Thursday, October 31, 2019

കണ്ണന്റെ യഥാർത്ഥ ഭക്തൻ...

കണ്ണന്റെ യഥാർത്ഥ ഭക്തൻ...



കൃഷ്ണൻ പലരെയും പരീക്ഷിച്ചതായും അവരുടെ ഒക്കെ അഹങ്കാരം മാറ്റിയതയുമുള്ള കഥകൾ  നാം കേട്ടിട്ടുണ്ട്  ..അർജുനന്റെ..
നാരദന്റെ ...സത്യഭാമയുടെ ..ബ്രഹ്മാവിന്റെ, ഗോപികമാരുടെ അങ്ങിനെ കൃഷ്ണൻ സ്വന്തമാണ് എന്നും വിളിപ്പുറത്താണ് എന്നും അഹങ്കരിച്ചു ഓരോരുത്തരുടെയും അഹങ്കാരത്തിനു ശമനം വരുത്തി യഥാർത്ഥ ഭക്തരാക്കി മാറ്റാൻ അദ്ദേഹത്തിനുള്ള വൈഭവം അപാരം തന്നെ ..!

എങ്ങിനെ ആണ് അദ്ദേഹം ഒരു യഥാർത്ഥ ഭക്തന്റെ മനസ്സിനെ അജ്ഞതയിൽ നിന്നും അഹങ്കാരത്തിൽ നിന്നും അകറ്റി സ്വന്തം ഭക്തനാക്കുന്നതു എന്ന് ഒരു കഥയിൽ കൂടെ പറയാം!

ശ്രീകൃഷ്ണന്റെ ഏറ്റവും നല്ല ഭക്തൻ താനാണെന്ന് എപ്പോഴും അഹങ്കരിച്ചിരുന്നയാളാണ് അർജുനൻ.അർജുനന്റെ അഹങ്കാരമൊന്നു മാറ്റിയെടുക്കണം, ഒരിക്കൽ ശ്രീകൃഷ്ണൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ ശ്രീകൃഷ്ണൻ അർജുനനോടൊപ്പം ഒരു ഉല്ലാസയാത്രക്കിറങ്ങി.

അർജുനാ , കുറേനാളായി ഞാൻ വേഷം മാറി പ്രജകളുടെ സന്തോഷം എന്താണ് എന്നറിയാൻ അവരുടെ ഇടയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നു  " ശ്രീകൃഷ്ണൻ പറഞ്ഞത് അർജുനനും സമ്മതമായി. അങ്ങനെ ശ്രീകൃഷ്ണനും അർജുനനും രണ്ടു സാധാരണക്കാരുടെ വേഷം  സ്വീകരിച്ച് യാത്രയായി. കുറച്ചുദൂരം ചെന്നപ്പോൾ, അവരൊരു ബ്രാഹ്മണനെ കണ്ടു ...

അദ്ദേഹം നടന്നു തളർന്നു അവശനായിരുന്നു ....വഴിവക്കിൽ ഒരു മരത്തിൽ ചാരി അവശനായിരിക്കുന്ന അദ്ദേഹത്തോട് ..കണ്ണൻ ഭക്ഷണം കഴിക്കാൻ കൂടെ കൂടുന്നോ എന്ന് ചോദിച്ചു...അപ്പോൾ അയാൾ -

"ഞാൻ ഉണക്ക പുല്ലു മാത്രമേ ഭക്ഷിക്കാറുള്ളു എന്ന് പറഞ്ഞു ...

"ചങ്ങാതി, അങ്ങെന്തിനാണ് ഉണക്കപ്പുല്ല് തിന്നുന്നത്?. മറ്റ് ആഹാരമൊന്നുമില്ലേ?" അർജുനൻ ചോദിച്ചു. "വിശപ്പു മാറ്റാനാണ് ഞാൻ ഉണക്കപ്പുല്ല് തിന്നുന്നത്. ജീവനുള്ള യാതൊന്നും ഞാൻ ആഹാരാമാക്കാറില്ല. ആരെയും വേദനിപ്പിക്കുന്നത് എനിക്ക്  ഇഷ്ടവുമില്ല". ബ്രാഹ്മണൻ പറഞ്ഞു. ബ്രാഹ്മണന്റെ മറുപടി അർജുനനെ അത്ഭുതപ്പെടുത്തി.

അപ്പോളാണ് അദ്ദേഹം അരയിൽ തൂക്കിയിരിക്കുന്നു വാള് അർജുനന്റെ ശ്രദ്ധയിൽ പെട്ടത് ...

അർജുനൻ ചോദിച്ചു, "ആരെയും വേദനപ്പിക്കില്ലെന്ന് അങ്ങ് പറഞ്ഞല്ലോ. പിന്നെന്തിനാണ് അങ്ങ് വാളുമായി നടക്കുന്നത്?" "എനിക്ക് നാലുപേരെ കൊല്ലാനുണ്ട്‌....അതിനാണ് ഈ വാൾ". ബ്രാഹ്മണൻ ഉച്ചത്തിൽ പറഞ്ഞു.

"ശല്യക്കാരനായ നാരദനെപ്പറ്റി കേട്ടിട്ടില്ലേ?
ഒരാൾ നാരദനാണ്". ബ്രാഹ്മണൻ പറഞ്ഞു.

"അതിനു നാരദൻ എന്ത് തെറ്റ് ചെയ്തു?".
അർജുനൻ ചോദിച്ചു. "എപ്പോഴും നാരായണ.....നാരായണ എന്ന് വിളിച്ച് എന്റെ ഭഗവാനെ അയാൾ ശല്യപ്പെടുത്തുകയാണ്. അതുകൊണ്ട് ഭഗവാന് സമാധാനമായി ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല. അദ്ദേഹത്തിന് അൽപ്പം വിശ്രമം വേണ്ടേ....?". ബ്രാഹ്മണൻ മറുപടി പറഞ്ഞു.

ഉടനെത്തന്നെ അർജുനൻ ചോദിച്ചു, "അപ്പോൾ രണ്ടാമത്തെയാളോ?".

"ദ്രൗപദി. പാണ്ഡവരുടെ വനവാസക്കാലത്ത് അവൾ കാട്ടിലേക്ക് എന്റെ ഭഗവാനെ വിളിച്ചു വരുത്തി. എന്നിട്ടോ.....അക്ഷയപാത്രത്തിൽ നിന്ന് അദ്ദേഹത്തെ എച്ചിൽ തീറ്റിച്ചു...... അതുകൊണ്ട് അവളെയും കൊല്ലണം". ബ്രാഹ്മണൻ പറഞ്ഞു.

"മൂന്നാമത്തെ ആളോ?". പാർത്ഥൻ വീണ്ടും തിരക്കി.

"അത് പ്രഹ്ലാദനാണ്. തൂണിൽനിന്ന് ഭഗവാനെ നരസിംഹമാക്കി പുറത്തു ചാടിച്ചത് അവനാണ്".

ബ്രാഹ്മണൻ ഒന്നുനിർത്തിയിട്ട് വീണ്ടും പറഞ്ഞു. ഇനി നാലാമനാരെന്നറിയണം അല്ലെ?.
എന്റെ ഭഗവാനെ വെറും തേരാളിയാക്കിയ അർജുനനില്ലെ........അവനേയും ഞാൻ വെറുതെവിടില്ല".

ബ്രാഹ്മണൻ കോപത്തോടെ പറഞ്ഞു നിർത്തി. ബ്രാഹ്മണന്റെ മറുപടികേട്ട് അർജുനന്റെ നാവ് വരണ്ടു. കാലുകൾ മെല്ലെ വിറയ്ക്കാൻ തുടങ്ങി.ഈ  ബ്രാഹ്മണന്റെ വിഷ്ണുഭക്തി അപാരം തന്നെ! ഈ ഭക്തിക്കു മുന്നിൽ താനെത്രയോ നിസ്സാരൻ........അർജുനൻ ചിന്തിച്ചു.

ഇതെല്ലം കണ്ടു ഊറിച്ചിരിച്ചു കൊണ്ട് ...
കൃഷ്ണൻ അർജുനനോട് ചോദിച്ചു ..ഇപ്പോൾ നീ ചിന്തിക്കുന്നത് എന്താണ് പാർത്ഥാ ..അതും ഞാൻ അറിയുന്നു ...

നിസ്സാരനും ആഅവശനുമായ ഈ ബ്രാഹ്മണൻ കൊല്ലാൻ നടക്കുന്നതെല്ലാം മഹാ വീരന്മാർ പലയുഗത്തിൽ പല  ദേശങ്ങളിൽ ജീവിക്കുന്നവർ..ഇദ്ദേഹത്തിന് ഇതെങ്ങിനെ സാധ്യമാകും എന്നല്ലേ...?

നീയൊരു കാര്യം ചെയ്യൂ അദ്ദേഹം കഴിക്കാനായി എടുക്കുന്ന ആ ഒരു പുൽത്തുമ്പു എനിക്ക് വാങ്ങി കൊണ്ട് തരു ....!

അർജുനൻ കേട്ടപാതി കേൾക്കാത്ത പാതി ആ ബ്രാഹ്മണന്റെ അടുത്തേക്ക് ഓടി അദ്ദേഹം അമൃത് കഴിക്കുകന്നതു പോലെ ഓരോ ഉണക്ക പുല്ലുകാലും കഴിക്കുന്നു അർജുനൻ ഓടിച്ചെന്നു അദ്ദേഹത്തിന്റെ ഇടതു കയ്യിലിരിക്കുന്ന ഒരു പുൽത്തുമ്പിൽ പിടിച്ചു അതിശയം തന്നെ ...
പുൽത്തുമ്പു വരുന്നില്ല ..
കാരിരുമ്പിനേക്കാൾ കട്ടി വലിച്ചു നോക്കി ..
കിട്ടുന്നില്ല..ബ്രാഹ്മണൻ പരിഹാസത്തോടെ ഈ പരിശ്രമം കണ്ടു ചിരിച്ചു കൊണ്ട് തീറ്റ തുടർന്നു ..അർജുനൻ അവശനായി ശ്രമം ഉപേക്ഷിച്ചു കണ്ണന്റെ അടുത്തേക്ക് തിരിച്ചു വന്നു ...കൃഷ്ണ ഇയാൾ ചില്ലറക്കാരനല്ല ....
എനിക്ക് സ്പർശിച്ചപ്പോൾ തന്നെ അതികഠിനമായി തോന്നിയ  പുല്ലു അമൃത് പോലെ ആഹരിക്കുന്നു  അതിശയം തന്നെ ....

അർജുനാ ..നീ എന്ത് വിചാരിച്ചാണ് ..ആ പുല്ലിന്റെ അറ്റത്തു പിടിച്ചത്...?കൃഷ്‍ണൻ
തന്റെ സ്വത സിദ്ധമായ ചിരിയോടു കൂടി ചോദിച്ചു ..

നിസ്സാരനായ ഇവൻറെ അഹങ്കാരം കണ്ടില്ലേ ..മഹാനുഭാവനായ എന്നെ നിഗ്രഹിക്കണം എന്ന് വിചാരിക്കുന്നു പുല്ലു തിന്നുന്ന ഇവനോ എന്നെ തോൽപ്പിക്കുന്നത്..എന്നുവിചാരിച്ചാണ് ഞാൻ അതിൽ സ്പർശിച്ചത് കണ്ണ  എന്ന് പറഞ്ഞു...

