Friday, August 31, 2018

ശ്രീമദ് ദേവി ഭാഗവതം . ദിവസം 31

ശ്രീമദ്  ദേവി ഭാഗവതം . ദിവസം 31



2. 6. പാണ്ഡവോത്പത്തി.

ഏവം സത്യവതീ തേന വൃതാ ശന്തനുനാ കില
ദ്വൌ പുത്രൌ ച തയാ ജാതൌ മൃതൌ കാലവശാദപി
വ്യാസ വീര്യാത്തു സംജാതോ ധൃതരാഷ്ട്രോ f ന്ധ ഏവ ച
മുനീം ദൃഷ്ട്വാഥ കാമിന്യാ നേത്രസമ്മീലനേ കൃതേ 

സൂതന്‍ തുടര്‍ന്നു: അങ്ങിനെ സത്യവതിയെ ശന്തനു മഹാരാജാവ് വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായെങ്കിലും രണ്ടാളും കാലശക്തിയാല്‍ പെട്ടെന്ന് തന്നെ മരിച്ചുപോയി. വ്യാസന്‍റെ പുത്രനായി ധൃതരാഷ്ട്രര്‍ ജനിച്ചു. മുനിയുമായി ബന്ധപ്പെടുന്ന സമയത്ത് രാജ്ഞി കണ്ണടച്ചതിനാല്‍ ജന്മനാ അന്ധനായാണ് അദ്ദേഹം ജനിച്ചത്. അംബാലിക വൃദ്ധനായ വ്യാസനെക്കണ്ട് വിളറിയതില്‍ മുനിക്ക് കോപമുണ്ടായി. അങ്ങിനെ അംബാലികയ്ക്കുണ്ടായ കുഞ്ഞ് ദേഹം മുഴുവന്‍ പാണ്ടുമായി ജനിച്ചു. എന്നാല്‍ കാമകലയില്‍ നിപുണയായ ദാസി അതി സന്തോഷത്തോടെയാണ് വ്യാസനെ സ്വീകരിച്ചത്. ആ ബന്ധത്തില്‍ നിന്നും ധര്‍മ്മാംശമായി വിദുരര്‍ ജനിച്ചു. ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായത് കൊണ്ട് രാജ്യഭാരം പാണ്ഡുവിനായിരുന്നു. വിദുരനെ മന്ത്രിയാക്കി ഭീഷ്മരുടെ ഒത്താശയിലാണ് ഭരണം നടന്നത്. ഗാന്ധാരി, സൌബലി എന്നിങ്ങിനെ രണ്ടു ഭാര്യമാരാണ് ധൃതരാഷ്ട്രര്‍ക്കുണ്ടായിരുന്നത്. രണ്ടാമത്തെവള്‍ വൈശ്യസ്ത്രീയായിരുന്നു. അവള്‍ക്ക് യുയുത്സു എന്നൊരു പുത്രനുണ്ടായി. ഗാന്ധാരിക്ക് നൂറു പുത്രന്മാരും ഉണ്ടായിരുന്നു. പാണ്ഡുവിന്‍റെ രണ്ടു പത്നിമാര്‍ കുന്തിയും മാദ്രിയും ആയിരുന്നു. കുന്തിക്ക് തന്‍റെ പിതാവിന്‍റെ കൊട്ടാരത്തില്‍ കഴിഞ്ഞിരുന്ന ബാല്യകാലത്ത്‌ സൂര്യന്‍റെ പുത്രനായി കര്‍ണ്ണന്‍ എന്നൊരു മകനുണ്ടായിരുന്നു.

ഋഷിമാരപ്പോള്‍ ആ കഥ കേള്‍പ്പിക്കണമെന്നു സൂതനോടാവശ്യപ്പെട്ടു. ‘എങ്ങിനെയാണ് ബാലികയ്ക്ക് സൂര്യനില്‍ നിന്നും പുത്രലബ്ധിയുണ്ടായത്? എന്നിട്ടും രാജാവ് കുന്തിയെ വിവാഹം ചെയ്യാനിടയായത് അങ്ങിനെയാണ്?

സൂതന്‍ തുടര്‍ന്നു: ശൂരസേനരാജാവിന്‍റെ മകളായ കുന്തിയെ കുന്തീഭോജരാജാവ് യാചിച്ചു വാങ്ങിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തി. രാജാവ് നടത്തിയ അഗ്നിഹോത്രത്തില്‍ അഗ്നിയെ സേവിക്കാനുള്ള കര്‍ത്തവ്യം കുമാരിയുടേതായിരുന്നു. അങ്ങിനെയിരിക്കെ ചാതുര്‍മാസ്യത്തിനായി വന്ന ദുര്‍വ്വാസാവ്‌ മുനിയെ ശുശ്രൂഷിക്കാനും അദ്ദേഹത്തില്‍ നിന്നും ഒരു വരം ലഭിക്കാനും അവള്‍ക്ക് ഭാഗ്യമുണ്ടായി. മുനി അവള്‍ക്ക് ഒരു മന്ത്രം നല്‍കി. ‘ഇത് ജപിച്ചാല്‍ നിനക്ക് ഇഷ്ടമുള്ള ദേവന്‍ പ്രത്യക്ഷനായി നിന്‍റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കും’ എന്നായിരുന്നു മുനി അനുഗ്രഹിച്ചത്.

മുനി പോയിക്കഴിഞ്ഞപ്പോള്‍ കുമാരി മന്ത്രമൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അപ്പോളതാ ഉദിച്ചുവരുന്ന ഭാനുമാന്‍ ആകാശത്ത് തിളങ്ങി നില്‍ക്കുന്നു. അവള്‍ മന്ത്രം ജപിച്ചു സൂര്യനെ വിളിച്ചു. ഉടനെ തന്നെ സൂര്യദേവനവിടെ അവള്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. അത്ഭുതപ്പെട്ട കുന്തി കൈകൂപ്പിക്കൊണ്ട് സൂര്യദേവനോട്‌ തന്‍റെ സന്തോഷമറിയിച്ചു, എന്നിട്ട് വാനിലേയ്ക്ക് മടങ്ങിപ്പോവാന്‍ അഭ്യര്‍ത്ഥിച്ചു. ‘എന്നെ നീ വിളിച്ചതെന്തിനാണ്? എന്നെ ഇപ്പോള്‍ വരിക്കാതിരിക്കാന്‍ കാരണമെന്താണ്? ഞാന്‍ കാമാര്‍ത്തനാണിപ്പോള്‍. എന്നെ രമിപ്പിച്ചാലും.’ എന്നായി സൂര്യന്‍. കുലകന്യകയായ തന്നെ ദുഷിപ്പിക്കരുതെന്നു കുന്തി അപേക്ഷിച്ചു.

സൂര്യന്‍ പറഞ്ഞു: ഇവിടെ വന്നു വെറുതേ മടങ്ങിപ്പോകുന്നതില്‍ നാണക്കേടുണ്ട്. ദേവന്മാരുടെ ഇടയില്‍ ഞാന്‍ പരിഹാസപാത്രമാവും. എന്‍റെ ആഗ്രഹം സാധിച്ചില്ലെങ്കില്‍ നിന്നെയും നിനക്ക് അനുഗ്രഹം നല്‍കിയ ആ മുനിയും ഞാന്‍ ശപിച്ചു കളയും. എന്നാല്‍ നിന്‍റെ കന്യകാത്വം നഷ്ടപ്പെടില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു. മാത്രമല്ല എന്നെപ്പോലെ പ്രഭാവവാനായ ഒരു പുത്രനെയാണ് ഞാന്‍ നിനക്ക് തരാന്‍ പോകുന്നത്.

കുന്തിയുമായി ബന്ധപ്പെട്ട ശേഷം സൂര്യന്‍ പ്രസന്നനായി അവളെ വിട്ടുപോയി. ഗര്‍ഭിണിയായ കുന്തി ഒരു ആയയുടെ സഹായത്താല്‍ പ്രസവിച്ചു. മറ്റാരും ഈ വാര്‍ത്ത അറിഞ്ഞതുമില്ല. ജനിച്ചപ്പോഴേ അവന്‍റെ ദേഹത്ത് കവചകുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ സൂര്യനെന്നപോലെ കാന്തിമാനായിരുന്നു അവന്‍. ‘ഇനി ചിന്തിക്കാനൊന്നുമില്ല’ എന്ന് ആയ പറഞ്ഞതനുസരിച്ച് കുട്ടിയെ അവള്‍ ഒരു പെട്ടിയില്‍ കിടത്തി. ‘എനിക്കെന്തു ചെയ്യാനാകും മകനേ, പ്രാണപ്രിയനായ നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു. ഞാനെത്ര ഭാഗ്യഹീന!’ എന്ന് വിലപിച്ചുകൊണ്ട് അവള്‍ ജഗദംബയോട് ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. “സഗുണനിര്‍ഗുണ സ്വരൂപമായ അമ്മ നിന്നെ കാക്കട്ടെ. അവള്‍ നിനക്ക് സ്തന്യം നല്‍കട്ടെ. പിഴച്ചപെണ്ണായ ഞാന്‍ സൂര്യപുത്രനെ വിജനവനത്തില്‍ ഉപേക്ഷിക്കുന്നു. ഇനിയെന്നാണീ മുഖപങ്കജം എനിക്ക് കാണാനാവുക? കഴിഞ്ഞ ജന്മത്തിലും ദേവീപൂജ ചെയ്യാന്‍ എനിക്കായില്ല. ആ പദമലര്‍ പൂജിക്കാതിരുന്നതിനാല്‍ എനിക്കീ ദുര്യോഗം വന്നുപെട്ടു. അറിഞ്ഞുകൊണ്ട് ഞാന്‍ ചെയ്യുന്ന ഈ പാതകം മൂലം എന്നില്‍ ദുഃഖം ഇനിയും കൂടുകയേയുള്ളൂ.’

ഇങ്ങിനെ വിലപിച്ച് പെട്ടിയില്‍ വച്ച കുഞ്ഞിനെ ആയയെ ഏല്‍പ്പിച്ചു. കുന്തി പിതൃഗൃഹത്തില്‍ കഴിഞ്ഞു. നദിയില്‍ ഒഴുകിയെത്തിയ പെട്ടി അധിരഥന്‍ എന്ന സൂതനാണ് ലഭിച്ചത്. പുത്രഭാഗ്യമില്ലാതിരുന്ന അധിരഥനും ഭാര്യയും സന്തോഷത്തോടെ ആ കുഞ്ഞിനെ വളര്‍ത്തി. പിന്നീട്  ഒരു സ്വയംവരത്തിലൂടെയാണ് കുന്തി പാണ്ഡുവിനെ വരിച്ചത്‌. മാദ്രരാജാവിന്‍റെ മകളായ മാദ്രിയേയും രാജാവ് വിവാഹം ചെയ്തു. ഒരിക്കല്‍ മൃഗയാവിനോദത്തിനിടയ്ക്ക് രാജാവ് അബദ്ധത്തില്‍ ഒരു മുനിയുടെ മരണത്തിനിടയാക്കി. അപ്പോള്‍ മുനി തന്റെ പ്രിയതംയുമായി മൈഥുനത്തിലായിരുന്നു.  അമ്പേറ്റു കോപംവന്ന മുനി രാജാവിനെ ശപിച്ചു: 'സ്ത്രീസംഗമുണ്ടായാല്‍ നിനക്ക് ആ നിമിഷം മരണം സംഭവിക്കട്ടെ.!' രാജാവ് ആധിപിടിച്ചു വനത്തില്‍ കഴിഞ്ഞു. രാജ്ഞിമാരും അദ്ദേഹത്തിനൊപ്പം വനത്തില്‍ത്തന്നെ താമസിച്ചു. സുഖജീവിതത്തിനും പുത്രാ ഭാഗ്യത്തിനും യാതൊരു വഴിയും കാണാതെ പാണ്ഡു തപോനിരതനായി മുനിമാരുമായുള്ള സത്സംഗത്തില്‍ മുഴുകി ജീവിച്ചു. മുനിമാരുടെ ധര്‍മ്മോപദേശങ്ങളുടെയിടയ്ക്ക് ‘പുത്രനില്ലാത്തവന് സദ്ഗതിയുണ്ടാവുകയില്ല അതിനാല്‍ എതുവിധേനെയെങ്കിലും അങ്ങ് ഒരു പുത്രനുണ്ടാകാന്‍ ശ്രമിക്കണം’ എന്നു  പറഞ്ഞത് അദ്ദേഹത്തിന്‍റെയുള്ളില്‍ പതിഞ്ഞു.

അംശജന്‍ (സ്വധര്‍മ്മപത്നിയിലുണ്ടായവന്‍), പുത്രിയുടെ പുത്രന്‍, ക്ഷേത്രജന്‍ (ഭര്‍ത്താവ് അശക്തനായതുകൊണ്ട് ധര്‍മ്മപത്നിക്ക് അര്‍ഹനായ അന്യനില്‍ നിന്നുണ്ടാവുന്ന പുത്രന്‍), ഗോളകന്‍ (വിധവയില്‍ ഉണ്ടായവന്‍), കുണ്ഡന്‍ (ജാരപുത്രന്‍), സഹോഢന്‍ (ഗര്‍ഭിണിയായ ഒരുവളെ അറിഞ്ഞുകൊണ്ട് ഭാര്യയാക്കുന്നയാള്‍ ആ പുത്രനെ സ്വപുത്രനായി കണക്കാക്കുകയാണെങ്കില്‍ അത് സഹോഢന്‍), കാനീനന്‍ (പിതൃഗൃഹത്തില്‍ കന്യകയായിരിക്കെ ഉണ്ടായ പുത്രന്‍), ക്രീതന്‍ (വിലയ്ക്ക് വാങ്ങിയ പുത്രന്‍) എന്നിവരെല്ലാം പുത്രന്മാരാണെങ്കിലും അവരുടെ പ്രാധാന്യം ഈ പറഞ്ഞ ക്രമത്തില്‍ കുറഞ്ഞുവരും എന്നതാണ് ശാസ്ത്രം.

അപ്പോള്‍ പാണ്ഡു കുന്തിയോട് പറഞ്ഞു: 'നീ തപോധനനായ ഒരു മഹര്‍ഷിയെ പ്രാപിച്ചു സന്താനത്തെ ജനിപ്പിക്കക. ഇതില്‍ ദോഷമൊന്നുമില്ല. പണ്ട് സൌദാസന്‍ എന്ന രാജാവിന് പുത്രലാഭം ഉണ്ടായത് വസിഷ്ഠമുനിയില്‍ നിന്നാണത്രേ!'

തനിക്ക് ദുര്‍വ്വാസാവ്‌ തന്ന വരമുണ്ടെന്നും താന്‍ വിളിക്കുന്ന ദേവന്‍ തന്‍റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുമെന്നും രാജ്ഞി രാജാവിനെ അറിയിച്ചു. ഭര്‍ത്താവിന്‍റെ സമ്മതത്തോടെ കുന്തി ധര്‍മ്മദേവനെ സ്മരിച്ചു വരുത്തി. ആ സംഗമത്തില്‍ നിന്നും യുധിഷ്ഠിരന്‍ ജനിച്ചു. കാറ്റില്‍ നിന്നും ഭീമന്‍, ഇന്ദ്രനില്‍ നിന്നും അര്‍ജുനന്‍ എങ്ങിനെ മൂന്നുപേര്‍ കുന്തിക്ക് പുത്രന്മാരായുണ്ടായി. മാദ്രിക്കും പുത്രലാഭത്തിനായി ആഗ്രഹമുണ്ടായി. അവള്‍ ഭര്‍ത്താവിനോട് ആഗ്രഹം പറഞ്ഞു. പാണ്ഡുവിന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച് കുന്തി മാദ്രിയ്ക്ക് ആ വിശുദ്ധമന്ത്രം കൈമാറി. മാദ്രി അശ്വിനീ ദേവകളെ സ്മരിച്ചുവരുത്തി. അവള്‍ക്ക് രണ്ടു പുത്രന്മാരുണ്ടായി. നകുലനും സഹദേവനും.

ഒരു ദിവസം വികാരത്താല്‍ നയിക്കപ്പെട്ട പാണ്ഡു കാമാര്‍ത്തനായി മാദ്രിയെ പുണര്‍ന്നു. അരുതേയെന്ന് രാജ്ഞി വിലക്കിയിട്ടും വന്നു പുല്‍കിയ രാജാവ് ശാപഫലത്താല്‍ ഉടനെതന്നെ മരിച്ചു വീണു. മരം വീഴുമ്പോള്‍ അതില്‍ ചുറ്റിപ്പടര്‍ന്ന വള്ളിയെന്നതുപോലെ മാദ്രിയും അവിടെത്തന്നെ കുഴഞ്ഞുവീണു. കുന്തിയും മക്കളും മാമുനിമാരും പെട്ടെന്നോടിയെത്തി. രാജാവിനെ സംസ്കരിച്ച ചിതയില്‍ മാദ്രിയും ഉടംതടി ചാടി തന്‍റെ ജീവിതമൊടുക്കി. ഉദക ക്രിയകള്‍ക്കു ശേഷം കുന്തിയും അഞ്ചു മക്കളും ഹസ്തിനാപുരത്തെത്തി. ഗംഗേയനും വിദുരനും മറ്റും ഈ പുത്രന്മാര്‍ ആരുടേതാണ് എന്ന് ചോദ്യം ചെയ്തപ്പോള്‍ കുന്തി കരഞ്ഞുപോയി. ദേവപുത്രന്മാരായ ഇവര്‍ കുരുവംശജര്‍ തന്നെയാണ് എന്നുപറഞ്ഞ് അവള്‍ ദേവന്മാരെ ഓരോരുത്തരെയായി അവിടെ വിളിച്ചു വരുത്തി. ‘ഞങ്ങളുടെ പുത്രന്മാരാണിവര്‍’ എന്ന് സാക്ഷ്യം പറഞ്ഞു ദേവന്മാര്‍ മടങ്ങി. പിന്നീട് കൊട്ടാരത്തില്‍ അവര്‍ ഭീഷ്മരുടെ സംരക്ഷണയില്‍ വളര്‍ന്നു. ഇങ്ങിനെയാണ് പാണ്ഡവന്മാര്‍ ഉണ്ടായത്.

🙏🙏🙏🙏🙏🙏🙏🙏🙏
      അമ്മേ നാരായണ
        ദേവി നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീമദ് ദേവി ഭാഗവതം - ദിവസം 30.

ശ്രീമദ് ദേവി ഭാഗവതം  - ദിവസം 30.




