Monday, August 24, 2020

വിഗ്രഹം

വിഗ്രഹം
വിഗ്രഹം എന്ന വാക്കിന്റെ അർത്ഥമോ അതിന്റെ താൽപര്യമോ അറിയാത്ത ആളുകൾ ആണ് സിംഹത്തിന്റെ പ്രതിമ ചിരിക്കുമോ ഉപദ്രവിക്കുമോ തുടങ്ങിയ അബദ്ധ ജടിലവും, യുക്തി രഹിതവും, സാധാരണക്കാരിൽ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. വിഗ്രഹം എന്നാൽ 'വിശേഷേണ തത്വത്തെ ഗ്രഹിക്കാൻ സഹായിക്കുന്നതേതോ അത് വിഗ്രഹം' എന്നാണ്. ഒരു തത്വത്തെ മനസ്സിലാക്കാനും, അനുഭവിക്കാനും സഹായിക്കുന്നതാണ് വിഗ്രഹം എന്നർത്ഥം. ജഗത് മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഈശ്വര തത്വത്തെ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള പ്രതീകമാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ. അതിലൊരു symbolism ഉണ്ടെന്നു ചിന്തിക്കുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്. നമ്മുടെ ദേശീയ പതാക കാണുന്ന സമയത്തു നമുക്ക് ഓർമ്മ വരുന്നത് മുഴുവൻ ഭാരതത്തെയുമാണ്, അല്ലാതെ അത് cotton തുണിയാണോ, polyster തുണിയാണോ എന്നോ, അത് തയ്പ്പിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. അതൊരു തുണിയാണെങ്കിലും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അതിൽ കാണുന്നത്. അതൊരു വിഗ്രഹമാണ്. എല്ലാ മതസ്ഥരും വിഗ്രഹാരാധന ചെയ്യുന്നുണ്ട്. ദിക്ക് വിഗ്രഹമാണ്, ഈശ്വരനാമം എഴുതിയ കടലാസും തുണിയുമൊക്കെ നമ്മൾ അതിനെ ആദരിക്കുമ്പോൾ, വണങ്ങുമ്പോൾ വിഗ്രഹങ്ങളാണ്. ഈ യുക്തി അനുസരിച്ചു ഈശ്വര വിഗ്രഹം കാണുന്ന സമയത്തു അത് നിർമിച്ച ശില്പിയെയോ, അത് ഏത് തരം ശിലയാണെന്നോ, പ്രതിഷ്ഠിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെയാണ് താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം കാണുമ്പോൾ ഉണ്ടാകുന്ന ഭാവം. ഒരിക്കൽ തന്റെ കൊട്ടാരം സന്ദർശിച്ച വിവേകാനന്ദ സ്വാമികളോട് രാജാവ് വിഗ്രഹാരാധന തെറ്റല്ലേ എന്നും അത് വെറും കല്ലും, ചിത്രങ്ങളും അല്ലെ എന്നും ചോദിച്ചു. സ്വാമിജി ഉടനെ അടുത്ത് ചുവരിൽ തൂക്കിയിരുന്ന ഒരു ചിത്രം കയ്യിലെടുത്തു ഇതാരാണെന്നു അന്വേഷിച്ചു. അപ്പോൾ രാജാവ് അത് തന്റെ അച്ഛന്റെ ചിത്രം ആണെന്നു പറഞ്ഞു. സ്വാമിജി ആ ചിത്രത്തിലേക്ക് തുപ്പാൻ രാജാവിനോട് നിർദ്ദേശിച്ചു. രാജാവ് അത് തന്റെ അച്ഛന്റെ ചിത്രം ആണെന്നും അതിനാൽ സാധിക്കില്ലെന്നും അറിയിച്ചു. സ്വാമിജി തിരിച്ചു ചോദിച്ചു "അത് അച്ഛന്റെ വെറും ചിത്രം അല്ലേ അച്ഛനല്ലല്ലോ"? രാജാവ് പറഞ്ഞു ചിത്രം ആണെങ്കിലും അത് കാണുമ്പോൾ തന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ന് രാജാവ് പറഞ്ഞു. ഇതുപോലെ ഒരു ഈശ്വര വിഗ്രഹം കാണുമ്പോൾ, അത് വെറും കല്ലാണ്‌ അല്ലെങ്കിൽ ഫോട്ടോയാണ് എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യത്തെയാണ് ഭക്തർക്ക് ഓർമ്മ വരുന്നത് എന്ന് സ്വാമിജി മറുപടി നൽകി. ക്ഷേത്രത്തിന് പുറത്തിരിക്കുന്ന പ്രതിമകളെയും (സിംഹത്തിന്റേതായാലും, ആനയുടേതായാലും) നമുക്ക് പൂജിക്കാം. അത് ഈശ്വര ചൈതന്യമാണ് എന്ന ഭാവത്തോടെയാണെങ്കിൽ മാത്രം അല്ലെങ്കിൽ അത് പ്രയോജനപ്പെടില്ല, മാത്രമല്ല തെറ്റായ പാതയിലേക്ക് അത്തരം വീക്ഷണങ്ങൾ നയിക്കുകയും ചെയ്യും. അതുകൊണ്ടു ക്ഷേത്രാരാധനയെ കുറിച്ച് പഠിക്കുകയും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം. വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു വാചകം ഇവിടെ ആലോചനാമൃതമാണ്. സ്വാമിജി പറഞ്ഞു "കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല". ഒരു കുട്ടി ചോദിച്ചാൽ അച്ഛനായാലും, അമ്മയായാലും, അധ്യാപകരായാലും ഇതാണ്‌ പറഞ്ഞു കൊടുക്കേണ്ടത്. 


 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആത്മീയതയുടെ പാതയിൽ 
 മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് 
 വിനയപൂര്‍വ്വം സ്മരിക്കുന്നു. 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

കമ്പരാമായണം - ഭാഗം 12

മ്പരാമായണം - ഭാഗം 12

 
 
 
                          ഓം ഗം ഗണപതയേ നമഃ
 
 
 
 
                        ബാലകാണ്ഡം


അനന്തരം ഗോമതി തീരത്ത് എത്തിയ രാമലക്ഷ്മണന്മാർക്കു വിശ്വാമിത്രൻ ഗോമതി നദിയെ കുറിച്ച് വിവരിച്ചു കൊടുത്തു. "ബ്രഹ്മപുത്രനായ കുശനു  കുശനാഭർ എന്നൊരു പുത്രനും കുശനാഭന് സുന്ദരിമാരായ കുറെ പുത്രിമാരും ഉണ്ടായി. ആ സുന്ദര കുമാരികളെ  സ്വഭാര്യമാരാകാൻ വിസമ്മതിച്ചതിന് വായുദേവൻ അവരെ വിരൂപിണികളാക്കിക്കളഞ്ഞു.  കുശനാഭൻ പുത്രിമാരെ ദിവ്യനായ ബ്രഹ്മദത്തമുനിക്കു  വിവാഹം ചെയ്തു കൊടുത്തു. ആ മുനി അവരെ സ്വപ്രഭാവം കൊണ്ട് ദിവ്യ സുന്ദരികളാക്കി. പുത്രലാഭത്തിന് യാഗം നടത്തിയ കുശനാഭന് ഗാഥി എന്നൊരു പുത്രൻ ജനിച്ചു.  വിശ്വാമിത്രനും കൗശികി എന്ന ഒരു പുത്രിയും ഗാഥിസന്തതികളാണ്..  

ഭൃഗുപുത്രനായ ഋചീകൻ കൗശികിയെ പരിണയിച്ചു.  ബ്രഹ്മാവിനെ കാണാൻ പുറപ്പെട്ട ഭർത്താവിനെ വിരഹസഹിഷ്ണുതനിമിത്തം  പാതിവ്രത്യശക്തികൊണ്ട് അനുഗമിച്ച ഭാര്യയെ ഋചീകൻ മദ്ധ്യേമാർഗ്ഗം  ശപിച്ചു . ആ ശാപം നിമിത്തം കൗശികി പാവനമായ ഗോമതീ നദിയായി തീർന്നു. ഗോമതീസരയൂസംഗമസ്ഥലം ഒരു മഹാപുണ്യതീർത്ഥമാണ്..


വീണ്ടും സഞ്ചാരം തുടർന്ന് അവർ സുന്ദരമായ ഒരു പുഷ്പവനത്തിൽ എത്തി . ആ വനത്തെക്കുറിച്ച് വിശ്വാമിത്രൻ ഇങ്ങനെ വിവരിച്ചു.  ഇവിടെ മഹാവിഷ്ണുവിന്റെ പുണ്യതപോവനമായിരുന്നു.  മഹാബലി മൂന്നുലോകവും ജയിച്ചു തന്റെ അധീനതയിലാക്കുകയും അവിടെയെല്ലാം സത്ഭരണസമൃദ്ധിയും  സർവ്വസമത്വവും വരുത്തുകയും ചെയ്തതിൽ ശങ്കിതരായ ഇന്ദ്രാദികൾ ഇവിടെ തപസ്സിരുന്ന വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു.  വിഷ്ണു കശ്യപന്റെ പുത്രൻ( വാമനൻ ) ആയി അവതരിച്ചു.  യാഗദീക്ഷിതനായ മഹാബലിയിൽ നിന്ന് മൂന്നുലോകവും മൂന്ന് അടിയായി അളന്ന് വാങ്ങി ബലിയെ പാതാളത്തിലേക്ക് പറഞ്ഞയച്ചു.  അന്ന് ഇഷ്ടദാനത്തിന് പ്രതിബന്ധം ഉണ്ടാക്കാൻ ശ്രമിച്ച ശുക്രന്റെ ഒരു കണ്ണ് വിഷ്ണു ദർഭമുന കൊണ്ട് കുത്തി പൊട്ടിച്ചു കളഞ്ഞു . അനന്തരം മൂന്നുലോകവും ഇന്ദ്രനെ ഏൽപ്പിച്ച ശേഷം വാമനൻ വീണ്ടു ഈ വനത്തിലിരുന്ന് ഏറെക്കാലം തപം  ചെയ്തു. 
 
 
ഈ വനമാണ് വിശ്വാമിത്രനും യാഗഭൂമി ആക്കിയിട്ടുള്ളത്.  യാഗം ആരംഭിക്കുമ്പോൾ  താടക പുത്രന്മാർ മറ്റ് രാക്ഷസരുമായി വന്നു യാഗവിഘ്നം നടത്തും.  അവരെ തടഞ്ഞു വധിച്ചു യാഗം സംരക്ഷിക്കാൻ വിശ്വാമിത്രൻ രാമനോട് ആവശ്യപ്പെട്ടു.  ശേഷം വിശ്വാമിത്രൻ ആശ്രമത്തിൽ ചെന്ന് ശിഷ്യരുമായി  യാഗക്രിയകൾ ആരംഭിച്ചു. ഹോമധൂപം പൊങ്ങിയപ്പോൾ രാക്ഷസ സംഘവും വന്നെത്തി രാമലക്ഷ്മണന്മാരെ എതിർത്തു. താടക പുത്രനായ സുബാഹുവിനെ രാമൻ ഒരു ബാണത്താൽ വധിച്ചു. 