മഹാഭക്തനായ ഇദ്ദേഹത്തിന്റെ കൈകളിൽ നിന്നും ഒരു പുൽനാമ്പു കിട്ടുവാൻ ഞാൻ യോഗ്യനാണോ ..എന്ന് ചിന്തിച്ചു കൊണ്ട് ആ പുൽനാമ്പിൽ പിടിക്കു എന്ന് കണ്ണൻ പറഞ്ഞത് കേട്ട് അർജുനൻ വീണ്ടും പോയി ...

കൃഷ്ണഭക്തനായ  ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ എത്ര നിസ്സാരൻ  എന്ന് കരുതി വീണ്ടും ആ പുൽനാമ്പിൽ പിടിച്ചു ...അത്ഭുതം ..ആ പുൽ നാമ്പ്..വളരെ നിസ്സാരമായി അർജുനന്റെ കൈകളിൽ എത്തി അർജുനൻ ആ ഭക്തന്റെ കാലുകളിലേക്കു വീണു ..അങ്ങയുടെ മുൻപിൽ ഞാൻ എത്ര നിസ്സാരൻ എന്ന് പറഞ്ഞു കണ്ണുയർത്തിയ അർജുനൻ കണ്ടത് ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന ആജാനുബാഹുവും ചിരം ജീവിയുമായ ..
സാക്ഷാൽ ഹനുമാൻ സ്വാമി  ....
ഹൃദയം തന്നെ രാമനായി മാറ്റിവെച്ച ഭക്ത ഹനുമാൻ അദ്ദേഹം വിചാരിച്ചാൽ ...എന്താണ് നടക്കാത്തത്..കടിക്കുന്നതെല്ലാം കരിമ്പും കുടിക്കുന്നതെല്ലാം തേനുമായി തീരട്ടെ എന്ന് അനുഗ്രഹം കിട്ടിയ ചിരംഞ്ജീവിയായ ഹനുമത് ദർശനം നേടി അർജുനൻ അഹങ്കാരത്തിൽ നിന്ന് മോചിതനായി...

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ...!

എല്ലാവരും ഈശ്വരന്റെ കണ്ണിൽ ഒരുപോലെ ആണ് അതിൽ വലിപ്പ ചെറുപ്പമില്ല ..വലിയ ഭക്തൻ ചെറിയ ഭക്തൻ പണക്കാരൻ പർവപ്പെട്ടവൻ എന്നില്ല ...ഉള്ളിൽ ഈശ്വരനുണ്ട് എങ്കിൽ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശക്തന്മാരും യോഗ്യരും തന്നെ..

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിർഗമയാ
മ്ര്യത്യോർമാ അമ്രതംഗമയ
ഓം ശാന്തി: ശാന്തി:
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മത്തെ  കുറിച്ച് അറിയുവാൻ ഏവര്ക്കും സുസ്വാഗതം...!
സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ എന്റെ  ഈ Blog തുടർന്ന് വായിക്കുക.പകര്‍ന്ന് തരാം അറിവുകള്‍.
സ്നേഹപൂർവ്വം -Nandhu Ramachandran

ഈശ്വരനേക്കാള്‍ കഴിവു നേടിയ ഭക്തന്‍

ഈശ്വരനേക്കാള്‍ കഴിവു
             നേടിയ  ഭക്തന്‍



             
രാമയണ ശീലുകള്‍ കാറ്റില്‍പോലും ഒഴുകിയെത്തുമ്പോള്‍ ഉയരുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് ആദികാവ്യത്തിലെ ഭക്തിയുടെ മൂര്‍ത്തീരൂപം ആരെന്നത്. ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ ‘രാമഭക്തി സാമ്രാജ്യത്തിലെ’ ചക്രവര്‍ത്തി ഭക്ത ഹനുമാന്‍ തന്നെയാണ്.

രമായണമാകുന്ന മഹാസമുദ്രം മുഴുവന്‍ അരിച്ചു പെറുക്കി തിരഞ്ഞാലും രാമഭക്തിയില്‍ ഈ വാനര പ്രമുഖനെ വെല്ലുന്ന മറ്റാരുമില്ല. വാനരനാകിലും ബുദ്ധിയില്‍ ,സിദ്ധിയില്‍ ദേവന്‍മാരേക്കാള്‍ ഉയര്‍ന്നവനാണ് ഹനുമാന്‍.  സത്യം, ദയ, തപസ്സ്, ബ്രഹ്മചര്യം, ആര്‍ജ്ജവം, തുടങ്ങിയ ഗുണഗണങ്ങളെല്ലാം ഏറ്റവുമധികം ചാര്‍ത്തിനല്‍കപ്പെട്ടത് ആദികാവ്യത്തില്‍ ഹനുമാനാണ്.

ഹനുമാന്‍ ഇല്ലായിരുന്നെങ്കില്‍ രാമായണം കഥയുടെ ഗതിതന്നെ എന്താകുമായിരുന്നു എന്നു ചിന്തിക്കുക പോലും അസാധ്യം. ശ്രീപരമേശ്വര ന്റെ അനുഗ്രഹത്താല്‍ അഞ്ജനാ ദേവിക്ക് ,വായു ദേവനില്‍ ജനിച്ച അത്ഭുത ശിശുവായി ഹനുമാനെ നാം ശിവപുരാണത്തിലൂടെ അറിയുന്നു ..!! ഉദിച്ചുയരുന്ന സൂര്യനെ കണ്ടപ്പോള്‍ ഏതോ പഴമെന്നു ധരിച്ച് അത് കൈക്കലാക്കാന്‍ ആകാശത്തിലേക്ക് കുതിച്ചു ബാല വാനരന്‍. ഒടുവില്‍ ദേവേന്ദ്രന്റെ വജ്രായുധ പ്രഹരം. വജ്രായുധം തട്ടി ഹനു (താടി ) മുറിഞ്ഞതിനാല്‍ ഹനുമാന്‍ എന്ന പേരും ലഭിച്ചു എന്ന് ഭവിഷ്യ പുരാണം.

ബ്രഹ്മാവില്‍ നിന്ന് ചിരഞ്ജീവിത്വവും , വിഷ്ണുവില്‍ നിന്ന് ഭക്തിയും ,ശിവനില്‍നിന്ന് കരുത്തും , ഇന്ദ്രനില്‍ നിന്ന് ആയുധ പ്രധിരോധ ശേഷിയും, അഗ്‌നിയില്‍നിന്നു പൊള്ളല്‍ ഏല്‍ക്കാതിരിക്കുവാനുള്ള കഴിവും, ദേവന്മാരില്‍ നിന്ന് വേഗവും നേടിയ ഹനുമാന്‍ തന്റെ ഗുരുവായ സൂര്യന് അഭിമുഖമായി പുറകോട്ടു നടന്നു സകല ശാസ്ത്രങ്ങളും പഠിച്ചു.  ചെറുപ്പം മുതലേ രാമ നാമം ഹനുമാനെ ആകര്‍ഷിച്ചു. അവസാനം വനവാസകാലത്ത് കണ്ടുമുട്ടി. ഈശ്വരനെക്കാള്‍ കഴിവ് നേടിയ ഭക്തനെയാണ് നമുക്ക് പിന്നീടു കാണാന്‍ കഴിഞ്ഞത്.

പിന്നെ ഉള്ളതെല്ലാം രാമായണത്തിലുണ്ട്. സമുദ്ര ലംഘനവും ,ലങ്കാ നഗരം ചുട്ടെരിച്ചതും, ഹിമാലയത്തില്‍ നിന്ന് മൃത സഞ്ജീവനി കൊണ്ടുവന്നതും ,അക്ഷകുമാരനെ വധിച്ചതും ,എല്ലാമെല്ലാം ആദി കാവ്യം വിവരിക്കുന്നു. രാമന്‍ സീതയെ ഉപേക്ഷിച്ച ശേഷം വാത്മീകിയുടെ ആശ്രമത്തി നടുത്ത് താമസിച്ച ഹനുമാന്‍ പിന്നീടു ദ്വാപര യുഗത്തില്‍ അര്‍ജ്ജുനന്റെ കൊടിയില്‍ ഇരുന്നുകൊണ്ട് ഭാരത യുദ്ധത്തില്‍ പങ്കെടുത്ത കഥകള്‍ മഹാഭാരതം പറഞ്ഞുതരുന്നു.
 ശാസ്ത്രങ്ങളിലും ,സംഗീതത്തിലും ,പോരാട്ടത്തിലും ,ഭക്തിയിലും ഇങ്ങനെ മറ്റൊരാള്‍ പുരാണത്തില്‍ വേറെയില്ല എന്നത് തന്നെയാണ് ഹനുമാന്റെ പ്രസക്തി. സ്വന്തം മാറിടം വലിച്ചു കീറി തന്റെ ഭക്തിയുടെ ആഴം പ്രകടമാക്കുന്ന യഥാര്‍ഥ ഭക്തന്‍. ആദികാവ്യം നമുക്ക് നല്‍കുന്നത് എപ്പോഴും സര്‍വശാസ്ത്ര വിശാരദനായ ഹനുമാന്റെ രൂപമല്ല. മറിച്ച്  ഭക്തിയുടെ ആഴങ്ങളിലേക്കുള്ള ഒരു യഥാര്‍ഥ ഭക്തന്റെ തീര്‍ഥാടന യാത്രയാണ്.

                   ജയ് ശ്രീരാം

Wednesday, October 30, 2019

സര്‍പ്പം തുള്ളല്‍ / പാമ്പിന്‍കളം


സര്‍പ്പം തുള്ളല്‍ / പാമ്പിന്‍കളം
=================================


ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന പല ദൌര്‍ഭാഗ്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും സര്‍പ്പദേവതയുടെ കോപമാണെന്ന് കരുതി അതിനു പ്രതിവിധിയായി നടത്തുന്ന അനുഷ്ഠാനമാണ് സര്‍പ്പം തുള്ളല്‍. സര്‍പ്പപ്പാട്ട്, പാമ്പിന്‍കളം, നാഗപ്പാട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സര്‍പ്പകോപത്തിനു പ്രതിവിധിയായും, ഐശ്വര്യം കൈവരുത്തുവാനുമായി സര്‍പ്പക്കാവുകളില്‍വെച്ച് നാഗക്കളവും പാട്ടും നടത്തുന്നു. 

ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ പലതറവാടുകളിലും സര്‍പ്പം തുള്ളല്‍ വഴിപാടായി നടത്താറുണ്ട്‌. കന്നി, തുലാം, കുംഭം, മേടം തുടങ്ങിയ മാസങ്ങളിലാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്. സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്നത് പരമ്പരാഗതമായി പുള്ളുവര്‍ സമുദായങ്ങളാണ്.നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. 

എഴുടിവസത്തിനു മുമ്പ് കളത്തിനുവേണ്ട സാധന സാമഗ്രികളുടെ ചാര്‍ത്ത് കുറിക്കുന്നു. വീട്ടുമുറ്റത്തോ സര്‍പ്പക്കാവിലോ ഇട്ട പന്തലില്‍ പാലക്കൊമ്പ്, കുലവാഴ, എന്നിവകൊണ്ട് അലങ്കരിക്കും. ത്രിസന്ധ്യകഴിഞ്ഞാല്‍ പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനുശേഷമാണ് കളമെഴുത്ത് തുടങ്ങുന്നത്. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി എന്നിവയാണ് കളമെഴുതാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ചശേഷം നിലത്ത് തട്ടിതട്ടിയാണ് കളം വരക്കുന്നത്. 