2.5 .സത്യവതീവരണം

വസൂനാം സംഭവ: സൂത കഥിത: ശാപകാരണാത്
ഗാംഗേയസ്യ തഥോത്പത്തി: കഥിതാ ലോമഹര്‍ഷണേ
മാതാ വ്യാസസ്യ ധര്‍മജ്ഞ നാമ്നാ സത്യവതീ സതീ
കഥം ശന്തനുനാ പ്രാപ്താ ഭാര്യാ ഗന്ധവതീ ശുഭാ

ഋഷിമാര്‍ പറഞ്ഞു: വസുക്കളുടെ ശാപകഥയും അവരിലൊരാളായിട്ടുള്ള ഗാംഗേയന്‍റെ ജനനവും എല്ലാം രോമാഞ്ചമുണ്ടാക്കുന്ന വിധത്തില്‍ അങ്ങ് വിവരിച്ചു. വ്യാസമാതാവായ സത്യവതിയെ ശന്തനുരാജാവിന്‍റെ പത്നിയായി വന്നതെങ്ങിനെയാണ്? അവര്‍ എങ്ങിനെ വിവാഹംകഴിച്ചു എന്നെല്ലാം വിശദമായി പറഞ്ഞു തന്നാലും.

സൂതന്‍ പറഞ്ഞു: ശന്തനുരാജന്‍ ഗംഗയില്‍ നിന്നും തിരികെ കിട്ടിയ മകനുമായി നാലുകൊല്ലത്തോളം ശിവനും സുബ്രഹ്മണ്യനും എന്നതുപോലെ സുഖമായിക്കഴിഞ്ഞു. രാജാവ് മൃഗയാവിനോദം തുടര്‍ന്നു വന്നു. ഒരിക്കല്‍ വേട്ടയ്ക്ക് പോയ രാജാവ് പലതരം മൃഗങ്ങളെ കൊന്നു കൊന്ന് ഒടുവില്‍ കാളിന്ദീ തീരത്തെത്തി. അതിരമണീയമായ ഒരു സുഗന്ധം അദ്ദേഹത്തെ ആകര്‍ഷിച്ചു. മന്ദാരമാണോ, പിച്ചിയാണോ, കസ്തൂരിയാണോ? കൈതയാണോ, മുല്ലയാണോ ഇതെന്നാലോചിച്ചു രാജാവ് കാറ്റില്‍ മണംപിടിച്ചു നിന്നു. അപ്പോള്‍ ഒരതിസുന്ദരി നദീതീരത്ത് നില്‍ക്കുന്നതായി കണ്ടു. അവളുടെ വസ്ത്രമാണെങ്കില്‍ മുഷിഞ്ഞതുമാണ്. സൌന്ദര്യം വഴിഞ്ഞൊഴുകുന്ന അവളുടെ ദേഹത്തുനിന്നാണ് സുഗന്ധം വരുന്നതെന്ന് രാജാവിന് മനസ്സിലായി. ആരാണിവള്‍? നവയൌവനയുക്തയായ ഇവള്‍ നാഗകന്യയാണോ? അതോ ഗന്ധര്‍വ കുമാരിയോ? അല്ലെങ്കില്‍ മനുഷ്യസ്ത്രീയായിരിക്കുമോ? ഏതായാലും അവളോടു ചോദിക്കുക തന്നെ. എന്ന് തീരുമാനിച്ചു രാജാവ് ‘നീയാരാണ്‌? ആരുടെ പുത്രിയാണ് നീ, എന്താണിവിടെ തനിച്ചു നില്‍ക്കുന്നത്? നീ വിവാഹിതയാണോ? മനസ്സിനെ മോഷ്ടിക്കുന്നവയാണ് നിന്‍റെ കണ്ണുകള്‍. എന്നെ കാമദേവന്‍ പിടികൂടിയിരിക്കുന്നു. എന്താണ് നിന്‍റെ ആഗ്രഹം പറയൂ.' എന്നെല്ലാം ചോദിച്ചു.

ഇതുകേട്ട് ആ സുന്ദരി ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഞാനൊരു മുക്കുവപ്പെണ്ണ്. കുലത്തൊഴിലായ തോണി തുഴയലില്‍ ഏര്‍പ്പെട്ടു കഴിയുന്നു. എന്‍റെ അച്ഛന്‍ കുടിലിലേയ്ക്ക് ഇപ്പോള്‍ പോയതേയുള്ളു.’. അപ്പോള്‍ രാജാവ്, 'നീയെന്നെ സ്വീകരിച്ചാലും ഞാന്‍ കൌരവമുഖ്യനായ ശന്തനുവാണ്. നിന്‍റെ യൌവനം പാഴാക്കാതെ എനിക്ക് പങ്കുവയ്ക്കുക. എനിക്ക് മറ്റൊരു ഭാര്യയില്ല. അതിനാല്‍ നിന്നെ ധര്‍മ്മപത്നിയാവാന്‍ ഞാന്‍ ക്ഷണിക്കുന്നു. കാമബാണത്താല്‍ പീഢിതനായ എന്നെ നീ ഉപേക്ഷിക്കരുത്. നിനക്ക് ഞാന്‍ ദാസനാണ്‌! എനിക്കുണ്ടായിരുന്ന ഭാര്യ എന്നെ ഉപേക്ഷിച്ചുപോയിട്ടും ഞാന്‍ മറ്റൊരു വിവാഹം കഴിച്ചില്ല. വിഭാര്യനായ ഞാന്‍ നിന്നെക്കണ്ട് മനസ്സ് തളര്‍ന്നു നില്‍ക്കുകയാണ്.'

അമൃത് പോലുള്ള ഈ വാക്കുകള്‍ കേട്ട് സത്യവതിയും സന്തോഷവതിയായി. എന്നാലവള്‍ സാത്വികഭാവത്തില്‍, സധീരം പറഞ്ഞു: 'അങ്ങയെപ്പോലെ ഞാനും സ്വതന്ത്രയല്ല. അങ്ങ് കാമന്‍റെ അധീനതയിലാണിപ്പോള്‍. ഞാന്‍ എന്‍റെ പിതാവിന്‍റെ കീഴിലാണ്. അദ്ദേഹത്തോടാണ് അങ്ങെന്നെ ചോദിക്കേണ്ടത്. മുക്കുവപ്പെണ്ണാണെങ്കിലും ഞാന്‍ ഇഷ്ടംപോലെ നടക്കുന്നവളല്ല. അച്ഛന്‍ അനുവദിച്ചാല്‍ അങ്ങേയ്ക്ക് എന്നെ പാണിഗ്രഹണം ചെയ്യാം. കാമന്‍ നവയൌവ്വനയുക്തയായ എന്നെ പീഢിപ്പിക്കുന്നതുപോലെ അങ്ങയെയും വലയ്ക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കുലം ആചാരം എല്ലാമോര്‍ത്ത്‌ കുറച്ചു ക്ഷമകാണിക്കൂ.’

ഈ വാക്കുകള്‍ കേട്ട് രാജാവ് മുക്കുവ രാജാവിന്‍റെ ഗൃഹത്തില്‍ച്ചെന്നു. മുക്കുവന്‍ രാജാവിനെ വണങ്ങി. അത്ഭുതത്തോടെ രാജാവിന്‍റെ വരവിന്‍റെ ഉദ്ദേശം അന്വേഷിച്ചു. 'അങ്ങയുടെ കൊച്ചുമകളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരുമെങ്കില്‍ ഞാനവളെ ധര്‍മ്മപത്നിയായി വാഴിക്കണം എന്നാഗ്രഹിക്കുന്നു.’

അങ്ങയെപ്പോലെ ഒരു രാജാവ് വന്നു ചോദിച്ചാല്‍ എന്‍റെ കന്യാരത്നമായ മകളെ തരുക എന്നതില്‍ ആലോചിക്കാന്‍ അല്പം പോലുമില്ല. അങ്ങയുടെ കാലശേഷം ഇവളുടെ പുത്രനെ രാജാവാക്കണം എന്നതാണ് എന്‍റെ ആഗ്രഹം. അങ്ങേയുടെ മറ്റൊരു പുത്രന് ഈ അവകാശം ഒരിക്കലും ഉണ്ടാകരുത്.'

ഗാംഗേയനെപ്പറ്റി രാജാവ് വ്യാകുലചിത്തനായി. ഒന്നും പറയാതെ കൊട്ടാരത്തില്‍ തിരിച്ചെത്തി. കുളിയും ഊണും ഉറക്കവും ഇല്ലാതെ രാജാവ് വിഷണ്ണനായി ഇരുപ്പായി. അച്ഛന്‍റെ ഈ ദുസ്ഥിതി കണ്ടു ദേവവ്രതന്‍ കാരണമെന്തെന്നു തിരക്കി. ‘നരന്മാരില്‍ സിംഹമായ അങ്ങേയ്ക്ക് എന്ത് പറ്റി? അതിനു കാരണം ശത്രുക്കള്‍ ആണെങ്കില്‍  അതാരായാലും ഞാനിന്നു തന്നെ ഹനിക്കുന്നുണ്ട്. അച്ഛന്‍റെ ദുഖം തീര്‍ക്കാന്‍ കഴിയാത്ത പുത്രനെക്കൊണ്ട് എന്താണ് പ്രയോജനം? മുജ്ജന്മത്തിലെ കടം വീട്ടാനാണ് പുത്രനുണ്ടാകുന്നതെന്ന് നിശ്ചയം. ദശരഥപുത്രനായ രാമന്‍ അച്ഛന്‍റെ വാക്കുകേട്ട് സീതാ ലക്ഷ്മണ സമേതം കാട്ടില്‍പോയി താമസിച്ചില്ലേ? ഹരിശ്ചന്ദ്രന്‍റെ മകന്‍ രോഹിതന്‍ പിതാവ് അവനെ വിറ്റതിനാല്‍ വിപ്രഗൃഹത്തില്‍ ദാസനായി കഴിയേണ്ടി വന്നില്ലേ? പിന്നെ ശൂനശേഫന്‍റെ കഥയും പ്രസിദ്ധം. അജീഗര്‍ത്തന്‍ തന്‍റെ മകനായ ശൂനശേഫനെ ബലിമൃഗമായി വിറ്റതാണ്. വിശ്വാമിത്രനാണ് അവനെ രക്ഷപ്പെടുത്തിയത്. ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ തന്‍റെ അമ്മയുടെ കഴുത്തറുത്തത് പിതാവിന്‍റെ ആജ്ഞ ശിരസാവഹിക്കാനാണ്. ചെയ്യരുതാത്ത കര്‍മ്മമാണെങ്കിലും ഗുരുവിന്‍റെയും പിതാവിന്‍റെയും ആജ്ഞയുടെ പ്രാധാന്യം അതില്‍ നിന്ന് വ്യക്തമായി. ഈ ദേഹം അങ്ങയുടേതാണ്. അങ്ങയ്ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞാന്‍ പരിഹാരമുണ്ടാക്കാം. വ്യസനിക്കരുത്. എന്താണെങ്കിലും പറയൂ. പിതാവിന്‍റെ ദുഖം അകറ്റാന്‍ കഴിയാത്ത ഒരു പുത്രനുണ്ടായിട്ടു കാര്യമില്ല.’

ഇങ്ങിനെ പറഞ്ഞ ദേവവ്രതനോട് ലജ്ജയോടെ രാജാവ് പറഞ്ഞു: “നീ വീരനും ഗൂരനുമാണ്. പോരില്‍നിന്നും പിന്മാറാത്തവനുമാണ്. എന്നാല്‍ നീ മാത്രമല്ലേ എനിക്ക് പുത്രനായുള്ളൂ. നിനക്കെന്തെങ്കിലും പറ്റിയാല്‍ ഞാന്‍ നിരാശ്രയനാവും. ഇതാണ് എന്‍റെആകുലതയ്ക്കുള്ള കാരണം.’

അപ്പോള്‍ ദേവവ്രതന്‍ മന്ത്രിമാരോട് പറഞ്ഞു: അച്ഛന്‍ കാര്യം തെളിച്ചു പറയുന്നില്ല. എന്താണ് പ്രശനം എന്ന് നിങ്ങള്‍ അറിഞ്ഞു വന്ന് എന്നോടു പറയണം. സത്യവതിയിലുള്ള  രാജാവിന്‍റെ മോഹം അവര്‍ പറഞ്ഞ് ദേവവ്രതന്‍ അറിഞ്ഞു. സമയം കളയാതെ അദ്ദേഹം മുക്കുവരാജാവിന്‍റെ കുടിലില്‍ ചെന്നു. അദ്ദേഹം വിനയത്തോടെ പറഞ്ഞു: ‘എന്‍റെ അച്ഛനുവേണ്ടി ഞാന്‍ അങ്ങയുടെ പുത്രിയെ ചോദിക്കുന്നു. അവള്‍ എന്‍റെ അമ്മയായി കൊട്ടാരത്തില്‍ വാഴട്ടെ. ഞാന്‍ അവളുടെ വാക്ക് കേട്ട് നടന്നുകൊള്ളാം.'

അപ്പോള്‍ ദാശരാജാവ് പറഞ്ഞു: 'അങ്ങ് ഇവളെ ഭാര്യയാക്കുക. അതാണ്‌ കൂടുതല്‍ ചേര്‍ച്ച. അങ്ങിനെയാണെങ്കില്‍ ഇവളുടെ മകന്‍ രാജാവാകണം എന്ന നിബന്ധന എനിക്കില്ല.'

എന്നാല്‍, ‘ഇവള്‍ എനിക്ക് അമ്മയായിരിക്കും, ഇവളുടെ പുത്രനായിരിക്കും അടുത്ത രാജാവ്' എന്ന് ദേവവ്രതന്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ദാശരാജാവ് സംശയം പ്രകടിപ്പിച്ചു. 'അങ്ങ് പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങയ്ക്ക് പുത്രനുണ്ടായാല്‍ അവന്‍ ബലം പ്രയോഗിച്ചു രാജ്യം കീഴടക്കുകയില്ല എന്നതിന് എന്താണൊരുറപ്പ്?'

പേടിക്കണ്ട, ഞാന്‍ ഒരിക്കലും വിവാഹം കഴിക്കുകയില്ല. ഈ വാക്കിനു മാറ്റമില്ല. ഭീക്ഷ്മശപഥമാണിത്.’ സന്തുഷ്ടനായ ദാശരാജാവ് സത്യവതിയെ ശന്തനുവിനു വിവാഹം ചെയ്തു കൊടുത്തു.

സത്യവതിക്ക് വ്യാസന്‍ എന്നൊരു മകന്‍ നേരത്തേയുണ്ടായിരുന്ന കാര്യം രാജാവിന് അറിയാമായിരുന്നില്ല. അക്കാര്യം അദ്ദേഹത്തോട് ആരും പറഞ്ഞുമില്ല.
🙏🙏🙏🙏🙏🙏🙏🙏🙏
       അമ്മേ നാരായണ
         ദേവി നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീമദ് ദേവി ഭാഗവതം - ദിവസം 29.

ശ്രീമദ് ദേവി ഭാഗവതം  - ദിവസം 29.



2. 4. വസൂത്പ്പത്തി

പ്രതീപേ fഥ ദിവം യാതേ ശന്തനു: സത്യവിക്രമ:
ബഭുവ മൃഗയാശീലോ നിഘ്നന്‍ വ്യാഘ്രാന്‍ മൃഗാന്‍ നൃപ:
സ കദാചിദ്വനേ ഘോരേ ഗംഗാതീരേ ചരന്‍ നൃപ:
ദദര്‍ശ മൃഗശാബാക്ഷീം സുന്ദരീം ചാരുഭൂഷണാം

പ്രതീപന്‍റെ മരണശേഷം ശന്തനു രാജാവായി.  മൃഗയാവിനോദത്തില്‍ തല്‍പ്പരനായിരുന്ന അദ്ദേഹം വേട്ടയാടി കാട്ടിലൂടെ നടക്കുമ്പോള്‍ സുന്ദരിയായ ഒരു തരുണിയെ കണ്ടുമുട്ടി. ലക്ഷ്മീ ദേവിക്ക് സമയായ ഇവള്‍ അച്ഛന്‍ പറഞ്ഞവള്‍ തന്നെയെന്നു രാജാവ് നിശ്ചയിച്ചു. ഇദ്ദേഹം മഹാബിക്ഷന്‍തന്നെയാണെന്ന് അവള്‍ക്കും തോന്നി. രണ്ടാള്‍ക്കും പരസ്പരം ഒരു പ്രേമപാരവശ്യം അനുഭവപ്പെട്ടു. ‘നീയൊരു ദേവതയോ, അപ്സരസ്സോ, മനുഷ്യസ്ത്രീയോ? അല്ലെങ്കില്‍ നീ നാഗകന്യകയാണോ? ആരാണെങ്കിലും നീയാണെന്‍റെ പത്നി. നീയെന്‍റെ പട്ടമഹിഷിയാവണം’.

അവള്‍ ഗംഗയാണെന്ന് രാജാവിനറിയില്ല. എന്നാല്‍ ഗംഗയ്ക്ക് രാജാവിന്‍റെ പൂര്‍വ്വകഥകള്‍ അറിയാം. ‘അങ്ങയെപ്പോലെയുള്ള രാജാവിനെ ഏതൊരു യുവതിയാണ് ആഗ്രഹിക്കാത്തത്? അങ്ങ് പ്രതീപരാജന്‍റെ പുത്രനാണെന്ന് എനിക്കറിയാം. എന്നാല്‍ ഞാനൊരുവനെ വരിക്കണമെങ്കില്‍ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്. ഞാന്‍ തെറ്റോ ശരിയോ എന്തുതന്നെ ചെയ്താലും അതെന്‍റെ കാന്തന്‍ ചോദ്യം ചെയ്യാന്‍ പാടില്ല. എന്നോടു അപ്രിയമായി സംസാരിക്കാനും പാടില്ല. എന്‍റെ വാക്കിനു വിപരീതമായി എന്നങ്ങ് പെരുമാറുന്നുവോ അന്ന് ഞാന്‍ അങ്ങയെ ഉപേക്ഷിക്കും. സമ്മതമാണെങ്കില്‍ നമുക്കൊരുമിക്കാം.’ വസുക്കള്‍ക്ക് തന്നിലൂടെ മനുഷ്യ ജന്മം ഉണ്ടാകണമെന്ന ആഗ്രഹം നിവൃത്തിക്കാനായാണ് ഗംഗ ഈ നിബന്ധനകള്‍ വച്ചത്. രാജാവ് പ്രേമത്തിലായതിനാല്‍ നിബന്ധനകള്‍ അംഗീകരിച്ചു. അന്തപുരത്തില്‍ ക്രീഡാലോലുപരായി അവര്‍ കഴിഞ്ഞു. ഇന്ദ്രനും ശചിയുംപോലെ ഉത്തമരായ ദമ്പതികള്‍ ആനന്ദചിത്തരായി വാണു. വിഷ്ണുവും രമയുമെന്നപോലെ കഴിഞ്ഞ അവര്‍ക്ക് ആദ്യമായൊരുണ്ണി പിറന്നു. ഗംഗ ആ ശിശുവിനെ തല്‍ക്ഷണം ഗംഗയിലെറിഞ്ഞു കളഞ്ഞു. രാജാവിന് എതിര്‍പ്പൊന്നും പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. നിബന്ധനകള്‍ പാലിക്കണമല്ലോ. അങ്ങിനെ ഏഴു മക്കളെ അമ്മതന്നെ വെള്ളത്തിലെറിഞ്ഞു കൊന്നു.

