Monday, September 17, 2018

ശ്രീമദ് നാരായണീയം - ദശകം 29




വിഷ്ണുമായാപ്രാദുര്‍ഭാവ, ദേവസുരയുദ്ധ, മഹേശാധൈര്യച്യുതി വര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 29 / 1
******************
ഉദ്ഗച്ഛതസ്തവ കരാദമൃതം ഹരത്സു
ദൈത്യേഷു താനശരണാനനുനീയ ദേവാന്‍
സദ്യസ്തിരോദധിഥ ദേവ ഭവത്പ്രഭാവാ-
ദുദ്യത്സ്വയൂഥ്യകലഹാ ദിതിജാ ബഭൂവു:

അർത്ഥം :-
************
ജലത്തിന്നുള്ളില്‍നിന്ന് പൊങ്ങിവരുന്നവനായ നിന്തിരുവടിയുടെ കൈയില്‍നിന്ന് ദാനവന്മാര്‍ അമൃതം തട്ടിയെടുക്കവേ മറ്റൊരു ശരണമില്ലാത്ത ദേവന്മാരെ സമാശ്വസിപ്പിച്ചിട്ട് പൊടുന്നവെ നിന്തിരുവടി അവിടെനിന്നു മറഞ്ഞു.  ഹേ ഭഗവന്‍! നിന്തിരുവടിയുടെ മായശക്തികൊണ്ട് ദൈത്യന്മാര്‍ തങ്ങളുടെ കൂട്ടത്തില്‍തന്നെ അന്യോന്യം കലഹിച്ചുകൊണ്ടിരുന്നു.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 2
*****************
ശ്യാമ‍ാം രുചാപി വയസാപി തനും തദാനീം
പ്രാപ്തോസി തുംഗകുചമണ്ഡലഭംഗുര‍ാം ത്വം
പീയൂഷകുംഭകലഹം പരിമുച്യ സര്‍വ്വേ
തൃഷ്ണാകുലാ: പ്രതിയയുസ്ത്വദുരോജകുംഭേ

അർത്ഥം :-
************
ആ തക്കത്തില്‍ നിന്തിരുവടി ശരീരകാന്തികൊണ്ടും വയസ്സുകൊണ്ടും ശ്യാമവും (1. ശ്യമളനിറവും 2. യൗവനയുക്തവും ) വൃത്തമൊത്തുരുണ്ടുയര്‍ന്ന സ്തനഭാരത്താല്‍ അല്പം നമ്രവുമായ മോഹനശരീരത്തെ കൈകൊണ്ടു; അസുരന്മാരെല്ലാവരും അമൃതകുംഭംകൊണ്ടുണ്ടായ ശണ്ഠയെ ഉപേക്ഷിച്ച് അങ്ങയുടെ കുചകുംഭത്തില്‍ ഏറ്റവും ആസക്തിയോടുകൂടിയവരായി അങ്ങയുടെ സമീപത്തിലേക്കു ഓടിയെത്തി.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 3
*****************
കാ ത്വം മൃഗാക്ഷി വിഭജസ്വ സുധാമിമാമി-
ത്യാരൂഢരാഗവിവശാനഭിയാചതോമൂന്‍
വിശ്വസ്യതേ മയി കഥം കുലടാസ്മി ദൈത്യാ
ഇത്യാലപന്നപി സുവിശ്വസിതാനതാനീ:

അർത്ഥം :-
*************
“കേഴമാന്‍കണ്ണാളേ! നീ ആരാണ്! ഈ അമൃതം ഞങ്ങള്‍ക്കു പങ്കിട്ടുതരിക’ എന്നിങ്ങനെ വര്‍ദ്ധിച്ച രാഗംകൊണ്ടു പരവശരായി യാചിക്കുന്ന ഈ അസുരന്മാരോട് നിന്തിരുവടി “ഹേ ദാനവന്മാരെ ! ഞാന്‍ ഒരു വേശ്യയാണ്; എന്നില്‍ നിങ്ങളെങ്ങിനെ വിശ്വസിക്കും?” എന്നിങ്ങനെ പറഞ്ഞുകൊണ്ടുതന്നെ അവരെ ഏറ്റവും വിശ്വാസമുള്ള വരാക്കിത്തീര്‍ത്തു.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 4
******************
മോദാത് സുധാകലശമേഷു ദദത്സു സാ ത്വം
ദുശ്ചേഷ്ടിതം മമ സഹധ്വമിതി ബ്രുവാണാ
പംക്തിപ്രഭേദവിനിവേശിതദേവദൈത്യാ
ലീലാവിലാസഗതിഭി: സമദാ: സുധ‍ാം ത‍ാം