താടകയുടെ പ്രഥമപുത്രനായ മാരീചൻ രാമബാണത്തെ പേടിച്ചോടി സമുദ്രത്തിൽ ഒളിച്ചു.  അയാൾ അന്ന് മുതൽ  ശിഷ്ടതവരിച്ച് രാമ ഭക്തനായി തീർന്നു.  യാഗം മുടക്കാൻ എത്തിയ മറ്റു രാക്ഷസന്മാരെയെല്ലാം  ലക്ഷ്മണൻ ഇനിവരാത്തവിധം അകറ്റി കളഞ്ഞു . യാഗം നിർവിഘ്നം നിറവേറി . യാഗഭാഗഭാക്കുകളായി വന്നുകൂടിയ ദേവഗണം സംതൃപ്തരായി.  കാനനവാസികളായ മുനി മണ്ഡലം കൃതാർത്ഥരായി.  രാമലക്ഷ്മണന്മാർ ആശിസ്സുകളിൽ അഭിഷിക്തരായി.  ഇങ്ങനെ  യാഗരക്ഷ നിരാക്ഷേപമായി നിർവഹിക്കപ്പെട്ടു.
 
    
            ( തുടരും... . )
 
 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ 
             രാമ ഹരേ ഹരേ 
  ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
   കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


കമ്പരാമായണം - ഭാഗം 11

കമ്പരാമായണം  - ഭാഗം 11

 
 
 
           

                           ഓം ഗം ഗണപതയേ നമഃ 
 
 
 
 
 
 
           ബാലകാണ്ഡം 
  
 
സർവ്വശാസ്ത്രങ്ങളിലും സകല കലകളിലും പ്രകടമായ പാടവം നേടിയ രാജകുമാരന്മാർ മാതാപിതാക്കളുടെയും പ്രജാസഞ്ചയത്തിന്റെയും കണ്ണിലുണ്ണികളായി അയോധ്യയിൽ വളർന്നുവന്നു.  രാമലക്ഷ്മണന്മാർ തമ്മിലും ഭരതശത്രുഘ്നന്മാർ തമ്മിലും മൈത്രീബന്ധം കൂടുതൽ കൂടുതൽ മുറുകി മുറുകി വന്നു.  ഇതിന് കാരണം ജന്മഹേതുകരമായ പായസത്തിന്റെ പരസ്പര ബന്ധം ആയിരിക്കണം.  
 

ഇക്കാലത്ത് വിശ്വാമിത്രൻ സ്വജന സംതൃപ്തി ലക്ഷ്യമാക്കി ഒരു യാഗം നടത്താൻ ആരംഭിച്ചു. ദുഷ്ടരാക്ഷസന്മാർ സംഘംചേർന്ന് യാഗം മുടക്കൽ തുടർന്നതിനാൽ വിശ്വാമിത്രൻ  അയോധ്യയിലെത്തി  മഹാരാജാവിനെ കണ്ടു.  യാഗത്തിന്റെ രക്ഷയ്ക്കായി രാമകുമാരനെ അയക്കണം എന്ന് ആവശ്യപ്പെട്ടു . വിശ്വാമിത്രന്റെ ശാപം ഭയന്ന് വസിഷ്ഠന്റെ നിർദ്ദേശപ്രകാരം രാജാവ് രാമകുമാരനെ വിശ്വാമിത്രനെ വിശ്വാസപൂർവം ഏൽപ്പിച്ചു.  
     

രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം ആശ്രമത്തിലേക്ക് യാത്രയായി.  പലവിധത്തിലുള്ള പൂർവ്വകഥകൾ  പലതും പറഞ്ഞുകൊണ്ട് മുനീന്ദ്രനും വനഭംഗി കണ്ടു രസിച്ചു കുമാരന്മാരും ബഹുദൂരം സഞ്ചരിച്ചു. ഇതിനിടയ്ക്ക് സരയൂ നദിയും അനേകം ഋഷി വാടങ്ങളും , പണ്ട്  പരമേശ്വരൻ സമാധിയിലിരിക്കെ തന്റെ നിഷ്ഠയ്ക്ക്  ഭംഗം വരുത്തിയ കാമനെ ചുട്ടുകരിച്ച സ്ഥലമായ "കാമാശ്രമ"വും കടന്ന്,  മരുഭൂമിയുടെ പര്യന്തപ്രദേശത്തുള്ള ഒരു "പാലവന"ത്തിൽ അവർ വിശ്രമത്തിനായി എത്തി.  ദാഹത്താലും വിശപ്പിനാലും ദേഹം തളർന്ന കുമാരന്മാർക്ക് മഹർഷി " ബലാ അതിബലാ  എന്ന് രണ്ടു മന്ത്രങ്ങൾ  ഉപദേശിച്ചുകൊടുത്തു. ഇവ കൂടാതെ അപൂർവ്വങ്ങളായ ചില ദിവ്യശസ്ത്രങ്ങളും ശാസ്ത്രങ്ങളും കുമാരന്മാർക്ക് സന്ദർഭസിദ്ധങ്ങളാക്കിത്തീർത്തു.  രാമകുമാരനു  "ജൃംഭകാസ്ത്രം"  പ്രത്യേകമായി ഉപദേശിച്ചു.. 
 

വീണ്ടും യാത്ര തുടങ്ങി താടക വനത്തിലെത്തിയ വിശ്വാമിത്രൻ കുമാരന്മാർക്ക് താടകയുടെ കഥ പറഞ്ഞു കൊടുത്തു.  ഒരു ഗന്ധർവരാജാവായ സുരക്ഷകന്റെ പുത്രനായ സുകേതുവിന്, തപഃഫലമായി താടക എന്നൊരു പുത്രി ജനിച്ചു.  പുരുഷാധികാമായ കായശക്തിയും പരുഷമായ അക്രമവൃത്തിയും അമേയമായ മായപ്രവൃത്തിയും താടകയ്ക്ക് സ്വതഃസിദ്ധമായിരുന്നു. സുന്ദൻ എന്ന ഗന്ധർവ യുവാവിനെ വരിച്ച് രണ്ടു പുത്രന്മാരുണ്ടായി.  അവരും മാതാവിനെപ്പോലെ മഹാമായാവികളായിരുന്നു. 

മദോന്മത്തനായി അഗസ്ത്യാശ്രമം ആക്രമിച്ച സുന്ദൻ മുനികോപാഗ്നിയിൽ ഭസ്മാവശേഷനായിത്തീർന്നു.  വിവരമറിഞ്ഞ് പകവീട്ടാൻ വന്ന താടകയും പുത്രന്മാരെയും അഗസ്ത്യൻ ശപിച്ച് രാക്ഷസരാക്കി.  തൽക്ഷണം ഘോരരൂപിയായ അവർ സുമാലിയോടെന്നിച്ച് പാതാളത്തിലും പിന്നെ  രാവണനോടൊന്നിച്ച് ലങ്കയിലും താമസിച്ചു.   ഇപ്പോൾ രാവണന്റെ സുജനദ്രോഹപ്രചാരകരായി നാട്ടിലെല്ലാം സഞ്ചരിക്കുകയാണ്.  പുത്രരെ പിരിയാൻ മനസ്സില്ലാഞ്ഞ്  താടക കുറേകാലമായി ഈ വനത്തിൽ ആവസമുറപ്പിച്ചു.   മനുഷ്യരോ വനദേവതകളോ ദേവന്മാരോ ഈ വനാന്തരങ്ങളിൽ എത്തി നോക്കാറില്ല . താടക പുത്രന്മാരാണ് യാഗവിഘ്നം വരുത്തുന്നത്.  ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ താടകഗിരിയുടെ അടുത്തുള്ള കൊടുങ്കാട്ടിൽ നിന്ന് ഭീകരരൂപിയായ താടക ഒരു ശൂലവും ധരിച്ചുകൊണ്ട് അതിവേഗത്തിൽ അവിടേക്ക് വന്നു.  ഈ ദുഷ്ട രാക്ഷസിയെ വധിക്കാൻ വിശ്വാമിത്രൻ ആവശ്യപ്പെട്ടു.  


സ്ത്രീഹത്യ പാവമാണല്ലേ എന്ന് ചോദിച്ച രാമനോട് ദുഷ്ടശിക്ഷയും  ശിഷ്ട രക്ഷയുമാണല്ലോ രാജധർമ്മം.  ഇവൾ എല്ലാംകൊണ്ടും വധാർഹയാണ്.  ഈ നീച രാക്ഷസിയെ വധിക്കുക എന്ന് പറഞ്ഞു വിശ്വാമിത്രൻ .വിശ്വാമിത്രനു നേരെ ഒരു പാറ എടുത്തു ഉയർത്തിയ താടകയെ കണ്ട് രാമൻ ചാടിയെണീറ്റ് ഒരു ബാണമുപയോഗിച്ച് ആ വലിയ പാറ പൊട്ടിച്ചു കളഞ്ഞു. മാനഹാനിയാൽ കുപിതയായ രാഷസി രാമനോടടുത്തു.  രാമൻ ഒറ്റ ബാണം പ്രയോഗിച്ചു രാക്ഷസിയെ വധിച്ചു.   താടകയുടെ സ്ഥൂലദേഹം മാമലപോലെ നിലംപതിച്ചു.  സൂക്ഷ്മദേഹം ഒരു ഗന്ധർവസുന്ദരിയായ ഉല്പ്പതിച്ചു. ശാപമുക്തി നേടിയ താടക ശ്രീരാമനെ സ്തുതിച്ച് ഗന്ധർവലോകത്തേക്കു യാത്രയായി.

        ( തുടരും... .)

 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
     ഹരേ രാമ ഹരേ രാമ രാമ 
              രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

കമ്പരാമായണം - ഭാഗം 10

മ്പരാമായണം 



ഭാഗം 10*
 
 
ഓം ഗം ഗണപതയേ നമഃ
 
 
 
                 ബാലകാണ്ഡം

            വിശ്വാമിത്രമഹർഷി

കുശികവംശജാതനും  ഗാഥിനന്ദനനും വിശ്വവിശ്രുതനും ആയ വിശ്വാമിത്രൻ ധൈര്യവീരവിക്രമശാലിയായ ഒരു രാജേന്ദ്രനായിരുന്നു.  നായാട്ടിനായി കാട്ടിലെത്തിയ വിശ്വാമിത്രൻ  തിരിച്ചു പോകുമ്പോൾ വസിഷ്ഠ ആശ്രമത്തിൽ ചെന്നു. വസിഷ്ഠ മഹർഷി വിശ്വാമിത്രനും കൂടെയുണ്ടായിരുന്ന പുത്രന്മാർക്കും  സേനകൾക്കും വേട്ടപട്ടികൾക്കും വിഭവസമൃദ്ധമായ ആഹാരം നൽകി . 

സുഖനിബന്ധങ്ങളായ ശയ്യോപകരണങ്ങളും കൊടുത്തു.  രാജസരീതിയിൽ സുലഭമായി സല്ക്കരിച്ചു. സർവ്വകാമപ്രസവയായ ദിവ്യ കാമധേനുവിന്റെ പ്രഭാവം  കൊണ്ടാണ് നിർലോഭവും സ്വർല്ലോകസുലഭവുമായ ഈ സല്കാരം വിഭവഹീനമായ ആശ്രമ പ്രദേശത്ത് നടത്താൻ വസിഷ്ഠന് സാധിച്ചത്.  പിറ്റേന്ന് യാത്രാരംഭത്തിൽ കാമധേനുവിനെ തനിക്ക് തരണമെന്ന് വിശ്വാമിത്രൻ വസിഷ്ഠനോട് ആവശ്യപ്പെട്ടു. ധേനു സ്വതന്ത്രയാണെന്നും തനിക്ക് തരാൻ നിവൃത്തിയില്ലെന്നും വസിഷ്ഠൻ അറിയിച്ചു.  

എന്നാൽ ഞാൻ പശുവിനെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വാമിത്രൻ പശുബന്ധനത്തിന് തുനിഞ്ഞു. തന്നെ ബന്ധത്തിൽ ആക്കാൻ അടുത്ത് രാജസേനകളെ കാമധേനുവും,  തന്നെ ആക്രമിക്കാൻ മുതിർന്ന രാജപുത്രന്മാരെ വസിഷ്ഠനും പെട്ടെന്ന് സംഹരിച്ചു കളഞ്ഞു.  അപ്രതീക്ഷിതമായ പരാജയത്തിൽ പരിഭ്രാന്തനായ വിശ്വാമിത്രൻ പരമശിവനെ തപസ്സു ചെയ്ത് ഒരു ആഗ്നേയാസ്ത്രം സമ്പാദിച്ചു അത് പ്രയോഗിച്ചു. അതും ഫലപ്പെട്ടില്ല.  തപസ്യയുടെ മഹിമ അറിഞ്ഞ വിശ്വാമിത്രൻ കിഴക്കേ ദിഗന്തത്തിൽച്ചെന്ന് ബ്രഹ്മാവിനെ തപസ് ആരംഭിച്ചു.  

അതിശക്തമായ തപശക്തി കണ്ട് ഭയന്ന ഇന്ദ്രൻ മേനകയെ അയച്ച് വിശ്വാമിത്രന്റെ തപസ്സിന് ഭംഗം വരുത്തി.  മേനകയ്ക്കും വിശ്വാമിത്രനും ശകുന്തള എന്ന പുത്രി ജനിച്ചു.  തപശ്ശക്തിക്കു വിഘ്നം  വന്ന വിശ്വാമിത്രൻ,  രണ്ടാമത് വടക്കേദിഗന്തത്തിൽ ചെന്ന് തപസ്സ്  ആരംഭിച്ചു.  ഈ സമയത്ത് ഉടലോടെ സ്വർഗ്ഗവാസം കൊതിച്ച ത്രിശങ്കുവിനെ സ്വർഗ്ഗത്തിൽ എത്തിക്കാൻ കഴിയാഞ്ഞത് കാരണം പുതിയൊരു  സ്വർഗ്ഗം സൃഷ്ടിച്ചു.  ആ സ്വർഗ്ഗത്തിൽ പുതിയ ഇന്ദ്രനെയും ബ്രഹ്മാവിനെയും  സൃഷ്ടിക്കാൻ ആരംഭിച്ചപ്പോൾ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പുതുസൃഷ്ടിയിൽ നിന്നും വിരമിക്കാൻ അറിയിച്ചു . അനന്തരം മൂന്നാമത് പടിഞ്ഞാറേദിഗന്തത്തിൽ  പ്രവേശിച്ച് പിന്നെയും തപസ്സു തുടങ്ങി . അക്കാലത്ത് അംബരീഷൻ യാഗത്തിൽ നരബലിക്ക് കൊണ്ടുപോയ ശുനഃശേഫനെ ഋഷി , മൃതിഭീതിയിൽ നിന്നും രക്ഷിച്ച്  സ്വതന്ത്രനാക്കി.  

നാലാമത് തെക്കേദിഗന്തത്തിലിരുന്നു  അനേകായിരം വർഷം കഠിന തപസ്സ് ചെയ്തു.  അപ്പോൾ സത്യഹരിശ്ചന്ദ്രനെ അസത്യവാനാക്കി , ഹരിചന്ദ്രന്റെ കുലഗുരുവായ വസിഷ്ഠനെ നിസാരനാക്കി തരംതാഴ്ത്താൻ സാഹസങ്ങൾ ചെയ്തു നോക്കി. ഒടുവിൽ ഭൂമധ്യസ്ഥാനത്തുനിന്ന് അത്യന്തതീവ്രമായ തപസ്സനുഷ്ഠിച്ച് ഐശ്വര്യഷ്ടകം സ്വായത്തമാക്കി.  ആദ്യം നാലുദിഗന്തങ്ങളിലുമിരുന്ന് നടത്തിയ മഹാതപസ്സുകളുടെ വരഫലമായി ഋഷി, മഹർഷി,  ദേവർഷി, ബ്രഹ്മർഷി, മഹാബ്രഹ്മർഷി  ഈ സ്ഥാനങ്ങൾ ഉത്തരോത്തര മഹിമകളോടുകൂടി വിശ്വാമിത്രൻ സമ്പാദിച്ചിട്ടുണ്ടായിരുന്നു*.

        ( തുടരും.... )

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

കമ്പരാമായണം - ഭാഗം 9

മ്പരാമായണം 

🙏🙏🙏🙏🙏🙏🙏

 
 ഭാഗം :- 9 
 
 
 

ബാലകാണ്ഡം - രാമാവതാരം
 
 
ആ മേടമാ നവമി യാ മണിപൂമ്പുണർതം
ആ മഹിതാദ്യപാദ, മാ മാന്യാമൃതയോഗം
ഉച്ചമപ്പഞ്ചഗ്രഹം , ലഗ്നമാക്കർക്കടകം, 
ഉജ്ജ്വലോദയരാശി - രാമാവതാരം ശുഭം
 
 
 
മഹാറാണിമാർ മൂന്നുപേരും ഗർഭവതികളായി.  ദശരഥന്റെ  ഹൃദയത്തിൽ സന്തോഷം അങ്കുരിച്ചു പുഷ്ടിപ്പെട്ടു.  പ്രജകളിൽ ഉല്ലാസവും ആനന്ദവും നിറഞ്ഞു.  റാണിമാരുടെ  ഗർഭം പൂർണ്ണമായി.  പ്രസവകാലം അടുത്തു.  മാസം മേടം,  പക്കം നവമി,  നാൾ പുണർതം,  ലഗ്നം കർക്കിടകം,  ഗ്രഹപഞ്ചകം ഉച്ചം,  ഉദയം രാശി ഈ ശുഭമുഹൂർത്തത്തിൽ കൗസല്യ ദേവി പ്രസവിച്ചു . അഴകാർന്ന ഒരാൺകുട്ടി.  ലോകമാകെ ആനന്ദത്തിന്റെ കുളിർക്കോളിൽ കുളിച്ചു.  ശിഷ്ടതയ്ക്ക് ശുഭശകുനവും  അശുഭശകുനവും സൂചിതമായി.
 

പിറ്റേന്ന് കൈകേയിയും  ഒരു സുകുമാരകുമാരനെ പെറ്റു.  അതിനടുത്ത ദിവസം സുമിത്രയും രണ്ടു സന്താനങ്ങളുടെ മാതാവായി തീർന്നു.  അങ്ങനെ 4 ശിശുക്കളുടെ ജനനത്താൽ ദശരഥന്റെ അന്തഃപുരത്തിലെ ദുരവസ്ഥ നിശ്ശേഷം ദൂരികരിക്കപ്പെട്ടു.  രാജാവും പ്രജകളും ആനന്ദത്താൽ ആറാടി. 
 
മഹാരാജാവ് വസിഷ്ഠോപദേശപ്രകാരം  ശിശുക്കളുടെ ജാതകർമ്മാദികൾ  വേണ്ടവണ്ണം നിറവേറ്റി. യഥാകാലം അവർക്ക് നാമകരണം നടത്തി . 
ആദ്യ ശിശുവിന് രാമൻ ( സന്തോഷപ്രദൻ,  വിഷ്ണു )  എന്നും 
രണ്ടാം ശിശുവിനു ഭരതൻ ( ഭരിപ്പവൻ ) എന്നും മറ്റു രണ്ടുപേർക്ക് ലക്ഷ്മണൻ (ലക്ഷണയുക്തൻ) എന്നും 
ശത്രുഘ്നൻ ( ശത്രു സംഹാരകൻ)  എന്നും സാർത്ഥകങ്ങളായ  നാമങ്ങളാണ് നൽകിയത്. ശിശുക്കൾ ബാല്യകാലം മുതൽ കൗമാരാവസാനം വരെ ബ്രഹ്മചര്യനിഷ്ഠ കൈവിടാതെ വിദ്യാഭ്യാസ തൽപരരായി തന്നെ കഴിഞ്ഞു കൂടി* 
 

        ( തുടരും...... )
 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ               കൃഷ്ണ കൃഷ്ണ ഹരേ ഹരേ 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 

കമ്പരാമായണം - ഭാഗം 8

മ്പരാമായണം കഥ

🙏🙏🙏🙏🙏🙏🙏🙏

ഭാഗം 8
 
 
 
          ഓം ഗം ഗണപതയേ നമഃ
 
 
    
 
 
           🌹  *ബാലകാണ്ഡം*🌹

കശ്യപപുത്രനായ വിഭാണ്ഡന്റെ പുത്രനാണ് ഋഷ്യശൃംഗൻ. വിഭാണ്ഡകൻ പുത്രനെ ഏകാന്തതയിലാണ് വളർത്തിയത്. ശാസ്ത്രം,  വേദം,  വേദാന്തം ഇവയെല്ലാം അതിനിപുണനായ മുനിപുത്രൻ അഭ്യസിച്ചു.  തപോനിഷ്ഠകൊണ്ട്  താരുണ്യത്തിൽത്തന്നെ ആത്മചൈതന്യവും ദിവ്യമഹിമയും ഋശ്യശൃംഗനിൽ വർദ്ധിച്ചുവന്നു.  ഇവയ്ക്കൊന്നും അല്പമെങ്കിലും ഹാനിവരുത്തിയേക്കാവുന്ന സ്ത്രീദർശനം തീരെ സംഭവിക്കാത്ത നിലയിലാണ് വിഭാണ്ഡകൻ  പുത്രനെ നിയന്ത്രിച്ചു സൂക്ഷിച്ചു പോന്നത്.  ലോമപാദ മഹാരാജാവിന് ദത്ത് പുത്രിയായ ശാന്തയും സുന്ദരിമാരായ തോഴിമാരും സ്വാദുള്ള കുറെ പലഹാരങ്ങളും മധുര പാനീയവും കൊണ്ട് വിഭാണ്ഡകൻ സത്യലോകത്ത് പോയ സമയത്ത് ഋശ്യശൃംഗനു മുന്നിലെത്തി.  ഇതുവരെ താൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രൂപമാധുര്യമുള്ള  യുവതികളെ ദർശിച്ച മാത്രയിൽത്തന്നെ ഋശ്യശൃംഗൻ അത്ഭുതസ്തബ്ധനായി തീർന്നു.  അംഗവനത്തിലെ  മുനികുമാരന്മാരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ കന്യകമാരുടെ കയ്യിൽ നിന്നും പക്വങ്ങളും ജലവും ആസ്വദിച്ചു.  ലൗകികം അറിയാത്ത യുവ യോഗി പലഹാരം തിന്നാനും ജലം കുടിക്കാനും ആരംഭിച്ചു.  ആഹാരത്തിൻറെ രുചിയിലും കന്യകമാരുടെ നൃത്തത്തിലും  ഗാനത്തിലും ആനന്ദം അനുഭവപ്പെട്ട   മാധുര്യസാരസർവസ്വം നിറഞ്ഞ സന്തോഷം  രസിച്ചിരുന്ന പോയി.  ഈ പരമാനന്ദം ലഭിക്കാനായി ഋഷ്യശൃംഗൻ കന്യകമാരോടൊപ്പം പുറപ്പെട്ടു.
 
മഹാത്മവായ ഋശ്യശൃംഗന്റെ പാദസ്പർശം ഉണ്ടായപ്പോൾ നാട്ടിൽ എല്ലാം നല്ല മഴ പെയ്യാൻ തുടങ്ങി.  ലോമപാദൻ മഹർഷിയെ എതിരേറ്റ് രാജധാനിയിൽ കൊണ്ടുപോയി.  വേണ്ടും വണ്ണം സത്ക്കരിച്ചു. ശേഷം പ്രിയ പുത്രിയെ അദ്ദേഹത്തിൻറെ ഹിതപ്രകാരം ധർമ്മപത്നിയായി അദ്ദേഹത്തിന് സമർപ്പിക്കുകയും ചെയ്തു.*  
 
ദശരഥ മഹാരാജാവിന്റെ ആത്മ സുഹൃത്തായ അംഗരാജാവിൻറെ ദത്ത് പുത്രിയായ ശാന്തകുമാരി ദശരഥ പുത്രി ആയതിനാൽ ദശരഥൻ  ഋശ്യശൃംഗന്റെ ശ്വശുരനുമാണ്.   അതിനാൽ അദ്ദേഹത്തെ പുത്രകാമേഷ്ടി യാഗം നടത്താൻ  ആനയിക്കാൻ വസിഷ്ഠമഹർഷി ആവശ്യപ്പെട്ടു.  ദശരഥൻറെ അപേക്ഷപ്രകാരം ഋഷ്യശൃംഗൻ ശാന്തയോടും  ശ്വശൂരനോടും കൂടി അയോദ്ധ്യയിൽ വന്നുചേർന്നു.  വസിഷ്ഠനിർദ്ദിഷ്ടമായ ശുഭമുഹൂർത്തത്തിൽ ഉദ്ദിഷ്ടമായ യാഗം ആരംഭിച്ചു.  ദശരഥൻ പ്രയോജകൻ,  വസിഷ്ഠൻ പ്രബോധകൻ,  സുമന്ത്രൻ പ്രസാദകൻ,  ഋശ്യശൃംഗൻ  പ്രവർത്തകൻ, ഈ പട്ടിക യാഗ നിർവാഹകരുടേതാണ്.  യാഗാവസാനം ദേവാമൃതമയമായ പായസം നിറഞ്ഞ ഒരു കനകപാത്രം യാഗാഗ്നിയിൽ നിന്നും ഉയർന്ന    ദിവ്യജ്യോതിസ് ഋശ്യശൃഗനു മുന്നിൽ നിക്ഷേപിച്ചു.   മന്ത്രജപത്തോടു കൂടി അത് മഹർഷി  ദശരഥനെ ഏൽപ്പിച്ചു.  ദശരഥൻ നിർദ്ദിഷ്ടമായ രീതിയിൽ പായസം പകുത്ത് പത്നിമാർക്ക്  കൊടുത്തു. അപത്യപ്രാർത്ഥിനികളായ  ആ രാജപത്നിമാർ  ഭക്തിപൂർവ്വം അമൃതം പോലെ അത് വാങ്ങി ഭക്ഷിച്ചു.

            ( തുടരും.... )

ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
 

Saturday, August 15, 2020

കമ്പരാമായണം - ഭാഗം 7

കമ്പരാമായണം കഥ - ഭാഗം 7 



 ഓം ഗം ഗണപതയേ നമഃ* 


 *ബാലകാണ്ഡം* 


 അപുത്രത്വം പരിഹരിക്കാൻ ദശരഥമഹാരാജാവ് കേകേയ രാജകുമാരിയായ കൈകേകിയേയും പിന്നീട് കാശി രാജകുമാരിയായ സുമിത്രയേയും പരിഗ്രഹിച്ചു. എന്നിട്ടും അപുത്രത്വം അദ്ദേഹത്തെ വിട്ടു പിരിഞ്ഞില്ല. അതിൽ നിരാശനായ മഹാരാജാവ് ഉന്മേഷശൂന്യനായി രാജ്യഭരണവിഷയങ്ങളിൽ സാരമായ മാന്ദ്യം വരുത്തി തുടങ്ങി . ഈ ദുർബലത പരിഹരിക്കുന്നതിന് വസിഷ്ഠ മഹർഷി ദശരഥന് ചില നിർദ്ദേശങ്ങൾ നൽകി. ആ നിർദേശാനുസരണം കാട്ടിലേക്ക് നായാട്ടിനു പുറപ്പെട്ട രാജാവ് ഒറ്റപ്പെട്ട ഒരു നദീ തീരത്ത് എത്തി. രാജാവ് നദിയിൽ കാട്ടാന വെള്ളം കുടിക്കാൻ എത്തും എന്ന് കരുതി ഇടതിങ്ങിയ ഒരു നികുഞ്ചമദ്ധ്യത്തിൽ ഒളിഞ്ഞ് പതുങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ "കുടുകുടാ" എന്നൊരു ശബ്ദം കേൾക്കാൻ ഇടയായി. കാട്ടാന തുമ്പിക്കൈയിൽ വെള്ളം വലിച്ചുകയറ്റുന്ന ശബ്ദമാണെന്ന് കരുതി നാഥലക്ഷ്യവേധിയായ ആ മൃഗയാവിദഗ്ധൻ, ലക്ഷ്യം സന്ദർശിക്കാതെ ശബ്ദലക്ഷ്യം നിർണയിച്ച്, അതിനൊത്തവണ്ണം ബാണമയച്ചു. പെട്ടെന്ന് "ഹാ!ഹതോഹം; ഹതോഹം " എന്ന ദീനവിലാപമാണ് കേട്ടത്. ശബ്ദംകേട്ട സ്ഥാനത്തെത്തിയ ദശരഥൻ വെള്ളം നിറച്ച ഒരു കുടവുമായി ഒരു താപസകുമാരൻ നദിയുടെ അരികിൽ മാറിൽ അമ്പേറ്റ് കിടക്കുന്നതായി കണ്ടു. രാജാവിൻറെ പശ്ചാത്താപ പരിഭ്രാന്തി കണ്ട താപസകുമാരൻ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. കുമാരൻറെ നിർദ്ദേശമനുസരിച്ച് ദശരഥൻ വൃദ്ധ മാതാപിതാക്കൾക്ക് വെള്ളം കൊണ്ട് കൊടുത്തു. വിവരം അറിഞ്ഞ വൃദ്ധർ " പുത്ര വിയോഗസന്താപത്താൽ നിനക്കും അന്ത്യകാലത്ത് മൃതി ഭവിക്കട്ടെ "എന്ന് ശപിച്ചു ഭാര്യയോടുകൂടി അഗ്നികുണ്ഡത്തിൽ ആത്മാഹൂതി ചെയ്തു. ഈ ശാപം ഒരുതരത്തിൽ സന്താപ കാരണമാണെങ്കിലും മറ്റൊരുവിധത്തിൽ സന്തോഷദായകവും ആയിരുന്നു. പുത്രയോഗം സംഭവിച്ചെങ്കിലല്ലാതെ പുത്രവിയോഗം ഉണ്ടാകാനിടയില്ലല്ലോ . അതുകൊണ്ട് ഈ ശാപത്തിൽ പുത്രയോഗമെന്ന അനുഗ്രഹവും അടങ്ങിയിരിക്കുന്നു.


 *ദശരഥന്റെ പ്രഥമ നാമം നേമി എന്നായിരുന്നു ശംബരൻ എന്ന അസുരൻ സ്വർഗ്ഗത്തെ ആക്രമിച്ചപ്പോൾ ദേവഗണങ്ങളെ നിശേഷം ജയിച്ച സ്വർഗ്ഗം സ്വന്തമാക്കിയപ്പോൾ, ദേവരാജൻ നേമിയുടെ അടുക്കൽ അഭയം തേടി എത്തി. ഇന്ദ്രന് അഭയ വാഗ്ദാനം കൊണ്ട് ആശ്വസിപ്പിച്ചശേഷം സത്യസംരക്ഷകനായ ഭൂമീന്ദ്രൻ കൈകേകിയും ഒന്നിച്ച് സ്വർഗ്ഗത്തിൽ ചെന്ന് അസുരസൈന്യങ്ങളെ എല്ലാം അരയാമം കൊണ്ട് കൊന്നൊടുക്കി. ഇത് കണ്ട് മായാപടുവായ ശംബരൻ, പത്തു രൂപമെടുത്ത് 10 ദിക്കുകളിൽനിന്നും ഏക യോദ്ധാവായ നേമിയെ ആക്രമിച്ചു . ഈ വിഷമതരണത്തിൽ താൻ തന്നെ സാരഥ്യവും കൂടി ഏറ്റെടുത്തു 10 ദിശകളിലേക്കും ഏകകാലത്ത് രഥത്തെ ചുറ്റിക്കറക്കി അസുരന്മാരെ കൊന്നൊടുക്കി. ഈ അത്ഭുതപ്രകടനത്തിൽ സന്തുഷ്ടനായ ഇന്ദ്രൻ അനേകം പാരിതോഷികങ്ങളും ദശരഥൻ എന്ന ബിരുദനാമവും മഹാരാജാവിനു കൽപ്പിച്ചു കൊടുത്തു. ഇങ്ങിനെയാണ് നേമി " ദശരഥ"നായത്.* 


ശംബരന്മാരോട് സർവാഭിമുഖമായി തേരുപയോഗപ്പെടുത്തിയപ്പോൾ ഉലച്ചിൽ നിമിത്തം അച്ചുതണ്ടിന്റെ കീലകം ഇളകിപ്പോകാൻ തുടങ്ങി. ഇത് കണ്ട് കൈകേയി, അത് അതിൻറെ സ്ഥാനത്തു തള്ളിയിട്ട് അമർത്തിപ്പിടിച്ച് തേരിനു കേടുതട്ടാതെ സൂക്ഷിച്ചു കൊണ്ടിരുന്നു. ഈ സാഹസസഹായം തിരിച്ചറിഞ്ഞ് മഹാറാണിക്ക് ദശരഥൻ രണ്ടിഷ്ടവരം വാഗ്ദാനം ചെയ്തു . ആ വരം രണ്ടും വേണ്ടുന്ന കാലത്ത് വാങ്ങി കൊള്ളാമെന്ന് കൈകേയി തന്നെ അറിയിച്ചു..


