Monday, August 24, 2020

കമ്പരാമായണം - ഭാഗം 12

മ്പരാമായണം - ഭാഗം 12

 
 
 
                          ഓം ഗം ഗണപതയേ നമഃ
 
 
 
 
                        ബാലകാണ്ഡം


അനന്തരം ഗോമതി തീരത്ത് എത്തിയ രാമലക്ഷ്മണന്മാർക്കു വിശ്വാമിത്രൻ ഗോമതി നദിയെ കുറിച്ച് വിവരിച്ചു കൊടുത്തു. "ബ്രഹ്മപുത്രനായ കുശനു  കുശനാഭർ എന്നൊരു പുത്രനും കുശനാഭന് സുന്ദരിമാരായ കുറെ പുത്രിമാരും ഉണ്ടായി. ആ സുന്ദര കുമാരികളെ  സ്വഭാര്യമാരാകാൻ വിസമ്മതിച്ചതിന് വായുദേവൻ അവരെ വിരൂപിണികളാക്കിക്കളഞ്ഞു.  കുശനാഭൻ പുത്രിമാരെ ദിവ്യനായ ബ്രഹ്മദത്തമുനിക്കു  വിവാഹം ചെയ്തു കൊടുത്തു. ആ മുനി അവരെ സ്വപ്രഭാവം കൊണ്ട് ദിവ്യ സുന്ദരികളാക്കി. പുത്രലാഭത്തിന് യാഗം നടത്തിയ കുശനാഭന് ഗാഥി എന്നൊരു പുത്രൻ ജനിച്ചു.  വിശ്വാമിത്രനും കൗശികി എന്ന ഒരു പുത്രിയും ഗാഥിസന്തതികളാണ്..  

ഭൃഗുപുത്രനായ ഋചീകൻ കൗശികിയെ പരിണയിച്ചു.  ബ്രഹ്മാവിനെ കാണാൻ പുറപ്പെട്ട ഭർത്താവിനെ വിരഹസഹിഷ്ണുതനിമിത്തം  പാതിവ്രത്യശക്തികൊണ്ട് അനുഗമിച്ച ഭാര്യയെ ഋചീകൻ മദ്ധ്യേമാർഗ്ഗം  ശപിച്ചു . ആ ശാപം നിമിത്തം കൗശികി പാവനമായ ഗോമതീ നദിയായി തീർന്നു. ഗോമതീസരയൂസംഗമസ്ഥലം ഒരു മഹാപുണ്യതീർത്ഥമാണ്..


വീണ്ടും സഞ്ചാരം തുടർന്ന് അവർ സുന്ദരമായ ഒരു പുഷ്പവനത്തിൽ എത്തി . ആ വനത്തെക്കുറിച്ച് വിശ്വാമിത്രൻ ഇങ്ങനെ വിവരിച്ചു.  ഇവിടെ മഹാവിഷ്ണുവിന്റെ പുണ്യതപോവനമായിരുന്നു.  മഹാബലി മൂന്നുലോകവും ജയിച്ചു തന്റെ അധീനതയിലാക്കുകയും അവിടെയെല്ലാം സത്ഭരണസമൃദ്ധിയും  സർവ്വസമത്വവും വരുത്തുകയും ചെയ്തതിൽ ശങ്കിതരായ ഇന്ദ്രാദികൾ ഇവിടെ തപസ്സിരുന്ന വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു.  വിഷ്ണു കശ്യപന്റെ പുത്രൻ( വാമനൻ ) ആയി അവതരിച്ചു.  യാഗദീക്ഷിതനായ മഹാബലിയിൽ നിന്ന് മൂന്നുലോകവും മൂന്ന് അടിയായി അളന്ന് വാങ്ങി ബലിയെ പാതാളത്തിലേക്ക് പറഞ്ഞയച്ചു.  അന്ന് ഇഷ്ടദാനത്തിന് പ്രതിബന്ധം ഉണ്ടാക്കാൻ ശ്രമിച്ച ശുക്രന്റെ ഒരു കണ്ണ് വിഷ്ണു ദർഭമുന കൊണ്ട് കുത്തി പൊട്ടിച്ചു കളഞ്ഞു . അനന്തരം മൂന്നുലോകവും ഇന്ദ്രനെ ഏൽപ്പിച്ച ശേഷം വാമനൻ വീണ്ടു ഈ വനത്തിലിരുന്ന് ഏറെക്കാലം തപം  ചെയ്തു. 
 
 
ഈ വനമാണ് വിശ്വാമിത്രനും യാഗഭൂമി ആക്കിയിട്ടുള്ളത്.  യാഗം ആരംഭിക്കുമ്പോൾ  താടക പുത്രന്മാർ മറ്റ് രാക്ഷസരുമായി വന്നു യാഗവിഘ്നം നടത്തും.  അവരെ തടഞ്ഞു വധിച്ചു യാഗം സംരക്ഷിക്കാൻ വിശ്വാമിത്രൻ രാമനോട് ആവശ്യപ്പെട്ടു.  ശേഷം വിശ്വാമിത്രൻ ആശ്രമത്തിൽ ചെന്ന് ശിഷ്യരുമായി  യാഗക്രിയകൾ ആരംഭിച്ചു. ഹോമധൂപം പൊങ്ങിയപ്പോൾ രാക്ഷസ സംഘവും വന്നെത്തി രാമലക്ഷ്മണന്മാരെ എതിർത്തു. താടക പുത്രനായ സുബാഹുവിനെ രാമൻ ഒരു ബാണത്താൽ വധിച്ചു. 


താടകയുടെ പ്രഥമപുത്രനായ മാരീചൻ രാമബാണത്തെ പേടിച്ചോടി സമുദ്രത്തിൽ ഒളിച്ചു.  അയാൾ അന്ന് മുതൽ  ശിഷ്ടതവരിച്ച് രാമ ഭക്തനായി തീർന്നു.  യാഗം മുടക്കാൻ എത്തിയ മറ്റു രാക്ഷസന്മാരെയെല്ലാം  ലക്ഷ്മണൻ ഇനിവരാത്തവിധം അകറ്റി കളഞ്ഞു . യാഗം നിർവിഘ്നം നിറവേറി . യാഗഭാഗഭാക്കുകളായി വന്നുകൂടിയ ദേവഗണം സംതൃപ്തരായി.  കാനനവാസികളായ മുനി മണ്ഡലം കൃതാർത്ഥരായി.  രാമലക്ഷ്മണന്മാർ ആശിസ്സുകളിൽ അഭിഷിക്തരായി.  ഇങ്ങനെ  യാഗരക്ഷ നിരാക്ഷേപമായി നിർവഹിക്കപ്പെട്ടു.
 
    
            ( തുടരും... . )
 
 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ 
             രാമ ഹരേ ഹരേ 
  ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
   കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


No comments:

Post a Comment