പ്രഭാതത്തില്‍ തുടങ്ങുന്ന കളമെഴുത്ത് ഉച്ചയാകുന്നതോടെ പൂര്‍ത്തിയാകും. ഏഴരവെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണ് പ്രമാണം. രാഹുകാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങളെയാണ് ചെറുതായ കളത്തില്‍ ചിത്രീകരിക്കുന്നത്. നാഗഫണം കിഴക്ക് വരുന്ന രീതിയിലാണ് വരയ്ക്കുന്നത്.
സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന സ്ത്രീ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവരെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും ഉണ്ടാകും. 'കാപ്പും, കന്യാവും' എന്നാണ് ഇവരെ വിളിക്കുന്നത്. 

സാധാരണയായി പന്ത്രണ്ട് വയസ്സിനു താഴെയുള്ള ബാലികാബാലന്മാരെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതം എടുത്തു വേണം കര്‍മ്മത്തിനു തയ്യാറാവാന്‍. കൈയ്യില്‍ മഞ്ഞള്‍ കഷ്ണം ചേര്‍ത്ത ചരട് കെട്ടുന്നതോടെ കാപ്പും, കന്യാവും കര്‍മ്മികളാകുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിന് മുമ്പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു. പുള്ളുവന്‍പ്പാട്ട് ആരംഭിക്കുമ്പോള്‍ കവുങ്ങില്‍ പൂക്കില കൈയ്യില്‍ തിരുകി കാപ്പും കന്യാവും കളത്തില്‍ ഇരിക്കും. കളമെഴുതി ആവാഹിച്ചു സര്‍പ്പങ്ങള്‍ പ്രവേശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കുല കുലുക്കി പുള്ളുവന്‍ പാട്ടിനൊത്ത് തുള്ളും. തറവാട്ടിലെ കന്യകമാരും ഇതില്‍ പങ്കുചേരും. പാട്ടിന്റെ ദ്രുതാവസ്ഥയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഇതോടുകൂടി കളമെഴുത്ത് പാട്ടും അവസാനിക്കുന്നു. പാട്ടിനൊത്ത് കളം മായ്ക്കാതിരുന്നാല്‍ പൂജ ഫലിച്ചിട്ടില്ലെന്നാണ് വിശ്വാസം. അപ്പോള്‍ വീണ്ടും ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു

=======================================

ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാത്തതെന്ത്?

ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാത്തതെന്ത്?




ഇത്തവണ നമുക്ക് ഹൈന്ദവ പുരാണവുമായി ബന്ധപ്പെട്ട ഒരു കഥയായാലോ?
ഒരുപക്ഷേ നിങ്ങളിൽ ആരെങ്കിലുമൊക്കെ, ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവും, ത്രിമൂർത്തികളിൽ ഒരാളായിട്ടുപോലും, എന്തുകൊണ്ടാണ് ബ്രഹ്മദേവന്റെ ക്ഷേത്രങ്ങൾ കേരളത്തിലും, ഭാരതത്തിലും, എന്തിന് ഈ ലോകത്തിൽ തന്നെയും, വളരെ വളരെ കുറവായിരിയ്ക്കുന്നത് എന്ന്. ഈ ജഗത്തിലെ സകല ജീവജാലങ്ങളുടെയും സൃഷ്ടികർത്താവായിരുന്നിട്ടും,  എന്തുകൊണ്ട് ബ്രഹ്മദേവനെ മാത്രം ആരും ആരാധിയ്ക്കുന്നില്ല എന്നല്ലേ?

അതിനു കാരണമായി പറഞ്ഞു കേൾക്കുന്ന ഒരു ഐതിഹ്യമുണ്ട്.
ഒരിക്കൽ മഹാവിഷ്ണുവും ബ്രഹ്മദേവനും തമ്മിൽ, തങ്ങളിൽ ആരാണ് കൂടുതൽ വലിയവൻ, കൂടുതൽ ശ്രേഷ്ഠൻ എന്നുള്ള ഒരു വലിയ തർക്കം ഉടലെടുത്തു. അവസാനം, പ്രശ്നപരിഹാരത്തിനു വേണ്ടി അവർ സാക്ഷാൽ മഹാദേവനെ ശരണം പ്രാപിച്ചു.
ത്രിമൂർത്തികളിൽ രണ്ടുപേർ തമ്മിലുള്ള തർക്കമല്ലേ? അത് ഉടൻ തന്നെ  പരിഹരിച്ചില്ലെങ്കിൽ ആകെ കുഴപ്പമാകുമല്ലോ. പാവം മഹാദേവൻ തലപുകഞ്ഞാലോചിച്ചു. തുടർന്ന്, തർക്കപരിഹാരത്തിനു വേണ്ടി അദ്ദേഹം തന്റെ ജ്യോതിർലിംഗ വിശ്വരൂപമെടുക്കുകയും, ശേഷം ആ രൂപത്തിന്റെ ആദിയും അന്തവും കണ്ടുവരാൻ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ആവശ്യപ്പെടുകയും ചെയ്തു.

ആരാണോ ആദ്യം തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത്, അയാളായിരിയ്ക്കും വിജയി അഥവാ കൂടുതൽ ശ്രേഷ്ഠൻ. അതായിരുന്നു തീർപ്പ്.
ഉടൻ തന്നെ, വരാഹരൂപമെടുത്ത് വിഷ്ണുദേവൻ ജ്യോതിർലിംഗത്തിന്റെ താഴ്ഭാഗത്തേയ്ക്കും (അന്തം), ഹംസ രൂപമെടുത്ത് ബ്രഹ്മദേവൻ മുകൾ ഭാഗത്തേയ്ക്കും (ആദി) യാത്ര തുടങ്ങി. ആ യാത്രയാകട്ടെ, സംവത്സരങ്ങളോളം നീണ്ടു.അവസാനം, പരിക്ഷീണനായ വിഷ്ണുദേവന് ഒരു കാര്യം മനസ്സിലായി. ആ ജ്യോതിർലിംഗത്തിന്റെ അന്തം കാണുക എന്നുള്ളത്, തന്നാൽ തികച്ചും അസാധ്യമായ കാര്യമാണെന്ന്. അദ്ദേഹം സ്വയം പരാജയം സമ്മതിയ്ക്കാൻ തയ്യാറായി. യാത്ര മതിയാക്കി തിരിച്ചു പോരുകയും ചെയ്തു.

എന്നാൽ ബ്രഹ്മദേവനാകട്ടെ, പെട്ടെന്നൊന്നും ഒരു പരാജയം സമ്മതിയ്ക്കാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു.അങ്ങിനെ ഒരു  ദിവസം, യാത്രയ്ക്കിടയിൽ തന്റെ അടുത്തുകൂടി താഴേയ്ക്ക് പതിച്ചു കൊണ്ടിരുന്ന,  മനോഹരമായ ഒരു കേതകീപുഷ്പത്തെ കാണുകയും, അതിനെ തന്റെ ചുണ്ടുകളാൽ തടുത്തു നിർത്തുകയും ചെയ്തു.

"അരുത് .. ദയവായി എന്നെ തടയരുത് .. ഞാൻ ജ്യോതിർലിംഗത്തിന്റെ ആദിയിൽ നിന്നും വരുന്ന ദിവ്യപുഷ്പമാണ്.." ആ പൂവ് പറഞ്ഞു.

ഇതു കേട്ടതും ബ്രഹ്മദേവന് വളരെ സന്തോഷമായി. ഇതാ, താൻ തന്റെ ലക്ഷ്യത്തോട് വളരെ അടുത്തിരിയ്ക്കുന്നു.
ഉത്സാഹത്തോടെ, അദ്ദേഹം ചോദിച്ചു.
"അല്ലയോ കേതകീപുഷ്പമേ .. ഇനിയും എത്ര ദൂരമുണ്ട് ഈ ജ്യോതിർലിംഗത്തിന്റെ ആദിയിലേയ്ക്ക്... ഞാൻ അങ്ങോട്ടുള്ള യാത്രയിൽ ആണ് "

ചിരിച്ചു കൊണ്ട്, കേതകീപുഷ്‌പം പറഞ്ഞു.
"അല്ലയോ ഹംസമേ ..നീ കളി പറയുകയാണോ? ഞാൻ ഈ യാത്ര തുടങ്ങിയിട്ട് കാലങ്ങൾ എത്രയായിയെന്ന് എനിയ്ക്കു തന്നെ അറിയില്ല. എന്നെ വേഗം മോചിപ്പിയ്ക്കൂ. എനിയ്ക്ക് എത്രയും വേഗം അങ്ങു താഴെ ആ ശിവപാദങ്ങളിൽ പോയി സ്വയം അർപ്പിതമാകേണ്ടതുണ്ട് ..."
ബ്രഹ്മദേവൻ ഒട്ടു നിരാശനായി. എന്നാൽ, അപ്പോഴും തോൽവി സമ്മതിയ്ക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മാത്രവുമല്ല, തന്റെ വിജയത്തിനായിഒരൽപ്പം വളഞ്ഞവഴി തന്നെ സ്വീകരിയ്ക്കാൻ തയ്യാറാകുകയും ചെയ്തു.

"ശരി, ഞാൻ നിന്നെ മോചിപ്പിയ്ക്കാം. പക്ഷെ, നീ എനിയ്ക്കൊരു ഉപകാരം ചെയ്യണം. എനിയ്ക്കു വേണ്ടി ഒരു സാക്ഷ്യം പറയണം.....അത്രയേ വേണ്ടൂ..."
"എന്താണത് ?" പൂവ് ചോദിച്ചു.
"നോക്കൂ, ഞാൻ ബ്രഹ്മദേവനാണ്. ഞാൻ ഈ ജ്യോതിർലിംഗത്തിന്റെ ആദിയിലെത്തിയിരുന്നുവെന്നും, നമ്മൾ തമ്മിൽ കണ്ടത് അവിടെ വച്ചായിരുന്നു എന്നും, നീ വിഷ്ണുദേവന്റെ അടുത്ത് പറയണം.."

ആദ്യമൊന്നും അത് സമ്മതിച്ചില്ല എങ്കിൽ തന്നെയും, അവസാനം കേതകീപുഷ്‌പം  ആ നിബന്ധന സമ്മതിച്ചു. തനിയ്ക്ക് തന്റെ യാത്ര തുടരണമല്ലോ. മാത്രവുമല്ല, തന്നെ നിർബന്ധിയ്ക്കുന്നത്, സാക്ഷാൽ സൃഷ്ടികർത്താവുമാണല്ലോ.
അങ്ങിനെ, രണ്ടുപേരും കൂടി തിരികെ വിഷ്ണുദേവന്റെയടുത്തെത്തി. പരാജിതനായി നിൽക്കുന്ന വിഷ്ണുദേവനെ നോക്കി, അമർത്തിച്ചിരിച്ചു കൊണ്ട് ബ്രഹ്മദേവൻ പറഞ്ഞു.