ബ്രഹ്മശ്രിയായ ശ്രീവസിഷ്ഠൻ "ദിങ്ങ്മന്ത്രം" ജപിച്ച് സിദ്ധി വരുത്തിയ തീർത്ഥജലം തളിച്ചത് കൊണ്ട് ഗിരി- സാഗര-ഗ്രഹ- ഗോളാദികളുടെ തടസ്സമൊന്നുമില്ലാതെ പത്തുദിക്കുകളിലും സഞ്ചരിക്കാവുന്ന രഥമുള്ളതുകൊണ്ട് " ദശരഥ" നാമം അന്വർത്ഥകമാണെന്ന പ്രസ്താവവും പ്രസിദ്ധമായിത്തീർന്നിട്ടുണ്ട്* 

പുത്രലാഭത്തിനുവേണ്ടി ദശരഥൻ പല യാഗങ്ങൾ പല ദാനങ്ങളും ജപങ്ങളും പൂജയും ജപം നടത്തി. ഒരുനാൾ വസിഷ്ഠമഹർഷി രാജാവിനോട് ഇപ്രകാരം പറഞ്ഞു ഉത്താനപാദ രാജാവിൻറെ പുത്രനായ ലോമപാദൻ ഭരിച്ചുപോരുന്ന അംഗരാജ്യത്ത് വളരെക്കാലം വർഷമില്ലാതെ ജനങ്ങളും രാജാവും വിഷമസ്ഥിതിയിലായി. ദിവ്യമഹാത്മാവായ ഋശ്യശൃംഗമഹർഷിയുടെ പാദസ്പർശമുണ്ടായാൽ മാത്രമേ ഇവിടെ മഴയുണ്ടാകയുളളു. അതിനാൽ അവിടെ ഋശ്യശൃംഖനെ കൊണ്ടു വന്നു മഴയുണ്ടായി. ലോമപാദൻ തന്റെ പുത്രിയെ ഋശ്യശൃംഗന് വിവാഹം ചെയ്തു കൊടുത്തു. ആ ഋശ്യശൃംഗനെ കൊണ്ട് വന്ന് പുത്രകാമേഷ്ടി യാഗം നടത്തിയാൽ ദശരഥ രാജന് പുത്രന്മാർ ലഭിക്കുമെന്ന് പറഞ്ഞു.*


 ( തുടരും.... )

 🌹🌳🌹🌳🌹🌳🌹🌳🌹🌳🌹🌳🌹

Sunday, August 9, 2020

കമ്പരാമായണം - 6

 കമ്പരാമായണം - ഭാഗം 6



 
 
ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ഹരേ" 
 
 
 
                      ബാലകാണ്ഡം
                   🌹🌹🌹🌹🌹🌹
 
       
       
ശ്രീസമൃദ്ധമായ അയോദ്ധ്യ , മഹാവിശാലമായ കോസല രാജ്യത്തിലെ സുന്ദരമായ പ്രിയ കേന്ദ്രസ്ഥാനമായിരുന്നു അയോദ്ധ്യ.  സമ്പൂർണ്ണമായ സമ്പദ്സമൃദ്ധി കൊണ്ടും സമ്പന്നമായ സാത്വിക സമ്പത്തികൊണ്ടും മനോഹരമാണ് ഈ രാജനഗരി . ഭൂമിദേവിയുടെ ലലാടത്തിൽ പരിലസിക്കുന്ന വിലാസതിലകമായി സമുല്ലസിച്ചു.  പ്രൗഢ  സുന്ദരമായ വിശൃംഖലമായി വിളംബരം ചെയ്യുന്ന രാജനഗരി.  വൈദിക പുരോഹിതന്മാരുടെ വിശ്രാശ്രമങ്ങളും മനോഹരമായ ഉദ്യാനങ്ങളും ഈ  മഹാനഗരിക്ക് അഭംഗമായ മംഗളഭംഗികളരുളി കൊണ്ടിരിക്കുന്ന പ്രധാനസ്ഥാനങ്ങളാണ്.  സുഖസമൃദ്ധികൊണ്ട് സ്വർഗ്ഗത്തെയും ധനാഭിവൃദ്ധി കൊണ്ട് അളകാപുരിയെയും അയോദ്ധ്യ അതിശയിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു വന്നു.  ഔഷധി പ്രസ്ഥങ്ങളുള്ള ഹിമാവാനിൽ നിന്ന് ഔഷധസത്തും  മറ്റു പോഷകസമ്പത്തും കലർന്ന സരയൂനദി ഒഴുകിക്കൊണ്ടിരുന്നു . അയോദ്ധ്യയിലെ കർഷകർക്ക് ജലസേചന സൗകര്യവും സസ്യങ്ങൾക്ക് നിരന്തര സമൃദ്ധിയും ജീവജാലങ്ങൾക്ക് ആരോഗ്യ സൗഭാഗ്യവും മേൽക്കുമേൽ പുഷ്ടിപ്പെട്ടു കൊണ്ടിരുന്നു*. 
 
സർവ്വ ഐശ്വര്യങ്ങൾക്കും വിളഭൂമിയായ കോസലത്തെ,   ഉത്തരോത്തരം ഉൽകൃഷ്ടമുണ്ടാകത്തക്കവിധം വിധിവിഹിതരീതിയിൽ ആദികാലം മുതൽ ഭരിച്ചുപോന്നത് സൂര്യവംശസഞ്ജാതന്മാരായ രാജാധിരാജന്മാരായിരുന്നു.  സൂര്യവംശസ്ഥാപകനായ ഇഷ്വാകു.  ഇന്ദ്രസംരക്ഷകനായ കകുൽസ്ഥൻ ,  മഹായാഗദീക്ഷിതനായ നിമി,   വിശ്വവിജയിയായ മാന്ധാതാവ് മുതലായ രാജാധിരാജന്മാർ ഈ വംശത്തിലെ സമുന്നതങ്ങളായ കീർത്തിസ്തംഭങ്ങളും ത്യാഗമൂർത്തിയായ ദിലീപൻ , ദ്വിഗ്വിജയിയായ രഘു പ്രേമസമ്മുക്തനായ   അജൻ ഇവർ സമുജ്ജലമുക്താമണികളുമായിരുന്നു.
 
 
മനുഷ്യ ജന്മം എടുത്ത ഒരു ദേവാംഗനയായ  ഇന്ദുമതിയുടെയും സ്നേഹം തന്നെ പുരുഷാകൃതിപൂണ്ട അജമഹാരാജാവിന്റെയും ഏക പുത്രനായി ദശരഥൻ ജനിച്ചു.  ഇദ്ദേഹം ജന്മശ്രീമാൻ ആയിരുന്നു.  ശസ്ത്രവിദ്യകളിലും, ശാസ്ത്രവിദ്യകളിലും കലാവിദ്യകളിലും അദ്വിതീയമായ പ്രഭാവം യൗവ്വനാരംഭത്തിനു മുൻപ് തന്നെ ദശരഥൻ സമ്പാദിച്ചു.  വിവേകസമ്പന്നനായ ഇദ്ദേഹം സ്ഥാനമേറ്റതിന് ശേഷം രാജ്യ സംരക്ഷണത്തിന് അനുപേക്ഷണീയമായ കോട്ടകൾ സുശക്തങ്ങളാക്കുകയും കിടങ്ങുകൾ അഗാധതയിൽ വിപുലീകരിക്കുകയും കൊത്തളങ്ങൾ പരിഷ്കരിക്കുകയും ചതുരംഗസേന വിപുലീകരിച്ചു ബലപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കൃത്യാധിഷ്ഠിതരാക്കുകയുമായിരുന്നു ദശരഥൻ പ്രഥമമായി ചെയ്തതാണ്.  

കൂടാതെ വിദ്യാഭ്യാസം,  ഗതാഗതസൗകര്യം,  വ്യവസായം,  വൈദ്യസഹായം, സാധുസംരക്ഷണം ഇവയെ നിഷ്ഠാപൂർവ്വമായും പൂർവാധികമായും പുഷ്ടിപ്പെടുത്തി,  രാഷ്ട്രത്തിൻറെ സുദൃഢമായ നിലനിൽപ്പിനുവേണ്ടി ശത്രുമിത്രോദാസീനതകളിൽ നിയമപ്രതിഷ്ഠയും നിർവ്വഹിച്ചു.  ജനഹിതം സ്വന്തമാക്കിയ സമത്വം പ്രജാവിഹിതമാക്കിയും  പ്രജാവിഹിതം രാഷ്ട്രനിഹിതമാക്കിയും  സംരക്ഷണം നടത്തിപ്പോന്ന ദശരഥ മഹാരാജാവിന്റെ സാമ്രാജ്യ ഭരണം ഉത്തരോത്തരം വിജയിച്ചു വന്നു.   ഗുരുവായ വസിഷ്ഠമഹർഷിയും  വിജ്ഞാനവിത്തനായ സുമന്ത്രസചിവോത്തമനും ബുദ്ധിപൂർവകമായ പ്രവർത്തനങ്ങൾ കൊണ്ട് മഹാരാജാവിനെ സന്ദർഭാനുസരണം സഹായിച്ചുകൊണ്ടിരുന്നു..
 
ഇപ്രകാരം ദക്ഷിണ കോസാലത്തെ ഉത്തരോത്തരമായ അഭിവൃദ്ധിയിൽ ഭരിച്ച് പ്രശസ്തിയാർജ്ജിച്ച യുവാവായ ദശരഥൻ,  ഉത്തരകോസാല രാജപുത്രിയും സൗശീല സമ്പന്നയുമായ കൗസല്യ ദേവിയെ ധർമ്മപത്നി പരിഗ്രഹിച്ചു.  കൗസല്യയ്ക്കും ദശരഥനും സീമന്തസന്തതിയായി ശാന്ത എന്നൊരു പുത്രി ജനിച്ചു. പിന്നീട് വളരെ കാലം കഴിഞ്ഞിട്ടും കൗസല്യ ദേവി വീണ്ടും പ്രസവിക്കുകയോ ദശരഥന് പുത്രസന്താനം ലഭിക്കുകയോ ചെയ്തില്ല..
 
ഇങ്ങനെയിരിക്കെ ദശരഥന്റെ  ആത്മസുഹൃത്തും സതീർത്ഥ്യനും അംഗരാജ്യത്തെ രാജാവുമായ ലോമപാദൻ അയോധ്യയിൽ വന്നുചേർന്നു.  ലോമപാദന്റെ അപേക്ഷപ്രകാരം ദശരഥൻ തന്റെ സീമന്തപുത്രിയെ ലോമപാദ മഹാരാജാവിന് ദത്തുപുത്രിയായി സമർപ്പണം ചെയ്തു.  പിന്നീട് അംഗരാജ്യത്തിൽ അനേകവർഷം വർഷമില്ലാതിരുന്നകാലത്ത് ,  ആദ്യമായി പാദസ്പർശം ഉണ്ടായപ്പോൾ തന്നെ ആ നാട്ടിലെങ്ങും നല്ല മഴ പെയ്യാൻ ഇടവരുത്തിയ തപോമാഹാത്മ്യമുള്ള ഋശ്യശൃംഗന് തന്റെ ദത്തുപുത്രിയായ ശാന്തകുമാരിയെ ലോമപാദ മഹാരാജാവ് പാരിതോഷികമായി ദാനം ചെയ്തു.  
 
          ( തുടരും......)

🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Saturday, August 8, 2020

ശ്രീ ചക്രം

 ശ്രീ ചക്രം 



പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍     പരിഛേദിക്കുമ്പോള്‍  നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.വിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്. ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു.

ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവ കാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..
ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ
1. ബ്രാഹ്മീ
2. മാഹേശ്വരി
3. കൌമാരീ
4. വൈഷ്ണവി
5. വാരാഹി
6. മാഹേന്ദ്രീ
7. ചാമുണ്ഡാ
8.മഹാലക്ഷ്മി
എന്നീ അഷ്ട  മാതൃക്കൾ സ്ഥിതിചെയ്യുന്നു.
ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകർഷിണി
4. സർവവശങ്കരി
5. സർവോന്മാദിനി
6. സർവമഹാങ്കുശ
7. സർവഖേചരി
8. സർവബീജാ
9. സർവയോനി
10. സർവത്രിഖണ്ഡാ
എന്നീ ദശമുദ്രാദേവികൾ സ്ഥിതിചെയ്യുന്നു.

ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേർത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.
രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ
1. കാമാകർഷിണി
2. ബുദ്ധ്യാകർഷിണി
3. അഹങ്കാരാകർഷിണി
4. ശബ്ദാകർഷിണി
5. സ്പര്ശാകർഷിണി
6. രൂപാകർഷിണി

7. രസാകർഷിണി
8. ഗന്ധാകർഷിണി
9. ചിത്താകർഷിണി
10. ധൈര്യാകർഷിണി
11. സ്മൃത്യാകർഷിണി
12. നാമാകർഷിണി
13. ബീജാകർഷിണി
14. ആത്മാകർഷിണി
15. അമൃതാകർഷിണി
16. ശരീരാകർഷിണി,
എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂർണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.
തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ
1. അനംഗകുസുമ
2. അനംഗമേഖലാ
3. അനംഗമദനാ
4. അനംഗമദനാതുരാ
5. അനംഗരേഖാ
6. അനംഗവേഗിനി
7. അനംഗാങ്കുശ
8. അനംഗമാലിനി
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.
സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവാഹ്ലാദിനി
5. സർവസമ്മോഹിനി
6. സർവസ്തംഭിനി
7. സർവജൃംഭിണി
8. സർവവശങ്കരി
9. സർവരഞ്ജിനി
10. സർവോന്മാദിനി
11. സർവാര്ഥസാധിനി
12. സർവസംപത്തിപൂരിണി
13. സർവമന്ത്രമയി
14. സർവദ്വന്ദ്വക്ഷയങ്കരി
എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.
സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ
1.സർവസിദ്ധിപ്രദ
2. സർവസമ്പത്പ്രദ
3. സർവപ്രിയങ്കരി
4. സർവമംഗളകാരിണി
5. സർവകാമപ്രദ
6. സർവദുഃഖവിമോചിനി
7. സർവമൃത്യുപ്രശമനി
8. സർവവിഘ്നനിവാരിണി
9. സർവാംഗസുന്ദരി
10. സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.
സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ
1. സർവജ്ഞാ
2. സർവശക്തി
3. സർവൈശ്വര്യപ്രദാ
4. സർവജ്ഞാനമയി
5. സർവവ്യാധിവിനാശിനി
6. സർവാധാരസ്വരൂപ
7. സർവപാപഹരാ
8.സർവാനന്ദമയി
9. സർവരക്ഷാസ്വരൂപിണി
10. സർവെപ്സിതഫലപ്രദ
എന്നീ ദേവികൾ
വസിക്കുന്നു. ഈ ദേവിമാരെ നിഗർഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.
ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേർന്ന ഏഴാമത്തെ ആവരണത്തിൽ
1. വശിനി
2. കാമേശ്വരി

3. മോദിനി
4. വിമലാ
5. അരുണാ
6. ജയിനി
7. സർവേശ്വരി
8. കൌലിനി
എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.
ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ
1. കാമേശ്വരി
2. വജ്രേശ്വരി
3. ഭഗമാലിനി
എന്നീ ത്രിമൂർത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാർശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
1. മിത്രേശൻ
2. ഉഡ്ഢീശൻ
3. ഷഷ്ഠീശൻ
4. ചര്യൻ
എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു.
1. ലോപമുദ്രാ
2. അഗസ്ത്യൻ
3. കാലതാപനൻ
4. ധര്മാചാര്യൻ
5. മുക്തകേശീശ്വരൻ

6. ദീപകലാനാഥൻ
7. വിഷ്ണുദേവൻ
8. പ്രഭാകരദേവൻ
9. തേജോദേവൻ
10. മനോജദേവൻ
11. കല്യാണദേവൻ
12. രത്നദേവൻ
13. വാസുദേവൻ
14. ശ്രീരാമാനന്ദൻ
എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി
1. കാമേശ്വരി
2. ഭഗമാലിനി

3. നിത്യക്ലിന്നാ
4. ഭേരുണ്ഡാ
5. വഹ്നിവാസിനി
6. മഹാവജ്രേശ്വരി
7. ശിവദൂതി
8. ത്വരിതാ
9. കുലസുന്ദരി
10. നിത്യാ
11. നീലപതാകാ
12. വിജയാ
13. സർവമംഗളാ
14. ജ്വാലാമാലിനി
15. ചിത്രാ
എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.
ശ്രീചക്രത്തിന്റെ നടുവിൽ ഒൻപതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്. ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.

യഥാർത്ഥത്തിൽ ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം
ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം.
ബഹിര്ദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ
കടിര്ദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം
മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം
ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ
ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി.
ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ
 ലലാടസ്ഥാനമായും, അന്തര്ദശാരത്തെ ഭ്രൂമധ്യമായും, ബഹിർദ്ദശാരത്തെ കണ്ഠമായും, ചതുർദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവർന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Friday, August 7, 2020

കമ്പരാമായണം -ഭാഗം 5

കമ്പരാമായണം കഥ- ഭാഗം 5

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം ഗം ഗണപതയേ നമഃ*

ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ഹരേ




 
പൂർവ്വകാണ്ഡം

അവതാരങ്ങൾ.:-
******************
ഹയഗ്രീവനക്കൊന്ന് വേദങ്ങളെ വീണ്ടെടുക്കാൻ വേണ്ടിയും മനുവിന് മോക്ഷം കൊടുക്കുകയും ചെയ്യാനായി ഭഗവാൻ  മത്സ്യാവതാരം എടുത്തു.   പാലാഴിമഥന സമയത്ത് മന്ദരം പാൽക്കടലിൽ സ്ഥാനത്തുറയ്ക്കാതെ പോയപ്പോൾ ഭഗവാൻ കൂർമ്മമായി അവതരിച്ചു. ഹിരണ്യാക്ഷൻ ഭൂമിയെ അപഹരിച്ച് പാതാളത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചപ്പോൾ വരാഹരൂപമെടുത്തു ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ സ്വസ്ഥാനത്ത് വച്ചു.  ഹിരണ്യകശിപുവിനെ വധിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്മ മഹാബലിയുടെ മഹാഹങ്കാര സംഹാരത്തിനും ഭൂഭരണം സുജനപാലകരിൽ സമർപ്പിക്കുന്നതിനും വിഷ്ണു ഭഗവാൻ വാമനാവതാരം ധരിച്ചു🌷  ഭൂമിക്ക് ഭാരമായി തീർന്ന ക്ഷത്രിയന്മാരെ നശിപ്പിക്കാനായി ജമദഗ്നി പുത്രനായി പരശുരാമ അവതാരം സ്വീകരിച്ചു🌷  ദശമുഖനായ് രാവണൻ  രാക്ഷസ വംശനാഥനായ ചക്രവർത്തിയായിവാണ കാലത്ത് രാക്ഷസന്മാരുടെ നിഷ്ഠൂര പ്രവർത്തികളും ധർമ്മവിദ്ധ്വംസം മുതലായവ കൊണ്ടും  ധർമ്മദേവത നിരാലംബജീവിതയായി അധപതിച്ചു . ഇങ്ങനെ ലോകം ശോകാർത്തമായപ്പോൾ ഭൂമീദേവി   ഗോരൂപിണിയായി  സ്വർഗത്തിൽ പോയി ദേവേന്ദ്രനെ ശരണം പ്രാപിച്ചു.  ഭൂമിദേവിയേയും കൂട്ടി ദേവഗണങ്ങൾ സത്യ ലോകത്ത് ചെന്ന് ബ്രഹ്മദേവനെ വിവരങ്ങൾ ധരിപ്പിച്ചു . ബ്രഹ്മദേവൻ  ഭൂമീദേവിയും ഒന്നിച്ച് കൈലാസത്തിലെത്തി സംഹാരമൂർത്തിയായ ശ്രീരുദ്രദേവനോട് സങ്കടമുണർത്തിച്ചു.  പരമശിവൻ ബ്രഹ്മാവും ഒന്നിച്ച് ഇന്ദ്രാദിഭൂതഗണങ്ങളോട് കൂടി പാൽക്കടൽ കരയിലെത്തി ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു.  ദിവ്യവേദസ്തുതികൾ കേട്ടുണർന്ന മഹാവിഷ്ണുവിൻറെ തിരുസന്നിധിയിൽ ബ്രഹ്മരുദ്രാതദികൾ ഭൂമിദേവിയുടെ സങ്കടങ്ങളെ പറ്റിയുള്ള നിവേദനം സമർപ്പിച്ചു അവയെല്ലാം സശ്രദ്ധം കേട്ട്  ശ്രീനാരായണൻ ഇപ്രകാരം അരുളിച്ചെയ്തു. " ദേവാധിനായകന്മാരെ! സംഗതികളുടെ ഭൂതവർത്തമാനഭാവികൾ മൂന്നും ഞാൻ  സുവ്യക്തമായി കണ്ടിരിക്കുന്നു.   ഭയപ്പെടേണ്ട . ഞാൻ അയോദ്ധ്യാധിപനായ  ദശരഥമഹാരാജാവിന്റെ പുത്രനായി അവതരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നിങ്ങൾ  ആത്മാംശങ്ങൾ കൊണ്ട് ഭൂമിയിൽ വിവിധ ഭാഗങ്ങളിലായി ജനിക്കുവിൻ. ശ്രീരാമനെന്ന  പേരിൽ അയോധ്യയിൽ അവതരിക്കുന്ന ഞാൻ നിങ്ങളുടെ സഹായസഹകരണങ്ങളോടുകൂടി രാവണാദിരാക്ഷസന്മാരെയെല്ലാം സംഹരിച്ച് വിനാശോന്മുഖങ്ങളായ ധർമങ്ങളെയും ധർമ്മസംരക്ഷകരായ നിങ്ങളെയും  വിശിഷ്യാ ധർമ്മാധിഷ്ഠാനദേവതയായ ഭൂമീദേവിയെയും പൊതുവേ സജ്ജനങ്ങളെയെല്ലാവരെയും സംരക്ഷിച്ചു കൊള്ളാം. 

🙏ഹരി ഓം.🙏
   
🙏പൂർവ്വകാണ്ഡം സമാപ്തം🙏
 
 ☸🌹☸🌹☸🌹☸🌹☸🌹☸

കമ്പരാമായണം - ഭാഗം 4

 കമ്പരാമായണം - ഭാഗം 4


    *ഓം ഗം ഗണപതയേ നമഃ*



 
 

ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
 
 
     
