Friday, July 24, 2020

ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ

🕉🕉ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ🕉🕉




കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതൽക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പൂക്കൾ പറിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു.
അവളൊരിക്കല്‍ ഗർഗ്ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയെ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പറഞ്ഞു കൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനു തുല്യം കണക്കാക്കുന്നു. എന്തുവരമാണ് നിനക്കു ഞാന്‍ നള്‍കേണ്ടത്?
മുനിയുടെ  ചോദ്യം കേട്ട കലാവതി പറഞ്ഞു മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.
നീ ഇന്നുമുതല്‍ "ശിവായ നമഃ "എന്ന പഞ്ചാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും.
മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തെ നമസ്കരിച്ച്  ആശ്രമത്തില്‍ നിന്നു മടങ്ങി.


ഗർഗ്ഗമുനിയുടെ  ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുകോണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ  അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാറിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യനായ ഒരു വരനെ കണ്ടെത്തി .
ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്ത് മധുര ഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു.
മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. അവരുടെ വിവാഹം നിശ്ചയിച്ചു.

പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി. ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി.
ആ വധൂവരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.
ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയില്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപിന്മാറി.

അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു.
അതു കണ്ട് കലാവതി ഞെട്ടിത്തരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടെന്നു അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പറഞ്ഞു.
നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തൊടാന് ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തൊടാന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?

പ്രിയേ, നീ പറഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്.
പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്.
സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പറഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തെങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗർഗ്ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.
അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗർഗ്ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മുനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍തൃസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു.

പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ
രാജാവേ, അങ്ങയുടെ മുഖവും മ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?
മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പറഞ്ഞു .
മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗർഗ്ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു..
അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.
ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക.
അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും.
മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു...
നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പറഞ്ഞു.
പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക.
കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?
അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി. കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാണ്..
എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.
പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് അങ്ങയുടെ പാപം വിട്ടുമാറിയത് എന്ന് കലാവതി പറഞ്ഞു..
ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്തുഷ്ടരായി കൊട്ടാരത്തിലേക്ക് മടങ്ങി.
അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം കലാവതിയോടൊപ്പം രാജ്യം ഭരിച്ചുവന്നു.
മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനെയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ഠം പഞ്ചാക്ഷരമാണ്.
പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി, പ്രയാഗ, രാമേശ്വം, ഗോകര്‍ണ, കാളഹസ്തി, കുംഭകോണം,  മഹാകാളക്ഷേത്രം, ചിദംബരം , ദക്ഷിണകൈലാസം എന്നു വിശേഷിപ്പിക്കുന്ന വൈക്കം മഹാദേവ ക്ഷേത്രം.

സന്താനഗോപാലം

സന്താനഗോപാലം
🙏🙏🙏🙏🙏🙏🙏



ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ ആനന്ദമോടെ വാണരുളുന്ന കാലത്ത് ഒരു ദിവസം അവിടെയുള്ള ഒരു ബ്രാഹ്മണന്റെ പുത്രന്‍ ജനിച്ച ഉടനെ മരിച്ചുപോയി. ദുഖിതനായ ബ്രാഹ്മണന്‍ കുട്ടിയുടെ ശവം കൊണ്ടുവന്ന് ഗോപുരദ്വാരത്തില്‍ കിടത്തിയിട്ട് കരഞ്ഞ് യദുക്കളോടെല്ലാം  സങ്കടം പറഞ്ഞു. ആരും ഒരു മറുപടിയും പറയാത്തതില്‍ ബ്രാഹ്മണന് കോപം വന്നു. അയാള്‍ രാജാവിനെയും മറ്റും അധിക്ഷേപിച്ചു. പിന്നീട് അയാള്‍ ശവം കൊണ്ടുപോയി അടക്കം ചെയ്തു.

