാദുകം വരെ ഭരതന്‍ വാങ്ങി കൊണ്ട് പോയെന്നും, പോകുന്നതിനു മുമ്പ് ഭീക്ഷണിപ്പെടുത്തി എന്നും, ചിത്രകൂടത്തില്‍ നിന്നും അതിഭയങ്കരമായ വനത്തിലേക്ക് പറഞ്ഞയച്ചെന്നുമുള്ള കെട്ട് കഥകള്‍ക്ക് രാമായണത്തില്‍ ഒരു സ്ഥാനവുമില്ല

Friday, November 8, 2019

താരക ബ്രഹ്മം


താരക ബ്രഹ്മം.



ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത് താരക ബ്രഹ്മമായ ശ്രീധര്‍മശാസ്താവാണ്.

തരണം ചെയ്യുന്നവന്‍ എന്നാണ് ഇതിനര്‍ത്ഥം. മനുഷ്യനെ സംസാര സാഗരത്തില്‍നിന്നും തരണം ചെയ്ത് സര്‍വദുരിതങ്ങള്‍ക്കും അപ്പുറത്തുള്ള മോക്ഷത്തിലേക്ക് നയിക്കുന്നതിനെ ധര്‍മശാസ്താവ് അനുഗ്രഹിക്കുന്നു. മഹാവിഷ്ണുവിന്റെയും ശിവന്റെയും സമന്വയത്തില്‍നിന്നാണ് താരകബ്രഹ്മമായ ധര്‍മശാസ്താവ് ഉടലെടുത്തത്. സംരക്ഷണത്തിന്റെയും സമന്വയത്തിന്റെയും പ്രതീകമാണ് ശ്രീധര്‍മശാസ്താവ്.

മനുഷ്യന്റെ ആത്മീയ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗത്തെയും ധര്‍മത്തിന്റെ സര്‍വ സാന്നിധ്യത്തെയു താരകബ്രഹ്മം പ്രതിനിധാനം ചെയ്യുന്നു. ബോധമണ്ഡലത്തെ അതിന്റെ പരിമിതികളില്‍ നിന്നും മോചിപ്പിച്ച് പരമചൈതന്യത്തില്‍ ലയിപ്പിക്കുക എന്നതാണ് മനുഷ്യന്റെ ആത്മീയ സാധനയുടെ ലക്ഷ്യം. ഉള്ളിലുള്ള ദിവ്യശക്തിയെ ഉണര്‍ത്തുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയുമാണ് സാധകന്റെ പ്രയത്‌നം. 

യുഗങ്ങളില്‍ ഏറ്റവും ദുരിതപൂര്‍ണമായ കലിയുഗത്തില്‍ സര്‍വദുഃഖങ്ങളില്‍ 
നിന്നും ഭക്തരെ മോചിപ്പിച്ച് ആത്മീയാനുഭൂതിയിലേക്കും ശാശ്വത മുക്തിയിലേക്കും നയിക്കുന്ന ശക്തിയാണ് താരക ബ്രഹ്മമായ ധര്‍മശാസ്താവ്.
സാധാരണ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ ഇരിക്കുന്നത്, നില്‍ക്കുന്നത്, കിടക്കുന്നത് എന്നിങ്ങനെ മൂന്ന് രൂപത്തിലാണ്. നില്‍ക്കുന്ന രൂപത്തിലാണ് മിക്ക വിഗ്രഹങ്ങളും. അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അനന്തന്റെ മേല്‍ ശയിക്കുന്ന രീതിയിലാണ് ഭഗവാന്റെ രൂപം.

ശബരിമല ശ്രീധര്‍മശാസ്താവിന്റെ വിഗ്രഹം ഇരിക്കുന്ന രൂപത്തിലാണെങ്കിലും മറ്റെവിടെയും കാണാത്ത വിധത്തിലാണ്. പത്മാസനം, സിദ്ധാസനം, വജ്രാസനം, ഗോമുഖാസനം എന്നീ രീതികളിലാണ് സാധാരണയായി ഇരിക്കുന്ന വിഗ്രഹങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എന്നാല്‍ മറ്റു ക്ഷേത്രങ്ങളിലെ ദേവസങ്കല്‍പ്പത്തിന്റെ ഇരുപ്പിന്റെ രീതിയിലല്ല ശബരിമലയില്‍.
അര്‍ദ്ധാസന രൂപം, യോഗപാദാസനം, യോഗരൂഢസിദ്ധാസനം എന്നീ രീതികളില്‍ പറയാവുന്ന ഇരുപ്പാണ് ഇവിടെ ശ്രീധര്‍മ ശാസ്താവിന്റേത്. 