എനിക്ക് വംശം നിലനിര്‍ത്താന്‍ കഴിയാതെ വരുമോ?’ അവളെ തടുത്താല്‍ അവള്‍ ഇവിടം വിട്ടു പോവും. തടുത്തില്ലെങ്കില്‍ രാജവംശം അന്യം നില്‍ക്കും.  ഇങ്ങിനെയുള്ള ചിന്തയില്‍ രാജാവ് എട്ടാമത്തെ ഗര്‍ഭമടുത്തപ്പോള്‍ ആ കുഞ്ഞിനെ രക്ഷിക്കണം എന്ന് തന്നെയുറപ്പിച്ചു. വസിഷ്ഠമുനിയുടെ പശുവിനെ മോഷ്ടിച്ച ദ്യോവാണ്   എട്ടാമനായ ഈ വസു.  ഭൂജാതനായ കുട്ടിയെ രക്ഷിക്കാന്‍ രാജാവ് രാജ്ഞിയുടെ കാലുപിടിച്ചപേക്ഷിച്ചു. 'ഞാന്‍ നിന്‍റെ ദാസനാകാം ഇവനെ എനിക്ക് തരിക. നിനക്ക് ഞാന്‍ എന്തും തരാം. എനിക്ക് വംശം നിലനിര്‍ത്താന്‍ ആശയുണ്ട്. പുത്രനില്ലാത്തവാന്‍ എങ്ങിനെ സ്വര്‍ഗ്ഗത്തെലെത്തും?'

ഇതെല്ലാം കേട്ടിട്ടും കുട്ടിയെ എടുത്ത് പോകാന്‍ തുനിഞ്ഞ രാജ്ഞിയെ രാജാവ് ഭര്‍സിച്ചു. ‘മഹാപാപീ നീയെന്താണ് ചെയ്യുന്നത്? നിനക്ക് നരകഭയമില്ലേ? നീ ആരുടെ പുത്രിയാണ്?’ നീ എവിടെ വേണമെങ്കില്‍ പോവുകയോ ഇവിടെ നില്‍ക്കുകയോ ചെയ്തുകൊള്ളുക. കുഞ്ഞിവിടെ ജീവിക്കട്ടെ. കുലം മുടിക്കുന്നവളായ നിന്നെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?

എനിക്കും ഈ പുത്രനെ വേണം, ഞാന്‍ കാട്ടില്‍പ്പോയി ഇവനെ വളര്‍ത്തിക്കൊള്ളാം. എനിക്ക് പോകാനുള്ള സമയമായി. അങ്ങയുടെ ശപഥം തെറ്റിയിരിക്കുന്നു. ഞാന്‍ ഗംഗാ ദേവിയാണ്.വസിഷ്ഠശാപത്താല്‍ മനുഷ്യയോനിയില്‍ പിറക്കാന്‍ വിധിച്ച വസുക്കളാണ് നമ്മുടെ പുത്രന്മാര്‍. ദേവകാര്യസിദ്ധിക്കാണ് ഞാനിതെല്ലാം ചെയ്തത്. വസുക്കളില്‍ ഏഴുപേരും ശാപമുക്തരായി. ഇവന്‍ എട്ടാമനാണ്. കുറച്ചു കാലം കൂടി കഴിഞ്ഞാലേ ഇവന് ശാപമുക്തി ലഭിക്കൂ. ഗംഗേയനായ ഇവന്‍ വസുവാണെന്നുള്ളത് മറക്കാതെ സുഖമായി വാഴുക. ഏതായാലും ശന്തനു രാജന്‍, അങ്ങേയ്ക്കീ ഗംഗാദത്തനെ ഞാന്‍ തരാം. ഞാനിവനെ യൌവനം വരെ വളര്‍ത്തി വലുതാക്കിയിട്ട് അങ്ങയെ ഏല്‍പ്പിക്കാം. അപ്പോള്‍ അങ്ങെന്നെ ആദ്യം കണ്ടുമുട്ടിയ ഇടത്തേയ്ക്ക് വരിക. ഞാന്‍ ഇവനെ തരാം.’ ഇങ്ങിനെ പറഞ്ഞു ഗംഗ കുഞ്ഞിനെയുമെടുത്ത് പുറപ്പെട്ടു. ദുഖിതനായ ശന്തനു കൊട്ടാരത്തില്‍ കഴിഞ്ഞ് രാജ്യഭാരം നിര്‍വ്വഹിച്ചുവന്നു.

കാലം കുറെക്കഴിഞ്ഞു. മൃഗയാ വിനോദത്തിനായി രാജാവ് കാട്ടുപോത്ത്, പന്നി ഇവയെ കൊന്നുകൊണ്ട് ഗംഗാ നദിക്കരയിലെത്തി. ഗംഗയില്‍ ജലം വളരെക്കുറവാണെന്ന് കണ്ട് അത്ഭുതപ്പെട്ടു. നദിക്കരയില്‍ കോമളനായ ഒരു യുവാവ്  അതിവിദഗ്ധമായി അമ്പെയ്ത് ശരനിരകള്‍ തീര്‍ത്ത്‌ വിളയാടുന്നു. അവനെ രാജാവിന് തിരിച്ചറിയാനായില്ല. ‘നിന്‍റെ അച്ഛനാര്?’ എന്നദ്ദേഹം യുവാവിനോട് ചോദിച്ചു. ശരജാലം തീര്‍ത്തുകൊണ്ടിരുന്ന അവന്‍ ഒന്നും മിണ്ടിയില്ല. പെട്ടെന്നവന്‍ അവന്‍ അവിടം വിട്ടു മറഞ്ഞു. രാജാവ് ചിന്താഗ്രസ്തനായി ‘ആരാണിവന്‍? എന്‍റെ പുത്രനായിരിക്കുമോ?’. രാജാവ് ഗംഗയെ സ്തുതിച്ചു വാഴ്ത്തി സംപ്രീതയാക്കി. അവള്‍ രാജാവിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ‘ആരാണാ കോമളനായ യുവാവ്‌? എന്ന് ചോദിക്കെ ഗംഗാദേവി ഇങ്ങിനെ പറഞ്ഞു: 'അവന്‍ എട്ടാമത്തെ വസുവായ നമ്മുടെ മകനാണ്. ഞാന്‍ അവനെ എല്ലാം പഠിപ്പിച്ചു മിടുക്കനാക്കിയിട്ടുണ്ട്. ഗാംഗേയന്‍ കഠിനവ്രതനുമാണ്. അവന്‍  നിന്‍റെ കുലത്തിനു കീര്‍ത്തി വരുത്തും. ധനുര്‍വേദവും വേദ ശാസ്ത്രവും അവനറിയാം. ഞാന്‍ പോറ്റിവളര്‍ത്തിയ അവനെ അങ്ങ് കൊണ്ടുപോയ്കൊള്ളുക. വസിഷ്ഠന്‍റെ ആശ്രമത്തില്‍ പഠിച്ച അവന്‍ സകല ശാസ്ത്രങ്ങളിലും നിപുണനാണ്. ജമദഗ്നിമുനിയുടെയത്ര അറിവുള്ളവനാണ് നിന്‍റെ പുത്രന്‍.' ഇങ്ങിനെ പറഞ്ഞു പുത്രനെ നല്‍കി ഗംഗാദേവി മറഞ്ഞു.

രാജാവ് മകനെ ഗാഢം പുണര്‍ന്നു.  അവന്‍റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. അവനെ തേരിലേറ്റി കൊട്ടാരത്തിലേയ്ക്ക് പോയി. ഹസ്തിനാപുരത്തില്‍ രാജപുത്രന്‍റെ വരവ് ഗംഭീരമായി ആഘോഷിച്ചു. ഗംഗാദത്തനെ യുവരാജാവാക്കാന്‍ ദൈവജ്ഞന്മാരെ വിളിച്ചു നല്ലൊരു മുഹൂര്‍ത്തം കുറിപ്പിച്ചു. പുത്രസൌഖ്യത്തില്‍ ഗംഗയെക്കൂടി രാജാവ് മറന്നു.

സൂതന്‍ പറഞ്ഞു: വസുക്കളുടെ ശാപവൃത്താന്തവും ഗംഗയുടെ ചരിതവും സര്‍വ്വപാപങ്ങളെയും പോക്കാന്‍ ഉതകുന്നവയാണ്. വ്യാസമുനിയില്‍ നിന്നും കേട്ടതുപോലെ തന്നെ ഞാന്‍ നിങ്ങള്‍ക്കിത് പറഞ്ഞു തന്നു. ഈ ലക്ഷണയുക്തമായ ഭാഗവതം ദ്വൈപായനന്‍റെ മുഖത്തുനിന്നും ഉദീരണം ചെയ്തതാണ്. ഇത് കേള്‍ക്കുന്നവരുടെ സകലപാപങ്ങളും ഇല്ലാതാകുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏
          അമ്മേ ശരണം
            ദേവി ശരണം
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീമദ് ദേവി ഭാഗവതം - ദിവസം 28

ശ്രീമദ് ദേവി ഭാഗവതം - ദിവസം 28




2. 3.  ശന്തനുവിവാഹം

ഉത്പത്തിസ്തു ത്വയാ പ്രോക്താ വ്യാസസ്യാമിതതേജസ:
സത്യവത്യാസ്തഥാ സൂത, വിസ്തരേണ ത്വയാ fനഘ
അഥാപ്യേകസ്തു സന്ദേഹശ്ചിത്തേ fസ്മാകം സുസംസ്ഥിത:
ന നിവര്‍ത്തതി ധര്‍മ്മജ്ഞ കഥിതേന ത്വയാ fനഘ

ഋഷിമാര്‍ പറഞ്ഞു: 'അങ്ങ് വ്യാസന്‍റെ ജനനവും സത്യവതിയുടെ ചരിതവും ഞങ്ങള്‍ക്കായി പറഞ്ഞു തന്നു. വ്യാസന്‍റെ അമ്മയായ സത്യവതി എങ്ങിനെയാണ്‌ ശന്തനുവിന്‍റെ പതിനിയായത് എന്ന റിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. വംശമഹിമയൊന്നുമില്ലാത്ത ഒരു ദാശരപുത്രിയെ രാജാവ് വേള്‍ക്കാന്‍ കാരണമെന്നത്? ശന്തനുപുത്രനായ ഭീഷ്മരുടെ കഥയും ഞങ്ങള്‍ക്ക് കേള്‍ക്കണമെന്നുണ്ട്. അദ്ദേഹം എങ്ങിനെയാണ് വസുവിന്‍റെ അംശമായത്? ചിത്രാംഗദനെ രാജാവായി വാഴിച്ചത് ഭീഷ്മരാണല്ലോ. ധര്‍മ്മിഷ്ഠനായ ജ്യേഷ്ഠനിരിക്കുമ്പോള്‍ അനിയന്‍ എങ്ങിനെ രാജാവായി? ചിത്രാംഗദന്‍ മരിച്ചപ്പോള്‍ വിചിത്രവീര്യനെയും രാജാവാക്കി വാഴിച്ചത് ഭീഷ്മരാണ്‌. ഭീഷ്മര്‍ക്ക് രാജ്യഭാരം കൊടുക്കാതിരുന്നതിനു കാരണമെന്താണ്? മാത്രമല്ല ഭീഷ്മര്‍ ബ്രഹ്മചാരിയാകാന്‍ ഹേതുവെന്താണ്? ആ അമ്മ വ്യാസനെക്കൊണ്ട് തന്‍റെ സഹോദരഭാര്യമാരില്‍ പുത്രോല്‍പാദനം ചെയ്യിച്ചത് എന്തിനാണ്? അത് തെറ്റല്ലേ? മാത്രമല്ല വ്യാസന്‍ പുരാണകര്‍ത്താവും ധര്‍മ്മിഷ്ഠനും വേദം വ്യസിച്ചയാളുമല്ലേ? വെറുക്കപ്പെടാവുന്ന ഈ കര്‍മ്മം അദ്ദേഹമെന്തിനാണ് ഏറ്റെടുത്തത്? വ്യാസശിഷ്യനായ അങ്ങുതന്നെ എല്ലാം വിശദമാക്കിത്തന്നാലും.'

സൂതന്‍ പറഞ്ഞു: ഇഷ്വാകു കുലത്തില്‍ മഹാനായ മഹാബിക്ഷന്‍ എന്നൊരു രാജാവ് ചക്രവര്‍ത്തിയായി വാണിരുന്നു. ആയിരം അശ്വമേധങ്ങള്‍, നൂറു വാജപേയങ്ങള്‍, എന്നിവയെല്ലാം നടത്തി അദ്ദേഹം ദേവേന്ദ്രനെ പ്രീതിപ്പെടുത്തി. മരിച്ചു സ്വര്‍ഗ്ഗം പൂകിയ അദ്ദേഹം ഒരിക്കല്‍ ബ്രഹ്മസഭയില്‍ ചെന്നു. മറ്റു ദേവതകളും അവിടെ സന്നിഹിതരായിരുന്നു. മഹാനദിയായ ഗംഗാദേവി അവിടെ വിഭുസേവയ്ക്കെത്തിയിരുന്നു. അവളുടെ പുടവ ക്ഷണത്തില്‍ കാറ്റില്‍പ്പറന്ന് അവളുടെ നഗ്നത ഒരല്‍പ്പനേരത്തേയ്ക്ക്  ദൃശ്യമായി. വിണ്ണവര്‍ അത് ശ്രദ്ധിക്കാതെ തലകുനിച്ചു നിന്നെങ്കിലും മഹാബിക്ഷന്‍ അവളെത്തന്നെ നോക്കി നിന്നു. തന്നെക്കണ്ട് രാജാവ് പ്രേമത്തിലായി എന്നറിഞ്ഞ ഗംഗയും നൃപനില്‍ അനുരക്തയായി. ബ്രഹ്മാവ്‌ ഇതുകണ്ട് അവരെ ശപിച്ചു. ‘നിങ്ങള്‍ വീണ്ടും മനുഷ്യലോകത്ത് പോയി ജനിക്കുക. വേണ്ടത്ര പുണ്യമാര്‍ജ്ജിച്ചുവന്നാല്‍ നിങ്ങള്‍ക്ക് വീണ്ടും ദേവലോകമണയാം.’ വിഷാദത്തോടെ അവര്‍ ഭൂമിയിലെത്തി. ധര്‍മിഷ്ഠരായവരുമായി ആലോചിച്ച് രാജാവ് പുരുവംശത്തില്‍ പിറന്ന പ്രതീപനെ പിതാവായി സങ്കല്‍പ്പിച്ചു ഭൂമിയില്‍ ജീവിതം തുടങ്ങാമെന്നു തീരുമാനിച്ചു.

അതിനിടയ്ക്ക് അഷ്ടവസുക്കള്‍ ഭാര്യമാരോടോപ്പം ക്രീഡാലോലുപരായി വസിഷ്ഠാശ്രമത്തിലെത്തി. പൃഥുക്കളില്‍ പ്രധാനിയാണ്‌ ദ്യൌ. അദ്ദേഹത്തിന്‍റെ ഭാര്യ ആശ്രമത്തില്‍ നന്ദിനിപശുവിനെ കണ്ട് അതാരുടേതാണെന്ന് ചോദിച്ചു. ‘സുന്ദരീ ഇത് വസിഷ്ഠന്‍റെതാണ്. ഇതിന്‍റെ പാല് കുടിക്കുന്ന ആണും പെണ്ണും പതിനായിരം കൊല്ലം യൌവനത്തോടെയിരിക്കും.’. അപ്പോള്‍ ദ്യൌവിന്‍റെ പത്നി, തന്‍റെ മര്‍ത്യലോകത്തിലെ സുഹൃത്തായ ഉശിനരസപുത്രിക്ക് കിടാവോടുകൂടി ഈ പശുവിനെ സമ്മാനിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ‘സകലകാമങ്ങളെയും നിവൃത്തിക്കുന്ന ഈ പശുവിനെ എന്‍റെ ആശ്രമത്തിലെത്തിക്കുക. ഈ പശുവിന്‍റെ പാല് കുടിച്ച് എന്‍റെ തോഴി മനുഷ്യരുടെ കൂട്ടത്തില്‍ ജരാരോഗങ്ങള്‍ ബാധിക്കാത്തവളായി വിലസട്ടെ.’ ഭാര്യയുടെ വാക്ക് കേട്ട് ദ്യൌ ആ പശുവിനെ മോഷ്ടിച്ച് അവളുടെ അഭീഷ്ടം സാധിപ്പിച്ചു. വസുക്കള്‍ നന്ദിനിയെ അപഹരിച്ചുകൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ ഫലമൂലാദികള്‍ കൊണ്ടുവരാന്‍ വനത്തില്‍ പോയിരുന്ന വസിഷ്ഠന്‍ പശുവിനെയും കിടാവിനെയും അന്വേഷിച്ചു. ആശ്രമത്തില്‍ കാണാഞ്ഞ് അവയെത്തേടി വനങ്ങളിലും ഗുഹകളിലും തിരഞ്ഞു നടന്നു. തന്നെ അപമാനിച്ച് പശുവിനെയും കിടാവിനെയും മോഷ്ടിച്ചു മറഞ്ഞത് വസുക്കള്‍ ആണെന്നറിഞ്ഞ മുനി കോപിഷ്ഠനായി അവരെ ശപിച്ചു. ‘നിങ്ങള്‍ എല്ലാവരും മനുഷ്യയോനിയില്‍ പിറക്കട്ടെ’.

ശാപവൃത്താന്തമറിഞ്ഞ വസുക്കള്‍ മുനിയെ സമീപിച്ചു പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു. ‘നിങ്ങളെ ഓരോരുത്തരെ വീതം ആണ്ടുതോറും ശാപമുക്തരാക്കാം. എന്നാല്‍ ദ്യൌ മാത്രം കുറേക്കാലം മനുഷ്യനായി ജീവിക്കട്ടെ. ശാപം കിട്ടിയ വസുക്കള്‍ തിരിച്ചുപോകുമ്പോള്‍ ഗംഗാ ദേവി അതിലേ നടന്നുപോകുന്നത്‌ കണ്ടു. ‘എങ്ങിനെയാണ് ഞങ്ങള്‍ക്ക് അമൃതുണ്ണുന്ന ദേവന്മാരാകാന്‍ കഴിയുക’ എന്നവര്‍ ദേവിയോട് ചോദിച്ചു. ‘മനുഷ്യരുടെ വയറ്റില്‍ പിറക്കുകയെന്നത് അതീവദുഷ്കരമാണ്. അതിനാല്‍ മഹാത്മാവായ അമ്മേ, അവിടുന്നൊരു മനുഷ്യസ്ത്രീയായി പിറന്നു ഞങ്ങള്‍ക്ക് ജന്മമേകിയാലും.’ ശന്തനുവിന്‍റെ സഹധര്‍മ്മിണിയായി നീ വാഴുക. എന്നിട്ട് ഞങ്ങള്‍ ഭൂജാതരാവുമ്പോള്‍ ജലത്തിലെറിഞ്ഞു കളയുക. അങ്ങിനെ മനുഷ്യജന്മത്തില്‍ നിന്നും ഞങ്ങള്‍ക്ക് ശാപമോക്ഷമാവും’ ഗംഗാദേവി അതിനു സമ്മതിച്ചു.

