Wednesday, August 22, 2018

ശ്രീമദ് നാരായണീയം - ദശകം 3

ദശകം - 3  ഭാക്തസ്വരൂപവര്‍ണ്ണനം




ശ്ലോകം -3.1

പഠന്തോ നാമാനി പ്രമദഭരസിന്ധൗ നിപതിതാഃ
സ്മരന്തോ രൂപം തേ വരദ കഥയന്തോ ഗുണകഥാഃ
ചരന്തോ യേ ഭക്താസ്ത്വയി ഖലു രാമന്തേ പരമമൂ-
നഹം ധന്യാന്മന്യേ സമധിഗതസർവാഭിലഷിതാൻ

അര്‍ത്ഥം :-
***************
അല്ലയോ വരദായകനായ ഭഗവാനേ ! അങ്ങയുടെ നാമങ്ങളെ പ്രകീര്‍ത്തിക്കുന്നവരും , അങ്ങനെ സന്തോഷ സമുദ്രത്തില്‍ പതിക്കപ്പട്ടവരും , അങ്ങയുടെ കോമളവിഗ്രഹത്തെ ഭജിക്കുന്നവരും , ബഹുവിധ ഗുണങ്ങളെ വര്‍ണ്ണിച്ചു പറയുന്നവരും , അലഞ്ഞുനടന്ന് അങ്ങയുടെ സ്മരണയൊന്നിനാല്‍ മാത്രം ആനന്ദിക്കുന്നവരും , തന്മൂലം സര്‍വ്വേച്ഛകളും സാധിച്ചിട്ടുള്ളവരുമായ അങ്ങയുടെ ഭക്തന്മാര്‍ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ വിചാരിക്കുന്നു

🌷🌷🌷🌷

3.2
ഗദക്ലിഷ്ടം കഷ്ടം തവ ചരണസേവാരസഭരേƒ-
പ്യനാസക്തം ചിത്തം ഭവതി ബത വിഷ്ണോ കുരു ദയാം
ഭവത്പാദാംഭോജസ്മരണരസികോ നാമനിവഹാ-
നഹം ഗായംഗായം കുഹചന വിവത്സ്യാമി വിജനേ

അര്‍ത്ഥം :-
***********
ഹേ വിഷ്ണോ ! രോഗങ്ങളാലും ക്ളേശങ്ങളാലും പീഡിതമായിരിക്കുന്ന എന്‍റെ മനസ്സ് അങ്ങയുടെ ചരണ സേവാനന്ദമാസ്വദിക്കാന്‍പോലും ആസക്തിയില്ലാതായി തീര്‍ന്നിരിക്കുന്നു. കഷ്ടം, കഷ്ടം എന്നോട് ദയ കാണിക്കണേ. ! അങ്ങയുടെ പാദാംബുജ ധ്യാനത്തില്‍ നിന്നുണ്ടാകുന്ന ആനന്ദമനുഭവിച്ച് , അങ്ങയുടെ നാമഗുണങ്ങളെ കുറിച്ച് വാഴ്ത്തിപ്പാടി , ഏതെങ്കിലും വിജനമായ ഒരിടത്ത് ഞാന്‍ ഏകനായി ജീവിച്ചുകൊള്ളാം

🌷🌷🌷🌷

3.3
കൃപാ തേ ജാതാ ചേത്കിമിവ ന ഹി ലഭ്യം തനുഭൃതാം
മദീയക്ലേശൗഘപ്രശമനദശാ നാമ കിയതീ
ന കേ കേ ലോകേƒസ്മിന്നനിശമയി ശോകാഭിരഹിതാ
ഭവദ്ഭക്താ മുക്താഃ സുഖഗതിമസക്താ വിദധതേ

അര്‍ത്ഥം :-
**************
അങ്ങയുടെ കാരുണ്യമുണ്ടെങ്കില്‍ ശരീരികള്‍ക്ക് എന്തുനേടാന്‍ കഴിയുകയില്ല?. എന്‍റെ ക്ളേശഭാരങ്ങള്‍ ശമിപ്പിക്കുക എന്ന സ്ഥിതി വളരെ ലഘുവായതാണ്. ഹേ ഭഗവാനേ , ഈ ലോകസുഖങ്ങളില്‍ അനാസക്തരായ അങ്ങയുടെ എത്രയോ ഭക്തന്മാര്‍ ശോകവ്യഥകള്‍ കൂടാതെ മോക്ഷം നേടി പരമസുഖത്തെ പ്രാപിച്ചിരിക്കുന്നു.

🌷🌷🌷🌷

3.4
മുനിപ്രൗഢാ രൂഢാ ജഗതി ഖലു ഗൂഢാത്മഗതയോ
ഭവത്പാദാംഭോജസ്മരണവിരുജോ നാരദമുഖാഃ
ചരന്തീശ സ്വൈരം സതതപരിനിർഭാതപരചിത്‌-
സദാനന്ദാദ്വൈതപ്രസരപരിമഗ്നാഃ കിമപരം

അര്‍ത്ഥം :-
***************
അല്ലയോ ഈശ്വര ! വിശ്വപ്രസിദ്ധരായ നാരാദാദി മുനിശ്രേഷ്ഠന്മാര്‍ അങ്ങയുടെ പാദാംബുജ സ്മരണയൊന്നിനാല്‍ മാത്രം ശോകങ്ങളില്‍ നിന്ന് വിമുക്തരാകുകയും ഗൂഢമായ ആത്മജ്ഞാനത്തോടെ നിരന്തരം പരിലസിക്കുന്ന ബ്രഹ്മാനന്ദരസപ്രവാഹത്താല്‍ നിമഗ്നരായി സ്വൈരം സഞ്ചരിക്കുകയും ചെയ്യുന്നു. അങ്ങയിലുള്ള ഭക്തിയില്‍ നിന്ന് ഇതിലധികം എന്തുവേണം.

🌷🌷🌷🌷

3.5
ഭവദ്ഭക്തിഃ സ്ഫീതാ ഭവതു മമ സൈവ പ്രശമയേ-
ദശേഷക്ലേശൗഘം ന ഖലു ഹൃദി സന്ദേഹകണികാ
ന ചേദ്‌ വ്യാസസ്യോക്തിസ്തവ ച വചനം നൈഗമവചോ
ഭവേന്മിഥ്യാ രഥ്യാപുരുഷവചനപ്രായമഖിലം

അര്‍ത്ഥം :-
****************
അങ്ങയുടെ നേരേ എനിക്ക് വര്‍ദ്ധിച്ച ഭക്തി ഉണ്ടാകട്ടെ . അത് എന്‍റെ ക്ളേശങ്ങളേയും ശമിപ്പിക്കും. അതിനെപ്പറ്റി ഹൃദയത്തില്‍ ഒട്ടും സംശയമില്ല. അങ്ങിനെയല്ലെങ്കില്‍ പുരാണകര്‍ത്താവായ വ്യാസന്‍റെ വചനങ്ങളും അങ്ങയുടെ ഉപദേശങ്ങളും വേദവിഹിതങ്ങളായ വാക്കുകളും എല്ലാംതന്നെ അജ്ഞന്മാരുടെ വാക്കുകള്‍പോലെ അസത്യമായി ഭവിക്കും


🌷🌷🌷🌷

ശ്ലോകം - 3.6

ഭവദ്ഭക്തിസ്താവത്പ്രമുഖമധുരാ ത്വാദ്ഗുണരസാത്‌
കിമപ്യാരൂഢാ ചേദഖിലപരിതാപപ്രശമനീ
പുനശ്ചാന്തേ സ്വാന്തേ വിമലപരി ബോധോദയമിളൻ
മഹാനന്ദാദ്വൈതം ദിശതി കിമതഃ പ്രാർത്ഥ്യമപരം

അര്‍ത്ഥം :-
*************
അങ്ങയോടുള്ള ഭക്തി അങ്ങയുടെ വിശേഷഗുണങ്ങളിലുള്ള താല്പര്യം മൂലം മധുരമായി തന്നെ ആരംഭിക്കുന്നു. അത് അല്പം വളരുംബോള്‍ എല്ലാ ക്ളേശങ്ങളേയും ശമിപ്പിക്കുന്നു. അന്ത്യഘട്ടത്തിലെത്തുംബോള്‍ അതുതന്നെ മനസ്സിലുണ്ടാകുന്ന പരിശുദ്ധജ്ഞാനഫലമായ പരബ്രഹ്മസിദ്ധിയെ നല്കുന്നു. ഇതിലപ്പുറം എന്താഗ്രഹിക്കണം.

🌷🌷🌷🌷🌷

3.7
വിധൂയ ക്ലേശാന്മേ കുരു ചരണയുഗ്മം ധൃതരസം
ഭവത്ക്ഷേത്രപ്രാപ്തൗ കരമപി ച തേ പൂജനവിധൗ
ഭവന്മൂർത്ത്യാലോകേ നയനമഥ തേ പാദതുലസീ-
പരിഘ്രാണേ ഘ്രാണം ശ്രവണമപി തേ ചാരുചരിതേ

അര്‍ത്ഥം :-
*******************
ഹേ ഭഗവാനേ, എന്‍റെ ക്ളേശങ്ങള്‍ പരിഹരിച്ച് അങ്ങയുടെ നിവാസ സ്ഥാനമായ ഈ ക്ഷേത്രത്തിലേത്തുവാന്‍ എന്‍റെ രണ്ടു പാദങ്ങളേയും കരുത്തുള്ളതാക്കണേ ! കൈകളേയും അങ്ങയുടെ പൂജാവിധികളില്‍ ഉത്സാഹമുള്ളതാക്കിത്തീര്‍ക്കണേ ! അങ്ങയുടെ പവിത്രവിഗ്രഹം കാണാന്‍ കണ്ണുകളേയും അങ്ങയുടെ കാല്ക്കല്‍ കിടക്കുന്ന തുളസിയുടെ പരിമളമാസ്വദിക്കാന്‍ ഘ്രാണേന്ദ്രിയത്തേയും , അങ്ങയുടെ മധുരചരിതങ്ങള്‍ ശ്രവിക്കാന്‍ ശ്രവണേന്ദ്രിയങ്ങളേയും ഉത്സാഹവും ആസക്തിയുമുള്ളവയാക്കിത്തീര്‍ക്കണേ.