"അല്ലയോ വിഷ്ണുദേവാ.... നോക്കൂ ഞാനിതാ വിജയിയായി തിരിച്ചെത്തിയിരിയ്ക്കുന്നു. ഇതാ, ഈ കേതകീപുഷ്‌പം ജ്യോതിർലിംഗത്തിന്റെ ആദിയിൽ നിന്നും എനിയ്ക്കു കിട്ടിയതാണ്"

"അതേ ... വളരെ ശരിയാണ് ബ്രഹ്മദേവൻ പറഞ്ഞത് .." കേതകീപുഷ്‌പം അതു പിന്താങ്ങി.വിഷ്ണുദേവൻ മറുപടി എന്തെങ്കിലും പറയുന്നതിന് മുൻപേ, മഹാദേവൻ തന്റെ യഥാർത്ഥരൂപത്തിൽ അവിടെ പ്രത്യക്ഷനായി. ബ്രഹ്മദേവന്റെ ആ കള്ളത്തരത്തിൽ അതീവക്രുദ്ധനായ അദ്ദേഹം, ബ്രഹ്മദേവനെ ശപിച്ചു.

"അല്ലയോ ബ്രഹ്മദേവാ, അങ്ങീ ലോകത്തിന്റെ തന്നെ സൃഷ്ടികർത്താവായിട്ടും, വെറുമൊരു പന്തയം ജയിയ്ക്കാൻ വേണ്ടി ഈ മോശം മാർഗം സ്വീകരിച്ചത് ഒട്ടും ഉചിതമായില്ല. അങ്ങിതിനു തക്കതായ ശിക്ഷ അർഹിയ്ക്കുന്നു. അതിനാൽ, ഇന്നു മുതൽ മൂന്നു ലോകങ്ങളിലും, ഒരാളും അങ്ങയെ ആരാധിയ്ക്കാതെ പോകട്ടെ...!!"
ഈ ശാപശേഷവും അണയാതെ നിന്ന തന്റെ രോഷമടക്കാനാകാതെ, മഹാദേവൻ അതുവരെ തനിയ്ക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന, കേതകീപുഷ്‌പത്തെ നോക്കി.

"...ഹും ... ഈ കള്ളത്തരത്തിനു കൂട്ടുനിന്ന നീയും, കഠിന ശിക്ഷയ്ക്കർഹയാണ്. അതിനാൽ, ഇന്നു മുതൽ ഞാനുമായി ബന്ധപ്പെട്ട യാതൊരുവിധ  പൂജാദികർമ്മങ്ങൾക്കും, ആളുകൾ നിന്നെ ഉപയോഗിയ്ക്കാതെ പോകട്ടെ.....!!".
ഈ ശാപം മൂലമാണത്രെ, മുപ്പാരിടങ്ങളിൽ ഒരിടത്തും ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാതെ പോയത്. അതു മുതൽ ആണത്രേ, സുഗന്ധവാഹിനിയായിരുന്നിട്ടും കേതകീപുഷ്പത്തെ ദേവപൂജകൾക്ക് എടുക്കാതായത്.
*************************
പ്രിയ വായനക്കാരെ, ഈ കഥയിൽ പറഞ്ഞത് പോലെ ഒരിടത്തും ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാതെ പോയെങ്കിലും,  നമ്മുടെ രാജ്യത്തു തന്നെ രാജസ്ഥാനിൽ പുഷ്കറിലെ ഒരു ബ്രഹ്മ ക്ഷേത്രം ഉണ്ട് . ലോകത്തിലെ തന്നെ ഏക ബ്രഹ്മക്ഷേത്രമാണ് ഇത്. ബ്രഹ്മാവ് പുഷ്‌കർ നദിയിൽ നടത്തിയ യഗ്നത്തിൽ പത്‌നിയായ സരസ്വതി എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് അദ്ദേഹം മറ്റൊരു ദേവതയായ ഗായത്രിയെ വിവാഹം ചെയ്തു. യാഗത്തിൽ ഗായത്രി ബ്രഹ്മാവിനൊപ്പമിരിക്കുന്നത് കണ്ട സരസ്വതി ഈ ക്ഷേത്രത്തെ ശപിച്ചു. 
( ഈ ശാപം ഭയന്നു വാഹിതതരായ 
പുരുഷന്മാർ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. അങ്ങനെ സംഭവിച്ചാൽ അവരുടെ വിവാഹ ജീവിതത്തിൽ വിള്ളൽ വീഴും എന്നാണ് വിശ്വാസം. )
സ്നേഹപ്പൂർവം :- Nandhu Ramachandran


ത്രിപുരദഹനം

ത്രിപുരദഹനം



താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നീ അസുരന്മാർ നിർമ്മിച്ച് സ്വർണ്ണ, വെള്ളി, ഇരുമ്പു ലോഹങ്ങൾ കൊണ്ടുള്ള പുരങ്ങൾ (നഗരങ്ങൾ) ഭഗവാൻ ശ്രീ പരമേശ്വരൻ ഒരൊറ്റ അമ്പ് എയ്ത് നശിപ്പിച്ചു. ഈ കഥ വർണിക്കുന്നത് ത്രിപുരദഹനം (മൂന്നു പുരങ്ങളുടെ ദഹനം) എന്നാണ്. താരകാസുരന്റെ പുത്രന്മാർ ത്രിപുരന്മാർ എന്നാണ് അറിയപ്പെട്ടിരുന്നത്. താരകാസുരനെ വധിച്ചത് ദേവസൈന്യാധിപനായ സുബ്രഹ്മണ്യനാണ്.

താരകാസുരന്റെ പുത്രന്മാരായ ഇവരുടെ പേര് താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിങ്ങനെയാണ്. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. ബ്രഹ്മാവിനെ തപസ്സുചെയ്ത് സന്തുഷ്ടനാക്കി ഇവർ യഥാക്രമം സ്വർണംകൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും നിർമിച്ച് ചലിക്കുന്ന മൂന്ന് പുരങ്ങൾ (നഗരങ്ങൾ) തങ്ങൾക്കു ലഭിക്കണമെന്നും സ്വർഗത്തിലും, ഭൂമിയിലും, പാതാളത്തിലും യഥേഷ്ടം സഞ്ചരിക്കുന്ന അവ ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒരുമിച്ചു പ്രത്യക്ഷപ്പെടുമ്പോൾ ഒറ്റ അമ്പുകൊണ്ട് അവയെ നശിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ തങ്ങൾക്കു നാശമുണ്ടാകാവൂ എന്നും വരം നേടി. തങ്ങളുടേതായ പുരങ്ങളിൽ യഥാക്രമം സ്വർഗം, ഭൂമി, പാതാളം എന്നിവിടങ്ങൾ അടക്കിവാണു. താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. മൂന്നു പുരങ്ങൾ വിമാനം പോലെ സഞ്ചരിക്കുന്നവയാണ്, ഓരോന്നിലും ഓരോരുത്തർ തങ്ങളുടെ സന്നാഹങ്ങളോടെ വസിച്ചുപോന്നു. വരലബ്ദിയാൽ ത്രിപുരന്മാർ ദേവന്മാരെ കൂടുതൽ ദ്രോഹിക്കാൻ തുടങ്ങി. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു.

മഹാമേരു പർവ്വതത്തെ ധ്വജസ്തംഭമാക്കിമാറ്റി. ഹൈന്ദവ വിശ്വാസപ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്. ധ്വജസ്തംഭനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കിമാറ്റി, അമ്പിന്റെ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും. ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേർത്തട്ടും സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായെത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ് കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. (വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായികെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്).

അജ്ഞാനത്താലുണ്ടാകുന്ന അഹങ്കാരത്തിന്റെ പ്രതീകമായ ത്രിപുരന്മാരുടെ അഹങ്കാരം ശിവതത്ത്വത്തിന്റെ സഹായത്താൽ നശിക്കുന്നതും അതിന് മഹാവിഷ്ണുവും, ബ്രഹ്മാവും മറ്റു ദേവന്മാരും പ്രപഞ്ചശക്തികളും സഹായകരമായി വർത്തിക്കുന്നതും ആണ് കഥയിലെ ആന്തരാർഥമെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു. ശൈവാഗമപ്രധാനമായ പുരാണകഥ. ഈ കഥ വർണിക്കുന്ന അനേകം കൃതികൾ വിവിധ സാഹിത്യശാഖകളിൽ സംസ്കൃതത്തിലും ആധുനിക ഭാരതീയ ഭാഷകളിലുമുണ്ട് 'ത്രിപുരദഹനം' എന്നുതന്നെയാണ് ഇവയിൽ മിക്ക കൃതികളുടെയും പേര്. ത്രിപുരദഹനം, ത്രിപുരദാഹം, ത്രിപുരവധം, ത്രിപുരമർദനം, ത്രിപുരവിജയം തുടങ്ങിയ പേരുകളിൽ കാവ്യം, ചമ്പു, ആട്ടക്കഥ തുടങ്ങിയ വിഭാഗങ്ങളിൽ ഈ കഥ വർണിക്കുന്ന കൃതികളുണ്ട്. യമകകവി വാസുദേവ ഭട്ടതിരിയുടെ ത്രിപുരദഹനം യമകകാവ്യം തിരുവനന്തപുരം മാനുസ് ക്രിപ്റ്റ്സ് ലൈബ്രറിയിൽനിന്നു പ്രസിദ്ധീകൃതമായി. ഇതിന് അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ വിദ്വാൻ ഇളയതമ്പുരാൻ രചിച്ച ത്രിപുരദഹനചരിതം കാവ്യത്തിലും വെണ്മണിമഹൻ, വാസുദേവ ഗീർവാണകവി, നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി, മൂത്തേടത്തു വാസുദേവൻ പോറ്റി എന്നിവരുടെ ആട്ടക്കഥകളിലും നീലകണ്ഠകവിയുടെ ത്രിപുരദഹനം ഭാഷാചമ്പു തുടങ്ങിയ കൃതികളിലും ഈ കഥ ചിത്രീകരിക്കുന്നുണ്ട്.

അമരകണ്ടക എന്നപേരിൽ പുരാണങ്ങളിൽ പ്രതിപാദിക്കുന്ന മധ്യപ്രദേശിൽ അനുപ്പൂർ ജില്ലയിലെ ഒരു സ്ഥലമാണിത്. ശിവൻ ത്രിപുരദഹനം നടത്തിയത് 'അമരകണ്ടക' പർവ്വതത്തിൽവച്ചായിരുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. ഈ മലനിരയുടെ ദിവ്യത്വ ത്തെപറ്റി പദ്മപുരാണം ദീർഘമായി വിവരിക്കുന്നുണ്ട്. നർമദയുടെ ഉത്ഭവസ്ഥാനം ഒരു പുണ്യതീർഥമായി ഗണിക്കപ്പെടുന്നു. ധാരാളം ശിവക്ഷേത്രങ്ങൾ ഇവിടെ കാണാം.

🙏🙏🙏🙏🙏🙏🙏🙏🙏
       ഓം നമഃശിവായ
🙏🙏🙏🙏🙏🙏🙏🙏🙏

അഭിമന്യു

അഭിമന്യു
________________



മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.
എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു.