താമസംവിനാ പ്രതീപന്‍റെ പുത്രനായി മഹാബിക്ഷന്‍ ജനിച്ചു. ആ ബാലനാണ് ശന്തനു എന്ന സത്യധര്‍മ്മനിരതനായ രാജാവായത്. പ്രതീപന്‍ സൂര്യവന്ദനം ചെയ്യുമ്പോള്‍ പെട്ടെന്ന് ഗംഗയില്‍ നിന്നും അതിസുന്ദരിയായ ഒരു യുവതി പൊങ്ങിവന്നു രാജാവിന്‍റെ തുടമേല്‍ കയറി ഇരുന്നു. ‘എന്തിനാണ് നീ അനുവാദമില്ലാതെ എന്‍റെ തുടയില്‍ കയറിയത്?’ എന്ന് രാജാവ് ചോദിച്ചപ്പോള്‍ ‘അങ്ങയില്‍ തനിക്കു കാമമുണ്ടെന്നും തന്നെ സ്വീകരിക്കണമെന്നും ആ സുന്ദരി ആവശ്യപ്പെട്ടു. എന്നാല്‍ രാജാവ് പറഞ്ഞു: ഞാന്‍ പരനാരിയെ സ്വീകരിക്കുകയില്ല. മാത്രമല്ല നീയിരുന്നത് വലത്തെ തുടയിലാണ്. അത് മക്കള്‍ക്കും പുത്രവധുക്കള്‍മുള്ള ഇടമാണ്. പുത്രവാഞ്ഛയോടെ നില്‍ക്കുന്ന നിനക്ക് ഒരു സത് പുത്രനുണ്ടാവും എന്ന് നിശ്ചയം. അപ്പോള്‍ നീയെന്‍റെ പുത്രവധുവായാലും.’

അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ രാജാവ് അവളെപ്പറ്റി ആലോചിച്ചുകൊണ്ട്‌ കൊട്ടാരത്തിലെത്തി. കാലക്രമത്തില്‍ രാജാവിന് പുത്രനുണ്ടായി. അവനു താരുണ്യമായപ്പോള്‍ വാനപ്രസ്ഥനാകുന്നതിനുമുന്‍പ് രാജാവ് മകനോട് പണ്ടുണ്ടായ ഈ വിചിത്ര സംഭവം പറഞ്ഞു. ‘ആ മനോജ്ഞാംഗി നിന്നെ സമീപിക്കുകയാണെങ്കില്‍ അവളെ സധൈര്യം പരിഗ്രഹിക്കുക. അവള്‍ ആരെന്നും മറ്റും നീ ചോദിക്കുകയേ വേണ്ട. നിനക്ക് സൌഖ്യമുണ്ടാവട്ടെ’.

രാജാവ് പുത്രനെ രാജ്യഭാരമേല്‍പ്പിച്ചു കാട്ടില്‍പ്പോയി. അദ്ദേഹം ഉഗ്രതപസ്സിലൂടെ ജഗദംബയെ പ്രീതിപ്പെടുത്തി സ്വതേജസ്സാല്‍ത്തന്നെ സാര്‍വ്വഭൌമനായി. ധര്‍മ്മതല്‍പരനായ ശന്തനു പ്രജകളെ വേണ്ടതുപോലെ പരിപാലിച്ചുകൊണ്ട് രാജ്യം ഭരിച്ചു

🙏🙏🙏🙏🙏🙏🙏🙏🙏
           അമ്മേ ശരണം
             ദേവി ശരണം
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീമദ്‌ ദേവീഭാഗവതം - ദിവസം 27

ശ്രീമദ്‌ ദേവീഭാഗവതം  - ദിവസം 27


2.2.വ്യാസോത്പത്തി

ഏകദാ തീര്‍ത്ഥയാത്രായാം വ്രജന്‍ പരാശരോ മുനി:
ആജഗാമ മഹാതേജാ: കാളിന്ദ്യാസ്തടമുത്തമം
നിഷാദമാഹ ധര്‍മാത്മാ കുര്‍വന്തം ഭോജനം തദാ
പ്രാപയസ്വ പരംപാരം കാളിന്ദ്യാ ഉഡുപേന മാം

സൂതന്‍ തുടര്‍ന്നു: ഒരിക്കല്‍ തീര്‍ത്ഥയാത്രാ മദ്ധ്യേ മഹാതേജസ്വിയായ പരാശരമുനി കാളിന്ദീ തീരത്ത് എത്തി. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കടത്തുകാരനോട് തന്നെ തോണിയില്‍ അക്കരെ എത്തിക്കാന്‍ മുനി ആവശ്യപ്പെട്ടു. കടത്തുകാരന്‍ തന്‍റെ മകളോട് 'ഈ മഹാനായ ഋഷിയെ നീ അക്കരയ്ക്ക് പോണ്ടുപോകുക, ഞാന്‍ എന്‍റെ ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടില്ല' എന്ന് പറഞ്ഞപ്പോള്‍ ആ മല്‍സ്യഗന്ധിയായ കന്യക മുനിയെ തോണിയില്‍ കയറ്റി. അതിസുന്ദരിയായ കാളിന്ദിയെ കണ്ടിട്ട് മുനിയുടെ മനസ്സ് ചഞ്ചലമായി. അദ്ദേഹത്തെ കാമദേവന്‍ കീഴടക്കി. മുനി അവളുടെ കൈയില്‍ കയറി പിടിച്ചു. ‘അങ്ങയുടെ കുലത്തിനും തപോമഹിമയ്ക്കും ഉതകുന്ന പ്രവൃത്തിയാണോ ഇത്?’ എന്നാ സുന്ദരി ചോദിക്കുകയും ചെയ്തു. 'മനുഷ്യജന്മം തന്നെ ദുര്‍ലഭം, അപ്പോള്‍ അങ്ങേയ്ക്ക് കിട്ടിയ ബ്രാഹ്മണജന്മം അതി ദുര്‍ലഭമല്ലെ? മാത്രമല്ല അങ്ങ് വസിഷ്ഠകുലത്തില്‍ പിറന്നവനുമാണ്. മത്സ്യഗന്ധിയായ എന്നെക്കണ്ടിട്ട് അനാര്യമായ ഈ ആസക്തി അങ്ങേയ്ക്ക് എങ്ങിനെയുണ്ടായി? അങ്ങ് ധര്‍മ്മം മറന്ന് എന്‍റെ കരം പിടിക്കാന്‍ എന്നില്‍ അങ്ങെന്താണ് കണ്ടത്? അങ്ങ് സമാധാനമായിരിക്കൂ. ഞാന്‍ തോണിയൊന്ന് അക്കരെയെത്തിക്കട്ടെ!’

മുനി തന്‍റെ പിടി വിട്ടു. തോണി അക്കരെക്കയെത്തി. എന്നാല്‍ അപ്പോഴും മുനിയിലെ കാമം അടങ്ങിയിരുന്നില്ല. വീണ്ടും അദ്ദേഹം അവളെ കാമാതുരനായി സമീപിച്ചു. ‘അങ്ങേയ്ക്ക് അറപ്പും വെറുപ്പും ഒന്നുമില്ലേ? എന്നെ മീന്‍ നാറുന്നില്ലേ? തുല്യരായവര്‍ തമ്മില്‍ മാത്രമേ ബന്ധം പാടുള്ളൂ എന്നല്ലേ ശാസ്ത്രം?’ എന്ന് പറഞ്ഞു പിന്തിരിയാന്‍ ശ്രമിച്ച അവളെ ക്ഷണനേരത്തില്‍ മുനി കസ്തൂരിഗന്ധിയാക്കി. അവളെ അതിസുന്ദരിയുമാക്കി. എന്നിട്ട് മുനിയവളുടെ കരം ഗ്രഹിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: 'മുനേ, മറ്റുള്ളവര്‍ കാണും. മാത്രമല്ല, മറുകരയില്‍ അച്ഛനുണ്ട്‌. മൃഗങ്ങളെപ്പോലെ ഇണചേരാന്‍ എനിക്ക് താല്പര്യമില്ല. രാത്രിയാകട്ടെ. അതുവരെ കാത്തിരിക്കുക. മനുഷ്യര്‍ക്ക് രാത്രിയേ സുരതം വിധിച്ചിട്ടുള്ളൂ. പകല്‍ സംഗത്തിന് ദോഷമുണ്ട്.'

എന്നാല്‍ പരാശരന്‍ ഉടനെതന്നെ അവിടെ മൂടല്‍ മഞ്ഞുണ്ടാക്കി. നദീതീരം കൂരിരുട്ടിലായി. അപ്പോള്‍ മത്സ്യഗന്ധി പറഞ്ഞു. 'മുനേ അങ്ങ് കാര്യം കണ്ടിട്ട് ഇവിടം വിട്ടു പോവും. പിന്നെ എനിക്കാരാണ് തുണ? അങ്ങയുടെ വീര്യം വ്യര്‍ത്ഥമാവുകയില്ലല്ലോ? ഞാന്‍ ഗര്‍ഭിണിയായാല്‍ ഞാന്‍ അച്ഛനോട് എന്തുത്തരം പറയും?'

പരാശരന്‍ പറഞ്ഞു: 'നീ എന്നോടു സംഗം ചെയ്താലും നിന്‍റെ കന്യകാത്വം നഷ്ടപ്പെടുകയില്ല. നിനക്ക് പേടി വേണ്ട. ഇഷ്ടമുള്ള വരം എന്താണെങ്കിലും ഞാന്‍ നിനക്ക് തരാം.’.

സത്യവതി പറഞ്ഞു: 'ആരുമറിയാത്ത വിധത്തിലും എന്‍റെ കന്യകാത്വം നഷ്ടപ്പെടാത്ത വിധത്തിലും അങ്ങയുടെ ആഗ്രഹം സാധിച്ചാലും. മാത്രമല്ല, ഈ സംഗത്തില്‍ നിന്നും എനിക്ക് അങ്ങയുടെ പ്രാഭവങ്ങള്‍ എല്ലാമുള്ള ഒരു സദ്‌പുത്രനെ എനിക്ക് വേണം. എന്നില്‍ ഇപ്പോഴുള്ള ഈ സുഗന്ധം എന്നെന്നേയ്ക്കും നിലനില്‍ക്കണം’

‘നിനക്ക് വിഷ്ണ്വംശനായ ഒരു പുത്രന്‍ ജനിക്കും. അവന്‍ മൂന്നുലോകത്തും പുകള്‍പെറ്റവനുമായിരിക്കും. എനിക്ക് അപ്സരസ്സുകളെ കണ്ടിട്ടുകൂടി ഇതുപോലെ ഒരാഗ്രഹം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ദൈവ നിയോഗമാണ്. അല്ലെങ്കില്‍ മത്സ്യഗന്ധിയായ നിന്നെക്കണ്ട് എന്‍റെ മനസ്സുരുകിയതെങ്ങിനെ? നമുക്കുണ്ടാകാന്‍ പോകുന്ന മകന്‍ പുരാണകര്‍ത്താവും വേദങ്ങളെ വ്യസിച്ചവനുമാകും.’ ഇങ്ങിനെ പറഞ്ഞു മുനി ആ സുന്ദരിയെ വശത്താക്കി അവളുമായി ബന്ധപ്പെട്ടു.

മുനി കാളിന്ദിയില്‍ കുളിച്ചുവന്നപ്പോഴേയ്ക്കും സത്യവതി ഗര്‍ഭിണിയായി ക്ഷണത്തില്‍ പ്രസവിക്കുകയും ചെയ്തു. ആ യമുനാദ്വീപില്‍ വച്ച് ജനിച്ച പുത്രന്‍, വ്യാസന്‍,  ജനിച്ചപ്പോഴേ പ്രഭാവവാനായിരുന്നു. തപോനിരതനായ അവന്‍ അമ്മയോട് ‘എന്നെയോര്‍ത്ത് വിഷമിക്കേണ്ടതില്ല. അമ്മയ്ക്കിഷ്ടം പോലെ ജീവിക്കാം, ഞാന്‍ തപസ്സിനു പോകുന്നു. എന്നാല്‍ അമ്മ എന്നെപ്പറ്റി അപ്പോള്‍ സ്മരിക്കുന്നുവോ ആ നിമിഷം ഞാനവിടെ എത്തും. എന്ത് വിശേഷം ഉണ്ടായാലും എന്നെയൊന്നു സ്മരിച്ചാല്‍ മതി. ഇപ്പോള്‍ ഞാന്‍ പോകട്ടെ.’ എന്ന് പറഞ്ഞ് വ്യാസന്‍ അവിടം വിട്ടു.

വ്യാസന്‍ പോയിക്കഴിഞ്ഞപ്പോള്‍ സത്യവതി അച്ഛന്‍റെയടുത്തേക്ക് തിരിച്ചു പോയി. വിഷ്ണുവിന്‍റെ അംശത്തോടെ, ദ്വീപില്‍ വെച്ച് ഭൂജാതനായ വ്യാസന്‍, ദ്വൈപായനന്‍ എന്ന പേരില്‍ പ്രശസ്തനായി. തീര്‍ത്ഥങ്ങള്‍ തോറും സഞ്ചരിച്ചും തപസ്സു ചെയ്തും അദ്ദേഹം ജ്ഞാനവും വിജ്ഞാനവും ആര്‍ജ്ജിച്ചു. കലിയുഗാരംഭം ആയതറിഞ്ഞു വേദങ്ങളെ നാളായി വിഭജിച്ചു. വേദം വ്യസിച്ചവനാകയാല്‍ വ്യാസന്‍ എന്ന പേരും അദ്ദേഹത്തിനുണ്ടായി. അനേകം പുരാണങ്ങളെ അദ്ദേഹം രചിച്ചു. സുമന്തു, പൈലന്‍,വൈശമ്പായനന്‍, ജൈമിനി, ദേവലന്‍, അസിതന്‍ തുടങ്ങിയ പ്രഗല്‍ഭരായ ശിഷ്യന്മാരും ശിഷ്യനും മകനുമായ ശുകനും വ്യാസനുണ്ടായി.

സാധാരണ നിലയ്ക്ക് സജ്ജനങ്ങള്‍ക്ക് നിരക്കാത്ത ഒരു കാര്യം മഹാനായ മാമുനി ചെയ്തതിനു പിന്നില്‍ ഉചിതമായ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കണം. കാളിയൊരു മീനിന്‍റെ ഉള്ളില്‍ വളരാനിടയായതും പരാശരമുനി, ശന്തനു രാജാവ് മുതലായവര്‍ അവളില്‍ ആകൃഷ്ടരായതും വെറും കാമാര്‍ത്തിയുടെ പരിണിത ഫലം കൊണ്ടല്ല. വ്യാസന്‍റെ അത്ഭുതജനനത്തിനു അവയൊക്കെ നിമിത്തങ്ങളായി എന്നേ കരുതേണ്ടൂ. മഹാന്മാരുടെ കഥകളില്‍ നിന്നും നാം ഗുണം മാത്രം കണ്ടെത്തി ഗ്രഹിക്കുകയാണ് വേണ്ടത്. ശുഭപര്യവസായിയായ ഈ കഥ കേള്‍ക്കുന്നവര്‍ക്ക് ദുര്‍ഗതിയുണ്ടാവുകയില്ല. അവര്‍ സുഖികളായി ഭവിക്കും എന്ന് നിശ്ചയം.

🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീമദ് ദേവി ഭാഗവതം - ദിവസം 26

ശ്രീമദ് ദേവി  ഭാഗവതം - ദിവസം 26


2.1.  മത്സ്യഗന്ധോത്പത്തി

ആശ്ചര്യകരമേതത്തേ വചനം ഗര്‍ഭഹേതുകം
സന്ദേഹോ ത്ര  സമുത്പന്ന: സര്‍വേഷാം നസ്തപസ്വിനാം
മാതാ വ്യാസസ്യ മേധാവിന്നാമ്നാ സത്യവതീതിയാ
വിവാഹിതാ പുരാ ജ്ഞാതാ രാജ്ഞാ ശന്തനുനാ യഥാ

ഋഷിമാര്‍ പറഞ്ഞു: അത്യന്തം നിഗൂഢമായ കാര്യങ്ങള്‍ അങ്ങ് കഥകളിലൂടെ പറഞ്ഞു തന്നു. എങ്കിലും ഇപ്പോഴും ഞങ്ങളിലെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ന്നിട്ടില്ല. വ്യാസന്‍റെ അമ്മയായ സത്യവതിയെ ശന്തനു രാജാവ് വിവാഹം ചെയ്യാനിടവന്നതെങ്ങിനെയാണ്? എങ്ങിനെയാണ് വ്യാസന്‍റെ ജനനം? സത്യവതിക്ക് രണ്ടു പുത്രന്മാര്‍ കൂടിയുണ്ടായതിന്‍റെ കഥയും ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. വേദവ്യാസന്‍റെയും സത്യവതിയുടെയും കഥ കേള്‍ക്കാന്‍ താപസന്മാരായ ഞങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

സൂതന്‍ പറഞ്ഞു: പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ആദിശക്തിയെ വണങ്ങി ആ പുരാണങ്ങള്‍ ഞാന്‍ ഓരോന്നായി പറയാം. ഏതു പ്രവൃത്തികളും ചെയ്യുന്നതിനു മുന്‍പ് നാമോച്ചാരണം ചെയ്യണം. അത് അറിയാതെയെങ്കിലും ചെയ്യുന്നവനു പോലും ശാശ്വതസിദ്ധികള്‍ പ്രദാനം ചെയ്യുന്ന വരദായിനിയായ ഭഗവതിയെ നാം യഥാവിധി സ്മരിക്കണം.

