Wednesday, September 5, 2018

ശ്രീമദ് നാരായണീയം - ദശകം 19

ശ്രീമദ് നാരായണീയം - ദശകം 19

പ്രചേതകഥാവർണ്ണണം
ശ്ലോകം 1 മുതൽ 10 വരെ




ശ്ലോകം :- 19 / 1
***************
പൃഥോസ്തു നപ്താ പൃഥുധർമകർമഠഃ പ്രാചീനബർഹിര്യുവതൗ ശതദൃതൗ
പ്രചേതസോ നാമ സുചേതസഃ സുതാനജീജനത്ത്വത്കരുണാങ്കുരാനിവ

അർത്ഥം :-
************
പൃഥു ചക്രവർത്തിയുടെ  പൗത്രപുത്രനും  പരമ ധാർമ്മികനും യാഗാദി കർമ്മങ്ങളിൽ  ഏറ്റവും തത്പരനുമായിരുന്ന  പ്രാചീന ബർഹിസ്സാകട്ടെ ശതദ്രുതിയെന്ന പത്നിയിൽ നിന്തിരുവടിയുടെ കരുണ തന്നെ മുളച്ചു വന്നിട്ടുള്ളതാണോ  എന്ന്  തോന്നിപ്പോകുന്ന പ്രചേതസ്സുകൾ  എന്ന് പേരുള്ള  ശുദ്ധഹൃദയമാരായ പുത്രന്മാരെ ജനിപ്പിച്ചു  .


                             🌺🌺🌺🌺🌺🌺

ശ്ലോകം :- 19/2
***************
പിതുഃ സിസൃക്ഷാനിരതസ്യ ശാസനാദ്
ഭവത്തപസ്യാഭിരതാ ദശാപി തേ
പയോനിധിം പശ്ചിമമേത്യ തത്തടേ
സരോവരം സന്ദദൃശുർമനോഹരം

അർത്ഥം :-
*************
സൃഷ്ടിയിൽ  തത്പരനായ  അച്ഛന്റെ  നിയോഗത്താൽ  അവിടുത്തെക്കുറിച്ച്  തപസ്സ് ചെയ്യാനൊരുങ്ങിയ  അവർ പത്തുപേരും - പ്രചേതസ്സുകൾ  10 പേരാണ് - പടിഞ്ഞാറേ സമുദ്രത്തിന്റെ  അടുക്കൽ  ചെന്നപ്പോൾ  അതിന്റെ  കരയ്ക്ക്  ഭംഗിയുള്ള  വിശേഷപ്പെട്ട  ഒരു  പൊയ്ക  കണ്ടു.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 19 / 3
****************
തദാ ഭവത്തീർത്ഥമിദം സമാഗതോ
ഭവോ ഭവത്സേവകദർശനാദൃതഃ
പ്രകാശമാസാദ്യ പുരഃ പ്രചേതസാ
മുപാദിശദ്ഭക്തതമസ്തവസ്തവം

അർത്ഥം :-
**************
അപ്പോൾ  അവിടുത്തെ  ആ ഭക്തന്മാരെ  കാണുവാൻ വേണ്ടി പരമ ഭക്തനായ ശ്രീ പരമേശ്വരൻ  ഈ അവിടുത്തെ തീർത്ഥത്തിലേക്ക്  വന്ന് പ്രചേതസ്സുകളുടെ മുന്നിൽ  പ്രത്യക്ഷപ്പെട്ടിട്ട് നിന്തിരുവടിയുടെ 'സ്തോത്രം ഉപദേശിച്ചു


                             🌺🌺🌺🌺🌺🌺

ശ്ലോക. :- 19 / 4
******************
സ്തവം ജപന്തസ്തമമീ ജലാന്തരേ ഭവന്തമാസേവിഷതായുതം സമാഃ ഭവത്സുഖാസ്വാദരസാദമീഷ്വിയാൻ
ബഭൂവ കാലോ ധ്രുവവന്ന ശീഘ്രതാ