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.










Thursday, October 10, 2019

കാളി തത്വം

കാളി തത്വം



ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം.


കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു, കടലും നീലാകാശവും ഇതിന് ഉദാഹരണം.
വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത് [കാളി, കരാളി, മനോജാവ, സുലോഹിത, സുധുംരാവർണ്ണ, സ്ഫുല്ലിംഗനി, വിശ്വരുചി എന്നിങ്ങനെ വിളിക്കുന്നു.]
‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു.


രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു.
ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്.
കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.


ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്.
പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.


കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.)


കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും.


ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂuടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്.
പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്.


ആ ജ്ഞാനത്തിലൂടെയാ
ണ് ലോകത്തെ അറിയേണ്ടത്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.


കാളിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന അസ്സുരശിരസ്സുകളോടുകൂടിയ മാല. അമ്പത് ശിരസ്സുകളാണ് ആ മാലയിലുള്ളത്. അ എന്ന അക്ഷരം മുതല് ക്ഷ എന്ന അക്ഷരം വരെയുള്ള 51 അക്ഷരങ്ങളെയാണ് ആ മാല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് 'അക്ഷ'മാല എന്ന പേരുണ്ടായി. സ്വരങ്ങളും വ്യഞ്ജനങ്ങളുമുള്പ്പെടെയുള്ള അമ്പത് അക്ഷരങ്ങള് കൂടാതെ ക്ഷ എന്ന അക്ഷരം അമ്പത്തൊന്നാമതായി ഈ മാലയുടെ മേരുവായി കല്പിക്കപ്പെട്ടിരിക്കുന്നു.
ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു.
പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദായിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.


അതിപ്രാചീനകാലംമുതല് ഭാരതീയര് ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില് സതി ദേഹത്യാഗം ചെയ്തതില് ക്രുദ്ധനായിത്തീര്ന്ന പരമശിവന് ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള് പ്രചാരത്തിലുണ്ട്.


ജ്വാലാകരാളമത്യുഗ്രമശേഷാസുര സുദനം ത്രിശൂലം പാതു നോ ഭീതേര് ഭദ്രകാളി നമോസ്തുതേഎ ന്ന ശ്ലോകത്തില് ദുര്ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്പിച്ചിരി
ക്കുന്നു. ഈ കാളി ദുര്ഗ്ഗയുടെ അഥവാ പാര്വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില് ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്ക്കണ്ഡേയ പുരാണത്തിലെ ഭദ്രോല്പത്തി പ്രകരണത്തില് ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്ണ്ണിക്കുന്നുണ്ട്. ബ്രഹ്മാവില്നിന്നും വരസിദ്ധികള് നേടിയ ദാരികാസുരന് ത്രിലോകങ്ങളും കീഴടക്കി.


ബ്രഹ്മാവ്, വിഷ്ണു, ശിവന്, സ്കന്ദന്, ഇന്ദ്രന്, യമന് ആദിയായവര്ക്കൊന്നും ദാരികനെ തോല്പ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന് ലോകസംരക്ഷണാര്ത്ഥം തന്റെ തിലോചനം തുറന്നു. അതില്നിന്നും അന്നുവരെ പ്രപഞ്ചം ദര്ശിച്ചിട്ടില്ലാത്ത വിധത്തില് ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ ഭദ്രകാളി ഉടലെടുത്തു. ഇത് ശിവപുത്രിയാണ്. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. കാളിയെ പൊതുവെ കോപമൂര്ത്തിയായിട്ടാണ് കേരളത്തില് സങ്കല്പിച്ചുപോരുന്നത്. സമരേഷുദുര്ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള് ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിയുമായാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് ഒരു പാശ്ചാത്യ പണ്ഡിതന് സൂചിപ്പിച്ചിട്ടുണ്ട്.


കാളിയും സരസ്വതിയും ഒന്നുതന്നെ എന്നുകരുതുന്നവരുണ്ട്. കാളിക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്. കേരളത്തിലെ ക്ഷേത്രങ്ങളില് പ്രതിഷ്ഠിച്ചിട്
ടുള്ള കാളീവിഗ്രഹങ്ങള്ക്ക് പല രൂപകല്പനകളുമുണ്ട്. വാള്, പരിച, കപാലം, ദാരികശിരസ്സ്, വെണ്മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില് കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്പങ്ങള് വരെയുണ്ട്.


ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്പങ്ങളും കാളിക്കുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് കേരളത്തില് ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല് പാട്ട്, ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു. പാട്ടുല്സവമാണ് ഭദ്രകാളിക്ക് മുഖ്യം. കുത്തിയോട്ടപാട്ടുകളും പാനത്തോറ്റങ്ങളും ഉള്പ്പെടുന്ന ദേവീസ്തുതികള് ഭഗവതിപ്പാട്ടുകള് എന്നാണ് അറിയപ്പെടുന്നത്. അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്. അരത്തം പൂജിച്ച് കുരുതി, നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്ബന്ധമാണ്. ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള്‍ ദേവീപൂജയ്ക്ക് ഉത്തമമായി കരുത്പെടുന്നു.…

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
     കാളി കാളി മഹാകാളി
   ഭദ്രകാളി നമോസ്തുതേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Tuesday, October 8, 2019

മൂകാംബികാക്ഷേത്രം

മൂകാംബികാക്ഷേത്രം.

( ഈ ചിത്രം കൊല്ലൂർ മൂകാംബിക ദേവിയുടെ ഒറിജിനൽ വിഗ്രഹത്തിന്റെ ഫോട്ടോ ആണ്...മുന്നിൽ കാണുന്നത് സ്വയംഭൂ ലിംഗം.. )


അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം. കുടജാദ്രി മലയുടെ പവിത്രത പേറി വരുന്ന സൌപര്‍ണ്ണികയുടെ തലോടലേറ്റ് ശാന്തമായ പുണ്യഭൂമി. ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ്‌ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്.

നടുവില്‍ സ്വര്‍ണരേഖ ഉള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിന്‍റെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലനരികിലാണ്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്‍ തപസ്സിനിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യന്‍ നിര്‍ദേശിച്ച പ്രകാരമാണ്‌ ഇന്നും ക്ഷേത്രത്തിലെ പൂജാവിധികള്‍ നടക്കുന്നത്‌. ആദിശങ്കരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്. ആദിശങ്കരന്‍ നടത്തിയ തപസില്‍ സം‌പ്രീതയായി ദേവി പ്രത്യക്ഷപ്പെടുകയും ദര്‍ശനത്തില്‍ കണ്ട അതേ രൂപത്തില്‍ തന്നെ സ്വയംഭൂവിനു പുറകില്‍ ദേവിയുടെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഈ ഐതീഹ്യം. പരശുരാമനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നും ഐതീഹ്യമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കൊല്ലൂര്‍ മഹാരണ്യപുരം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. സന്യാസവര്യനായ കോല മഹര്‍ഷി അന്ന് ദേവിയെ പ്രീതിപ്പെടുത്താനായി സൌപര്‍ണ്ണികാ തീരത്ത് തപസനുഷ്ഠിക്കാന്‍ ആരംഭിച്ചു. ഇതേ സമയം മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇവിടെ തപസ്സുചെയ്തിരുന്നു. അസുരന്‍റെ കൊടും തപസ്സില്‍ സം‌പ്രീതനായി കൈലാസനാഥന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാന്‍ കഴിയാത്ത വിധത്തില്‍ അസുരനെ പാര്‍വതി ദേവി മൂകനാക്കി മാറ്റി. ഇതില്‍ കോപിഷ്ഠനായ അസുരന്‍ ദേവിയെ തപസു ചെയ്തിരുന്ന കോല മഹര്‍ഷിക്ക് നേരെ തിരിഞ്ഞു. ഒടുവില്‍ ഭക്തനെ രക്ഷിക്കാനായി മൂകാസുരനെ വധിച്ച ദേവി മഹര്‍ഷിയുടെ അപേക്ഷ അനുസരിച്ച് അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു മറ്റൊരു സങ്കല്‍പം.

നൂറ്റിയെട്ട്‌ ശക്‌തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ്‌ ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്‌തി സാന്നിധ്യവും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ ആ‍രംഭിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം. നൂറ് കണക്കിന് കുരുന്നുകളാണ് കൊല്ലൂരില്‍ എല്ലാവര്‍ഷവും വിദ്യാരംഭം കുറിക്കുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും തീര്‍ത്ഥാടകര്‍ക്ക് കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന സ്ഥലത്ത് ഒരു ക്ഷേത്രവും കാണാം.

കുടജാദ്രിയുമയി ബന്ധപ്പെട്ടും ക്ഷേത്രത്തിന് ഒരു ഐതിഹ്യമുണ്ട്. ആദിശങ്കരന്‍ കുടജാദ്രിയില്‍ തപസ്സു ചെയ്യുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുമതി തരണമെന്നും അപേക്ഷിച്ചു. ആഗ്രഹം സമ്മതിച്ച ദേവി ലക്‍ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞുനോക്കിയാല്‍ താന്‍ അവിടെ പ്രതിഷ്ഠിതയാകുമെന്നും ഉള്ള വ്യവസ്ഥയും വച്ചു. കൊല്ലൂരെത്തിയപ്പോള്‍ പൊടുന്നനെ ദേവി തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിച്ചു. തുടര്‍ന്ന് ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി അവിടെ പ്രതിഷ്ഠിതയായി എന്നും ഐതീഹ്യമുണ്ട്.

ഗര്‍ഭഗ്രഹത്തിനു പുറകിലായി വടക്കേ മൂലയില്‍ ശങ്കരപീഠം കാണാം. ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയും ഉണ്ട്. കുടജാദ്രി മലകളില്‍ നിന്നും ഉത്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.

മംഗലാപുരത്ത് നിന്നും ഏതാണ്ട് 135 കിലോമീറ്റര്‍ അകലെയാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഉഡുപ്പിയില്‍ നിന്ന് 80 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൂകാംബികയിലെത്താം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലൂരിലേക്ക് യാത്രാസൌകര്യമുണ്ട്.

മീനത്തിലെ ഉത്രം നാളിലാണ്‌ മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റം. ഒന്‍പത്‌ നാളാണ്‌ ഉത്സവം. എല്ലാ വര്‍ഷവും ദേവിയുടെ ജന്മനക്ഷത്രമായ മീനമാസത്തെ മൂലം നാളില്‍ മഹാരഥോല്‍സവം നടക്കും. ഒന്‍പതു ദിവസത്തെ ഉല്‍സവമാണിത്‌. ഏഴു നിലകളുള്ള ബ്രഹ്മരഥമാണ് രഥോതത്സവത്തിന്‌ ഉപയോഗിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെ നിര്‍മാല്യ ദര്‍ശനം മുതലാണ്‌ മഹാരഥോല്‍സവ ദിന ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിക്കുക. ഒരു മണിക്കൂറിനകം ഉഷഃപൂജ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചിനാണ്‌ നിര്‍മാല്യ ദര്‍ശനം.

