കമ്പരാമായണം - ഭാഗം 11
ഓം ഗം ഗണപതയേ നമഃ
ബാലകാണ്ഡം
സർവ്വശാസ്ത്രങ്ങളിലും സകല കലകളിലും പ്രകടമായ പാടവം നേടിയ രാജകുമാരന്മാർ മാതാപിതാക്കളുടെയും പ്രജാസഞ്ചയത്തിന്റെയും കണ്ണിലുണ്ണികളായി അയോധ്യയിൽ വളർന്നുവന്നു. രാമലക്ഷ്മണന്മാർ തമ്മിലും ഭരതശത്രുഘ്നന്മാർ തമ്മിലും മൈത്രീബന്ധം കൂടുതൽ കൂടുതൽ മുറുകി മുറുകി വന്നു. ഇതിന് കാരണം ജന്മഹേതുകരമായ പായസത്തിന്റെ പരസ്പര ബന്ധം ആയിരിക്കണം.
ഇക്കാലത്ത് വിശ്വാമിത്രൻ സ്വജന സംതൃപ്തി ലക്ഷ്യമാക്കി ഒരു യാഗം നടത്താൻ ആരംഭിച്ചു. ദുഷ്ടരാക്ഷസന്മാർ സംഘംചേർന്ന് യാഗം മുടക്കൽ തുടർന്നതിനാൽ വിശ്വാമിത്രൻ അയോധ്യയിലെത്തി മഹാരാജാവിനെ കണ്ടു. യാഗത്തിന്റെ രക്ഷയ്ക്കായി രാമകുമാരനെ അയക്കണം എന്ന് ആവശ്യപ്പെട്ടു . വിശ്വാമിത്രന്റെ ശാപം ഭയന്ന് വസിഷ്ഠന്റെ നിർദ്ദേശപ്രകാരം രാജാവ് രാമകുമാരനെ വിശ്വാമിത്രനെ വിശ്വാസപൂർവം ഏൽപ്പിച്ചു.
രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം ആശ്രമത്തിലേക്ക് യാത്രയായി. പലവിധത്തിലുള്ള പൂർവ്വകഥകൾ പലതും പറഞ്ഞുകൊണ്ട് മുനീന്ദ്രനും വനഭംഗി കണ്ടു രസിച്ചു കുമാരന്മാരും ബഹുദൂരം സഞ്ചരിച്ചു. ഇതിനിടയ്ക്ക് സരയൂ നദിയും അനേകം ഋഷി വാടങ്ങളും , പണ്ട് പരമേശ്വരൻ സമാധിയിലിരിക്കെ തന്റെ നിഷ്ഠയ്ക്ക് ഭംഗം വരുത്തിയ കാമനെ ചുട്ടുകരിച്ച സ്ഥലമായ "കാമാശ്രമ"വും കടന്ന്, മരുഭൂമിയുടെ പര്യന്തപ്രദേശത്തുള്ള ഒരു "പാലവന"ത്തിൽ അവർ വിശ്രമത്തിനായി എത്തി. ദാഹത്താലും വിശപ്പിനാലും ദേഹം തളർന്ന കുമാരന്മാർക്ക് മഹർഷി " ബലാ അതിബലാ എന്ന് രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചുകൊടുത്തു. ഇവ കൂടാതെ അപൂർവ്വങ്ങളായ ചില ദിവ്യശസ്ത്രങ്ങളും ശാസ്ത്രങ്ങളും കുമാരന്മാർക്ക് സന്ദർഭസിദ്ധങ്ങളാക്കിത്തീർത്തു. രാമകുമാരനു "ജൃംഭകാസ്ത്രം" പ്രത്യേകമായി ഉപദേശിച്ചു..