പണ്ട് ചേദിരാജ്യം വാണിരുന്ന ഉപരിചരന്‍ എന്ന രാജാവ് ധര്‍മ്മിഷ്ടനും സത്യവാനുമായിരുന്നു. അദ്ദേഹത്തിന്‍റെ തപസ്സില്‍ പ്രീതനായ ഇന്ദ്രന്‍ സ്ഫടികനിര്‍മ്മിതമായ ഒരു വിമാനം സമ്മാനമായി നല്‍കി. ആ വിമാനത്തില്‍ ആകാശമാര്‍ഗ്ഗെ സദാ സഞ്ചരിച്ചിരുന്ന രാജാവിന് ‘ഉപരിചരന്‍’ എന്ന പേരും ഉണ്ടായി. നാനാ ദിക്കിലും പുകള്‍ പെറ്റ രാജാവിന്‍റെ ഭാര്യ  ഗിരിക എന്ന രാജ്ഞിയായിരുന്നു. അവര്‍ക്ക് മഹാപരാക്രമികളും തേജസ്സുറ്റവരുമായ അഞ്ചു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ഓരോരോ നാടുകളുടെ ചുമതലയുള്ള രാജാക്കന്മാരായിരുന്നു.
ഒരിക്കല്‍ രാജ്ഞി ഋതുകാലം കഴിഞ്ഞ് പുത്രലാഭത്തിനായി തന്‍റെ നാഥനെ സമീപിച്ചു. എന്നാല്‍ അന്ന് വനത്തില്‍ വേട്ടയ്ക്ക് പോകാനായിരുന്നു രാജാവിന്‍റെ പിതാവു നിര്‍ദ്ദേശിച്ചത്. തന്‍റെ പ്രിയയെ മനസ്സില്‍ വിചാരിച്ചുകൊണ്ടാണെങ്കിലും രാജാവ് പിതാവിന്‍റെ ആജ്ഞയനുസരിച്ച് വനത്തിലേക്ക് പോയി. അതാണല്ലോ ഗുരുത്വം. വനത്തില്‍ വച്ച് സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ അതിസുന്ദരിയായ രാജ്ഞിയെ സ്മരിച്ചപ്പോള്‍ത്തന്നെ  രാജാവിന് സ്ഖലനമുണ്ടായി. ആ രേതസ്സ് അദ്ദേഹം ഒരു വടപത്രത്തിലാക്കി. ഈ രേതസ്സിനെ നഷ്ടപ്പെടുത്തുക വയ്യ, എന്ന ചിന്തയില്‍ തന്‍റെ രാജ്ഞിക്ക് അതെത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രാജ്ഞിയില്‍ രേതസ്സ് ഉള്‍ക്കൊള്ളാന്‍ പറ്റിയ മുഹൂര്‍ത്തം ചിന്തിച്ചുറപ്പിച്ച അദ്ദേഹം ഒരാലിലപ്പൊതിയില്‍ അത് സൂക്ഷിച്ചു വച്ചു. അപ്പോള്‍ അവിടെയിരുന്ന ഒരു പരുന്തിനെ വിളിച്ച് ഈ പൊതി കൊട്ടാരത്തിലെത്തി ഭാര്യയെ ഏല്‍പ്പിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു. ഋതുസ്നാനശുദ്ധയായി നില്‍ക്കുന്ന രാജ്ഞി ഗിരികയെത്തന്നെ എല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പരുന്ത് തന്റെ കൊക്കില്‍ പൊതിയും തൂക്കി ആകാശത്തിലൂടെ പോകുമ്പോള്‍ മറ്റൊരു പരുന്തിനെ കണ്ടു. കൊക്കില്‍ തൂക്കിക്കൊണ്ടുപോകുന്നത് മാംസമാണെന്ന് കരുതി ആ പരുന്ത് പാറിയടുത്തു വന്ന് അതിനോട് പോരിടാന്‍ തുടങ്ങി. അവര്‍ തമ്മിലുള്ള ഈ സംഗരത്തിനിടക്ക് ആലിലപ്പൊതി താഴെ യമുനാ നദിയില്‍ വീണുപോയി. പരുന്തുകള്‍ പോരാട്ടം നിര്‍ത്തി അവരവരുടെ വഴിക്ക് പോയി.

പണ്ട് യമുനയില്‍ സന്ധ്യാവന്ദനത്തിനെത്തിയ ഒരു ബ്രാഹ്മണനെ അദ്രിക എന്ന് പേരായ ഒരപ്സരസ്സ് വശീകരിക്കാന്‍ ശ്രമിച്ചു. തന്‍റെ പ്രാണായാമത്തിനു തടസ്സം വരുത്തിയ അവളെ ബ്രാഹ്മണന്‍ ‘നീയൊരു മത്സ്യമായിത്തീരട്ടെ’ എന്ന് ശപിച്ചിരുന്നു. ആ മത്സ്യരൂപിണിയായ അപ്സരസ്സ് പരുന്തിന്‍റെ കൊക്കില്‍ നിന്ന് താഴെ വീണ രേതസ്സ് വിഴുങ്ങി. കാലം ഏകദേശം പത്തുമാസം കഴിഞ്ഞപ്പോള്‍ ഒരു മുക്കുവന്‍റെ വലയില്‍ അവള്‍ പെട്ടു. മുക്കുവന്‍ ആ മീന്‍ മുറിച്ചപ്പോള്‍ അതില്‍ നിന്നും രണ്ടു ശിശുക്കള്‍ പുറത്തുവന്നു. ഒരാള്‍ സുഭഗനായ ഒരാണ്‍കുട്ടി. മറ്റേത് സുന്ദരിയായ ഒരു പെണ്‍കുട്ടിയും. മുക്കുവന്‍ കുട്ടികളെ രാജാവിന് കാഴ്ചവച്ചു. രാജാവ് ആണ്‍കുട്ടിയെ മാത്രമേ എടുത്തുള്ളൂ. മത്സ്യന്‍ എന്ന പേരില്‍ അയാള്‍ പ്രശസ്തനായി. മഹാതേജസ്വിയായ അയാള്‍ ഉപരിചരനെപ്പോലെ പരാക്രമശാലിയുമായിരുന്നു. ആ മുക്കുവന് രാജാവ് തിരികെ കൊടുത്ത പെണ്‍കുട്ടിയാണ് മത്സ്യഗന്ധിഎന്നപേരില്‍ പ്രശസ്തയായ കാളി. അവള്‍ ആ മുക്കുവക്കുടിലില്‍ വളര്‍ന്നു. സുന്ദരിയായ കാളി അച്ഛനെ പരിചരിച്ചു കൊണ്ട് ജീവിച്ചുവരവേ അവളില്‍ മനോജ്ഞമായ കൌമാരം സമാഗതമായി.

മീനായിരുന്ന അദ്രികയ്ക്ക് എന്ത് സംഭവിച്ചുവെന്ന മുനിമാരുടെ ചോദ്യത്തിന്  ഉത്തരമായി സൂതന്‍ ഇങ്ങിനെ കഥ തുടര്‍ന്നു: 'ആ ബ്രാഹ്മണന്‍ ശപിച്ചപ്പോള്‍ അദ്രിക കരഞ്ഞു സങ്കടം പറഞ്ഞു. അപ്പോളദ്ദേഹം ശാപമോചനമാര്‍ഗ്ഗം അവള്‍ക്ക് പറഞ്ഞുകൊടുത്തു. “എന്‍റെ ശാപത്താല്‍ നീ മീനാകുമെങ്കിലും രണ്ടു മനുഷ്യക്കുട്ടികള്‍ നിന്നില്‍ നിന്നും ജനിക്കുന്നതോടെ  നിനക്ക് ശാപമോക്ഷമാകും’. കുട്ടികള്‍ പിറന്നതോടെ അദ്രികയ്ക്ക് ശാപനിവൃത്തി വന്നു. മത്സ്യരൂപം മാറി ദിവ്യരൂപം ധരിച്ച് അവള്‍ വീണ്ടും അപ്സരസ്സായി സ്വര്‍ഗ്ഗലോകത്തേക്ക് പോയി

🙏🙏🙏🙏🙏🙏🙏🙏🙏
        അമ്മേ നാരായണ
          ദേവി നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏

Thursday, August 30, 2018



ശ്രീമദ് നാരായണീയം  - ദശകം 16
നരനാരായണാവതാരവര്‍ണ്ണനവും ദക്ഷയാഗവര്‍ണ്ണനവും




ശ്ലോകം :- 16/1
*****************
ദക്ഷോ വിരിഞ്ചതനയോഥ മനോസ്തനൂജ‍ാം
ലബ്ധ്വാ പ്രസൂതിമിഹ ഷോഡശ ചാപ കന്യാ:
ധര്‍മ്മേ ത്രയോദശ ദദൗ പിതൃഷു സ്വധ‍ാം ച
സ്വാഹ‍ാം ഹവിര്‍ഭുജി സതീം ഗിരിശേ ത്വദംശേ

അർത്ഥം :-
***********
അക്കാലം ബ്രഹ്മപുത്രനായ ദക്ഷന്‍ സ്വായംഭുവമനുവിന്റെ പുത്രിയായ പ്രസൂതിയെ കൈകൊണ്ട്, അവളില്‍ പതിനാറു കന്യകകളെ ലഭിച്ചു; എന്നല്ല, പതിമൂന്നുപേരെ ധര്‍മ്മരാജാവിലും സ്വധയെന്നവളെ പിതൃക്കളിലും സ്വാഹാ എന്ന കന്യകയെ അഗ്നിദേവനിലും സതീദേവിയെ അങ്ങയുടെ അംശമായ ശ്രീ പരമേശ്വരനിലും സമര്‍പ്പിച്ചു.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 16/2
****************
മൂര്‍ത്തിര്‍ഹി ധര്‍മ്മഗൃഹിണീ സുഷുവേ ഭവന്തം
നാരായണം നരസഖം മഹിതാനുഭാവം
യജ്ജന്മനി പ്രമുദിതാ: കൃതതൂര്യഘോഷാ:
പുഷ്പോത്കരാന്‍ പ്രവവൃഷുര്‍ന്നുനുവു: സുരൗഘാ:

അർത്ഥം :-
************
ധര്‍മ്മരാജാവിന്റെ പത്നിയായ മൂര്‍ത്തിയെന്നവളാകട്ടെ സകലരാലും വാഴ്ത്തപ്പെട്ട മഹിമയോടുകൂടിയവനും നരനെന്ന സഖാവോടുകൂടിയ നാരായണമൂര്‍ത്തിയായ നിന്തിരുവടിയെ പ്രസവിച്ചു.  നിന്തിരുവടിയുടെ അവതാരകാലത്ത് ആനന്ദതുന്ദിലരായ ദേവഗണങ്ങള്‍ പെറുമ്പറ മുഴക്കിക്കൊണ്ട് പുഷ്പസഞ്ചയങ്ങളെ വര്‍ഷിച്ചു; വാഴ്ത്തി സ്തുതിക്കുകയും ചെയ്തു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 3
*****************
ദൈത്യം സഹസ്രകവചം കവചൈ: പരീതം
സാഹസ്രവത്സരതപഃ സമരാഭിലവ്യൈ:
പര്യായനിര്‍മ്മിതതപസ്സമരൗ ഭവന്തൗ
ശിഷ്ടൈകകങ്കടമമും ന്യഹത‍ാം സലീലം

അർത്ഥം :-
************
ആയിരം സംവത്സരകാലത്തെ തപസ്സുകൊണ്ടും, യുദ്ധംകൊണ്ടും മാത്രം ഛേദിക്കപ്പെടാവുന്ന കവചങ്ങളാല്‍ ചുറ്റപ്പെട്ട സഹസ്രകവചനെന്ന അസുരനെ ഓരൊരുത്തരായി ക്രമത്തില്‍ ചെയ്യപ്പെട്ട തപസ്സോടും കൂടിയവരായി നരനാരായണന്മാരായ നിങ്ങളിരുവരൂം ഒരു കവചംമാത്രം ശേഷിപ്പുള്ളാനായിട്ട് നിഷ്പ്രയാസം വധിച്ചുകളഞ്ഞു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 4
******************
അന്വാചരന്നുപദിശന്നപി മോക്ഷധര്‍മ്മം
ത്വം ഭ്രാതൃമാന്‍ ബദരികാശ്രമമധ്യവാത്സീ:
ശക്രോഥ തേ ശമതപോബലനിസ്സഹാത്മാ
ദിവ്യ‍ാംഗനാപരിവൃതം പ്രജിഘായ മാരം

അർത്ഥം :-
***********
നിന്തിരുവടി സഹോദരനായ നരനോടുകൂടി മോക്ഷം ലഭിക്കുവാനുള്ള ധര്‍മ്മത്തെ അനുഷ്ഠിച്ചുകൊണ്ടും മറ്റുള്ളവര്‍ക്ക് ഉപദേശിച്ചുകൊണ്ടും ബദരികാശ്ര
മത്തില്‍ പാര്‍ത്തുവന്നു. അക്കാലത്ത് ദേവേന്ദ്രന്‍ നിന്തിരുവടിയുടെ ഇന്ദ്രിയനിഗ്രഹം, തപഃശക്തി എന്നിവയില്‍ അസൂയയോടുകൂടിയവനായിട്ട് അപ്സരസ്രീകളാ‍ല്‍ ചൂഴപ്പെട്ട കാമദേവനെ പറഞ്ഞയച്ചു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 5
******************
കാമോ വസന്തമലയാനിലബന്ധുശാലീ
കാന്താകടാക്ഷവിശിഖൈര്‍വ്വികസദ്വിലാസൈ:
വിധ്യന്മുഹുര്‍മുഹുരകമ്പമുദീക്ഷ്യ ച ത്വ‍ാം
ഭീരുസ്ത്വയാഥ ജഗദേ മൃദുഹാസഭാജാ

അർത്ഥം :-
************
വസന്തന്‍, മലയാനിലന്‍ എന്നി ബന്ധുക്കളോടുകൂടിയ കാമദേവ‍ന്‍ വിസ്തരിച്ച വിലാസങ്ങളോടുകൂടി സുരസുന്ദരികളുടെ കടാക്ഷങ്ങളാകുന്ന ബാണങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും എയ്തിട്ടും, നിന്തിരുവടിയെ യാതൊരിളക്കവുമില്ലാത്ത
വനായിക്കണ്ടിട്ട് ഭയപ്പെട്ടവനായി അനന്തരം മന്ദഹാസത്തോടുകൂടി നിന്തിരുവടിയാല്‍ അരുളിച്ചെയ്യപ്പെട്ടു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 6
*****************
ഭീത്യാലമംഗജ വസന്ത സുര‍ാംഗനാ വോ
മന്മാനസം ത്വിഹ ജുഷധ്വമിതി ബ്രുവാണ:
ത്വം വിസ്മയേന പരിത: സ്തുവതാമഥൈഷ‍ാം
പ്രാദര്‍ശയ: സ്വപരിചാരകകാതരാക്ഷീ:

അർത്ഥം :-
************
ഹെ മന്മഥ ! വസന്ത ! അല്ലേ അപ്സരസ്ത്രീകളേ ! നിങ്ങള്‍ക്ക് ഭയം മതി. ഇവിടെ എന്റെ മനസ്സിനെത്തന്നെ അനുവര്‍ത്തിക്കുവി‍ന്‍” എന്നിങ്ങിനെ അരുളിച്ചെയ്തു
കൊണ്ട് നിന്തിരുവടി ആശ്ചര്യത്തോടുകൂടി ചുറ്റും നിന്ന് സ്തുതിക്കുന്ന ഇവര്‍ക്ക് ആ സമയം തന്റെ പരിചാരകമാരായ സുന്ദരിമാരെ കാണിച്ചുകൊടുത്തു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 7
*****************
സമ്മോഹനായ മിളിതാ മദനാദയസ്തേ
ത്വദ്ദാസികാപരിമളൈ: കില മോഹമാപു:
ദത്ത‍ാം ത്വയാ ച ജഗൃഹുസ്ത്രപയൈവ സര്‍വ്വ-
സര്‍വ്വാസിഗര്‍വ്വശമനീം പുനരുര്വശീം ത‍ാം

അർത്ഥം :-
*************
നിന്തിരുവടിയെ മോഹിപ്പിക്കുവാനായ് ഒരുമിച്ചുകൂടിയ കാമദേവന്‍ മുതലായവ‍ര്‍ അങ്ങയുടെ ദാസിമാരുടെ അംഗസൗരഭ്യംകൊണ്ട് മോഹിതമായി; അനന്തരം നിന്തിരുവടിയാല്‍ നല്‍ക്കപ്പെട്ടവളും സ്വര്‍ലോക
വാസികളായ എല്ലാവരുടേയും ഗര്‍വ്വത്തെ ശമിപ്പിക്കുന്നവളുമായ ആ ഉര്‍വ്വശിയെന്നവളെ ലജ്ജയോടുകൂടിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്തു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 8
*****************
ദൃഷ്ട്വോര്‍വശീം തവ കഥ‍ാം ച നിശമ്യ ശക്ര:
പര്യാകുലോജനി ഭവന്മഹിമാവമര്‍ശാത്
ഏവം പ്രശാന്തരമണീയതരാവതാരാ-
ത്ത്വത്തോധികോ വരദ കൃഷ്ണതനുസ്ത്വമേവ

അർത്ഥം :-
************
ഉര്‍വ്വശിയെ കണ്ടിട്ടും നിന്തിരുവടിയുടെ വൃത്താന്തത്തെ കേട്ടിട്ടും ദേവേന്ദ്ര‍ന്‍ അങ്ങയുടെ മഹിമയെപ്പറ്റിയുള്ള വിചാരംകൊണ്ട് വ്യാകുലചിത്തനായി ഭവിച്ചു. അല്ലേ സര്‍വ്വാഭീഷ്ടദായക! ഇപ്രകാരം ശാന്തവും മനോമോഹനവുമായ അവതാരത്തോടുകൂടിയ ശ്രീ നാരായണമൂര്‍ത്തിയായ നിന്തിരുവടിയേക്കാ‍ള്‍ മേന്മകൂടിയ കൃഷ്ണമൂര്‍ത്തിയും നിന്തിരുവടിതന്നെ.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 9
*****************
ദക്ഷസ്തു ധാതുരതിലാലനയാ രജോന്ധോ
നാത്യാദൃതസ്ത്വയി ച കഷ്ടമശാന്തിരാസീത്
യേന വ്യരുന്ധ സ ഭവത്തനുമേവ ശര്‍വ്വം
യജ്ഞേ ച വൈരപിശുനേ സ്വസുത‍ാം വ്യമാനീത്

അർത്ഥം :-
*************
ദക്ഷനാവട്ടെ, ബ്രഹ്മവിന്റെ അധികലാളനകൊണ്ട് രജോഗുണത്താല്‍ വിവേക മില്ലാത്തവനായി, നിന്തിരുവടിയില്‍കൂടി വലിയ ബഹുമാനം
ഇല്ലാത്തവനായി അടക്കമില്ലാത്തവനായിത്തീര്‍ന്നു; കഷ്ടംതന്നെ! അക്കാരണത്താല്‍ അദ്ദേഹം അങ്ങയുടെ മൂര്‍ത്ത്യന്തരമായിത്തന്നെയിരിക്കുന്ന പരമശിവനെ ദ്വേഷിച്ചു; വിരോധസൂചകമായ യാഗത്തില്‍ തന്റെ സ്വന്തം മകളായ സതിയെ അവമാനിക്കുകയും ചെയ്തു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 16 / 10
******************
ക്രുദ്ധേശമര്‍മദ്ദിതമഖ: സ തു കൃത്തശീര്‍ഷോ
ദേവപ്രസാദിതഹരാദഥ ലബ്ധജീവ:
ത്വത്പൂരിതക്രതുവര: പുനരാപ ശാന്തിം
സ ത്വം പ്രശാന്തികര പാഹി മരുത്പുരേശ

അർത്ഥം :-
***********
ആ ദക്ഷനാകട്ടെ, കോപവിഷ്ടനായ ശിവനാല്‍ നശിപ്പിക്കപ്പെട്ട യാഗത്തോടുകൂടിയവനായി തലയറുക്കപ്പെട്ട്, പിന്നീട് ദേവന്മാരാല്‍ പ്രസാദിപ്പിക്കപ്പെട്ട ശങ്കരനില്‍നിന്ന് ലഭിക്കപ്പെട്ട ജീവനോടുകൂടിയവനായി നിന്തിരുവടിയാ‍ല്‍ പൂര്‍ത്തിയാക്കപ്പെട്ട ശ്രേഷ്ഠമായ യാഗത്തോടുകൂടിയവനായി വീണ്ടും ശാന്തിയെ പ്രാപിച്ചു.  സകല ദുഃഖങ്ങള്‍ക്കും ശാന്തി ചേര്‍ക്കുന്ന ഗുരുവായുപുരേശ ! അപ്രകാരമുള്ള നിന്തിരുവടി എന്നേയും കാത്തരുളേണമേ !


          🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
             ശ്രീമദ് നാരായണീയം പതിനാറ‍ാം
                         ദശകം സമാപ്തം.
         🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


ഓം നമോ നാരായണായ
ശ്രീമദ് നാരായണീയം - ദശകം 15 കപിലോപദേശം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


ശ്ലോകം 15 / 1
***************
മതിരിഹ ഗുണസക്താ ബന്ധകൃത്തേഷ്വസക്താ
ത്വമൃതകൃദുപരുന്ധേ ഭക്തിയോഗസ്തു സക്തിം
മഹദനുഗമലഭ്യാ ഭക്തിരേവാത്ര സാധ്യാ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
**********
ഈ ലോകത്തില്‍ വിഷയരൂപത്തിലുള്ള സത്വരജസ്തമോഗുണങ്ങളിലാസക്തമായ ബുദ്ധി സംസാരബന്ധത്തെ ഉണ്ടാക്കുന്നതാകുന്നു അവയില്‍ പറ്റിപ്പിടിയ്ക്കാത്ത ബുദ്ധിയ്യാകട്ടേ സായൂജ്യത്തേ നല്‍ക്കുന്നതുമാണ്. ഭക്തിയോഗമെന്നത് വിഷയത്തിലുള്ള ആസക്തിയെ നിരോധിക്കുന്നു. അതിനാല്‍ മഹാന്മാരുടെ സമ്പര്‍ക്കംകൊണ്ട് ലഭിക്കപ്പെടാവുന്ന ഭക്തിമാത്രമാണ് സമ്പാദിക്കപ്പെടേണ്ടത്” എന്നിങ്ങിനെ കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിയോടായി ഉപദേശിച്ചു.


                       🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 2
******************
പ്രകൃതിമഹദഹങ്കാരാശ്ച മാത്രാശ്ച ഭൂതാ-
ന്യപി ഹൃദപി ദശാക്ഷീ പൂരുഷ: പവിംശ:
ഇതി വിദിതവിഭാഗോ മുച്യതേസൗ പ്രകൃത്യാ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
************
മൂലപ്രകൃതി മഹത്തത്വം അഹങ്കാരം എന്നിവയും (ശബ്ദസ്പര്‍ശരൂപരസ ഗന്ധാദി) അഞ്ചുതന്മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളുംകൂടി മേല്‍പ്രകാരം അറിയപ്പെട്ട വിഭഗത്തോടുകൂടിയ ഈ പുരുഷ‍ന്‍ (മിഥ്യയില്‍നിന്ന്) മോചിക്കപ്പെടുന്നു.” ഇപ്രകാരം കപിലസ്വരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കു ഉപദേശിച്ചു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 3
*****************
പ്രകൃതിഗതഗുണൗഘൈര്‍നാജ്യതേ പൂരുഷോയം
യദി തു സജതി തസ്യ‍ാം തത് ഗുണാസ്തം ഭജേരന്‍
മദനുഭജനതത്ത്വാലോചനൈ: സാപ്യപേയാത്
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
***********
പ്രകൃതിയെ സംബന്ധിച്ച ഗുണശ്രേണികളാല്‍ ഈ പുരുഷ‍ന്‍ സ്പര്‍ശിക്കപ്പെടുന്നില്ല; എന്നാല്‍ അവളി‍ല്‍ സക്തനാകുന്നുവെങ്കി‍ല്‍ അവളുടെ ഗുണങ്ങ‍ള്‍ അവനെ പ്രാപിക്കുന്നു.  ആ മായാപ്രകൃതിയാകട്ടേ പരമപുരുഷനായ എന്നെ ഇടവിടാതെ ആരാധിയ്ക്കുന്നതിനാലും തത്വജ്ഞാനംകൊണ്ടും വിട്ടകന്നു പോകുന്നതാണ് എന്നിപ്രകാരം കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിക്കു ഉപദേശിച്ചു.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 4
*****************
വിമലമതിരുപാത്തൈരാസനാദ്യൈര്‍മ്മദംഗം
ഗരുഡസമധിരൂഢം ദിവ്യഭൂഷായുധാങ്കം
രുചിതുലിതതമാലം ശീലയേതാനുവേലം
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
*************
സ്വീകരിക്കപ്പെട്ട ആസനം പ്രാണായാമം മുതലായവയെക്കൊണ്ട് പരിശുദ്ധമായ മനസ്സോടുകൂടിയവനായി, ഗരുഡനില്‍ ആരോഹണം ചെയ്തിരിക്കുന്നതും ദിവ്യാഭരണങ്ങ‍ള്‍‍, വരായുധങ്ങള്‍ ഇവയെക്കൊണ്ടലംകൃതവും തമാല വൃക്ഷത്തിന്റെ കാന്തിതേടുന്നതുമായ എന്റെ സ്വരൂപത്തെ “ഇടവിടാതെ ധ്യാനിച്ചു പരിശീലിക്കുക” എന്നിങ്ങിനെ കപില
സ്വരൂപിയായ നിന്തിരുവടി ദേവഹൂതിക്കായ്ക്കൊണ്ട് ഉപദേശിച്ചു.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 5
******************
മ ഗുണഗണലീലാകര്‍ണ്ണനൈ: കീര്‍ത്തനാദ്യൈര്‍ –
മയി സുരസരിദോഘപ്രഖ്യചിത്താനുവൃത്തി:
ഭവതി പരമഭക്തി: സാ ഹി മൃത്യോര്‍വിജേത്രീ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
************
എന്റെ ഗുണഗണങ്ങളേയും ലീലാവിലാസങ്ങളേയും ഇടവിടാതെയുള്ള ശ്രവണംകൊണ്ടു സ്തുതി മുതലായവകൊണ്ടും, എന്നില്‍ ഗംഗാപ്രവാഹത്തിന്നു തുല്യമായ മനോഭവത്തോടുകൂടിയ സര്‍വോത്കൃഷ്ടമായ ഭക്തി സംഭവിക്കുന്നു. അതുതന്നെയാണ് മരണത്തെ ജയിക്കുന്നത് എന്ന് കപിലസ്വരുപിയായ നിന്തിരുവടി ദേവഹൂതിയ്ക്ക് ഉപദേശിച്ചു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 6
*****************
അഹഹ ബഹുലഹിംസാസഞ്ചിതാര്‍ത്ഥൈഃ കുടുംബം
പ്രതിദിനമനുപുഷ്ണന്‍ സ്ത്രീജിതോ ബാലലാളീ
വിശതി ഹി ഗൃഹസക്തോ യാതന‍ാം മയ്യഭക്ത:
കപിലതനുരിതിത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
*************
പലവിധത്തിലുള്ള ഹിംസകള്‍ക്കൊണ്ട് സമ്പാദിക്കപ്പെട്ട ധനത്താ‍ല്‍ ദിവസേന തന്റെ കുടുംബത്തെ പുലര്‍ത്തുന്നവനായി, സ്ത്രീകള്‍ക്കു വശനായി, കുട്ടികളെ ലാളിച്ചു ഗൃഹത്തില്‍ ആസക്തിയോടു
കൂടിയവനായി എന്നില്‍ ഭക്തിയില്ലാത്തവനായി
ഇരിക്കുന്നവ‍ന്‍ നരക ദുഃഖത്തെ പ്രാപിക്കുന്നു; മഹാകഷ്ടം.! എന്ന് കപിലരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കുപദേശിച്ചു.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 7
******************
യുവതിജഠരഖിന്നോ ജാതബോധോപ്യകാണ്ഡേ
പ്രസവഗളിതബോധ: പീഡയോല്ലംഘ്യ ബാല്യം
പുനരപി ബത മുഹ്യത്യേവ താരുണ്യകാലേ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
*************
യുവതിയുടെ (മാതവിന്റെ) ഉദരത്തിള്‍ കിടന്ന് ക്ലേശിക്കുന്നവനും, അകാലത്തില്‍ ജ്ഞാനംസിദ്ധിച്ചവനായിരുന്നിട്ടും പ്രസവകാലത്തി‍ല്‍ നഷ്ടപ്പെട്ട വിവേകത്തോടു കൂടിയവനായി അനേക ദുഃഖങ്ങളോടുകൂടി ബാല്യകാലത്തെ കടന്ന്, യൗവനദശയില്‍ പിന്നേയും മോഹാന്ധനായിത്തന്നെ തീരുന്നു എന്ന് കപിലരുപിയായ നിന്തിരുവടി ദേവഹൂതിക്കയ്ക്കൊണ്ട് ഉപദേശിച്ചു.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 8
******************
പിതൃസുരഗണയാജീ ധാര്‍മ്മികോ യോ ഗൃഹസ്ഥ:
സ ച നിപതതി കാലേ ദക്ഷിണാദ്ധ്വോപഗാമീ
മയി നിഹിതമകാമം കര്‍മ്മ തൂദക്പഥാര്‍ത്ഥം
കപില്തനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:

അർത്ഥം :-
*************
പിതൃക്കളെയും ദേവഗണങ്ങളെയും പൂജിച്ചുകൊണ്ട് ധര്‍മ്മനിരതനായി ജീവിക്കുന്ന ഗൃഹസ്ഥന്‍ യാതൊരുവനൊ അവനും, ദൂമാദി ദക്ഷിണമാര്‍ഗ്ഗങ്ങളി‍ല്‍ കൂടി ഗമിച്ചിട്ട് പുണ്യക്ഷയം നേരിടുന്ന കാലത്തു ഭൂമിയിലേക്കു പതിക്കുന്നു. എന്നില്‍ സമര്‍പ്പിക്കപ്പെട്ട നിഷ്ക്കാമകര്‍മ്മമാകട്ടെ അര്‍ച്ചിരാദി ഉത്തരമര്‍ഗ്ഗപ്രാപ്തിയ്ക്കുതകുന്നതാകുന്നു എന്ന് കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിയ്ക്ക് ഉപദേശിച്ചു.


                              🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 9
******************
ഇതി സുവിദിതവേദ്യ‍ാം ദേവ ഹേ ദേവഹൂതിം
കൃതനുതിമനുഗൃഹ്യ ത്വം ഗതോ യോഗിസംഘൈഃ 
വിമലമതിരഥാസൗ ഭക്തിയോഗേന മുക്താ
ത്വമപി ജനഹിതാര്‍ത്ഥം വര്‍ത്തസേ പ്രാഗുദീച്യ‍ാം

അർത്ഥം :-
*************
അല്ലേ ഭഗവന്‍! അറിയേണ്ടതിനെ നല്ലവണ്ണം മനസ്സിലാക്കി സ്തുതിച്ച ദേവഹൂതിയെ മേല്‍പ്രകാരം ഉപദേശം നല്‍കി അനുഗ്രഹിച്ചിട്ട്, നിന്തിരുവടി മുനിവൃന്ദങ്ങളോടുകൂടി യാത്രയായി. അതില്‍പിന്നെ, പരിശുദ്ധമായ മനസ്സോടുകൂടിയ നിന്തിരുവടിയും മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മക്കായ്ക്കൊണ്ട് വടക്കുകിഴക്കേദിക്കി‍ല്‍ സ്ഥിതിചെയ്യുന്നു.


                        ,     🌺🌺🌺🌺🌺🌺

ശ്ലോകം :- 15 / 10
*******************
പരമ കിമു ബഹൂക്ത്യാ ത്വത്പദ‍ാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വകാമോപനേത്രീം
വദസി ഖലു ദൃഢം ത്വം തദ്വിധൂയാമയാ‍ന്‍ മേ
ഗുരുപവനപുരേശ ത്വയ്യുപാധത്സ്വ ഭക്തിം

അർത്ഥം :-
*************
അല്ലയോ പരമാത്മസ്വരൂപിന്‍! വളരെ പറയുന്നതെന്തിന്ന്? അങ്ങയുടെ ചരണകമലങ്ങളിലുള്ള ഭക്തി, സകല ഭയങ്ങളേയും അകറ്റുന്നതും സര്‍വ്വാഭീഷ്ടങ്ങളും നല്‍ക്കുന്നതുമാണെന്ന് നിന്തിരുവടി ഉറപ്പിച്ചു പറയുന്നുവല്ലൊ. അതിനാല്‍‍, ഗുരുവായൂര്‍നാഥാ! എന്റെ രോഗങ്ങളെ നശിപ്പിച്ച് നിന്തിരുവടിയിലുള്ള ഭക്തിയെ ഉണ്ടാക്കിത്തരേണമേ



🙏🙏🙏🙏🙏🙏🙏🙏🙏🙏🙏     
         ശ്രീമദ് നാരായണീയം
  പതിനഞ്ച‍ാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ 

Tuesday, August 28, 2018

ശ്രീമദ് നാരായണീയം - ദശകം 14

ശ്രീമദ് നാരായണീയം - ദശകം 14


കപിലോപാവ്യാനം
ശ്ലോകം 1 മുതൽ 10 വരെ


ശ്ലോകം 14/1
***************
സമനുസ്മൃതതാവകാംഘൃയുഗ്മഃ
സ മനുഃ പങ്കജസംഭവാംഗജന്മാ നിജമന്തരമന്തരായഹീനം
ചരിതം തേ കഥയൻസുഖം നിനായ

അർത്ഥം :-
***********
അനുനിമിഷവും അങ്ങയുടെ  കാൽ ഇണകളെ അനുസരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മപുത്രനായ ആ  സ്വായംഭുവമനു
അങ്ങയുടെ ദിവ്യചരിതത്തെ
കീർത്തിച്ചുകൊണ്ടു  തന്റെ കാലത്തെ (മന്വന്തരത്തെ) വിഘ്‌നങ്ങളൊന്നും
കൂടാതെ  സുഖമായി കഴിച്ചു കൂട്ടി.


                         🌺🌺🌺🌺🌺🌺

ശ്ലോകം. :- 14/2
****************
സമയേ ഖലു തത്ര കർദമാഖ്യോ ദ്രുഹിണച്ഛായഭവസ്തദീയവാചാ
ധൃതസർഗരസോ നിസർഗരമ്യം
ഭഗവംസ്ത്വാമയുതം സമാഃ സിഷേവേ

അർത്ഥം :-
************
ആ കാലത്തുതന്നെ ബ്രഹ്മാവിന്റെ  നിഴലിൽ നിന്നുണ്ടായ കർദുമന് എന്ന പ്രജാപതി, പിതുരാജ്ഞയാൽ സൃഷ്ടി  കർമ്മത്തിൽ താത്പര്യമുള്ളവനായിട്ടു അല്ലെ  ഭഗവൻ ! പ്രകൃതിസിദ്ധമായ  സൗന്ദര്യത്തോടുകൂടിയ നി തിരുവടിയെ  പതിനായിരം വർഷങ്ങൾ സേവിച്ചു.


                        🌺🌺🌺🌺🌺🌺

ശ്ലോകം :-14/3
***************
ഗരുഡോപരി കാളമേഘകമ്രം വിലസത്കേലിസരോജപാണിപദ്മം ഹസിതോല്ലസിതാനനം വിഭോ ത്വം വപുരാവിഷ്കുരുഷേ സ്മ കർദമായ

അർത്ഥം :-
***********
പ്രഭോ ! കർമ്മമുകിൽപോലെ നിതാന്തമനോഹരവും സോപ്പിച്ചു
കൊണ്ടിരിക്കുന്ന  ലീലാമ്പുജത്തെ കാരകമലത്തിൽ ധരിച്ചു
കൊണ്ടിരിക്കുന്നതും  മണ്ഡഹാസം
കൊണ്ടു പ്രചോഭിതമായ   വധനത്തോടുകൂടിയതുമായ  മോഹനവിഗ്രഹത്തെ നിന്തിരുവടി  സ്വവാഹനമായ ഗരുടന്റെമേൽ  എഴുന്നള്ളിയരുളുന്നതായി  കർദുമ പ്രജാപതിക്കു പ്രത്യക്ഷത്തിൽ
കാണിച്ചുകൊടുത്തു.


                       🌺🌺🌺🌺🌺🌺

ശ്ലോകം :-14/4
*****************
സ്തുവതേ പുലകാവൃതായ തസ്മൈ
 മനുപുത്രീം ദയിതാം നവാപി പുത്രീഃ
കപിലം ച സുതം സ്വമേവ പശ്ചാത്‌
സ്വഗതിം ചാപ്യനുഗൃഹ്യ നിർഗതോƒഭൂഃ

അർത്ഥം :-
************
തന്നെ സ്മരിക്കുന്നവനും പുളകം കൊള്ളുന്നവനുമായ അദ്ദേഹത്തിന്
സ്വായംഭുവമനുവിന്റെ പുത്രിയായ
ദേവഹുതിയെ പത്നിയായും ,ഒൻപതു പുത്രിമാരെയും തന്റെ അംശാവതാരമായ കപിലനെന്ന പുത്രനെയും ഒടുവിൽ  പരാമപദത്തെയും അനുഗ്രഹിച്ചരുളിയിട്ടു
നിന്തിരുവടി അന്തർധാനം ചെയ്തു.