രണ്ടാമതും ബ്രാഹ്മണപത്നി ഗര്‍ഭിണിയായി പ്രസവിച്ചു. ആ ബാലനും മരിച്ചുപോയി. അന്നും ആ ബ്രാഹ്മണന്‍ ബാലന്റെ
ശവശരീരവുമായി ഗോപുരവാതില്‍ക്കല്‍ വന്ന് രാജാവിനോട് സങ്കടമുണര്‍ത്തിച്ചു. അപ്പോഴും ആരും ഒന്നും മറുപടി പറഞ്ഞില്ല .
ഇങ്ങനെ ഒമ്പതാമത്തെ പുത്രനും മരിച്ചു. അന്നും ആ ബ്രാഹ്മണന്‍ കുഞ്ഞിന്റെ ശവശരീരവുമായി അവിടെയെത്തി. അപ്പോള്‍ ശ്രീകൃഷ്ണന്‍ ഒരു യജ്ഞക്രിയയില്‍ മുഴുകി ഇരിക്കുകയായിരുന്നു. കൂടെ അര്‍ജ്ജുനനും ഉണ്ടായിരുന്നു. ആരും ഒരു മറുപടിയും പറയാത്തതില്‍ അര്‍ജ്ജുനന് വിഷാദം തോന്നി, ആ ബ്രാഹ്മണനോട് ഇപ്രകാരം പ്രതിജ്ഞ ചെയ്തു.

" ഇനി അങ്ങേക്കുണ്ടാകുന്ന പുത്രനെ ഞാന്‍ തീര്‍ച്ചയായും രക്ഷിക്കുന്നതാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഈയുള്ളവന്‍ തീയില്‍ചാടി ദേഹത്യാഗം ചെയ്യുന്നതാണെന്ന് ഇതാ ഈശ്വരന്‍ സാക്ഷിയായി സത്യം ചെയ്യുന്നു." ആദ്യം ആ വിപ്രന് വിശ്വാസം വന്നില്ലെങ്കിലും പിന്നീട് അദ്ദേഹം വിശ്വസിച്ച് സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചുപോയി.
ബ്രാഹ്മണപത്നി പത്താമതും ഗര്‍ഭിണിയായി. ബ്രാഹ്മണന്‍ ഈ വിവരം അര്‍ജ്ജുനനെ അറിയിച്ചു. പ്രസവസമയം അടുത്തപ്പോള്‍ അര്‍ജ്ജുനന്‍ ബ്രാഹ്മണപത്നിയുടെ സൂനികാഗൃഹത്തിനു ചുറ്റും ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് ഒരു കവചം സൃഷ്ടിച്ചു. അര്‍ജുനന്‍ അമ്പും വില്ലും പിടിച്ച് കാവല്‍ നിന്നു. പക്ഷെ ഇത്തവണ ബ്രാഹ്മണപത്നി പ്രസവിച്ച കുട്ടിയുടെ ശവം പോലും കാണാനില്ല. സ്ത്രീകളെല്ലാം മുറവിളികൂട്ടി. ഒപ്പം ബ്രാഹ്മണനും അര്‍ജുനനെ അധികം ആക്ഷേപിച്ചു.

ജാള്യതയോടെ അര്‍ജ്ജുനന്‍ വേഗം അമ്പും വില്ലുമായി യമപുരിയിലെത്തി. അവിടെയൊന്നും ആ പുത്രനെ കണ്ടില്ല. പിന്നെ ഇന്ദ്രപുരിയിലെത്തി. അവിടെയുമില്ല. തുടര്‍ന്ന് അഷ്ടദിക്പാലകന്മാരുടെ മന്ദിരങ്ങളും തിരഞ്ഞു. ശിശുവിനെ കണ്ടുകിട്ടിയില്ല. ഹതാശനായ അര്‍ജ്ജുനന്‍ മടങ്ങിവന്നു. പ്രതിജ്ഞ പാലിക്കാനായി ചിതകൂട്ടി അമ്പും വില്ലും ധരിച്ച് അതിലേക്കു ചാടാന്‍ തുടങ്ങവേ ശ്രീകൃഷ്ണന്‍ ഓടിയെത്തി കൈയില്‍ കടന്നു പിടിച്ചു. എന്നിട്ട് എല്ലാത്തിനും ഒരു പോംവഴി ഉണ്ടാക്കാം എന്നുപറഞ്ഞ് അതില്‍ നിന്നും പിന്തിരിപ്പിച്ചു.

ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യരഥത്തില്‍ കയറി പടിഞ്ഞാറോട്ട് യാത്ര തിരിച്ചു. നഗരങ്ങളും വനങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വായുവേഗത്തില്‍ പിന്നിട്ട് കുറെ കഴിഞ്ഞപ്പോള്‍ അന്ധകാരമായി. ശ്രീകൃഷ്ണന്‍ സുദര്‍ശന ചക്രത്തെ സ്മരിച്ചു. ഉടന്‍ സുദര്‍ശന ചക്രമെത്തി. ആയിരം സൂര്യന്മാരുടെ തേജസ്സോടുകൂടി പാലാഴിയില്‍ അനന്തശായിയായ മഹാവിഷ്ണുവിനെ കാണാനിടയായി. ഭഗവാന്റെ നിറം ഇന്ദ്രനീലമണിയെ തോല്‍പ്പിക്കുന്നതാണ്. വനമാലകളും കുണ്ഡഃലങ്ങളും കൌസ്തുഭവും മാറില്‍ ശ്രീവത്സം എന്ന അടയാളവും താമരയിതളുകള്‍ പോലെയുള്ള നയനങ്ങളും നാല് തൃക്കൈയ്കളില്‍ ശംഖു , ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാല്‍ സേവിതനായി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ ദര്‍ശിച്ചു, അവര്‍ രണ്ടുപേരും ആ തൃപ്പാദങ്ങളില്‍ വീണ് ഭക്തിപൂര്‍വ്വം നമസ്കരിച്ചു.

മഹാവിഷ്ണു അവരെ കണ്ട് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. " വീരന്മാരായ കൃഷ്നാര്‍ജ്ജുനന്മാരെ! നിങ്ങളെ നേരിട്ട് കാണേണ്ടതായ ആവശ്യത്തിനാണ് ഞാന്‍ വിപ്രബാലന്മാരെ ഇങ്ങോട്ട് കൊണ്ടുപോന്നത്. നിങ്ങള്‍ക്ക് ഭൂമിഭാരമെല്ലാം തീര്‍ത്ത്‌ ഇവിടേയ്ക്ക് വരാനുള്ള സമയം അടുത്തിരിക്കുന്നു. പുത്രന്മാര്‍ പത്തുപേരും ഇവിടെയുണ്ട്. അവരെകൊണ്ടുപോയി പിതാവിന് തിരിച്ചു നല്‍കുവിന്‍. നിങ്ങള്‍ രണ്ടുപേരും എന്റെ അംശത്തില്‍ ജനിച്ചവരാണ്. പൂര്‍വ്വജന്മത്തില്‍ നിങ്ങള്‍ നരനും നാരായണനുമായിരുന്നു. ഈ ജന്മത്തില്‍ അര്‍ജ്ജുനനും കൃഷ്ണനുമായിരിക്കുന്നു.

ഇനിയുള്ള വളരെ കുറച്ചുകാലം നിങ്ങള്‍ വേദധര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും ചെയ്ത് ലോകത്തെ രക്ഷിച്ചും ശിക്ഷിച്ചും വാഴുക". അങ്ങനെയാകാമെന്നു പറഞ്ഞ് കൃഷ്നാര്‍ജ്ജുനന്മാര്‍ ഭഗവാനെ വണങ്ങി പുറപ്പെട്ടു. ബ്രാഹ്മണപുത്രന്മാരും മഹാവിഷ്ണുവിനെ വണങ്ങി യാത്ര ചോദിച്ചു.അര്‍ജ്ജുനനുണ്ടായ സന്തോഷത്തിനതിരില്ല. കൃഷ്ണനും
അര്‍ജ്ജുനനും കൂടി ബ്രാഹ്മണന് പത്തു പുത്രന്മാരെയും കൊണ്ടുകൊടുത്തു. കൃഷ്ണാര്‍ജ്ജുനന്മാരെ അധിക്ഷേപിച്ചതിന്
മാപ്പപേക്ഷിച്ചും, പുത്രന്മാരെ തിരിച്ചു കിട്ടിയതിന് നന്ദി പറഞ്ഞും, ബ്രാഹ്മണനും പത്നിയും പുത്രന്മാരോടോത്ത് സുഖമായി വസിച്ചു.

അര്‍ജ്ജുനനുണ്ടായ അഹങ്കാരബുദ്ധി ഇതോടെ നശിക്കുകയും പരമാര്‍ത്ഥജ്ഞാനം ലഭിക്കുകയും ചെയ്തു. വിഷ്ണുഭഗവാന്‍ പറഞ്ഞതനുസരിച്ച് അവര്‍ ലോകത്തെ സംരക്ഷിച്ച് ബ്രാഹ്മണരെയും പ്രജകളെയും സന്തോഷിപ്പിച്ചു.കാലാകാലങ്ങളില്‍ ശരിയായി മഴ പെയ്യും. ഭൂമിയില്‍ വിളവുകള്‍സമൃദ്ധിയാവുകയും ചെയ്തു. ധര്‍മ്മിഷ്ടരെ രക്ഷിച്ച് അധര്‍മ്മികളെയെല്ലാം നശിപ്പിച്ചു. ഇങ്ങനെ അവരുടെ അവതാരോദ്ദേശ്യം സഫലമായി

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
        ഓം നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Monday, July 20, 2020

കമ്പരാമായണം - ഭാഗം 1

കമ്പ രാമായണം കഥ





 ഓം ഗം ഗണപതയേ നമഃ* 


🙏ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ🙏
🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

ആദ്യമായി കമ്പരുടെ ജീവചരിത്രം ഒന്ന് നോക്കാം
ആദ്യമായി ലങ്കയിൽ പ്രവേശിച്ച ഹനുമാനെ,  ലങ്കാനഗരത്തിലെ നഗരപാലിക ലങ്കാലക്ഷ്മി തടഞ്ഞു.  ഒരു സ്ത്രീയെന്നു വിചാരിച്ച് ഹനുമാൻ ഇടതുകൈ കൊണ്ട് അവളെ ഒന്ന് അടിച്ചു.  അടികൊണ്ട് ചോരഛർദ്ദിച്ച്  മൂർച്ചിച്ചുവീണ ലങ്കാലക്ഷ്മിക്ക് തന്റെ പൂർവ്വചരിത്രം ഓർമ്മവന്നു.   ഉടനെ തന്നെ പ്രഹരിച്ച മാരുതിയെ പ്രശംസിക്കുകയും നഗരത്തിലേക്കുള്ള മാർഗ്ഗം നിർദ്ദേശിക്കുകയും ചെയ്തിട്ട്  ലങ്കാലക്ഷ്മി കൈലാസത്തിലേയ്ക്ക് യാത്രയായി  . കാളിയുടെ രൂപാന്തരമായിരുന്നു ലങ്കാലക്ഷ്മി.  കൈലാസത്തിൽ എത്തിയ ശ്രീകാളി തനിക്ക് രാമരാവണയുദ്ധം കാണാനുള്ള ഭാഗ്യമുണ്ടായില്ല എന്ന ശ്രീപരമേശ്വരനോട് ഉത്കണ്ഠപ്പെട്ടു.   ശ്രീശിവൻ ദേവിയെ സാന്ത്വനപ്പെടുത്തി ഇങ്ങനെ പറഞ്ഞു. "  നീ ദ്രാവിഡനാട്ടിൽ ചെന്ന് അവിടെയുളള  "സ്വയംഭൂലിംഗ" ക്ഷേത്രത്തിൽ അധിവാസം ഉറപ്പിക്കുക.  ഞാൻ അവിടെ "കമ്പ"രായി അവതരിച്ച് തമിഴ് ഭാഷയിൽ രാമായണം രചിച്ച് പാവക്കൂത്ത് നടത്താം.   അപ്പോൾ , കാണുന്നതിനേക്കാൾ വ്യക്തമായും ഭംഗിയായും സമ്പൂർണ്ണമായും ശ്രീരാമകഥ വിശേഷിച്ച് രാമരാവണയുദ്ധം കേട്ടും കണ്ടും രസിക്കാം.   അതനുസരിച്ച് ശ്രീകാളിദേവി തിരുവണ്ണനല്ലൂർ സ്വയംഭൂലിംഗക്ഷേത്രത്തിൽ വന്നു വാസമുറപ്പിച്ചു.  