സാധാരണ ദേവ വിഗ്രഹങ്ങള്‍ ജാഗ്രതാ വസ്ഥയിലാണുള്ളത്. എന്നാല്‍ ശബരിമലയില്‍ താപസ്സ ഭാവത്തിലാണ്. സാധാരണ ദേവവിഗ്രങ്ങള്‍ സിംഹാസനത്തിലിരിക്കുമ്പോള്‍ ഇവിടെ പീഠത്തിലാണ്. വിഗ്രഹങ്ങള്‍ ഇടത്തൊ വലത്തൊ കാല്‍മടക്കി വച്ചാല്‍ ലൗകികഭാവത്തെ പ്രതിനിധീകരിക്കുന്നു. പുരുഷരൂപത്തിലുള്ള ദേവന്‍ ഇടതുതുട മടക്കിവെച്ചതായി കണ്ടാല്‍ അത് തന്റെ പത്‌നീഭാവത്തിലുള്ള ദേവിയെക്കൂടി സഹവസിപ്പിക്കാനാവും. ഇടതുവശം ഭാര്യയുടെ സ്ഥാനമാണ്. പാര്‍വതീ ദേവി ഭഗവാന്റെ ഇടതുതുടയിലാണ് സാന്നിദ്ധ്യം ചെയ്യുന്നത്. വലതുതുട മകനൊ മകള്‍ക്കൊ ഉള്ളതാണ്.

നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലാണ് ശബരിമലയിലെ ശ്രീധര്‍മശാസ്താവിന്റെ പ്രതിഷ്ഠ. നൈഷ്ഠിക ബ്രഹ്മചാരിയും താപസനുമായ ശ്രീധര്‍മ ശാസ്താവ് ലൗകികപരമായ യാതൊരു ബന്ധവും ഇല്ലെന്ന് കാണിക്കുവാനാണ് ഇരിക്കുന്ന അവസ്ഥയ്ക്ക് ഭംഗം വരാതെ തന്നെ കാലുകള്‍ അല്‍പ്പം ഉയര്‍ത്തി ഇരുമുട്ടിനെയും അരക്കെട്ടിനെയും ചേര്‍ത്തുകൊണ്ട് കാലുകളെ യോഗപട്ടത്താല്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
       ശ്രീ ഭൂതനാഥ സദാനന്ദാ
           സറ്വ ഭൂത ദയാപരാ
     രക്ഷ രക്ഷ മഹാ ബാഹോ
   ശാസ്ത്രേ തുഭ്യം നമോ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ആദിത്യഹൃദയ മന്ത്രം