അർത്ഥം :-
***********÷
ഇവര്‍ സന്തോഷംകൊണ്ട് അമൃതകലശത്തെ അങ്ങയെ ഏല്പിച്ചപ്പോള്‍ മോഹിനിവേഷം ധരിച്ചിരുന്ന നിന്തിരുവടി “എന്റെ തെറ്റിനെ നിങ്ങള്‍ സഹിക്കണം” എന്നിങ്ങിനെ പറഞ്ഞുകൊണ്ട് വെവ്വേറെ വരികളില്‍ ദേവന്മാരേയും അസുരന്മാരേയും വേര്‍ത്തിരിച്ചിരുത്തി ലീലാവിലാസങ്ങള്‍കൊണ്ട് മനോഹരമായി നടന്നുകൊണ്ട് ആ അമൃതത്തെ വിളമ്പിക്കൊടുത്തു.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 5
*****************÷
അസ്മാസ്വിയം പ്രണയിനീത്യസുരേഷു തേഷു
ജോഷം സ്ഥിതേഷ്വഥ സമാപ്യ സുധ‍ാം സുരേഷു
ത്വം ഭക്തലോകവശഗോ നിജരൂപമേത്യ
സ്വര്‍ഭനുമര്‍ദ്ധപരിപീതസുധം വ്യലാവീ:

അർത്ഥം :-
*************
അനന്തരം ആ അസുരന്മാര്‍ ഇവ‍ള്‍ നമ്മി‍ല്‍ പ്രണയമുള്ളവളാണ് എന്നുറച്ചു ഒന്നും മിണ്ടാതിരിക്കവേ ഭക്തന്മാര്‍ക്കധീനനായ നിന്തിരുവടി അമൃതത്തെ ദേവന്മാരി‍ല്‍ അവസാനിപ്പിച്ചിട്ട് സ്വന്തം രൂപത്തെ പ്രാപിച്ച് പകുതി കുടിക്കപ്പെട്ട അമൃതത്തോടുകൂടിയ രാഹുവിനെ തലയറുത്തിട്ടു.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 6
******************
ത്വത്ത: സുധാഹരണയോഗ്യഫലം പരേഷു
ദത്വാ ഗതേ ത്വയി സുരൈ: ഖലു തേ വ്യഗൃഹ്ണന്‍
ഘോരേഥ മൂര്ഛതി രണേ ബലിദൈത്യമായാ-
വ്യാമോഹിതേ സുരഗണേ ത്വമിഹാവിരാസീ:

അർത്ഥം :-
************
നിന്തിരുവടിയില്‍നിന്ന് അമൃതം തട്ടിപ്പറിച്ചുതിന്നു തക്കതായ ഫലത്തെ എതിര്‍പക്ഷക്കാരായ അസുരന്മാര്‍ക്ക് നല്കിയിട്ട് നിന്തിരുവടി മറഞ്ഞപ്പോ‍ള്‍ ആ അസുരന്മാര്‍ ദേവന്മാരോടുകൂടിതന്നെ പോര്‍ചെയ്തു.  അനന്തരം ആ കടുത്ത യുദ്ധം ഏറ്റവും വളര്‍ന്നപ്പോ‍ള്‍ ദേവന്മാരെല്ലാവരും ബലിയെന്ന അസുരന്റെ മായയാ‍ല്‍ മോഹിതരായിത്തീര്‍ന്ന സമയം നിന്തിരുവടി ഇവര്‍ക്കിടയി‍ല്‍ പ്രത്യക്ഷനായി.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 7
******************
ത്വം കാലനേമിമഥ മാലിമുഖാന്‍ ജഘന്ഥ
ശക്രോ ജഘാന ബലിജംഭവലാന്‍ സപാകാന്‍
ശുഷ്കാര്‍ദ്രദുഷ്കരവധേ നമുചൗ ച ലൂനേ
ഫേനേന നാരദഗിരാ ന്യരുണോ രണം ത്വം

അർത്ഥം :-
************
അനന്തരം നിന്തിരുവടി കാലനേമിയെന്ന അസുരനേയും മാലി മുതലായവരേയും വധിച്ചു; ഇന്ദ്രന്‍ പാകാസുരനോടുകൂടിയ ബലി, ജംഭന്‍, വലന്‍ എന്നിവരെ കൊന്നു; ഉണങ്ങിയതോ നനഞ്ഞതോ ആയ യാതൊന്നുകൊണ്ടു കൊല്ലുവാന്‍ കഴിയാത്തവനായ നമുചിയെന്നവനും നുരകൊണ്ട് വധിക്കപ്പെട്ടപ്പോ‍ള്‍ നാരദമഹര്‍ഷിയുടെ വാക്യമനുസരിച്ച് നിന്തിരുവടി യുദ്ധത്തെ നിര്‍ത്തി.