രഥോത്സവദിനം പുലര്‍ച്ചെ ദേവിയുടെ രഥാരോഹണം നടക്കും. അലങ്കരിച്ച മഹാരഥത്തിലേക്ക്‌ ദേവി ബലിബിംബമേറുന്ന ചടങ്ങാണിത്‌. വൈകിട്ട് അഞ്ചുമണിയോടെയാണ് രഥോല്‍സവത്തിന്‌ ആരംഭം കുറിച്ച്‌ രഥചലനം ആരംഭിക്കുന്നത്. പ്രധാന ഗോപുര നടയില്‍ നിന്ന്‌ ഓലക മണ്ഡപം വരെയും തിരിച്ചും രഥം എഴുന്നള്ളിക്കും. രാത്രി ക്ഷേത്രക്കുളത്തില്‍ ആറാട്ടും സൗപര്‍ണികയില്‍ തീര്‍ഥശുദ്ധി ഹോമം, പ്രതീകാത്മക 'മൃഗവേട്ടയും നടക്കും. ആയിരങ്ങളാണ് ഉത്സവ നാളില്‍ കൊല്ലൂരിലേക്ക് എത്തുന്നത്.
കടപ്പാട്

വിദ്യാരംഭം

വിദ്യാരംഭം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

സരസ്വതി നമസ്തുഭ്യം
വരദേ ജ്ഞാന രൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ


ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ,  നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്.

മഹാനവമിയുടെ പിറ്റേ ദിവസമാണ് വിജയദശമി. കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളിൽ പൂജയ്ക്ക് വയ്ക്കുന്ന പാഠ പുസ്തകങ്ങളും ഉപകരണങ്ങളും ഒരു ദിവസത്തിന് ശേഷം വിജയദശമി നാളിൽ പുറത്തെടുക്കും.

അതിന് ശേഷം മണലിലോ ഉണക്കലരിയിലോ 'ഓം ഹരിശ്രീ ഗണപതായെ നമ: അവിഘ്നമസ്തു 'എന്ന് മലയാള അക്ഷരമാല എഴുതണം. അതിന് ശേഷം പുസ്തകം പൂജ വെച്ചവർ അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കാം . ഉപകരണങ്ങൾ പൂജ വെച്ചവർ അത് ദേവി തന്നെ ഏൽപ്പിച്ച കർമമെന്ന് മനസ്സിൽ കരുതി ഉപയോഗിക്കുക.

കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ  എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. കുട്ടിക്ക് അനുയോജ്യമായ മുഹൂർത്തം കുറിച്ച് വാങ്ങി നാവിൽ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. എന്നാൽ ഇപ്പോൾ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളിൽ മാത്രമായി ചുരുങ്ങി. വിജയദശമി നാളിൽ നവമി ബാക്കിയുണ്ടെങ്കിൽ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം. ഇതിനായി പ്രത്യേത മുഹൂർത്തം നോക്കേണ്ടതില്ല.

വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സു മാത്രമേ പാടുള്ളൂ.(ഉദാഹരണം 3 വയസ്സ്, 5 വയസ്സ് ),

വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം പാർത്ഥനക്ക് ശേഷം പൂജ എടുക്കാം. അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു പുസ്തകത്തിലും ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.

വിദ്യനൽകാൻ ഏറ്റവും ഉത്തമൻ ദക്ഷിണാമുർത്തിയാണ് കാരണം  സതി വിയോഗത്തിനുശേഷം ധ്യാനനിരതനായി കൽപവൃക്ഷ ചുവട്ടിൽ  തെക്കോട്ട് തിരിഞ്ഞിരിക്കുന്ന ദക്ഷിണാമുർത്തിയിൽ നിന്നുമാണ് ദേവഗുരു ബ്രഹസ്പതിയും, ദേവി മൂകാംബികയും, വിദ്യഗ്രഹിച്ചാതാണ് എന്നതാണ് ഐതിഹ്യം.

ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് വിജയദശമി ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു.
മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും
ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.

കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയുംu സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ

 "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ"

എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു..

കുട്ടിയെ എഴുതിക്കാൻ ഉപയോഗിച്ച അരി പൊടിച്ച് അപ്പം ഉണ്ടാക്കി പ്രസദമായി കുടുംബത്തിലുള്ളവർ കഴിക്കുന്ന ആചാരവുമുണ്ട്.

കേരളത്തിലെ  പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൾ!!

1.തുഞ്ചൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല
2.ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
3.പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം
4.മൂകാംബിക സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ
5.എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം
6.തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, തൃശ്ശൂർ
7.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
8.ചോറ്റാനിക്കര ദേവി ക്ഷേത്രം
9.ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി)
10.ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം)

കൊല്ലൂർ മൂകംബികാ ക്ഷേത്രം,-  കർണാടക

കർണാടകയിലെ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികൾ ഭാവിയിൽ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വിജയദശമി ദിവസം എല്ലാവരിലും
ഉള്ള വിദ്യ, ജ്ഞാനം എന്നിവ നല
്ലരീതിയില്‍ സദ് രൂപത്തില്‍
പ്രകാശിക്കട്ടെ. കൂടാതെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവയ്ക്കുന്ന കുരുന്നുകള്‍ക്കും,  ആയുധപൂജ ആഘോഷിക്കുന്നവര്‍ക്കും ആശംസകള്‍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്നേഹപൂർവ്വം :- Nandhu Ramachandran

വിജയദശമി

വിജയദശമി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

വിജയദശമി :-
***************
കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭം ആയി ആചരിക്കുന്നത്.



വടക്കു-തെക്കു സംസ്ഥാനങ്ങളിൽ രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ആഘോഷമായാണ് വിജയദശമി. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം.

ത്രൈലോക്യങ്ങൾ കീഴടക്കി വാണ അസുരരാജാവായിരുന്ന മഹിഷാസുരൻ സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും ആട്ടിപ്പായിച്ചു. ദേവന്മാർ ത്രിമൂർത്തികളായ ബ്രഹ്‌മാ-വിഷ്‌ണു-പരമേശ്വരൻമാർക്കു മുൻപിൽ സങ്കടമുണർത്തിച്ചു. എല്ലാ ദേവകളുടെയും ശക്തി ഒന്നിച്ചു ചേർന്നു ദുർഗ ദേവി രൂപമെടുത്തു. ദേവലോകത്തെത്തിയ ദേവി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയുടെ സൗന്ദര്യത്തിൽ അനുരക്തനായ മഹിഷാസുരൻ തന്റെ ഭാര്യയാകാൻ ആവശ്യപ്പെട്ടു. എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുളള ഒരാളുടെ ഭാര്യയാകാനാണ് ഇഷ്ടമെന്നു ദേവി അരുളിച്ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ യുദ്ധം ചെയ്യുകയും വിഷ്‌ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്‌ഠം ഛേദിക്കുകയും ചെയ്തു. മഹിഷാസുരന്റെ വധത്തിൽ ദേവകൾ മുഴുവൻ ആനന്ദനൃത്തമാടിയെന്നാണ് ഐതിഹ്യം.

ഹൈന്ദവാചാരങ്ങളിൽ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തിൽ ഗ്രന്ഥങ്ങൾ പണിയായുധങ്ങൾ എന്നിവ ദേവീ സന്നിധിയിൽ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാർത്ഥനയോടെ തിരികെ എടുക്കും. വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നിൽ.

ശരദ് ഋതു ആശ്വിനി മാസത്തിലെ നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒരു പോലെ ആരാധ്യദേവതയാണ് സരസ്വതി ദേവി.

മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. സര്‍വ്വായുധധാരിയായ ദേവിയെ നവരാത്രി ഒന്നിച്ചുള്ള ജീവിത യാത്രയില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്.

ദുര്‍ഗ്ഗാഷ്ടമിനാളില്‍ പടിഞ്ഞാറു അഭിമുഖമായി പീഠത്തില്‍ പൂജയ്ക്ക് വെക്കുന്നത് . മധ്യത്തില്‍ സരസ്വതിയേയും വടക്ക് ഗണപതിയേയും തെക്കു ഭാഗത്ത്‌ ദക്ഷിണാമൂര്‍ത്തിയേയും ആവാഹിച്ചാണ് പൂജിക്കുന്നത്. പൂജയെടുപ്പ് വിജയദശമി ദിവസമാകുന്നു. സൂര്യോദയാനന്തരം ദശമിയുണ്ടെങ്കില്‍ അതു കഴിയുന്നതിനു മുമ്പ് തന്നെ പൂജയ്ക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടതാണ്. പുസ്തകങ്ങള്‍ മാത്രമല്ല പണിയായുധങ്ങളും വാദ്യോപകരണങ്ങളും പൂജിക്കുന്ന സമ്പ്രദായം കേരളത്തില്‍ പല ഭാഗത്തും ഉണ്ട്.

വിജയദശമി ദിവസം വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ല ഒരു ശുഭദിനമാണ് വിജയദശമി ദിനം. വിജയദശമിയുടെ അടുത്ത ദിവസവും അതുപോലെ സാദ്ധ്യായം ചെയ്യണം. ദ്വിതീയ ദിവസം തുടങ്ങിവെച്ച വിദ്യ മുടക്കരുതെന്നാണ്.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ
ദിനം എന്ന് കരുതപ്പെടുന്ന ഈ വിശേഷ ദിനത്തില്‍ എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും  വിജയദശമി ആശംസകള്‍ നേരുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

നവരാത്രി ആഘോഷം - ഒൻപതാം ദിവസം ( മഹാനവമി )

നവരാത്രി ആഘോഷം - ഒൻപതാം ദിവസം
മഹാനവമി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :- സിദ്ധിധാത്രീ
വാഹനം :- സിംഹം




മഹാനവമി നാളിൽ സിദ്ധിധാത്രി ദേവിയെ
ഉപാസിക്കേണ്ട സ്തോത്ര ഭാഗം

സിദ്ധ ഗന്ധർവ്വ യക്ഷാദി അസുരൈമരരൈരപി-
സേവ്യമാനാ സദാഭൂയാത്
സിദ്ധിദാ സിദ്ധിദായിനി",

ദുർഗ്ഗയുടെ  ഒൻപതാമത്തെ രൂപം. നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒപതാം ദിവസം ആരാധിക്കുന്നത് . സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു .

വിടർന്ന താമരയിൽ സ്ഥിതി ചെയ്യുന്ന ദേവിയുടെ വാഹനം സിംഹം ആണ്. ചുവന്ന പട്ടു ധരിച്ച തേജോമയി ആയ ദേവിക്ക് നാല് കൈകൾ ഉണ്ട്. അതിൽ ശംഖ്, ചക്രം, ഗദ, താമരപ്പൂവ് അല്ലെങ്കിൽ അക്ഷമാല എന്നിവ ധരിച്ചിരിക്കുന്നു. ദേവിയുടെ ഉപാസന ഒരുവന് ബ്രഹ്മത്തെ അറിയാൻ സഹായിക്കുന്നു.

അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം.
9 ദിവസങ്ങൾ കൊണ്ട് ദേവി എല്ലാവിധ തിന്മയെയും ഹനിക്കുന്നത് കൊണ്ടു ഒൻപതാം ദിനം തൊട്ട് ദേവി ഭക്തന്മാരുടെ ഏതു ആഗ്രഹവും സാധിച്ചു കൊടുത്ത്, അവരെ അനുഗ്രഹിക്കുന്നു.