                         🌺🌺🌺🌺🌺🌺

ശ്ലോകം :-14/5
***************
സ മനുശ്ശതരൂപയാ മഹിഷ്യാ
ഗുണവത്യാ സുതയാ ച ദേവഹൂത്യാ ഭവദീരിതനാരദോപദിഷ്ട
സ്സമഗാത്കർദമമാഗതിപ്രതീക്ഷം

അർത്ഥം :-
************
നിന്തിരുവടിയാൽ പ്രേരിതനായ നരടമഹർഷിയാൽ ഉപദേശിക്ക
പ്പെട്ടവനായി ആ സ്വായംഭവമനു  പട്ടമഹർഷിയായ  ശതരൂപയോടും ഗുണവത്തിയായപുത്രി ദേവഹുതി
യോടുംകൂടി തന്റെ  വരവിനെ കാത്തു
കൊണ്ടിരുന്ന കർദുമനെ പ്രാവിച്ചു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :-14/6
***************
മനുനോപഹൃതാം ച ദേവഹൂതിം
തരുണീരത്നമവാപ്യ കർദമോƒസൗ ഭവദർചനനിർവൃതോƒപി തസ്യാം
ദൃഢശുശ്രൂഷണയാ ദധൗ പ്രസാദം

അർത്ഥം :-
************
ഈ കർദുമാനാകട്ടെ മനുവിനാൽ കാഴ്ചയായി  കൊണ്ടുവന്നു ചെയ്യിക്കപ്പെട്ട  ദേവഹൂതിയെന്ന സ്‌ത്രീരത്നത്തെ ലഭിച്ചു നിന്തിരുവടിയെ  ആരാധിക്കുന്നതുകൊണ്ടു  നിർവൃത്താനാണെങ്കിലും നിഷ്കളങ്കമായ
സുശ്രുഷയാൽ  അവളിൽ പ്രസന്നനായിത്തീർന്നു.


                       🌺🌺🌺🌺🌺🌺

ശ്ലോകം :- 14/7
****************
സപുനസ്ത്വദുപാസനപ്രഭാവാ
ദ്ദയിതാകാമകൃതേ കൃതേ വിമാനേ വനിതാകുലസങ്കുലോ നവാത്മാ
വ്യഹരദ്ദേവപഥേഷു ദേവഹൂത്യാ

അർത്ഥം :-
************
പിന്നീട് അദ്ദേഹം  അങ്ങയുടെ ആരാധന
ക്കുള്ള മഹിമായാൽ പ്രിയതമയുടെ അഭീഷ്ടം  സാധിപ്പിക്കുവാനായി  സ്വനിര്മി
തമായ വിമാനത്തിൽ അനേകം  യുവതി
മണികളാൽ  ചൂഴപ്പെട്ടവനായി  ദിവ്യശരീരം കൈകൊണ്ടു  ദേവഹുതിയോടുകൂടി  നന്ദന
വനം, പുഷ്പ ഭദ്രം തുടങ്ങിയ ദേവ
മാർഗങ്ങളിൽ ക്രീഡിച്ചു.


🌺🌺🌺🌺🌺🌺

ശ്ലോകം :-14/8
****************
ശതവർഷമഥ വ്യതീത്യ സോƒയം
നവ കന്യാഃ സമവാപ്യ ധന്യരൂപാഃ വനയാനസമുദ്യതോƒപി കാന്താ
ഹിതകൃത്ത്വജ്ജനനോത്സുകോ ന്യവാത്സീത്‌

അർത്ഥം :-
*************
അതിൽപിന്നെ ആ കർദുമാണ് നൂറു വർഷം കഴിച്ച ശേഷം   കോമളംഗികളായ ഒൻപതു  കന്യകമാരെ ലപിച്ചു  വനത്തിലേക്ക് പോകുന്നതിനു മുതിർന്നുവെങ്കിലും
പത്നിയുടെ ഇഷ്ടമനുസരിച്ചു  പ്രവർത്തിക്കു
ന്നവനായി (കപിലരൂപിയായ )  അങ്ങയുടെ ജനനത്തിൽ ഉത്സുകനായിട്ടു സ്വഭവനത്തിൽ
തന്നെ വസിച്ചു.


                         🌺🌺🌺🌺🌺🌺

ശ്ലോകം ;-14/9
***************
നിജഭർതൃഗിരാ ഭവന്നിഷേവാ
നിരതായാമഥ ദേവ ദേവഹൂത്യാം
കപിലസ്ത്വമജായഥാ ജനാനാം പ്രഥയിഷ്യൻപരമാത്മതത്ത്വവിദ്യാം

അർത്ഥം :-
*************
ശുദ്ധ സത്വസ്വരൂപിയായ ഭഗവൻ !  അനന്തരം തന്റെ ഭർത്താവിന്റെ നിർദേശം  അനുസരിച്ചു അങ്ങയുടെ ആരാധനാ
വിഷയത്തിൽ  അതിതാല്പര്യയായി തീർന്നു.
ദേവഹുതിയിൽ  ജനങ്ങൾക്ക് ആത്മതത്വ
ബോധത്തെ പ്രകാശിപ്പിക്കുന്നതിനായി
നിന്തിരുവടി  കാപിലനായിട്ടു അവതരിച്ചു.


                         🌺🌺🌺🌺🌺🌺

ശ്ലോകം :- 14/10
******************
വനമേയുഷി കർദമേ പ്രസന്നേ മതസർവസ്വമുപാദിശഞ്ജനന്യൈ
കപിലാത്മക വായുമദിരേശ
ത്വരിതം ത്വം പരിപാഹി മാം ഗദൗഘാത്‌

അർത്ഥം :-
************
കപില മൂർത്തിയായ ഗുരുവായുപുരേശ !
കർദുമ പ്രജാപതി സന്തുഷ്ടനായി  തപോ
വനത്തിലേക്ക് പോയതിൽപിന്നെ  തന്റെ മാതാവിനായി മതതത്വങ്ങളെല്ലാം
ഉപദേശിച്ച  നിന്തിരുവടി  എന്നെ രോഗ
സമൂഹങ്ങളിൽ നിന്നു  വേഗത്തിൽ രക്ഷിക്കേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം  കപിലോപാവ്യാനം
എന്ന പതിനാലാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ



Monday, August 27, 2018

ശ്രീമദ് നാരായണീയം - ദശകം 13

ശ്രീമദ് നാരായണീയം - ദശകം 13


ഹിരണ്യാക്ഷയുധവർണ്ണനവും,
ഹിരണ്യാക്ഷവധവർണ്ണനവും,
യജ്ഞവരാഹസ്തുതിവർണ്ണനവും.
ശ്ലോകം 1 മുതൽ 10 വരെ


ശ്ലോകം  :- 13/1
*****************
ഹിരണ്യാക്ഷം താവദ്വരദ ഭവദന്വേഷണപരം
ചരന്തം സാംവർതേ പയസി നിജജംഘാപരിമിതേ ഭവദ്ഭക്തോ ഗത്വാ കപടപടുധീർനാരദമുനിഃ ശനൈരൂചേ നന്ദൻ ദനുജമപി നിന്ദംസ്തവ ബലം

അർത്ഥം :-
***********
ഹേ അഭീഷ്ടങ്ങളെ നൽകുന്ന ഭഗവൻ! ആ സമയം തന്റെ മുഴങ്കാലിനോളമുള്ള  പ്രളയജലത്തിൽ നിൻ തിരുവടിയെ അന്വേഷിച്ചു നടക്കുന്ന  ഹിരണ്യാക്ഷനെ അങ്ങയുടെ ഭക്തനും,കപടത്തിൽ അതിസാമ്രത്ഥ്യമുള്ള ബുദ്ധിയോടു
കൂടിയവനുമായ നാരദ മഹർഷി  പ്രാവിച്ചിട്ടു,അസുരനെ പുകഴ്ത്തിയും നിൻ തിരുവടിയുടെ  പുച്ഛിച്ചുകൊണ്ടും സാവധാനത്തിൽ പറഞ്ഞു.


                           🌺🌺🌺🌺🌺🌺

ശ്ലോകം :-13/2
**************
സ മായാവീ വിഷ്ണുർഹരതി ഭവദീയം വസുമതീം
പ്രഭോ കഷ്ടം കഷ്ടം കിമിദമിതി തേനാഭിഗദിതഃ
നദൻ ക്വാസൗ ക്വാസാവിതി സ മുനിനാ ദർശിതപഥോ ഭവന്തം സംപ്രാപദ്ധരണിധരമുദ്യന്തമുദകാത്‌

അർത്ഥം :-
***********
മായവിയായിരിക്കുന്ന ആ വിഷ്ണു അങ്ങയുടെ ഭൂമിയെ എടുത്തുകൊണ്ടു പോകുന്നു. അല്ലയോ പ്രഭു..വലിയ കഷ്ടം തന്നെ..ഇങ്ങനെ  ആലസനായിരിക്കുന്നതെന്താണ് ?  എന്നിങ്ങനെ അദ്ദേഹത്താൽ  പറഞ്ഞറിയിക്കപ്പെട്ട ആ ദാനവൻ  'ഇവനെവിടെ '  ഇവനെവിടെ എന്നു ഗർജ്ജിച്ചുകൊണ്ടു  നാരദ  മഹർഷിയാൽ വഴി കാണിക്കപ്പെട്ടവനായി ഭൂമിയെ  എടുത്തുയർത്തിക്കൊണ്ടിരിക്കുന്നവനും വെള്ളത്തിൽ  നിന്നു പൊങ്ങി
വരുന്നവനുമായ നിൻ തിരുവടിയെ  പ്രാവിച്ചു.


                     🌺🌺🌺🌺🌺🌺

ശ്ലോകം :- 13/3
***************
അഹോ ആരണ്യോƒയം മൃഗ ഇതി ഹസന്തം ബഹുതരൈ-ഋദുരുക്തൈർവിധ്യന്തം ദിതിസുതമവജ്ഞായ ഭഗവൻ മഹീം ദൃഷ്ട്വാ ദംഷ്ട്രാശിരസി ചകിതാം സ്വേന മഹസാ പയോധാവാധായ പ്രസഭമുദയുങ്ങ്ഥാ മൃധവിധൗ

അർത്ഥം :-
***********
"കഷ്ടം..ഇതു കാട്ടുമൃഗമാണല്ലോ !' എന്നിങ്ങനെ പരിഹസിക്കുന്നവനും  പലവിധത്തിലുള്ള ദുർവാക്കുകളെ കൊണ്ടു  മർമ്മം പിളക്കുന്നവനുമായ ദൈത്യനെ  അവഗണിച്ചുകൊണ്ട് ഹേ ഭഗവൻ! നിന്തിരുവടി  തേറ്റയുടെ അഗ്രഭാഗത്തു ഭൂമിയെ ഭയന്നു വിറക്കുന്നവലായി  കണ്ടിട്ടു സ്വതേജസ്സുകൊണ്ടു ജലോപരി  സമാപിച്ചു കൊണ്ടു പോരിന് സന്നദ്ധനായി.


                          🌺🌺🌺🌺🌺🌺

ശ്ലോകം :- 13/4
***************
ഗദാപാണൗ ദൈത്യേ ത്വമപി ഹി ഗൃഹീതോന്നതഗദോ നിയുദ്ധേന ക്രീഡങ്ൻഘടഘടരവോദ്‌ഘുഷ്ടവിയതാ രണാലോകൈത്സുക്യാന്മിലതി സുരസംഘേ ദ്രുതമമും നിരുന്ധ്യാഃ സന്ധ്യാതഃ പ്രഥമമിതി ധാത്രാ ജഗദിഷേ

അർത്ഥം :-
**********
ദൈത്യൻ ഗദാപാണിയായിരിക്കക്കൊണ്ടു നിൻ തിരുവടിയും വലിയൊരു  ഗദയെടുത്തു പിടിച്ചവനായി "ഘടഘട"  ശബ്ദംകൊണ്ടു  കാറ്റൊലി കൊള്ളിക്കപ്പെട്ട
വിയന്മാർഗ്ഗത്തോടുകൂടിയ  യുദ്ധം കൊണ്ടു രസിക്കുമ്പോൾ ,യുദ്ധം കാണ്മാനുള്ള ആഗ്രഹം കൊണ്ട് ദേവസംഘം ഒരുമിച്ചു
വന്നു നിൽക്കവേ ! സന്ധ്യക്ക്മുമ്പായി  ഇവനെ വേഗം വധിച്ചാലും" എന്നിങ്ങനെ  ബ്രഹ്മാവിനാൽ ഉണർത്തിക്കപ്പെട്ടു.


                          🌺🌺🌺🌺🌺🌺

ശ്ലോകം :-13/5
****************
ഗദോന്മർദേ തസ്മിംസ്തവ ഖലു ഗദായാം ദിതിഭുവോ ഗദാഘാതാദ്ഭൂമൗ ഝടിതി പതിതായാമഹഹ! ഭോഃ ! മൃദുസ്മേരാസ്യസ്ത്വം ദനുജകുലനിർമൂലനചണം മഹാചക്രം സ്മൃത്വാ കരഭുവി ദധാനോ രുരുചിഷേ

അർത്ഥം :-
*************
ആ ഗദ്ദായുധത്തിൽ നിൻ തിരുവടിയുടെ ഗദ ദൈത്യനെ ഗദാപ്രഹരത്താൽ  പെട്ടെന്ന്
ഭൂമിയിൽ വീണുപോയപ്പോൾ ആശ്ചര്യം ! പ്രഭോ  നിന്തിരുവടി മന്ദസ്മിതമാർന്ന മുഖത്തോടുകൂടിയവനായിത്തന്നെ  അസുരവംശത്തെ വേരറുക്കുന്ന വിഷയത്തിൽ  പ്രശസ്തമായ സുദര്ശനമെന്ന  മഹാചക്രത്തെ സ്മരിച്ചിട്ടു കൈയിൽ  ധരിച്ചുകൊണ്ട് പരിലസിച്ചു.


                       🌺🌺🌺🌺🌺🌺


ശ്ലോകം :- 13/6
***************
തതഃ ശൂലം കാലപ്രതിമരുഷി ദൈത്യേ വിസൃജതി ത്വയി ഛിന്ദത്യേനത്‌ കരകലിത
ചക്രപ്രഹരണാത്‌ സമാരുഷ്ടോ മുഷ്ട്യാ സ ഖലു വിതുദംസ്ത്വാം സമതനോത്‌ ഗളന്മായേ മായാസ്ത്വയി കില ജഗന്മോഹനകരീഃ

അർത്ഥം :-
***********
അനന്തരം കാലസക്തിക്കു തുല്യമായ കോപത്തോടെ അസുരൻ സൂലത്തെ പ്രയോഗിച്ചപ്പോൾ  നിന്തിരുവടി കൈയിൽ പിടിച്ചിരുന്ന ചക്രം കൊണ്ടുള്ള പ്രഹരത്താൽ
അതിനെ മുറിക്കവേ,ആ ദൈത്യനാവട്ടെ കോപാവിഷ്ടനായി നിൻ തിരുവടിയെ മുഷ്ടികൊണ്ടു ഇടിച്ചു മായരഹിതനായ നിൻ തിരുവടിയിൽ ലോകത്തെ മോചിപ്പിക്കുന്ന പലവിധത്തിലുള്ള മായകളെ പ്രയോഗിച്ചുവല്ലോ...


                           🌺🌺🌺🌺🌺🌺

ശ്ലോകം :- 13/7
**************
ഭവച്ചക്രജ്യോതിഷ്കണലവനിപാതേന വിധുതേ തതോ മായാചക്രേ വിതതഘനരോഷാന്ധമനസം ഗരിഷ്ഠാഭിർമുഷ്ടിപ്രഹൃതിഭിരഭിഘ്നന്തമസുരം സ്വപാദാംഗുഷ്ഠേന ശ്രവണപദമൂലേ നിരവധീഃ

അർത്ഥം :-
*************
അസുരനെ മായാസമൂഹം അങ്ങയുടെ സുദർശന ചക്രത്തിന്റെ തേജ:കണത്തിന്റെ
ലേശം വരികയാൽ നീങ്ങിയ സമയം, അനന്തരം പ്രപ്തമായ കടുത്ത കോപത്താൽ വിവേചനാശക്തി മങ്ങിയവനായി  കടുത്ത മുഷ്ടി പ്രഹരങ്ങളാൽ  പീഡിപ്പിക്കുന്ന അസുരനെ തന്റെ  ചുരുട്ടിപ്പിടിക്കപ്പെട്ട അഗ്രംകൊണ്ടു 
ചെവിക്കുറ്റിയിൽ ആഞ്ഞടിച്ചു.


                   🌺🌺🌺🌺🌺🌺

ശ്ലോകം :- 13/8
****************
മഹാകായഃസ്സോƒയം തവ ചരണപാത
പ്രമഥിതോ ഗളദ്രക്തോ വക്ത്രാദപതദൃഷിഭിഃ ശ്ലാഘിതഹതിഃ തദാ ത്വാമുദ്ദാമപ്രമദഭരവിദ്യോതിഹൃദയാ മുനീന്ദ്രാസ്സാന്ദ്രാഭിഃ സ്തുതിഭിരനുവന്നധ്വരതനും

അർത്ഥം :-
************
ഭീമകായനായ ആ ഹിരണ്യാക്ഷൻ അങ്ങയുടെ കൈകൊണ്ടുള്ള പ്രഹറത്താൽ
നുറുങ്ങിയവനായി മുഖത്തിൽനിന്നൊഴുകിയ രക്തത്തോടെ മഹാർശികളാൽ കീർത്തിക്കപ്പെട്ട മരണത്തോടു കൂടിയവനായിട്ടു നിലത്തു വീണു. അപ്പോൾ വര്ധിച്ചുയർന്ന സന്തോഷാധിക്യത്താൽ പ്രശോഭിതമായ  ഹൃദയത്തോടു കൂടിയവരായ മുനീശ്വരന്മാർ  അർത്ഥം നിറഞ്ഞ സ്തുതി  വചനങ്ങളാൽ യജ്ഞവരാഹ  സ്വരൂപിയായ നിൻ തിരുവടിയെ വാഴ്ത്തി സ്തുതിച്ചു.


                      🌺🌺🌺🌺🌺🌺

ശ്ലോകം :- 13/9
****************
ത്വചി ച്ഛന്ദോ രോമസ്വപി കുശഗണശ്ചക്ഷുഷി ഘൃതം ചതുർഹോതാരോƒംഘ്രൗ സ്രുഗപി വദനേ ചോദര ഇഡാ ഗ്രഹാ ജിഹ്വായാം തേ പരപുരുഷ കർണേ ച ചമസാ വിഭോ സോമോ വീര്യം വരദ ഗളദേശേƒപ്യുപസദഃ

അർത്ഥം :-
*************
വരപ്രദാനായി   പ്രഭുവായിരിക്കുന്ന  പരബ്രഹ്മ സ്വരൂപിൻ ! നിന്തിരുവടിയുടെ ത്വക്കിലാകുന്നു ഹന്തസ്സുകൾ രോമങ്ങളിൽ  കുശസമൂഹവും,നേത്രങ്ങളിൽ നെയ്യും,
 കാലുകളുടെ സ്ഥാനത്ത് നാല് ഹോതാക്കളും വായയുടെ സ്ഥാനത്ത് സ്രുവവും ഉദരത്തിന്റെ സ്ഥാനത്ത് ഇഡ എന്നാ പുരോടാശ പാത്രവും നാവിന്റെ സ്ഥാനത്ത് സോമരസ പാത്രങ്ങളും ചെവിയുടെ സ്ഥാനത്ത് ചമാസങ്ങളും ആകുന്നു അല്ലയോ സര്‍വ വ്യാപിന്‍ അവിടുത്തെ രേതസ്സ് സോമരസം ആകുന്നു- അല്ലയോ വരദാതാവേ അങ്ങയുടെ കണ്ഠപ്രദേശത്ത് ഉപസത്തുക്കള്‍ എന്നാ ഇഷ്ടി വിശേഷവും ഭാവിക്കുന്നു.


                    🌺🌺🌺🌺🌺🌺

ശ്ലോകം :- 13/10
*****************
മുനീന്ദ്രൈരിത്യാദിസ്തവനമുഖരൈർമോദിതമനാ മഹീയസ്യാ മൂർത്ത്യാ വിമലതരകീർത്യാ ച വിലസൻ സ്വധിഷ്ണ്യം സംപ്രാപ്തഃ സുഖരസവിഹാരീ മധുരിപോ നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ

അർത്ഥം :-
*************
മധു വൈരിയായ ഗുരുവായൂർ നാഥാ! മേൽ പ്രകാരമുള്ള സ്തുതി വചനങ്ങളാൽ ഘോഷിക്കുന്ന മുനി സ്രേഷ്ടന്മാരാൾ സന്തോഷിപ്പിക്കപ്പെട്ട ചിത്തത്തോടു
കൂടിയവനും  സംപൂജ്യമായ ശരീരത്താലും അതിനിർമലമായ കീർത്തികൊണ്ടു പരിലാസിക്കുന്നവനും, സ്വസ്ഥാനമായ 
വൈകുണ്ഠതെ പ്രാവിച്ചവനായി സുഖിച്ചു,
രസിച്ചു  വിഹരിക്കുന്നവനുമായ നിൻ തിരുവടി എന്റെ എല്ലാ രോഗങ്ങളെയും നീക്കം ചെയ്യേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹിരണ്യാക്ഷയുധവർണ്ണനവും,
ഹിരണ്യാക്ഷവധവർണ്ണനവും,
യജ്ഞവരാഹസ്തുതിവർണ്ണനവും.
എന്ന പതിമൂന്നാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ










Sunday, August 26, 2018

ഓണവും, മഹാഭാഗവതത്തിലെ മഹാബലിയും വാമനനും

*ഓണവും മഹാഭാഗവതത്തിലെ മഹാബലിയും വാമനനും


പ്രജാതല്പരനും ധര്മിഷ്ഠനുമായ അസുരചക്രവര്ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്ഥനപ്രകാരം, ഭഗവാൻ ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്ഷവും തിരുവോണം നാളില് കേരളത്തില് പ്രജകളെ സന്ദര്ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ നാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില് അഷ്ടമസ്കന്ധത്തില് പതിനെട്ടു മുതല് ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന് വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ നാം അറിഞ്ഞിരിക്കേണ്
ടതാണ്.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്ഭമനുസരിച്ച് വിഷ്‌ണു ഭക്തനായ മഹാബലി ചക്രവര്ത്തിയെ വാമനമൂര്ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്
തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല് വിഷ്ണുഭഗവാന് കാല്പ്പാദം ഭക്തനും ശ്രേഷ്ടനുമായ മഹാബലിയുടെ ശരസ്സില് വച്ച് അനുഗ്രഹിച്ചിട്ട്, *മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്ഗ്ഗത്തെക്കാള് സുന്ദരമായ പാതാളലോകത്തിലെ സുതലത്തില് സകല സുഖത്തോടും കൂടി വസിക്കാന് അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില് നിന്നും അവരെ സംരക്ഷിച്ചു ഭഗവാന് മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില് ഗദയും ധരിച്ചു കാവല്ക്കാരനായി നിലകൊണ്ടു എന്നും അടുത്ത മന്വന്തരത്തിലെ  ഇന്ദ്രനായി സ്വർഗ്ഗലോകത്തു വാഴിച്ചുവെന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.*

ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്കാം.

കശ്യപമഹര്ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര് ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര് അസുരന്മാരും അദിതിയുടെ പുത്രന്മാര് ദേവന്മാരും ആയിരുന്നു.
അതിസമര്ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്ത്തി.

മഹാബലി സ്വര്ഗ്ഗമുള്പ്പെടെ വിശ്വം മുഴുവന് കീഴടക്കി വാഴുന്നു. സ്വര്ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര് ദുഃഖിതരായി തീര്ന്നു. ദേവന്മാര് എല്ലാവരും ചേര്ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര് ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന് ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന് ശ്രീഹരി ദേവസമൂഹത്തിനു മുമ്പില് പ്രത്യക്ഷനായി. അസുരന്മാര്ക്ക് ഇപ്പോള് നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു.

അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്ണ്ണവര്ണ്ണമായ മന്ദരപര്വ്വതത്തെ കടക്കോലായിട്ടും സര്പ്പരാജാവായ വാസുകിയെ കയറായും സങ്കല്പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന് ഭഗവാന് ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള് ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.
അനന്തരം ദേവന്മാര് ഇന്ദ്രന്റെ നേതൃത്വത്തില് മഹാബലി ചക്രവര്ത്തിയെ ചെന്നുകണ്ട് പൂര്വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന് തയ്യാറായി.

 തുടര്ന്ന് ഭഗവാന് ശ്രീഹരിയുടെ സഹായത്താല് നടത്തിയ മഥനത്തില്നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന് പരമശിവന് ഭക്ഷിച്ചു ലോകരക്ഷചെയ്തു.
മഥനത്തില്നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില് നിന്നും പുറപ്പെട്ടു. തുടര്ന്ന് ഉദ്ഭവിച്ച ലക്ഷ്മീദേവി താമരദളമാല ചാര്ത്തി മഹാവിഷ്ണുവിനെ വരിച്ചു.

സമുദ്രമഥനത്തില്നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര് ഗ്രഹിച്ചു. തുടര്ന്ന് കയ്യില് അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ അംശാവതാരവും രോഗനാശകനുമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില് നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര് കടന്നുകളഞ്ഞു.

 അവര്ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന് വിഷ്ണു അമൃതകുംഭം അസുരന്മാരില്നിന്നും കൈക്കലാക്കി ദേവന്മാര്ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള് നീങ്ങി, ശക്തരായി.
പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള് അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര് ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി.

മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില് പര്വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന് ശ്രീഹരി ദേവസേനയില് പ്രവേശിച്ചപ്പോള് അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള് നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന് തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.

തുടര്ന്ന് നാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര് സ്വര്ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര് മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്ഷിയെ സമീപിച്ചു. ശുക്രമഹര്ഷി മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല് മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്ഷി സ്പര്ശിച്ച മാത്രയില്ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്ക്ക് ബലവും ബുദ്ധിക്ക് ഉണര്വ്വും സിദ്ധിച്ചു. യുദ്ധത്തില് തോറ്റുപോയെങ്കിലും മഹാബലി ചക്രവര്ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില് എല്ലാവര്ക്കും അവരുടെ കാലാനുസരണം കീര്ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്ച്ചയാണല്ലോ.

ചക്രവര്ത്തിയുടെ ശക്തി വര്ദ്ധിപ്പിച്ച് സ്വര്ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത് എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്വ്വസാമഗ്രികളും സമ്പാദിച്ചുകൊടു
ത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്ഗ്ഗം പിടിച്ചടക്കാനെത്തി.

ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം, ഐശ്വര്യം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്ക്കാന് ദേവന്മാര്ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര് സ്വര്ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.
അനന്തരം മഹാബലി സ്വര്ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്ത്തി അഭിവൃദ്ധിയോടും കീര്ത്തിയോടും കൂടി വിരാജിച്ചു.

ഇത്തരത്തില് ദേവന്മാരുടെ ദുരവസ്ഥയില് മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്ദ്ദേശപ്രകാരം തപസ്‌ അനുഷ്ഠിച്ച് ഭഗവാന് വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര് മഹാബലിയുടെ നേതൃത്വത്തില് ഇപ്പോള് ധര്മ്മമാര്ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല് അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന് കഴിയില്ലെന്നും ഭഗവാന് പറഞ്ഞു.

എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല് ഭഗവാന് തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ് വാമനാവതാരം.

ഭഗവാന് ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്മ്മം ആണല്ലോ. മാത്രമല്ല ധർമിഷ്ടനായ ബലിക്ക് ശെഷം മറ്റു അസുരന്മാർ സ്വർഗം നശിപ്പിക്കുമോ എന്നും ആശങ്കപ്പെട്ടു.
ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചുകുമാരനായിരുന്നു ആ വാമനരൂപം.

സൂര്യതേജസ്സിനെപ്പോലും മങ്ങലേല്പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ് വെട്ടിത്തിളങ്ങി. ആ കുമാരന് ബലിചക്രവര്ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.
നര്മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര് തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള് അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്മ്മകര്മ്മങ്ങളും ദാനകര്മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന് കടന്നുചെന്നു.

 ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ലാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല് കഴുകി ജലം തീര്ത്ഥമെന്നോളം ശിരസ്സില് തളിച്ചു.

മഹാബലി ചക്രവര്ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്, ഭഗവാനാണ്. താങ്കള്ക്ക് വേണ്ടതെല്ലാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്ക്കാന് തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന് കന്യകമാരെയോ എല്ലാമെല്ലാം തരാന് നാം ഒരുക്കമാണ്.”

വാമനന് പറഞ്ഞു: “സര്വ്വോത്തമനായ കീര്ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില് തന്നെയാണ് അങ്ങും ജനിച്ചത്. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര് ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”

അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല് മഹാബലി ചക്രവര്ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരു
ന്നത് എനിക്ക് ക്ഷീണമാണ്. അതിനാല് ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”
വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: *“മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന് ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന് ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”*
“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്ത്ഥങ്ങള് കൊണ്ട് സന്തോഷിക്കുന്നവന് സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ലാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല് സംതൃപ്തി വരുന്നവന് സംസാരബന്ധനത്തില് നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന് ചാരിതാര്ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ് സുഖകാരണം. അധികരിക്കുമ്പോള് ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”

“എന്നാല് അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന് തടഞ്ഞുകൊണ്ട് പറഞ്ഞു:
“ഈ വന്നിരിക്കുന്നത് സാക്ഷാല് വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്
തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില് , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല് , സത്യപാലനാര്ത്ഥം ദേഹത്തെ വേണ്ടിവന്നാല് അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്ക്കാനും മരണത്തില് നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല് അങ്ങ് ഈ ദാനത്തില് നിന്നും പിന്മാറണം.”

ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്മ്മിഷ്ഠനായ മഹാബലി ചക്രവര്ത്തി പ്രതിവചിച്ചു: *“അസത്യത്തെക്കാള് വലിയ അധര്മ്മം മറ്റൊന്നില്ല. അതിനാല് അസത്യതല്പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന് സമര്ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല് പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന് മരണത്തെക്കാള് ഭയക്കുന്നു. മരണാനന്തരം ധനാദികള് വിട്ടുപിരിയണമെന്നു നിശ്ചയമാകയാല് ജീവിച്ചിരിക്കുമ്പോള്ത്തന്നെ ധനാദിസര്വ്വത്തെയും ഉപേക്ഷിക്കുന്നത
ല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്മ്മം.സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല് യശസ്സ് എന്നും നിലനില്ക്കും.”*

ഈ വാക്കുകള് കേട്ട് ക്രുദ്ധനായ ശുക്രാചാര്യന് മഹാബലിയെ ശപിച്ചു. *“കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാ
കട്ടെ.”എന്നിട്ടും ബലി സത്യത്തില്നിന്ന്
നും ഒട്ടും വ്യതിചലിച്ചില്ല.

വാമനമൂര്ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.*
മഹാബലി ചക്രവര്ത്തി ഭൂമി ദാനം ചെയ്തതോടെ വാമനമൂർത്തി വിശ്വരൂപം ധരിച്ച് ഒരു കാല് കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്ക്കീഴിലാക്കി.

ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.

*“ഇതിനു മുന്പ് യാതൊരുവന് നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്പ്പിച്ചു, ആ ഭഗവാന് തന്നെ ഇപ്പോള് നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്പ്പിച്ചിരിക്കുന്നു.
 ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര് , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള് നമ്മള് ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്.”*

കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്ത്തി, മൂന്നാമത്തെ അടി വയ്ക്കാന് സ്ഥലം ചോദിച്ചു.
മഹാബലി ഭക്തിയോടെ പ്രതിവചിച്ചു: *“ഭഗവാനേ, ഞാന് വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില് വച്ചാലും. മരണാവസരത്തില് ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം?* എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന് ശ്രമിച്ചാലും ഒരിക്കല് നശിക്കാതിരിക്കില്ല. അതിനാല് ഇപ്പോള്ത്തന്നെ നശിക്കുന്നതായാല് നശിക്കട്ടെ.

*ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല് അവിവേകവും വര്ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല് ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”*

ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന് അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന് പറഞ്ഞു.
*“ഹേ ഭഗവാന്, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്കി. അതിനെ ഇപ്പോള് മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കു പോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്ശനം നല്കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള് , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”*

തദവസരത്തില് മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: *“മായയാല് മോഹിതരായിട്ട് തങ്ങളാണ് കര്ത്താവ് എന്ന് കരുതുന്ന കുബുദ്ധികള് , സര്വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്പ്പിക്കുവാ
നാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര് എല്ലാറ്റിനും പരമാത്മാവായ അങ്ങേയ്ക്ക് ഓരോന്നും സമര്പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”*

ഭഗവാന് പറഞ്ഞു: *“ഞാന് യാതൊരുവനെ അനുഗ്രഹിക്കാന് വിചാരിക്കുന്നുവോ, അവന്റെ ഐശ്വര്യത്തെ ആദ്യം അപഹരിക്കും.

സർവ്വ അനര്ത്ഥകാരണമായ ഐശ്വര്യത്തെ അപഹരിച്ചാല് മാത്രമേ അവന് അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല് സത്യാന്വേഷിക്ക് അര്ത്ഥാപഹരണം അനുഗ്രഹമാണ്.”*

*“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല് ഗര്വ്വില്ലാതെയിരിക്കണം. ജന്മം, കര്മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില് ഗര്വ്വം ഭാവിക്കാതിരിക്കാന് ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്ക്ക് ജയിക്കാന് കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്വ്വ ഐശ്വര്യത്തെയും ഞാന് അപഹരിച്ചിട്ടും എല്ലാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന് ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന് ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”*

*“ദേവന്മാര്ക്കും ലഭിക്കാന് കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്ണിമന്വന്ത
രത്തില് അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്മ്മാവ്‌ നിര്മ്മിച്ചിരി
ക്കുന്ന സ്വർഗത്തേക്കാൾ സുന്ദരമായ സുതലത്തില് വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല് മനസ്സില് ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന് കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്ശനചക്രം നിഗ്രഹിക്കും. ഞാന് സുതലത്തിന്റെ പടിക്കല് സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന് അറിയുക.”*

അനന്തരം ഭഗവാന് പ്രഹ്ലാദനോട് പറഞ്ഞു: *“പ്രഹ്ലാദ, താങ്കള്ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടു കൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില് ഗദയും ധരിച്ചു ഞാന് നില്ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്ശനം നിമിത്തമായുണ്ടാ
യ പരമാനന്ദത്താല് നിന്റെ സംസാരകാരണമായ കര്മ്മബന്ധം നിശ്ശേഷം നശിക്കും.”*

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്മാരോടൊപ്പം സുതലത്തില് പ്രവേശിച്ചു.
അങ്ങനെ ഭഗവാന് ദേവന്മാര്ക്ക് സ്വര്ഗ്ഗവും തിരിച്ചു നല്കി.

 *മഹാബലിക്കു സ്വര്ഗത്തേക്കാള് സുന്ദരവും സുഖകരവുമായ സുതലവും നല്കി.* അവിടെ ഭഗവാൻ അവരെ കാത്തുരക്ഷിച്ചു കാവല് നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന് ഇപ്പോഴും സേവചെയ്യുന്നു.
താന് ഭൂമിയുടെയും സ്വര്ഗ്ഗത്തിന്റെയും അധിപനാണ്, ഞാന് ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില് ഒരു വസ്തു ആര്ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?

ആദ്യം ഭഗവാന് ഭൂമിയെയും സ്വര്ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല് ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.
ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന് ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്പോലും അഭിമാനിക്കുന്നവരാണ് നമ്മള് .

ഭഗവാന്റെ ചരണസ്പര്ശത്താല് ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില് ലയിച്ചു.
അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്മ്മിഷ്ഠനായ മഹാബലി.

കുലാചാര്യന് ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്മ്മാനുഷ്ഠാനത്തില് ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്മ്മം കൈവിട്ടില്ല.

വാമനമൂര്ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു.

മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില് നിന്നും ദുഃഖങ്ങളില് നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില് മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.

മഹാബലി ചക്രവര്ത്തിയുടെ ജീവിത സന്ദേശമായ സത്യധര്മ്മനിഷ്ഠ നമുക്കും വളര്ത്താം, എല്ലാവര്ക്കും ശ്രേയസ് ഉണ്ടാകട്ടെ.

“ശ്രീ മഹാഭാഗവതം മൂലകൃതി – മലയാള വ്യാഖ്യാന സഹിതം”, സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്) രചിച്ച “ശ്രീമദ് ഭാഗവതപ്രവചനം”എന്നീ ഗ്രന്ഥങ്ങള് ആധാരമാക്കി എഴുതിയത്.

_ഓരോരുത്തരുടെയും മാനസിക നിലയനുസരിച്ച് ഓരോ വീക്ഷണകോണില് നിന്നും നോക്കിയാല് ഇത്രയും സുന്ദരവും അര്ത്ഥവത്തുമായ ഈ ഭാഗവതകഥയില് വ്യത്യസ്തങ്ങളായ അര്ത്ഥങ്ങള് കണ്ടെത്തുന്നവരും ഉണ്ടാകും_

*നമ്മുടെ ഓരോരുത്തരുടെയും മനോനിലയും കാല്പനികതയും അനുസരിച്ച് ഏതുരീതിയില് വേണമെങ്കിലും പുരാണകഥകളെ വ്യാഖ്യാനിക്കാം. എങ്ങനെ കുതന്ത്രത്തില് ചിന്തിച്ചാലും, കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള് കൂടി മനസ്സിലാക്കിയാല് നന്ന്, അതാണ് പുരാണങ്ങളുടെ സദുദ്ദേശ്യവും.*