                               🌺🌺🌺🌺🌺🌺

ശ്ലോകം ,:- 29 / 8
*******************
യോഷാവപുര്‍ദനുജമോഹനമാഹിതം തേ
ശ്രുത്വാ വിലോകനകുതൂഹലവാന്‍ മഹേശ:
ഭൂതൈസ്സമം ഗിരിജയാ ച ഗത: പദം തേ
സ്തുത്വാബ്രവീദഭിമതം ത്വമഥോ തിരോധാ:

അർത്ഥം :-
************
അസുരന്മാരെ മോഹിപ്പിക്കുവാന്‍വേണ്ടി സ്വീകരിക്കപ്പെട്ടതായ അങ്ങയുടെ സ്ത്രീരൂപത്തെപ്പറ്റി കേട്ടിട്ട് ശ്രീ പരമേശ്വരന്‍ അതു കാണ്മാനുള്ള കൗതുകത്തോടുകൂടി ഭൂതഗണങ്ങളോടും ശ്രീപാര്‍വ്വതിയോടും ഒരുമിച്ച് അങ്ങയുടെ ആവാസസ്ഥാനമായ വൈകുണ്ഠത്തില്‍ചെന്ന് അങ്ങയെ സ്തുതിച്ചുകൊണ്ട് തന്റെ അഭിലാഷത്തെ അറിയിച്ചു; അനന്തരം നിന്തിരുവടി അവിടെ നിന്നു മറഞ്ഞു.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 9
*******************
ആരാമസീമനി ച കന്ദുകഘാതലീലാ-
ലോലായമാനനയന‍ാം കമനീം മനോജ്ഞ‍ാം
ത്വാമേഷ വീക്ഷ്യ വിഗലദ്വസന‍ാം മനോഭൂ-
വേഗാദനംഗരിപുരംഗ സമാലിലിംഗ


അർത്ഥം :-
***************
ഉടനെത്തന്നെ ഉദ്യാനഭൂമിയില്‍ പന്തടിച്ചു കളിക്കവേ ഇളകിക്കൊണ്ടിരിക്കുന്ന കണ്ണുകളോടുകൂടിയവളും അതിമനോഹരിയായ പെണ്‍കൊടിയുമായ നിന്തിരുവടിയെ അഴിഞ്ഞ വസ്ത്രത്തോടുകൂടിയവളായി കണ്ടിട്ട് കാമവൈരിയായ ഈ ശങ്കരന്‍ കാമപരവശ്യംകൊണ്ട് അങ്ങയെ ബലാല്‍ക്കരാമായി പിടിച്ചു മുറുകെ പുണര്‍ന്നു.


                               🌺🌺🌺🌺🌺🌺

ശ്ലോകം :- 29 / 10
*******************
ഭൂയോപി വിദ്രുതവതീമുപധാവ്യ ദേവോ
വീര്യപ്രമോക്ഷവികസത്പരമാര്‍ത്ഥബോധ:
ത്വന്മാനിതസ്തവ മഹത്ത്വമുവാച ദേവ്യൈ
തത്താദൃശസ്ത്വമവ വാതനികേതനാഥ

അർത്ഥം :-
**************
മഹാദേവന്‍ വീണ്ടും പിടിയില്‍നിന്നു വിടുര്‍ത്തി ഓടിക്കളഞ്ഞ്വളായ അവളെ പിന്തുടര്‍ന്ന  ഓടിയിട്ട് വീര്യനിസ്സരണത്തിന്നുശേഷം പ്രകാശിച്ച പരമാര്‍ത്ഥ ജ്ഞാനത്തോടുകൂടിയവനും നിന്തിരുവടിയാ‍ല്‍ ആദരിക്കപ്പെട്ടവനുമായിട്ട് അങ്ങയുടെ മാഹാത്മ്യത്തേ ശ്രീപാര്‍വതിക്ക് ഉപദേശിച്ചു. അല്ലേ ഗുരുവായൂരപ്പ ! അപ്രകാരമിരിക്കുന്ന നിന്തിരുവടി എന്നെ രക്ഷിച്ചരുളേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവയ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏



ശ്രീമദ്  നാരായണീയം പ്രാദുര്‍ഭാവവര്‍ണ്ണനവും ദേവാസുരയുദ്ധവര്‍ണ്ണനവും, മഹേശ്വരധൈര്യച്യുതിവര്‍ണ്ണനവും എന്ന ഇരുപത്തൊമ്പത‍ാംദശകം സമാപ്തം.









No comments:

Post a Comment