ഇനി വിജയത്തിന്റെയും നേട്ടങ്ങളുടെയും ദിനമാണ്. രോഗങ്ങളെയും ജീവിത പ്രശ്നങ്ങളെയും അകറ്റുന്ന ദേവി, ഭക്തന് സമൃദ്ധിയോടൊപ്പം അണിമ, ഗരിമ, മഹിമ, തുടങ്ങിയ 18 സിദ്ധികളും പൂർണ്ണതകളും പ്രദാനം ചെയ്യുന്നു. അഷ്ടമി ദിവസവും നവമി ദിവസവും നവകന്യാ പൂജ നടത്തുന്നത് ഉത്തമം ആണ്.

നവരാത്രി ദിവസങ്ങളില്‍ ഏറ്റവും പ്രധാനമായ ദിവസങ്ങളാണ്‌ അഷ്ടമി, നവമി, ദശമി എന്നിവ. അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവയ്പ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമിനാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ഥിക്കേണ്ടത്. ദശമി നാളില്‍ രാവിലെയാണ് വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ബുദ്ധിയുടെ അധിപനായ ഗുരുവും ബുധനും ചേര്‍ന്ന ശ്രീകൃഷ്ണനെയും ദക്ഷിണാമൂര്‍ത്തിയെയും നവഗ്രഹങ്ങളെയും പൂജിക്കുക.

നവരാത്രി ഒന്‍പതാം  ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.സുഭദ്രാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

ജഗദ് ഗുരുവായ അമ്മതൻ തൃപ്പാദങ്ങളിൽ  സാഷ്ടാംഗ നമസ്കാരം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാളെ വിജയദശമി  ദിവസം ദേവീ
ഭാവങ്ങളും മന്ത്രങ്ങളും നാളെ
ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran
ലോകാ സമസ്ഥാ സുഖിനോ ഭവന്തു

നവരാത്രി ആഘോഷം - എട്ടാം ദിവസം

നവരാത്രി ആഘോഷം -   എട്ടാം ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :- മഹാഗൗരി 
വാഹനം :- ഋഷഭം



നവദുർഗ്ഗയിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി. നവരാത്രിയുടെ
എട്ടാമത്തെനാളിലാണ് മഹാഗൗരിയെ പ്രധാനമായും ആരാധിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു.  നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.
ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി. നവരാത്രിയിൽ അന്നപൂർണ്ണേശ്വരിയായ പാർവതിയുടെ മഹാഗൗരി ഭാവമാണ് എട്ടാം ദിവസം ആരാധിക്കുന്നത്. ഗൌരീ ഉപാസന സർവ്വക്ലേശങ്ങളും ദുരീകരിക്കുന്നു.

വളരെയേറെ വെളുത്തത് എന്നാണ് മഹാഗൗരി എന്ന നാമത്തിനർത്ഥം. മഹാഗൗരിയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്.ദേവിയുടെ വാഹനവും വെള്ളനിറത്തിലുള്ള ഒരു കാളയാണ് (ഋഷഭം )

ഒരിക്കൽ ദേവി പാർവ്വതി ഭഗവാൻ ശിവനെ പതിയായ് ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപം അനുഷ്ഠിച്ചു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. നാളുകൾ കഴിഞ്ഞപ്പോൾ ശിവൻ പാർവ്വതിയിൽ സംപ്രീതനാകുകയും പാർവ്വതിയെ പത്നിയായി സ്വീകരിക്കാം എന്ന് വരം നൽകുകയുമുണ്ടായി. ശേഷം ഗംഗാജലംകൊണ്ട് ശിവൻ പാർവ്വതിയെ അഭിഷേകം ചെയ്തു. അതോടെ പാർവ്വതിയുടെ ശരീരം വളരെയേറെ വെള്ളുത്തനിറമായി. വളരെ വെളുത്തവൾ എന്നർത്ഥം വരുന്ന മഹാഗൗരി എന്ന നാമം പാർവ്വതിക്ക് സിദ്ധിച്ചു.

നവരാത്രിയുടെ എട്ടാം നാളിൽ അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായാണ് ആരാധിക്കുന്നത്. മഹാദുര്‍ഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂർണമാകും.

രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൌരിയാണ്.
രാഹുദോഷമുള്ളവർ ദോഷപരിഹാരത്തിനായി ദേവിയെ  മഹാഗൗരീ ഭാവത്തിൽ ആരാധിക്കണം.

നവരാത്രിയുടെ എട്ടാം നാൾ മഹാഗൗരീ ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം

"ശ്വേതേ വൃഷേ സമാരൂഢാ
ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം
ദദ്യാന്മഹാദേവപ്രമോദദാ"

മഹാഗൗരീ  ദേവീസ്തുതി :-
***************************
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ  മഹാഗൗരീ  രൂപേണ സംസ്ഥിതാ 
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മഹാനവമി,  വിജയദശമി  ദിവസം
ദേവീ ഭാവങ്ങളും മന്ത്രങ്ങളും
അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

നവരാത്രി ആഘോഷം - ഏഴാം ദിവസം

നവരാത്രി ആഘോഷം - ഏഴാം   ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :- കാളരാത്രി
വാഹനം :- കഴുത / കടുവ / സിംഹം



ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ
വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി

ശക്തി സ്വരുപിണിയായദുര്‍ഗ്ഗാദേവിയെ നവദുര്‍ഗ്ഗയായി നവരാത്രി ദിവസങ്ങളിലെ
ഒരോ ദിനങ്ങളിൽ ഒാരോ ദേവതയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.

ഏഴാം ദിവസം – ദേവീ കാളരാത്രി

നവരാത്രി ദിനങ്ങളില്‍ സപ്തമി പൂജയ്ക്ക് വണങ്ങുന്ന ദേവിയാണ് ദേവി കാളരാത്രി.
ദുര്‍ഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമാണ് കാളരാത്രി ദേവി.

നവദുര്‍ഗ്ഗകളിലെ ഏറ്റവും കുപിതയും.
വലിയ ചുവന്ന മൂന്ന് കണ്ണുകള്‍, നീളത്തില്‍ നീണ്ടുകിടക്കുന്ന ചുവന്ന നാക്ക് ദുഷ്ട നിഗ്രഹത്തിനായി കൈയ്യില്‍ വാളുമേന്തി ഘോരരൂപത്തോടു കൂടിയാണ് ദേവിയുടെ രൂപം.

കാളിയമ്മ എന്നാണ് ദേവിയുടെ മറ്റൊരു നാമം.

വിദ്യുച്ഛക്തി പ്രവാഹം ഒഴുകിയെത്തുന്നതു പോലെ ശക്തിയുടെ പ്രതിബിംബമായി ഒരു മാല പോലെയാണ് ദേവിയുടെ ആഭരണം.
കഴുതവാഹിനിയായ ദേവിയുടെ കൈകളില്‍ ആയുധങ്ങള്‍ക്കൊപ്പം അഭയമുദ്രയും, വരമുദ്രയും ദൃശ്യമേകുന്നു.

ദേവിഭക്തരുടെ മനസ്സില്‍ നിന്നും ഭയവും ഭീതിയും അകറ്റുന്ന ശക്തിയാണ് കാളിയമ്മ.

ദീര്‍ഘായുസ്സും ദേവിസംരക്ഷണവുമാണ് ഫലം. രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത് അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.

കണ്ടകശനി പോലും മാറി നിൽക്കും ഏഴാം ദിനം കാളരാത്രി. കണ്ടകശ്ശനി , അഷ്ടമശ്ശനി ,ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ  കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനു  ഉത്തമമാണ്. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം.

ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. കാളരാത്രീ ഭാവത്തിൽ ദേവിയെ ആരാധിക്കുവാനുള്ള ദിവ്യ ദിനമായ് ഏഴാം ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു

നവരാത്രി ഏഴാം  ദിവസത്തില്‍ കന്യാ പൂജയ്ക്കായി ദേവിയെ "ശാംഭവിയായി" ആരാധിക്കണം.

ശാംഭവീ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

കാളരാത്രീ ദേവീസ്തുതി :-
**************************
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ കാളരാത്രി രൂപേണ സംസ്ഥിതാ 
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

നവരാത്രി ആഘോഷം - നാലാം ദിവസം

നവരാത്രി ആഘോഷം - നാലാം  ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :- കൂഷ്മാണ്ഡ ദേവീ (സിംഹവാഹനയായാണ്‌ ഈ ദേവീരൂപം ആരാധനയ്ക്ക്.)





നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ നാലാമത്തെ ഭാവമാണ് കൂശ്മാണ്ഡാ. നവരാത്രിയില്‍ നാലാം ദിവസമായ ചതുര്‍ഥിക്കു ദേവിയെ കൂശ്മാണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു,  അഥവാ  മഹാലക്ഷ്മിയാകുന്ന ദേവി കൂഷ്മാണ്ഡ.

ഭക്തരുടെ ജീവിതത്തിലെ കഷ്ടപ്പാട് അകറ്റി ജീവിതത്തിൽ സന്തോഷം പ്രദാനം ചെയ്യുന്ന മൂര്‍ത്തിയാണ് ദേവി കൂഷ്മാണ്ഡ.കഴിഞ്ഞ മൂന്നുദിവസങ്ങൾ നാം ഇച്ഛാശക്തിയെയാണ് പ്രതിപാദിച്ചത്. ഇനിയങ്ങോട്ടുള്ള മൂന്നുദിവസങ്ങൾ ക്രിയാശക്തിയിലേക്കാണ്.

സൂര്യമണ്ഡലം നിയന്ത്രിക്കുന്ന ദേവീഭാവമാണ് കൂശ്മാണ്ഡ. സൃഷ്ടിയുടെ ഊര്‍ജ്ജം അണ്ഡത്തില്‍ സൂക്ഷിച്ചവള്‍ എന്നാണ് ഈ അവതാരനാമത്തിന് അര്‍ത്ഥം. ആദിപരാശക്തിയായ ഈ ദേവീഭാവം തന്നില്‍ നിന്ന് സകലതും സൃഷ്ടിച്ച പ്രപഞ്ച സ്രഷ്ടാവാണ്.

ദേവിയുടെ ഒരു ചെറു പുഞ്ചിരിയില്‍ നിന്നും അണ്ഡാകൃതിയില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനാല്‍ ദേവി കൂശ്മാണ്ഡാ എന്നറിയപ്പെടുന്നു. കൂശ്മാണ്ഡാ ദേവീ ആദിശക്തി എന്നും അറിയപ്പെടുന്നു. എട്ടു കൈകള്‍ ഉള്ളതിനാല്‍ ദേവി അഷ്ടഭുജ എന്നും അറിയപ്പെടുന്നു.

തന്റെ കയ്യിലിരിക്കുന്ന അക്ഷമാലയാല്‍ എട്ടു സിദ്ധികളും ഒന്‍പതു നിധികളും ഭക്തര്‍ക്ക് നല്‍കുന്നു എന്നു വിശ്വസിക്കപ്പെടുന്നു. കൂശ്മാണ്ഡാ ദേവീ അനാഹത ചക്രത്തെ പ്രതിനിധീകരിക്കുന്നു. ശിവ പ്രാപ്തിക്കായി നവരാത്രി നാലാം ദിവസം ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ അനാഹത ചക്രത്തില്‍ ധ്യാനിക്കുന്നു.നവരാത്രിയിലെ ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ ആരാധിച്ചാല്‍ ആയുസ്സും, ആരോഗ്യവും, സുപ്രസിദ്ധിയും ലഭിക്കും എന്ന് പറയപ്പെടുന്നു.