ആദിത്യഹൃദയ മന്ത്രം


സൂര്യന്‍ ഊര്‍ജത്തിന്റെ അക്ഷയഖനി ആണെന്നും, ആ ഊര്‍ജത്തെ ശരിയായി പ്രയോജനപ്പെടുത്തിയാല്‍ അത്ഭുതകരമായ രക്ഷാമാര്‍ഗ്ഗം അതിലൂടെ മനുഷ്യന് ലഭിക്കുമെന്നും ഭാരതത്തിലെ പൂര്‍വികര്‍ മനസിലാക്കിയിരുന്നു, അവർ അത്  അനുഭവിച്ചറിഞ്ഞിരുന്നു.
ഈ സൂര്യമാഹാത്മ്യം എടുത്തു കാട്ടുന്ന ഒരു സന്ദര്‍ഭം രാമായണത്തിലുണ്ട്. അവതാര പുരുഷനായിരുന്നിട്ടും ദിവ്യ ബാണങ്ങള്‍ കൈയ്യിലുണ്ടെങ്കിലും യുദ്ധത്തിനിടെ രാവണന്റെ പരാക്രമ മികവില്‍ ശ്രീരാമന്‍ ഒന്നു പകച്ചുപോയി. രാവണന്‍ തന്നെ ജയിക്കാനാണു സാധ്യതയെന്ന് രാമന്‍ മനസില്‍ ചിന്തിച്ചു. അങ്ങനെ ഏറെക്കുറെ ചിന്താവിവശനായി, മൗനിയായി. യുദ്ധക്കളത്തില്‍ തളര്‍ന്നുനിന്നു.
ഇതുകണ്ട് യുദ്ധം കാണാന്‍ ആകാശത്തിൽ വന്നിരുന്ന ദേവകളെല്ലാം ആശങ്കാകുലരായി. അവര്‍ക്കൊപ്പം അഗസ്ത്യ മഹര്‍ഷിയും ഉണ്ടായിരുന്നു. രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹര്‍ഷി താഴോട്ടിറങ്ങി രാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. രാമന്‍ മനസില്‍ ചിന്തിച്ചത് അഗസ്ത്യ മുനി അകക്കണ്ണില്‍ കണ്ടു.
അദ്ദേഹം രാമനോട് പറഞ്ഞു. ”രാമാ, വിഷാദം വേണ്ടാ. ഞാന്‍ ഒരു ഉപായം പറഞ്ഞു തരാം; ഒരു വിശേഷമന്ത്രം. ഇതു ജപിച്ചശേഷം രാവണനുമായി യുദ്ധം ചെയ്യൂ. വിജയം ഉറപ്പ്. അതു കൊണ്ട് പരാജയശങ്ക ദൂരെക്കളയൂ.’ തുടര്‍ന്ന് അദ്ദേഹം ആദിത്യഹൃദയ മന്ത്രം രാമന് ഉപദേശിച്ചു കൊടുത്തു.
”സന്താപനാശകരായ നമോനമ’
എന്നതില്‍ തുടങ്ങി
”സത്യസ്വരൂപായ നിത്യം നമോനമ’ എന്നവസാനിക്കുന്ന ആദിത്യഹൃദയം മൂന്നു തവണ ജപിച്ച് രാമന്‍ രാവണനെ ജയിക്കുകയും  ചെയ്തു.
മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മ വിശ്വാസവും ഊര്‍ജ്ജവും നല്‍കുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം.
രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്.  ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കില്‍ അജ്ഞതയും വിഷാദവും അലസതയുമകന്നു ഹൃദയശുദ്ധി കൈവരും. ജീവിതത്തില്‍ നിത്യവിജയിയാവാന്‍ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ശീലിപ്പിക്കുന്നത് ഉചിതമാണ്. ആപത്തിലും ഭയത്തിലും സൂര്യകീര്‍ത്തനം ചൊല്ലുന്നവര്‍ക്ക് രക്ഷ കിട്ടുമെന്നാണു സ്‌തോത്രത്തിന്റെ ഫലശ്രുതി. സൂര്യന്റെ ഹൃദയം അക്ഷയമായ ആ ഊര്‍ജ്ജം മനുഷ്യന് സ്വജീവിതത്തില്‍ ഉപകാരപ്രദമാക്കാമെന്ന് കണ്ടെത്തിയ മന്ത്രമാണ് ആദിത്യഹൃദയം. ഇത് ജപിക്കുന്നതോടെ ശത്രു നാശം മാത്രമല്ല സര്‍വ്വാഭീഷ്ട സാദ്ധ്യവും കൈവരും.

ആദിത്യഹൃദയമന്ത്രം :-
***********************
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

Tuesday, November 5, 2019

ആരാണ് ഈശ്വരൻ ?

ആരാണ് ഈശ്വരൻ?



ദേവന്മാർക്കോ മാമുനിമാർക്കോ പോലും എന്നെ ശരിയായി അറിയുകയില്ല എന്ന് പറഞ്ഞ ആ ശക്തി ആരാണ് ? സമസ്ത പ്രവാചകരേയും ആചാര്യൻമാരെയും കാലാകാലങ്ങളിൽ നമുക്ക് സമ്മാനിച്ചത് ആരാണ് ? ശാസ്ത്ര സാങ്കേതിക വിദ്യക്കുമുന്നിൽ പോലും ദൃശ്യനാകാത്ത ആ പ്രകാശത്തെ ഈശ്വരൻ എന്ന് വിളിക്കുന്നു.

 ആരെയാണോ സ്നേഹത്തിന്‍റെ സാഗരമെന്ന് വിളിക്കുന്നത്, ആരെയാണോ ബുദ്ധിവാന്‍റെയും ബുദ്ധിവാനെന്ന് വിളിക്കുന്നത് ആരെയാണോ സർവശക്തൻ എന്ന് വിളിക്കുന്നത് എല്ലാവരും കയ്യൊഴിയുമ്പോൾ നമ്മൾ ആരെയാണോ ആശ്രയിക്കുന്നത് ആ ഏകനായ സത്യമാണ് ഈശ്വരൻ.

ഈശ്വരൻ ഉണ്ടോ ?
നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല.

പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്.

 ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്.

നമ്മെപ്പോലെ തന്നെ ഈശ്വരനും ഒരാത്മാവ് തന്നെയാണ്. പരമാത്മാവ് എന്നാണ് നമ്മൾ വിളിക്കുന്നത്. ഈ പരമം എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ, ഈ ആത്മാവ് മാത്രം ജനനമരണചക്രത്തിലേക്ക് വരുന്നില്ല, ഈ ആത്മാവിനെ കർമമോ കർമവാസനകളോ ബാധിക്കുന്നില്ല, ജയപരാജയങ്ങൾക്ക് അതീതനാണ്. സുഖദുഃഖങ്ങൾക്ക് അതീതനാണ്, പരിമിതികൾ ഇല്ലാത്തവനാണ്, പ്രപഞ്ചരഹസ്യങ്ങളുടെ ജ്ഞാനമുള്ളവനാണ്.

ഈശ്വരൻ എല്ലാം നടത്തുന്നവനാണോ
നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്‍റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല.

എന്തുകൊണ്ടെന്നാൽ എല്ലാവർക്കും അവരവരുടെ കർമത്തിന്‍റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമത്തിന്‍റെയും ജന്മത്തിന്‍റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത് ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്‍റെയും ആധാരമായി മാനിക്കുന്നു.

ചിലർ എല്ലായിടത്തും ഈശ്വരനുണ്ടെന്ന് കരുതുന്നു. ചിലർ ചില നിശ്ചിത സ്ഥലങ്ങളിൽ ഈശ്വരൻ വസിക്കുന്നെണ്ടെന്നു കരുതുന്നു. ചിലർ ഞാൻ തന്നെയാണ് ഈശ്വരനെന്ന് പറയുന്നു. എന്നാൽ ആത്മാർഥമായി ഈശ്വരനെ വിളിക്കുമ്പോഴെല്ലാം സ്വാഭാവികമായി കണ്ണുകൾ മുകളിലേക്ക് പോകുന്നു. ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലൊരു ലോകത്തിൽ ഈശ്വരൻ വസിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം നോക്കുന്നത്.

എന്നാൽ കണ്ണുകൾ കൊണ്ടോ ടെലസ്കോപ്പ് കൊണ്ടോ സാറ്റലൈറ്റുകൾ മുഖേനയോ കണ്ടെത്താൻ കഴിയാത്ത ആത്മലോകത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കാറുണ്ട്. അഥവാ ചിന്തകളെ യഥാർത്ഥരീതിയിൽ ഏകോപിപ്പിക്കുവാൻ കഴിയുകയാണെങ്കിൽ മനസ്സ് കൊണ്ട് നമുക്ക് ആത്മലോകം വരെ സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. പഞ്ചതത്വങ്ങൾക്കുപരിയായി സ്ഥിതിചെയ്യുന്ന ആറാം തത്വമാണിത്.

 ധ്യാനത്തിലൂടെ ആത്മാവിന്‍റെ ബോധം ഈ തലത്തിലേക്ക് ഉയരുമ്പോൾ തന്‍റെ ഗൃഹത്തിലേക്കെത്തിച്ചേർന്ന പ്രതീതീയുണ്ടാകുന്നു. അവസാനം ഈശ്വരനിലേക്കും എത്തിച്ചേരുന്നു.

ഭൌതീകസൂര്യൻ എങ്ങനെയാണോ ചൂടും വെളിച്ചവും എല്ലാവർക്കും ഒരുപോലെ നൽകുന്നത് അതുപോലെ ആത്മീയ സൂര്യനായ ഈശ്വരനും സർവ്വർക്കും ഒരുപോലെ ആര് എവിടെയാണെങ്കിലും അവർക്ക് ജ്ഞാന പ്രകാശം നൽകുന്നു.

യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ പരോപകാരഭാവനയാടെ, ഓരോരുത്തർക്കും അവരുടെ മൂലഗുണങ്ങളായ സ്നേഹവും ശാന്തിയും സന്തോഷവും ഉണർത്തിക്കൊടുത്ത് നിസ്വാർത്ഥ ഭാവനയോടെ ഈശ്വരൻ സദാ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈശ്വരനെ സമസ്ഥ മതങ്ങളിലും ശിവൻ, റഹിം, കാരുണ്യപ്രകാശം എന്നിങ്ങനെ മംഗളകാരി എന്ന അർത്ഥത്തിലുള്ള നാമങ്ങൾ നൽകി വിളിക്കുന്നത്.

മനുഷ്യർ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്, അഥവാ ഈശ്വരന്‍റെ നിലനിൽപ്പുണ്ടെങ്കിൽ ഈശ്വരന് ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ. ഇതിലൂടെ ഭൂമിയിൽ നന്മ മാത്രം സംഭവിക്കുമല്ലോ. പക്ഷേ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല.

ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുക എന്നതാണ് ഈശ്വരന്‍റെ വിവേകം...

               🙏🏻🕉         🙏🏻🕉         🙏🏻🕉

Saturday, November 2, 2019

ഭഗവാനെ പ്രീതിപ്പെടുത്താനുള്ള എളുപ്പവഴി

ഭഗവാനെ പ്രീതിപ്പെടുത്താനുള്ള എളുപ്പവഴി



ഭാഗവതത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ പ്രീതിപ്പെടുത്താൻ എളുപ്പവഴി ഉദ്ധവർക്ക് പറഞ്ഞ് കൊടുക്കുന്നത് നോക്കാം...

എന്നെ ആരെക്കെ ഭക്തിപൂർവ്വം സ്മരിക്കുന്നുവോ അവർക്കോക്കെ ഞാൻ നിശ്ചയമായും മുക്തി പദം നൽകും. ഭക്തിയോട് കൂടി എന്നെ ഏതു വിധത്തിൽ പൂജിച്ചാലും ആ പൂജ ഞാൻ സ്വികരിച്ച് അവർക്ക് മുക്തി നൽകുന്നതായിരിക്കും. സർവ്വ മന്ത്രങ്ങളേയും മറ്റു തീർത്ഥങ്ങളേയും മറ്റു പ്രാർത്ഥനേക്കാളും ഞാൻ ശ്രേഷ്ടമായി കാണുന്നത് എന്നോടുള്ള നിഷങ്കളങ്കമായ ഭക്തിയാണ്.എല്ലാം ഞാനാണെന്ന് ചിന്തിക്കുകയും ദർശിക്കുകയും സദാ സമയം എന്റെ നാമങ്ങൾ ജപിക്കുകയും ചെയ്യുന്നവൻ എന്റെ ഭക്തനാണ്.

കീർത്തനങ്ങൾ കൊണ്ട് എന്നെ വാഴ്ത്തുന്നവനും എന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നവനും ആ കഥകൾ ഭക്തിപൂർവ്വും കേൾക്കുന്നവനും എന്റെ ഉത്തമ ഭക്തനാണന്നറിയുക. തീർത്ഥസ്നാനം കൊണ്ടോ വേദങ്ങൾ പഠിച്ചത് കൊണ്ടോ ക്ഷേത്രത്തിൽ പോയത് കൊണ്ടോ ഒരുവൻ എന്റെ ഭക്തനാവണമെന്നില്ലാ. ജാതി വർണ്ണങ്ങളോന്നും എന്റെ ഭക്തനാവാൻ തടസമാകുന്നില്ല ചണ്ഡാളനും ബ്രാഹ്മണനും മറ്റെല്ലാവർക്കും ഒരു പോലെ എന്റെ ഭക്തരാവാൻ കഴിയും.എല്ലാ ഭക്തരും എനിക്ക് സമമാണ്. വിദുരരുടെ കഞ്ഞിയും കുചേലന്റെ അവിലും പാഞ്ചാലിയുടെ ചീരവെള്ളവും ഞാൻ കഴിച്ചത് അവരുടെ നിഷക്കളങ്കമായഭക്തി കൊണ്ടാണ് .

വൃഷ പർവ്വാവ്, മഹാബലി.ബാണൻ. മായാസുരൻ',വിഭിഷണൻ.സുഗ്രിവൻ.ഹനുമാൻ. ജാംബവാൻ.ജടായു.ഗുഹൻ. ഋക്ഷൻ.ഗദൻ. ഗ്യധ്രൻ. ഗജേന്ദ്രൻ' അക്രൂരൻ.അംബരി ഷൻ.ജനകൻ.ഗോപസ്ത്രികൾ.യശോദ. നന്ദഗോപൻ താര.മണ്ഡോദരി. ഇങ്ങനെ ഒട്ടനവതി ഭക്തൻമാരും ഭക്തകളും തപസോ ധ്യാനമോ.യാഗമോ കൂടാതെ ഭക്തിയാൽ എന്റെ നാമങ്ങൾ ശ്രവിച്ചം ജപിച്ചു എന്നെ ദർശിച്ചും വളരെ വേഗം മുക്തി സിദ്ധിച്ചിട്ടുണ്ട്.മരണ വേളയിൽ എന്റെ നാമം ഉച്ചരിച്ചതിനാൽ അജാമിളനു ഞാൻ മോക്ഷം നൽകി അതു കൊണ്ട് ഉദ്ധവരേ അങ്ങ് കേട്ടാലും എന്നോടുള്ള ഭക്തിയൊന്നുമതി മോക്ഷം ലഭിക്കാൻ.

എന്റെ ഭക്തനോടുള്ള പോലെ സ്നേഹവും വാൽസല്ല്യവും കരുണയും എനിക്ക് മറ്റാരോടും ഇല്ല.എന്റെ പ്രിയ ഭക്തരുടെ സുഖമാണ് എന്റെ സുഖം അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം. അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളി കൊള്ളുന്നുവെങ്കിലും ഞാൻ സദാ സമയവുംഎന്റെ ഭക്തന്റെ ഹൃദയത്തിൽ ലാണ് ഞാൻ വസിക്കുന്നത്.അതുകൊണ്ട് ഭക്തിപൂർവ്വം എന്റെ നാമങ്ങൾ ജപിക്കുക സ്മരിക്കുക കേൾക്കുക....

                      🙏🙏🙏🙏🙏🙏

പ്രിയ സുഹൃത്തുക്കളെ അതു കൊണ്ട് നമുക്ക് കിട്ടിയ ഈ ജന്മം പാഴക്കരുത് ഭഗവാനെ ഭക്തിയോടെ സേവിച്ചാൽ ഈ ജന്മം സഫലമായി ഒരു പ്രാവിശ്യമെങ്കിലും ഈ നാമം ജപിക്കൂ.....

"ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.

നരകം

നരകം
*************************



ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്.ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുൻട്. പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു.തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്. വിഷ്ണുപുരാണത്തിലും നരകവർണ്ണനയുടെ അംശങ്ങൾ കാണാം. മഹാഭാരതത്തിൽ പാണ്ഡവർക്കു പോലും കുറച്ച് സമയത്തേക്ക് നരകപ്രവേശം ലഭിച്ചതായി പറയുന്നുണ്ട്.

ഇരുപത്തെട്ട് നരകങ്ങൾ

താമിസ്രം
അന്ധതാമിസ്രം
രൗരവം
മഹാരൗരവം
കുംഭീപാകം
കാലസൂത്രം
അസിഃപത്രം
സൂകരമുഖം
അന്ധകൂപം
കൃമിഭോജം സന്ദംശനവും
തപ്തമൂർത്തി
ശാല്‌മിനി
വജ്രകണ്ടകശാലി
വൈതരണി
പൂയോദകം
പ്രാണനിരോധകം
വിശസനം
ലാലഭക്ഷം
സാരമേയാശനം
അവീചി
അയഃപാനം
ക്ഷാരകർദ്ദമം
രക്ഷോഭക്ഷം
ശൂലപ്രോതം
ദന്ദശൂകം
വടാരോധം
പര്യാവർത്തനം
സൂചിമുഖം

താമിസ്രം

പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

രൗരവം

ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം

പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം

പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും

അസിഃപത്രം

സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം.

ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും

അന്ധകൂപം

കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.

സന്ദംശം

സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു

ശാല്‌മിനി

കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാൽ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു

പൂയോദകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

പ്രാണനിരോധകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാതനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

ലാലഭക്ഷം

ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം.യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

അവീചി

കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

അയഃപാനം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

ക്ഷാരകർദ്ദമം

സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

ശൂലപ്രോതം

വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും

ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌ . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്
====================