അർത്ഥം :-
*************
ഇവര്‍ ആ ശ്രീരുദ്രനാല്‍ ഉപദേശിക്കപ്പെട്ട സ്തോത്രത്തെ ജപിച്ചുകൊണ്ട് വെള്ളത്തിന്നുള്ളില്‍ പതിനായിരം കൊല്ലങ്ങളോളും നിന്തിരുവടിയെ ഭജിച്ചു; അങ്ങയുടെ ചിദാനന്ദസുഖം ആസ്വദിക്കുന്നതി‍ല്‍ രസത്തോടുകൂടിയവരായതുകൊണ്ട് ഇവരി‍ല്‍ ഇത്രയും കാലതാമസം ഉണ്ടായി. ധ്രുവനെപ്പോലെ (ദര്‍ശനം നല്‍ക്കുന്നതി‍ല്‍) വേഗത ഉണ്ടായില്ല.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 19 / 5
*****************
തപോഭിരേഷാമതിമാത്രവർദ്ധിഭിഃ
സ യജ്ഞഹിംസാനിരതോƒപി പാവിതഃ
പിതാƒപി തേഷാം ഗൃഹയാതനാരദ
പ്രദർശിതാത്മാ ഭവദാത്മതാം യയൗ

അർത്ഥം :-
***********
ഇവരുടെ ഏറ്റവും വര്‍ദ്ധിച്ച തപസ്സുകള്‍കൊണ്ട് യാഗഹിംസയി‍ല്‍ നിരതനായിരുന്നിട്ടുകൂടി പരിശുദ്ധനാക്കപ്പെട്ടവനായി അവരുടെ ആ പിതാവ്  ഗൃഹത്തിലേക്കുവന്ന നാരദമഹര്‍ഷിയാ‍ല്‍ ആത്മജ്ഞാനം ലഭിച്ചവനായി അങ്ങയുടെ സായുജ്യത്തെ പ്രാപിച്ചു.


                             🌺🌺🌺🌺🌺🌺

ശ്ലോകം :- 19 / 6
*****************
കൃപാബലേനൈവ പുരഃ പ്രചേതസാം
പ്രകാശമാഗാഃ പതഗേന്ദ്രവാഹനഃ
വിരാജി ചക്രാദിവരായുധാംശുഭിഃ ഭുജാഭിരഷ്ടാഭിരുദഞ്ചിതദ്യുതിഃ

അർത്ഥം :-
************
പക്ഷീന്ദ്രവാഹനനായ നിന്തിരുവടി ശോഭയോടുകൂടിയ ചക്രം മുതലായ ദിവ്യായുധങ്ങളാല്‍ പരിലസിക്കുന്ന എട്ടു കൈകള്‍കൊണ്ട് ഏറ്റവും പ്രകാശിക്കുന്നവനായിട്ട് വര്‍ദ്ധിച്ച കാരുണ്യംകൊണ്ടുതന്നെ പ്രചേതസ്സുകള്‍ക്കു മുമ്പി‍ല്‍ പ്രത്യക്ഷനായി വിളങ്ങി.


                             🌺🌺🌺🌺🌺🌺

ശ്ലോകം :- 19 / 7
*****************
പ്രചേതസാം താവദയാചതാമപിഃ
ത്വമേവ കാരുണ്യഭരാദ്വാരാനദാഃ
ഭവദ്വിചിന്താƒപി ശിവായദേഹിനാം
ഭവത്വസൗ രുദ്രനുതിശ്ച കാമദാ

അർത്ഥം :-
************
അപ്പോള്‍ യാചിക്കാതിരുന്നിട്ടുകൂടി ആ പ്രചേതസ്സുകള്‍ക്ക് നിന്തിരുവടിതന്നെ വര്‍ദ്ധിച്ച കരുണയോടെ വരങ്ങള്‍ നല്‍കി; “നിങ്ങളെപറ്റിയുള്ള സ്മരണതന്നെ ജനങ്ങള്‍ക്കു   മംഗളമായി ഭവിക്കട്ടെ, ഈ രുദ്രഗീതം എന്ന സ്തോത്രവും സകല കാമങ്ങളേയും നല്‍കട്ടെ.


                             🌺🌺🌺🌺🌺🌺

ശ്ലോകം :- 19 / 8
*****************
അവാപ്യ കാന്താം തനയാം മഹീരുഹാം
തയാ രമധ്വം ദശലക്ഷവത്സരീം
സുതോƒസ്തു ദക്ഷോ നനു തത്ക്ഷണാച്ച മാം പ്രയാസ്യഥേതി ന്യഗദോ മുദൈവ താൻ

അർത്ഥം :-
************
വൃക്ഷകന്യകയെ പന്തിയായി ലഭിച്ചിട്ട് അവളോടൊന്നിച്ച് പത്തു ലക്ഷം സംവത്സരക്കാലം നിങ്ങള്‍ രമിച്ചുകൊള്‍വി‍ന്‍ ; ദക്ഷന്‍ എന്ന പുത്രനും ഉണ്ടാവട്ടെ; അതില്‍പിന്നെ താമസംകൂടാതെ എന്നെ പ്രാപിച്ചുകൊള്‍വി‍ന്‍” എന്നിങ്ങിനെ സന്തോഷത്തോടെ നിന്തിരുവടി അവരോടു അരുള്‍ചെയ്തു.


                             🌺🌺🌺🌺🌺🌺

ശ്ലോകം :- 19 / 9
*****************
തതശ്ച തേ ഭൂതലരോധിനസ്തരൂങ്കൃധാ
ദഹന്തോ ദ്രുഹിണേന വാരിതാഃ
ദ്രുമൈശ്ച ദത്താം തനയാമവാപ്യ താം
ത്വദുക്തകാലം സുഖിനോƒഭിരേമിരേ

അർത്ഥം :-
************
അതിന്നുശേഷം അവ‍ ഭൂമിയെ മറച്ചുകൊണ്ടു പടര്‍ന്നുനില്ക്കുന്ന വൃക്ഷങ്ങളെ ക്രോധംകൊണ്ടു ദഹിപ്പിക്കുന്നവരായി ബ്രഹ്മദേവനാല്‍ തടയ
പ്പെട്ടവരായിട്ട് വൃക്ഷങ്ങളാ‍ല്‍ നല്‍കപ്പെട്ട ആ
കന്യകയെ പ്രാപിച്ച് നിന്തിരുവടി അരുളി
ച്ചെയ്തേടത്തോളം കാലം സുഖത്തോടു
കൂടിയവരായി രമിച്ചു.


                             🌺🌺🌺🌺🌺🌺

ശ്ലോകം :- 19 / 10
*******************
അവാപ്യ ദക്ഷം ച സുതം കൃതാധ്വരാഃ
പ്രചേതസോ നാരദലബ്ധയാധിയാ
അവാപുരാനന്ദപദം തഥാവിധ
സ്ത്വമീശ വാതാലയനാഥ പാഹിമാം

അർത്ഥം :-
***********
ആ പ്രചേതസ്സുകള്‍ ദക്ഷ‍ന്‍ എന്ന പുത്ര‍ന്‍ ലഭിച്ച് യാഗകര്‍മ്മങ്ങ‍ള്‍ ചെയ്തവരായി നാരദമഹര്‍ഷിയില്‍നിന്നു ലഭിച്ച അധ്യാത്മ ബുദ്ധികൊണ്ട് പരമാനന്ദപദത്തെ പ്രാപിച്ചു. അല്ലയോ ഗുരുവായുപുരേശ ! അപ്രകാരമുള്ള നിന്തിരുവടി എന്നെ കാത്തരുളേണമേ.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം പ്രദേതസകഥാ
വര്‍ണ്ണനം എന്ന പത്തൊമ്പത‍ാം
ദശകം സമാപ്തം.
വൃത്തം: വംശസ്ഥം.  ലക്ഷണം :
ജതങ്ങള്‍ വംശസ്ഥമത‍ാം ജരങ്ങളും.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ





No comments:

Post a Comment