🌷🌷🌷🌷🌷

3.8
പ്രഭൂതാധിവ്യാധിപ്രസഭചലിതേ മാമകഹൃദി
ത്വദീയം തദ്രൂപം പരമസുഖചിദ്രൂപമുദിയാത്‌
ഉദഞ്ചദ്രോമാഞ്ചോ ഗലിതബഹുഹർഷാശ്രുനിവഹോ
യഥാ വിസ്മര്യാസം ദുരുപശമപീഡാപരിഭവാൻ

അര്‍ത്ഥം :-
**************
മനോവേദനകളും രോഗങ്ങളും നിര്‍ബന്ധപൂര്‍വ്വം ഭഞ്ജിച്ചിട്ടുള്ള എന്‍റെ ഹൃദയത്തില്‍ അങ്ങയുടെ പരമാനന്ദനിര്‍ഭരമായ യഥാര്‍ത്ഥസ്വരൂപം ഉദിപ്പിക്കണേ ! അങ്ങനെയായാല്‍ ഞാന്‍ തിരതള്ളി വരുന്ന രോമാഞ്ചത്തോടും പ്രവഹിക്കുന്ന ആനന്ദബാഷ്പത്തോടും കൂടി അടങ്ങാത്ത വേദനകളെപ്പോലും വിസ്മരിച്ചുപോകും.

🌷🌷🌷🌷🌷

3.9
മരുദ്ഗേഹാധീശ ത്വയി ഖലു പരാഞ്ചോƒപി സുഖിനോ
ഭവത്സ്നേഹീ സോƒഹം സുബഹു പരിതപ്യേ ച കിമിദം
അകീർതിസ്തേ മാ ഭൂദ്വരദ ഗദഭാരം പ്രശമയൻ
ഭവത്ഭക്തോത്തംസം ഝടിതി കുരു മാം കംസദമന

അര്‍ത്ഥം ::-
*******************
ഹേ ഗുരുവായൂരപ്പാ , അങ്ങയില്‍ താല്പര്യമില്ലാത്തവര്‍പോലും സുഖത്തോടെ ജീവിതം നയിക്കുന്നു. അങ്ങയെ ഏറ്റവുമധികം സ്നേഹിക്കുന്ന ഈ ഞാന്‍ ഒട്ടേറെ താപങ്ങളനുഭവിക്കുകയും ചെയ്യുന്നു. വരദായകനായ ഈശ്വര, അങ്ങേയ്ക് അകീര്‍ത്തി സംഭവിക്കരുത്. ഹേ കംസദമനായ ഭഗവാനേ , എന്‍റെ വ്യാധികളെ ശമിപ്പിച്ച് എന്നെ ഉടനെ അങ്ങയുടെ ഉത്തമഭക്തനാക്കി തീര്‍ക്കണേ.

🌷🌷🌷🌷🌷

3.10
കിമുക്തൈർഭൂയോഭിസ്തവ ഹി കരുണാ യാവദുദിയാ
ദഹം താവദ്ദേവ പ്രഹിതവിവിധാർതപ്രലപിതഃ
പുരഃ ക്ലൃപ്തേ പാദേ വരദ തവ നേഷ്യാമി ദിവസാൻ
യഥാശക്തി വ്യക്തം നതിനുതിനിഷേവാ വിരചയൻ

അര്‍ത്ഥം :-
******************
കൂടുതല്‍ പറയുന്നതെന്തിന് ! അല്ലയോ അഭീഷ്ടദായകനായ ഭഗവാനേ , അങ്ങയുടെ കരുണ എന്നില്‍ പതിക്കുന്നതുവരെ ഞാന്‍ ദുഃഖപ്രലാപനങ്ങള്‍ കൂടാതെ , മുന്‍പില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള അങ്ങയുടെ പാദങ്ങള്‍ക്കരികില്‍ യഥാശക്തി നമസ്കാരം , സ്തുതി, പൂജാ എന്നിവ അനുഷ്ഠിച്ചുകൊണ്ട് ദിവസങ്ങള്‍ നയിക്കുകയും ചെയ്യാം

🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം  നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീമദ് നാരായണീയം മൂന്നാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ

No comments:

Post a Comment