ആ ക്ഷേത്രത്തിനു സമീപത്ത് ശങ്കരനാരായണൻ എന്ന ഒരു പണ്ഡിതശ്രേഷ്ഠൻ താമസിച്ചിരുന്നു.  അദ്ദേഹത്തിൻറെ ഭാര്യയായ ചിങ്കാരവല്ലി സന്താനലബ്ധിക്ക് വേണ്ടി ഭഗവാനെ ആരാധിച്ചുപോന്നു.  അങ്ങനെയിരിക്കെ വിധവയായിത്തീർന്ന ചിങ്കാരവല്ലിയുടെ സന്താനമായി ശ്രീമഹാദേവൻ അവതരിച്ചു.  അപവാദശങ്കിതയായ വല്ലി ക്ഷേത്രസങ്കേതത്തിൽ ആ കുട്ടിയെ ഉപേക്ഷിച്ചു. ആ കുട്ടിയെ ഗണേശകൗണ്ടർ എന്ന ഒരാൾ എടുത്ത് ജയപ്പവള്ളൻ എന്ന കൗണ്ടപ്രമാണിക്ക് നൽകി . മക്കളില്ലാതിരുന്ന അദ്ദേഹം  കൊടിമരത്തിൻ ചുവട്ടിൽ കിടന്നു കിട്ടിയ ശിശുവിനെ "കമ്പൻ" എന്ന നാമകരണം ചെയ്തു  കുട്ടിയെ വളർത്തി.  അതിബുദ്ധിമാനായ കമ്പർ അലസനായിരുന്നെങ്കിലും യുവാവായപ്പോൾ അതിപണ്ഡിതനും തമിഴു കവിയുമായിരുന്നു ചോളരാജാവ് രാമായണം രചിക്കാൻ  മറ്റൊരംഗമായ ഒറ്റക്കൂത്തനോടും കമ്പരോടും പറഞ്ഞു സേതുബന്ധനം വരെ ഒറ്റക്കൂത്തനും രാമരാവണയുദ്ധം കമ്പരും രചിക്കണമെന്നായിരുന്നു  രാജ നിർദ്ദേശം.  ആറുമാസംകൊണ്ട് ഒറ്റക്കൂത്തൻ തനിക്ക്   കിട്ടിയ നിർദ്ദേശം നിർവഹിച്ചു.  കമ്പർ ഒന്നും ചെയ്തില്ല . അതറിഞ്ഞ രാജാവ് നാളെത്തന്നെ രാമായണ കൃതി സദസ്സിൽ വായിച്ചു കേൾപ്പിക്കണമെന്ന് ഉത്തരവായി.  ഒരു രാത്രികൊണ്ട് കവിതയെഴുതാൻ ഇരുന്ന കമ്പർ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി.  വെളുപ്പിനെ എഴുന്നേറ്റപ്പോൾ" വഴുതി വെടിഞ്ചുതേ അംബാ"  എന്ന് കമ്പർ കുണ്ഠിതപ്പെട്ടപ്പോൾ " എഴുതിമുടിഞ്ചുതേ കമ്പ"  എന്ന് ഒരു ദിവ്യാകൃതി അരുളി ചെയ്തിട്ട് ഉടൻ അപ്രത്യക്ഷമായി.  ബോധം തെളിഞ്ഞ കമ്പർ നോക്കിയപ്പോൾ രാമായണം സമ്പൂർണ്ണമായി എഴുതി വെച്ചിരിക്കുന്നത് കണ്ടു.  ദേവതയായ സരസ്വതി ഭഗവതിയാണ് ആ കൃതി എഴുതിയതെന്ന് അത്ഭുതപരതന്ത്രനായി തീർന്ന കമ്പർ കരുതി. .  ആ കാവ്യത്തിലെ യുദ്ധകാണ്ഡം അതിവിപുലവും കാവ്യഗുണ സമ്പൂർണവും പാവകൂത്തിനു  ഉപയോഗിക്കത്തക്ക സംവിധാനത്തോടുകൂടിയതുമാണ്.  അങ്ങനെ ശ്രീ കമ്പരാമായണം സർവ്വധന്യമായ ഒരു പ്രബന്ധമായി പരിണമിച്ചു.* 
 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
              ഹരേ രാമ ഹരേ രാമ 
               രാമ രാമ ഹരേ ഹരേ 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