 
             🌹  *പൂർവ്വകാണ്ഡം* 🌹

അടുത്തത് ഹനുമാനെ കുറിച്ച് പറയുകയാണ്.  മൂന്ന് പിതാക്കളുടെയും മൂന്ന് മാതാക്കളുടെയും ഏക പുത്രനാണ് ഹനുമാൻ.  ശിവൻ ,വായു , കേസരി എന്ന മൂന്ന് പിതാക്കളും പാർവതി, സദാഗതി, അഞ്ജന എന്നീ മൂന്നു മാതാക്കളും.  ഒരിക്കൽ ബൃഹസ്പതിയുടെ ദാസിയായ "പുഞ്ജികസ്ഥല" പൂവിറുക്കാൻ ഒരു  ഉദ്യാനത്തിൽ വന്നു.   അവിടെ അനവധി യുവതിയുവാക്കൾ വിലാസലീലാസുഖാനുഭവങ്ങളിൽ രസിക്കുന്നത് കണ്ടു മോഹിതയായി പൂവിറുക്കാതെ ഗുരുവിന് സമീപമെത്തി അദ്ദേഹത്തിൻറെ കൈയിൽ കടന്നു പിടിച്ചു നമുക്ക് ലീലാവിലാസങ്ങളിലേർപ്പെടാം അങ്ങ് എന്നെ തൃപ്തയാക്കുക എന്ന നിർബന്ധം തുടങ്ങി.   കുപിതനായ ബൃഹസ്പതി " അന്യരുടെ വിലാസരസികതയിൽ  മയങ്ങി  കുലടയായി പോയ നീ ഒരു വാനരനാരിയായി  പോകട്ടെ" എന്ന് ശപിച്ചു.  ശാപമോചനം യാചിച്ചപ്പോൾ ആചാര്യൻ ഇപ്രകാരം പറഞ്ഞു.  നിനക്ക് ഇഷ്ടമുള്ള ഒരു കാമുകനും ഒന്നിച്ച് കുറേക്കാലം ജീവിക്കുക.  അനന്തരം ശിവചൈതന്യത്തിൽ നിന്നും  നിനക്ക് ഒരു സന്താനം ലഭിക്കും. അന്നു നീ ശാപമുക്തയാകും."  ഗുരു ശാപപ്രകാരം പുഞ്ജിക "അഞ്ജന " എന്ന പേരിൽ വാനര തരുണിയായി അഞ്ജനവനത്തിൽ വാസം തുടങ്ങി. കേസരി എന്ന സുന്ദര വാനരവീരനായ ഒരു യുവാവുമായി അവൾ സുഖമായി കഴിഞ്ഞുകൂടി.  ശാപ മോചനത്തിനായി അഞ്ജന ശിവഭജനം ആരംഭിച്ചു . ഇത്തരുണത്തിൽ ശ്രീപാർവതിയും ശ്രീപരമേശ്വരനും വാനര വേഷം ധരിച്ച് വനക്രിഡകൾ നടത്തുകയായിരുന്നു.  വാനര കുഞ്ഞ് ജനിക്കുമോ എന്ന പാർവതിയുടെ ശങ്ക മനസ്സിലാക്കിയ  ശിവൻ ദേവിയുടെ ഗർഭാശയത്തിൽ വീണ സ്വന്തം രേതസ്സ് വായുദേവൻ വഴി അഞ്ജനയുടെ ഗർഭത്തിൽ നിക്ഷേപിച്ചു.  ഈ വിവരം നാട്ടിൽ നിന്നും  അറിഞ്ഞ ബാലി ശിവബീജസന്തതി ജനിച്ചുവളർന്നു വന്നാൽ തന്റെ വാനര രാജാധിപത്യം നഷ്ടപ്പെട്ടു പോയേക്കും എന്ന് പറഞ്ഞു പഞ്ചലോഹങ്ങൾ ഒരുക്കി ജലരൂപമാക്കി അഞ്ജനയുടെ ഉദരത്തിൽ കടത്തിവിട്ടു . ഇതൊരു ശിശുമരണ വിദ്യയാണ്.  പക്ഷേ പഞ്ചലോഹ ദ്രാവകം ഗർഭസ്ഥശിശുവിന് കർണ്ണാഭരണമായി പരിണമിച്ചു. അഞ്ജന പ്രസവിച്ചതോടെ ശാപമുക്തയായി സ്വർഗ്ഗത്തിലേക്ക് പോയി.  തന്നെ വിട്ടുപിരിയാൻ തുടങ്ങുന്ന അമ്മയോട് തൻറെ ഭാവിഗതി എങ്ങനെയെന്ന് ചോദിച്ച അഞ്ജന പുത്രനോട് നിനക്ക് നാശം ഉണ്ടാവുകയില്ലെന്നും ഉദയസൂര്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട്  ഇതുപോലെ തുടുത്ത പഴങ്ങൾ നിനക്ക് ആഹാരസാധനങ്ങൾ ആണെന്നും പറഞ്ഞു.   സൂര്യബിംബം കണ്ട കുട്ടി അത് ഭക്ഷ്യവസ്തു ആണെന്ന് കരുതി അങ്ങോട്ട് കുതിച്ചു.  അതു കണ്ട് പരിഭ്രാന്തനായ ഇന്ദ്രൻ വജ്രായുധം കൊണ്ട് കുട്ടിയെ പ്രഹരിച്ചു.    വജ്രായുധം കൊണ്ടുള്ള ഏറ് താടിക്കു കിട്ടി ഭൂമിയിൽ പതിച്ചു ബാലൻ.  ഇത് കണ്ട് വായുദേവൻ കുട്ടിയെ എടുത്ത് പാതാളത്തിലാക്കി താനും അവിടെ താമസിച്ചു.  വായു ശൂന്യത മൂലം ഭൂമിയിൽ മനുഷ്യരും ജീവജാലങ്ങളും വലഞ്ഞു.  ബ്രഹ്മാവാദി ദേവകളെല്ലാം ഭൂമിയിൽ എത്തി.  ബ്രഹ്മദേവന്റെ  നിർദ്ദേശമനുസരിച്ച് വായു കുട്ടിയേയും കൊണ്ട് ഭൂമിയിൽ വന്നുചേർന്നു.  ദേവാദിനാഥന്മാർ ബാലനെ  അനുഗ്രഹിച്ചു.  ആ ബാലൻ ഹനുവിൽ ക്ഷതമേറ്റ മുദ്ര പതിഞ്ഞതിനാൽ  ഹനുമാനായി.  ബ്രഹ്മദേവൻ ബ്രഹ്മം ഉള്ള അത്രയും കാലം ആയുഷ്മാൻ ആയി വാഴുക എന്നനുഗ്രഹിച്ചു.  മഹാവിഷ്ണു അത്യന്തം ഭക്തനായി വാഴുകയെന്നും  മഹേശ്വരൻ വീരവിക്രമവാനായി വിശ്വം ജയിച്ചു നീ എന്നും ഇന്ദ്രൻ ശസ്ത്രങ്ങളേതിനാലും  നിൻഗാത്രത്തിൽ ബാധചേർന്നിടായെന്നും  അഗ്നി,  അഗ്നി ബാധിച്ചതിടാ എന്നും കാലൻ ഒരിക്കലും മൃത്യു നിന്നെ വരിക്കാതിരിക്കുകയെന്നും  ദേവഗണം ബലവേഗങ്ങളിൽത്തുല്യരാരമുണ്ടായിടാ   എന്നും അനുഗ്രഹിച്ചു.  ബ്രഹ്മാവ് ഗരുഡനിൽ കവിഞ്ഞ കായബലവും വായുഭഗവാൻ ആത്മാധികമായ വേഗതയും ഹനുമാനിലുണ്ടാകട്ടെ എന്ന് വീണ്ടും വാരദാനം ചെയ്തനുഗ്രഹിച്ചു.  ശിവ തേജസിന്റെ മഹിമയാൽ ഉടനെ കൗമാരം വന്നുചേർന്നു.  ഹനുമാൻ സൂര്യനിൽ നിന്ന് നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും പൂർണമായി പഠിച്ചു.  സൂര്യന് മുന്നിൽ പുറംതിരിഞ്ഞ് നടന്നാണ് വിദ്യ അഭ്യസിച്ചത്.  60 നാഴിക കൊണ്ട് സകല ശാസ്ത്രങ്ങളും സർവ്വ വേദങ്ങളും സുനിശ്ചിതമായി പഠിച്ചു തീർത്തു.  ഗുരുദക്ഷിണയായി നീ പ്രകടിപ്പിച്ച പാടവപ്രകർഷത്തിൽ എനിക്ക് ലഭിച്ച സംതൃപ്തി മതി എന്നു പറഞ്ഞു.  വീണ്ടും ഗുരുദക്ഷിണ സ്വീകരിക്കണം എന്ന് പറഞ്ഞപ്പോൾ  സൂര്യദേവൻ അരുളിച്ചെയ്തു . എൻറെ പുത്രൻ സുഗ്രീവൻ ഭൂമിയിൽ ബാലിയും ഒന്നിച്ച് കിഷ്കിന്ധയിൽ പാർക്കുന്നുണ്ട്.  അവൻ ബാലിയെക്കാൾ ദുർബലനാണ് . അവന്റെ സന്തതസചിവനായി  നീ അവനെ സഹായിച്ചു കൊണ്ടിരിക്കണം എന്ന് ആവശ്യപ്പെട്ടു.  അങ്ങനെ ഹനുമാൻ സുഗ്രീവന്റെ  സഹായിയായി വസിച്ചു*. 🍇 
 
             🍐   *ജാംബവാനെ കുറിച്ചാണ് അടുത്തത്.  മഹാവിഷ്ണുവിൻറെ കർണ്ണമലത്തിൽനിന്ന് ജനിച്ച മധുകൈടഭന്മാർ പ്രളയജലത്തെ തല്ലിത്തകർത്ത് മദോന്മത്തന്മാരായി കഴിഞ്ഞുകൂടുമ്പോൾ ബ്രഹ്മദേവനെ കണ്ടിട്ട് ബ്രഹ്മാവിനെ ആക്രമിക്കാൻ ചെന്നു.  ഭയവിഹ്വലനായിത്തീർന്ന ബ്രഹ്മാവിൻറെ മധ്യമമുഖത്തു നിന്നും  കവിളിൽ കൂടി ഒഴുകിയസ്വേദജലം ബ്രഹ്മാവിന്റെ ജഘ്നത്തിൽ എത്തിച്ചേർന്നു.  ആ ദിവ്യ സ്വേദജലത്തിൽ നിന്നാണ് ജാംബവാന്റെ ഉത്ഭവം.  ജാംബവാന് അംബുജാതൻ എന്ന പേരു കൂടിയുണ്ട്.  സ്വേദരൂപമായ അംബുവിൽ നിന്ന് ജനിച്ചതുകൊണ്ട് അംബുജാതൻ എന്ന പേരും ജംബുനദത്തിൽ ആദ്യം പ്രവേശിച്ചത് ഈ അംബുജാതൻ ആയതുകൊണ്ട് ജാംബവാൻ എന്ന പേരും അന്വർത്ഥമാണ്. നിഷ്പ്രപഞ്ചമായ കാലവിഹീനതയിൽ ജനിച്ചതുകൊണ്ട് ജനനകാലമോ പ്രായമോ നിർണയിക്കാൻ നിവൃത്തിയില്ല.  രാമചരിത കാലത്ത് ജാംബവാന് ആറു മന്വന്തരങ്ങളും 464 ചതുർയുഗങ്ങളും കഴിഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഏഴാം മനുവിന്റെ ഇരുപത്തിയെട്ടാം ചതുർയുഗമാണ്.  മത്സ്യ അവതാരം മുതൽ രാമാവതാരം വരെയുള്ള എല്ലാ അവതാരങ്ങളും ജാംബവാൻ കണ്ടിട്ടുണ്ട്.  കൃഷ്ണാവതാരം കഥയിലും ജാംബവാനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.* 🍐 
 
          
             ( തുടരും..... )

🙏  *സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു* 🙏

കടപ്പാട്  : ഗുരുപരമ്പരയോട് 

✍   കൃഷ്ണശ്രീ 

🌹🌳🌹🌳🌹🌳🌹🌳🌹🌳🌹🌳🌹



🙏 *ഹരേ കൃഷ്ണാ* 🙏  
 
 
*കമ്പരാമായണം കഥ* 

*ഭാഗം 4*

    *ഓം ഗം ഗണപതയേ നമഃ*
 
 

     🕉  *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ* 
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ* 🕉 
 
 
     
 
             🌹  *പൂർവ്വകാണ്ഡം* 🌹

           🍇   *അടുത്തത് ഹനുമാനെ കുറിച്ച് പറയുകയാണ്.  മൂന്ന് പിതാക്കളുടെയും മൂന്ന് മാതാക്കളുടെയും ഏക പുത്രനാണ് ഹനുമാൻ.  ശിവൻ ,വായു , കേസരി എന്ന മൂന്ന് പിതാക്കളും പാർവതി, സദാഗതി, അഞ്ജന എന്നീ മൂന്നു മാതാക്കളും.  ഒരിക്കൽ ബൃഹസ്പതിയുടെ ദാസിയായ "പുഞ്ജികസ്ഥല" പൂവിറുക്കാൻ ഒരു  ഉദ്യാനത്തിൽ വന്നു.   അവിടെ അനവധി യുവതിയുവാക്കൾ വിലാസലീലാസുഖാനുഭവങ്ങളിൽ രസിക്കുന്നത് കണ്ടു മോഹിതയായി പൂവിറുക്കാതെ ഗുരുവിന് സമീപമെത്തി അദ്ദേഹത്തിൻറെ കൈയിൽ കടന്നു പിടിച്ചു നമുക്ക് ലീലാവിലാസങ്ങളിലേർപ്പെടാം അങ്ങ് എന്നെ തൃപ്തയാക്കുക എന്ന നിർബന്ധം തുടങ്ങി.   കുപിതനായ ബൃഹസ്പതി " അന്യരുടെ വിലാസരസികതയിൽ  മയങ്ങി  കുലടയായി പോയ നീ ഒരു വാനരനാരിയായി  പോകട്ടെ" എന്ന് ശപിച്ചു.  ശാപമോചനം യാചിച്ചപ്പോൾ ആചാര്യൻ ഇപ്രകാരം പറഞ്ഞു.  നിനക്ക് ഇഷ്ടമുള്ള ഒരു കാമുകനും ഒന്നിച്ച് കുറേക്കാലം ജീവിക്കുക.  അനന്തരം ശിവചൈതന്യത്തിൽ നിന്നും  നിനക്ക് ഒരു സന്താനം ലഭിക്കും. അന്നു നീ ശാപമുക്തയാകും."  ഗുരു ശാപപ്രകാരം പുഞ്ജിക "അഞ്ജന " എന്ന പേരിൽ വാനര തരുണിയായി അഞ്ജനവനത്തിൽ വാസം തുടങ്ങി. കേസരി എന്ന സുന്ദര വാനരവീരനായ ഒരു യുവാവുമായി അവൾ സുഖമായി കഴിഞ്ഞുകൂടി.  ശാപ മോചനത്തിനായി അഞ്ജന ശിവഭജനം ആരംഭിച്ചു . ഇത്തരുണത്തിൽ ശ്രീപാർവതിയും ശ്രീപരമേശ്വരനും വാനര വേഷം ധരിച്ച് വനക്രിഡകൾ നടത്തുകയായിരുന്നു.  വാനര കുഞ്ഞ് ജനിക്കുമോ എന്ന പാർവതിയുടെ ശങ്ക മനസ്സിലാക്കിയ  ശിവൻ ദേവിയുടെ ഗർഭാശയത്തിൽ വീണ സ്വന്തം രേതസ്സ് വായുദേവൻ വഴി അഞ്ജനയുടെ ഗർഭത്തിൽ നിക്ഷേപിച്ചു.  ഈ വിവരം നാട്ടിൽ നിന്നും  അറിഞ്ഞ ബാലി ശിവബീജസന്തതി ജനിച്ചുവളർന്നു വന്നാൽ തന്റെ വാനര രാജാധിപത്യം നഷ്ടപ്പെട്ടു പോയേക്കും എന്ന് പറഞ്ഞു പഞ്ചലോഹങ്ങൾ ഒരുക്കി ജലരൂപമാക്കി അഞ്ജനയുടെ ഉദരത്തിൽ കടത്തിവിട്ടു . ഇതൊരു ശിശുമരണ വിദ്യയാണ്.  പക്ഷേ പഞ്ചലോഹ ദ്രാവകം ഗർഭസ്ഥശിശുവിന് കർണ്ണാഭരണമായി പരിണമിച്ചു. അഞ്ജന പ്രസവിച്ചതോടെ ശാപമുക്തയായി സ്വർഗ്ഗത്തിലേക്ക് പോയി.  തന്നെ വിട്ടുപിരിയാൻ തുടങ്ങുന്ന അമ്മയോട് തൻറെ ഭാവിഗതി എങ്ങനെയെന്ന് ചോദിച്ച അഞ്ജന പുത്രനോട് നിനക്ക് നാശം ഉണ്ടാവുകയില്ലെന്നും ഉദയസൂര്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട്  ഇതുപോലെ തുടുത്ത പഴങ്ങൾ നിനക്ക് ആഹാരസാധനങ്ങൾ ആണെന്നും പറഞ്ഞു.   സൂര്യബിംബം കണ്ട കുട്ടി അത് ഭക്ഷ്യവസ്തു ആണെന്ന് കരുതി അങ്ങോട്ട് കുതിച്ചു.  അതു കണ്ട് പരിഭ്രാന്തനായ ഇന്ദ്രൻ വജ്രായുധം കൊണ്ട് കുട്ടിയെ പ്രഹരിച്ചു.    വജ്രായുധം കൊണ്ടുള്ള ഏറ് താടിക്കു കിട്ടി ഭൂമിയിൽ പതിച്ചു ബാലൻ.  ഇത് കണ്ട് വായുദേവൻ കുട്ടിയെ എടുത്ത് പാതാളത്തിലാക്കി താനും അവിടെ താമസിച്ചു.  വായു ശൂന്യത മൂലം ഭൂമിയിൽ മനുഷ്യരും ജീവജാലങ്ങളും വലഞ്ഞു.  ബ്രഹ്മാവാദി ദേവകളെല്ലാം ഭൂമിയിൽ എത്തി.  ബ്രഹ്മദേവന്റെ  നിർദ്ദേശമനുസരിച്ച് വായു കുട്ടിയേയും കൊണ്ട് ഭൂമിയിൽ വന്നുചേർന്നു.  ദേവാദിനാഥന്മാർ ബാലനെ  അനുഗ്രഹിച്ചു.  ആ ബാലൻ ഹനുവിൽ ക്ഷതമേറ്റ മുദ്ര പതിഞ്ഞതിനാൽ  ഹനുമാനായി.  ബ്രഹ്മദേവൻ ബ്രഹ്മം ഉള്ള അത്രയും കാലം ആയുഷ്മാൻ ആയി വാഴുക എന്നനുഗ്രഹിച്ചു.  മഹാവിഷ്ണു അത്യന്തം ഭക്തനായി വാഴുകയെന്നും  മഹേശ്വരൻ വീരവിക്രമവാനായി വിശ്വം ജയിച്ചു നീ എന്നും ഇന്ദ്രൻ ശസ്ത്രങ്ങളേതിനാലും  നിൻഗാത്രത്തിൽ ബാധചേർന്നിടായെന്നും  അഗ്നി,  അഗ്നി ബാധിച്ചതിടാ എന്നും കാലൻ ഒരിക്കലും മൃത്യു നിന്നെ വരിക്കാതിരിക്കുകയെന്നും  ദേവഗണം ബലവേഗങ്ങളിൽത്തുല്യരാരമുണ്ടായിടാ   എന്നും അനുഗ്രഹിച്ചു.  ബ്രഹ്മാവ് ഗരുഡനിൽ കവിഞ്ഞ കായബലവും വായുഭഗവാൻ ആത്മാധികമായ വേഗതയും ഹനുമാനിലുണ്ടാകട്ടെ എന്ന് വീണ്ടും വാരദാനം ചെയ്തനുഗ്രഹിച്ചു.  ശിവ തേജസിന്റെ മഹിമയാൽ ഉടനെ കൗമാരം വന്നുചേർന്നു.  ഹനുമാൻ സൂര്യനിൽ നിന്ന് നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും പൂർണമായി പഠിച്ചു.  സൂര്യന് മുന്നിൽ പുറംതിരിഞ്ഞ് നടന്നാണ് വിദ്യ അഭ്യസിച്ചത്.  60 നാഴിക കൊണ്ട് സകല ശാസ്ത്രങ്ങളും സർവ്വ വേദങ്ങളും സുനിശ്ചിതമായി പഠിച്ചു തീർത്തു.  ഗുരുദക്ഷിണയായി നീ പ്രകടിപ്പിച്ച പാടവപ്രകർഷത്തിൽ എനിക്ക് ലഭിച്ച സംതൃപ്തി മതി എന്നു പറഞ്ഞു.  വീണ്ടും ഗുരുദക്ഷിണ സ്വീകരിക്കണം എന്ന് പറഞ്ഞപ്പോൾ  സൂര്യദേവൻ അരുളിച്ചെയ്തു . എൻറെ പുത്രൻ സുഗ്രീവൻ ഭൂമിയിൽ ബാലിയും ഒന്നിച്ച് കിഷ്കിന്ധയിൽ പാർക്കുന്നുണ്ട്.  അവൻ ബാലിയെക്കാൾ ദുർബലനാണ് . അവന്റെ സന്തതസചിവനായി  നീ അവനെ സഹായിച്ചു കൊണ്ടിരിക്കണം എന്ന് ആവശ്യപ്പെട്ടു.  അങ്ങനെ ഹനുമാൻ സുഗ്രീവന്റെ  സഹായിയായി വസിച്ചു*. 🍇 
 
             🍐   *ജാംബവാനെ കുറിച്ചാണ് അടുത്തത്.  മഹാവിഷ്ണുവിൻറെ കർണ്ണമലത്തിൽനിന്ന് ജനിച്ച മധുകൈടഭന്മാർ പ്രളയജലത്തെ തല്ലിത്തകർത്ത് മദോന്മത്തന്മാരായി കഴിഞ്ഞുകൂടുമ്പോൾ ബ്രഹ്മദേവനെ കണ്ടിട്ട് ബ്രഹ്മാവിനെ ആക്രമിക്കാൻ ചെന്നു.  ഭയവിഹ്വലനായിത്തീർന്ന ബ്രഹ്മാവിൻറെ മധ്യമമുഖത്തു നിന്നും  കവിളിൽ കൂടി ഒഴുകിയസ്വേദജലം ബ്രഹ്മാവിന്റെ ജഘ്നത്തിൽ എത്തിച്ചേർന്നു.  ആ ദിവ്യ സ്വേദജലത്തിൽ നിന്നാണ് ജാംബവാന്റെ ഉത്ഭവം.  ജാംബവാന് അംബുജാതൻ എന്ന പേരു കൂടിയുണ്ട്.  സ്വേദരൂപമായ അംബുവിൽ നിന്ന് ജനിച്ചതുകൊണ്ട് അംബുജാതൻ എന്ന പേരും ജംബുനദത്തിൽ ആദ്യം പ്രവേശിച്ചത് ഈ അംബുജാതൻ ആയതുകൊണ്ട് ജാംബവാൻ എന്ന പേരും അന്വർത്ഥമാണ്. നിഷ്പ്രപഞ്ചമായ കാലവിഹീനതയിൽ ജനിച്ചതുകൊണ്ട് ജനനകാലമോ പ്രായമോ നിർണയിക്കാൻ നിവൃത്തിയില്ല.  രാമചരിത കാലത്ത് ജാംബവാന് ആറു മന്വന്തരങ്ങളും 464 ചതുർയുഗങ്ങളും കഴിഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഏഴാം മനുവിന്റെ ഇരുപത്തിയെട്ടാം ചതുർയുഗമാണ്.  മത്സ്യ അവതാരം മുതൽ രാമാവതാരം വരെയുള്ള എല്ലാ അവതാരങ്ങളും ജാംബവാൻ കണ്ടിട്ടുണ്ട്.  കൃഷ്ണാവതാരം കഥയിലും ജാംബവാനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.* 🍐 
 
          
             ( തുടരും..... )

🙏  *സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു* 🙏

കടപ്പാട്  : ഗുരുപരമ്പരയോട് 

✍   കൃഷ്ണശ്രീ 

🌹🌳🌹🌳🌹🌳🌹🌳🌹🌳🌹🌳🌹