വീണ്ടും യാത്ര തുടങ്ങി താടക വനത്തിലെത്തിയ വിശ്വാമിത്രൻ കുമാരന്മാർക്ക് താടകയുടെ കഥ പറഞ്ഞു കൊടുത്തു. ഒരു ഗന്ധർവരാജാവായ സുരക്ഷകന്റെ പുത്രനായ സുകേതുവിന്, തപഃഫലമായി താടക എന്നൊരു പുത്രി ജനിച്ചു. പുരുഷാധികാമായ കായശക്തിയും പരുഷമായ അക്രമവൃത്തിയും അമേയമായ മായപ്രവൃത്തിയും താടകയ്ക്ക് സ്വതഃസിദ്ധമായിരുന്നു. സുന്ദൻ എന്ന ഗന്ധർവ യുവാവിനെ വരിച്ച് രണ്ടു പുത്രന്മാരുണ്ടായി. അവരും മാതാവിനെപ്പോലെ മഹാമായാവികളായിരുന്നു.
മദോന്മത്തനായി അഗസ്ത്യാശ്രമം ആക്രമിച്ച സുന്ദൻ മുനികോപാഗ്നിയിൽ ഭസ്മാവശേഷനായിത്തീർന്നു. വിവരമറിഞ്ഞ് പകവീട്ടാൻ വന്ന താടകയും പുത്രന്മാരെയും അഗസ്ത്യൻ ശപിച്ച് രാക്ഷസരാക്കി. തൽക്ഷണം ഘോരരൂപിയായ അവർ സുമാലിയോടെന്നിച്ച് പാതാളത്തിലും പിന്നെ രാവണനോടൊന്നിച്ച് ലങ്കയിലും താമസിച്ചു. ഇപ്പോൾ രാവണന്റെ സുജനദ്രോഹപ്രചാരകരായി നാട്ടിലെല്ലാം സഞ്ചരിക്കുകയാണ്. പുത്രരെ പിരിയാൻ മനസ്സില്ലാഞ്ഞ് താടക കുറേകാലമായി ഈ വനത്തിൽ ആവസമുറപ്പിച്ചു. മനുഷ്യരോ വനദേവതകളോ ദേവന്മാരോ ഈ വനാന്തരങ്ങളിൽ എത്തി നോക്കാറില്ല . താടക പുത്രന്മാരാണ് യാഗവിഘ്നം വരുത്തുന്നത്. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ താടകഗിരിയുടെ അടുത്തുള്ള കൊടുങ്കാട്ടിൽ നിന്ന് ഭീകരരൂപിയായ താടക ഒരു ശൂലവും ധരിച്ചുകൊണ്ട് അതിവേഗത്തിൽ അവിടേക്ക് വന്നു. ഈ ദുഷ്ട രാക്ഷസിയെ വധിക്കാൻ വിശ്വാമിത്രൻ ആവശ്യപ്പെട്ടു.
സ്ത്രീഹത്യ പാവമാണല്ലേ എന്ന് ചോദിച്ച രാമനോട് ദുഷ്ടശിക്ഷയും ശിഷ്ട രക്ഷയുമാണല്ലോ രാജധർമ്മം. ഇവൾ എല്ലാംകൊണ്ടും വധാർഹയാണ്. ഈ നീച രാക്ഷസിയെ വധിക്കുക എന്ന് പറഞ്ഞു വിശ്വാമിത്രൻ .വിശ്വാമിത്രനു നേരെ ഒരു പാറ എടുത്തു ഉയർത്തിയ താടകയെ കണ്ട് രാമൻ ചാടിയെണീറ്റ് ഒരു ബാണമുപയോഗിച്ച് ആ വലിയ പാറ പൊട്ടിച്ചു കളഞ്ഞു. മാനഹാനിയാൽ കുപിതയായ രാഷസി രാമനോടടുത്തു. രാമൻ ഒറ്റ ബാണം പ്രയോഗിച്ചു രാക്ഷസിയെ വധിച്ചു. താടകയുടെ സ്ഥൂലദേഹം മാമലപോലെ നിലംപതിച്ചു. സൂക്ഷ്മദേഹം ഒരു ഗന്ധർവസുന്ദരിയായ ഉല്പ്പതിച്ചു. ശാപമുക്തി നേടിയ താടക ശ്രീരാമനെ സ്തുതിച്ച് ഗന്ധർവലോകത്തേക്കു യാത്രയായി.
( തുടരും... .)
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
No comments:
Post a Comment