അനാഹതചക്രത്തിൽ  കുടികൊള്ളുന്ന കൂഷ്മാണ്ഡ  ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം:-

സുരാസമ്പൂർണ്ണ കലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ

സ്ത്രോത്രഃ-
*************
ദുർഗ്ഗതി നാശിനീ ത്വം ഹി ദാരിദ്ര്യാദിവിനാശിനീ
ജയദാ ധനദാ കൂഷ്മാണ്ഡേ പ്രണമാമ്യഹം
ജഗന്മാതാ ജഗത്കര്ത്രി ജഗദാധാരരൂപിണീ
ചരാചരേശ്വരീ കൂഷ്മാണ്ഡേ പ്രണമാമ്യഹം
ത്രൈലോക്യസുന്ദരീ ത്വം ഹി ദുഃഖശോകനിവാരിണീ പരമാനന്ദമയീ കൂഷ്മാണ്ഡേ പ്രണമാമ്യഹം

( ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ ശരണം പ്രാപിച്ചാൽ എല്ലാവിധ രോഗപീഡകളിൽ നിന്ന് മുക്തിയും സമൂഹത്തിൽ സ്ഥാനവും കീർത്തിയും ലഭ്യമാകും. ജാതകത്തിൽ സൂര്യന്റെ അനിഷ്ടസ്ഥിതിമൂലം ദോഷം അനുഭവിക്കുന്നവരും ആദിത്യ ദോഷമുള്ളവരും ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ പ്രാർഥിക്കുന്നത് ദോഷപരിഹാരത്തിനു ഉത്തമമാണ്. സൂര്യനെ നിയന്ത്രിക്കുന്ന ദേവതയായതിനാൽ തന്നെ ചുവന്ന പുഷ്പങ്ങൾ ക്കൊണ്ടുള്ള പൂജയാണ് പ്രിയം .

കൂശ്മാണ്ഡ ദേവീസ്തുതി
***************************
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ കൂശ്മാണ്ഡ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

നവരാത്രി ആഘോഷം - ആറാം ദിവസം

നവരാത്രി ആഘോഷം - ആറാം  ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :-  കാത്യായനി ദേവി
( വാഹനം :- സിംഹം )




നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്.

"കാർത്യായിനീ മഹാമായേ
മഹായോഗിന്യധീശ്വരി
നന്ദഗോപസുതം ദേവീപതിം
മേ കുരുദ്ധ്യേ നമഃ


ഒരു പുത്രിയില്ലാതിരുന്ന കാത്യായന മഹര്‍ഷിക്കു ദേവി ദുർഗ്ഗയെ (പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. ദേവീമഹിഷ സംവാദം വളരെ രസകരമാണ്.  "മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻ മാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ"എന്നും പറഞ്ഞാണ് മഹിഷാസുര നിഗ്രഹം നടത്തുന്നത്.

ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാർത്യായനീവ്രതം അനുഷ്ഠിച്ചാൽ വിവാഹാഭാഗ്യവും ദീർഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം..

ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും.

ദേവിയുടെ ഇഷ്ട നൈവേദ്യം നാളികേരം ചിരകിയിട്ട അന്നമാണ്  (coconut rice).ചെമ്പരുത്തിപ്പൂ കൊണ്ടുള്ള അർച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീർത്തനങ്ങൾ ആലപിച്ചാൽ നല്ലത്.

നവരാത്രി ആറാം  ദിവസത്തില്‍ കന്യാ പൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം. ചണ്ഡികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാമി സദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

കാത്യായനീ ദേവീസ്തുതി :-
***************************
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ കാത്യായനീ രൂപേണ സംസ്ഥിതാ 
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

നവരാത്രി ആഘോഷം - അഞ്ചാം ദിവസം

നവരാത്രി ആഘോഷം - അഞ്ചാം ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :-  സ്കന്ദമാതാ
( വാഹനം :- സിംഹം )



നവദുര്‍ഗാ  ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രി വൃതാനുഷ്ടാനത്തിന്റെ അഞ്ചാം ദിവസത്തില്‍ ദേവിയെ  അഞ്ചാമത്തെ ഭാവമായ  സ്കന്ദമാതാവായാണ് സങ്കല്‍പ്പപൂജ ചെയ്യേണ്ടത് . താരകാസുര നിഗ്രഹത്തിനായി സ്കന്ദ കുമാരനെ സജ്ജമാക്കുമ്പോഴാണ് ദുര്‍ഗാദേവിയുടെ സ്കന്ദമാതാ ഭാവത്തിന്‍റെ ദര്‍ശനം സാധ്യമാകുന്നത്. ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായായുള്ള രൂപമാണ് സ്കന്ദ മാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു.

ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു.
സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്. രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ
വാത്സല്യപൂർവ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയിൽ വരദമുദ്രയും ധരിച്ചിരിക്കുന്നു. സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി
ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു.

ഏത്‌ രൂപത്തില്‍ ആരാധിച്ചാലും ദേവിപൂജ എന്നത്‌ ആത്യന്തികമായി മാതൃപൂജയായി മാറണം. ജന്മം നല്‌കിയ അമ്മയെ പൂജിക്കാനുള്ള ദിനങ്ങളാണ്‌ നവരാത്രിയിലേത്‌. ആദിപരാശക്തിയായാണ്‌ ദേവിയെ ഭാരതീയര്‍ കരുതുന്നത്‌. അമ്മയെ തന്നെയാണ്‌ ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും

ദുഃഖമൊക്കെയകറ്റീടാൻ സ്കന്ദ
മാതാവിനെ നമിച്ചിടാം”

നവരാത്രി അഞ്ചാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം. കാളികാ  ആരാധന ചെയ്യുവാൻ ഈ മന്ത്രം ഉപയോഗിക്കാം.

“കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം”

ചൊവ്വാദോഷമുള്ളവർ സ്കന്ദമാതായെ ആരാധിച്ചാൽ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം .

അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം

“സിംഹാസനഗതാ നിത്യം പദ്മാശ്രിത കരദ്വയാ ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “
ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല.

സ്കന്ദമാതാ ദേവീസ്തുതി :-
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ സ്കന്ദമാതാ രൂപേണ സംസ്ഥിതാ 
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ  നമോ നമഃ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

നവരാത്രി ആഘോഷം -മൂന്നാം ദിവസം

 നവരാത്രി ആഘോഷം -മൂന്നാം ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :- ചന്ദ്രഘണ്ട ദേവീ
കടുവയാണ് വാഹനം




നവരാത്രിയുടെ മൂന്നാം ദിവസം ദുർഗാദേവിയുടെ വിവാഹരൂപത്തിലുള്ള ചന്ദ്രഖണ്ഡ ദേവിയെയാണ് ആരാധിക്കേണ്ടത്.

ചന്ദ്രക്കലയെ ശിരസ്സിൽ ചൂടിയവൾ' എന്നാണ് ദേവിയുടെ ചന്ദ്രഖണ്ഡ എന്ന നാമദേയംകൊണ്ടു അർഥമാക്കുന്നത്. മഹാദേവനുമായി ഉള്ള വിവാഹ സമയത്തു രാജവധുക്കള്‍ ധരിക്കുന്ന ഒരാഭരണമാണു ചന്ദ്രമണി. ഒരു നവവധുവിന്റെ വേഷവിധാനങ്ങളോടെ കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് മറ്റനേകായുധങ്ങളുമായി പുലിപ്പുറത്തു  ഇരിക്കുന്നതായാണ് ഈ ദേവീ സങ്കല്പം.

ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിക്ക് സ്വർണവർണ്ണമാണ് . ത്രിനേത്രത്തോടു കൂടിയവളും ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ  ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളുമാണ് ചന്ദ്രഖണ്ഡമാതാ. അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയാണ് ചന്ദ്രഘണ്ടാദേവി. ഭക്തർക്ക് ദേവി അതിസൗമ്യയും കോപം വന്നാൽ  ഉഗ്രസംഹാരിണിയുമാവും.

സർവശോഭയോടുകൂടിയുള്ള ദേവിയെ ധ്യാനിച്ചാൽ എല്ലാ നെഗറ്റീവ് ഊർജങ്ങളും പ്രശ്നങ്ങളും അകന്നുപോവും എന്നാണ് വിശ്വാസം.

ഹൈന്ദവവിശ്വാസപ്രകാരം ശുക്രനെ നിയന്ത്രിക്കുന്ന ദേവതയാണ് ചന്ദ്രഖണ്ഡ ദേവി. അതിനാൽ ദേവീ പൂജയിലൂടെ എല്ലാവിധ സുഖസൗകര്യങ്ങളും ഐശ്വര്യങ്ങളും സ്വായത്തമാകും. ഭവനത്തിൽ ധനധാന്യത്തിനു ഒരു ബുദ്ധിമുട്ടും വരികയുമില്ല. മുല്ലപ്പൂക്കൾ കൊണ്ട് ദേവിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്.
.

ചന്ദ്രഖണ്ഡ ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം.

പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം
ചന്ദ്രഘണ്ടേതി വിശ്രുതാ

ഈ മന്ത്രം ജപിച്ചു ചന്ദ്രഖണ്ഡ ദേവിയുടെ രൂപം മനസ്സിൽ ധ്യാനിച്ചാൽ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളെയും നിഷ്പ്രഭമാക്കുവാൻ  ഉള്ള ശക്തിയും ധൈര്യവും ലഭിക്കും. കൂടാതെ പ്രശസ്തിയും ബഹുമാനവും തേടിയെത്തും. ദേവീ പൂജയിലൂടെ എല്ലാവിധ സുഖ സൗകര്യങ്ങളും ഐശ്വര്യങ്ങളും സ്വായത്തമാകും. ഭവനത്തിൽ ധനധാന്യത്തിനു ഒരു ബുദ്ധിമുട്ടും വരികയുമില്ല. മുല്ലപ്പൂക്കൾ കൊണ്ട് ദേവിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്.

മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ ആരാധിക്കുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു.  ഒപ്പം സാഹചര്യങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യുന്നതിനുള്ള ധൈര്യവും പ്രാപ്തിയും. ജീവിതത്തിൽ മാറ്റങ്ങള്‍ അനിവാര്യം. അതാർക്കും സന്ദര്‍ഭമനുസരിച്ച് അനായാസം സാധിക്കുന്നതും. ദേവിയെ ആരാധിച്ചാൽ ശത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു.  ദേവിയുടെ മണിനാദം കേട്ടാൽ തന്നെ ദുഷ്ടന്മാർക്ക് ഭയവും ശിഷ്ടന്മാർക്ക് ശാന്തിയും ലഭിക്കും

ചന്ദ്രഖണ്ഡ ദേവീസ്തുതി :-

യാ ദേവീ സര്‍വ്വ ഭൂതേഷു
മാ ചന്ദ്രഖണ്ഡ രൂപേണ സംസ്ഥിതാ 
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran