Sunday, December 27, 2020

കമ്പരാമായണം കഥ - ഭാഗം 27


 
 


ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ* 



                                       ആരണ്യകാണ്ഡം



അനന്തരം ദാശരഥികൾ രണ്ടു പേരും ശബര്യാശ്രമത്തിൽ എത്തി. മനോഹരമായ ആ വനവിഭാഗത്തിൽ വർഗ്ഗവിദ്വേഷമോ ജാതിവൈരമോ ഇല്ലാതെ പക്ഷിമൃഗാദികൾ ആനന്ദമായി കഴിയുന്നു. ആശ്രമപരിസരത്ത് എത്തിയ രാമലക്ഷ്മണന്മാരെ ശബരിതാപസി ആദരപൂർവ്വം എതിരേറ്റ് സ്വാശ്രമത്തിലിരുത്തി അർഘ്യപാദ്യാദികൾ കൊണ്ട് പൂജിച്ചശേഷം ഫലപക്വകന്ദമൂലദലജലാദ്യങ്ങളാൽ യഥായോഗ്യം സല്ക്കരിച്ച് സാഷ്ടാംഗപ്രണാമം ചെയ്ത് തിരുമുമ്പിൽ നിലകൊണ്ടു.

 
ശ്രീരാമൻ ശബരിയോടു ചോദിച്ചു മാതാവേ! ഭവതിയുടെ അകൃത്രിമഭക്തിയിലും അതിഥിസൽക്കാരാസക്തിയിലും ഞങ്ങൾ അത്യന്തം സന്തുഷ്ടനായിരിക്കുന്നു. ഇനി ഭവതി ആരാണെന്നും തപോനിഷ്ഠ സ്വീകരിച്ചത് എന്തുദ്ദേശിച്ചാണെന്നും അറിയാൻ ആശിക്കുന്നു.   ശബരി പറഞ്ഞു താൻ ചിത്രകവചൻ എന്ന ഗന്ധർവരാജാവിന്റെ ഏകപുത്രിയായ മാലിനിയാണ്. വീതിഹോത്രൻ എന്ന മഹാശ്രോതിയനായ ഒരു ഗന്ധർവരാജകുമാരനെ പരിണയിച്ചു . മഹാബ്രഹ്മജ്ഞാനിയായ അദ്ദേഹത്തിന്റെ ധർമ്മപത്നിപദം സിദ്ധിച്ചിട്ടും കല്മാഷൻ എന്ന കിരാതനെ കാമുകനാക്കി ഭർത്താവിനെ വഞ്ചിച്ച മാലിനിയെ ഭർത്താവ് "കാട്ടാളകാമുകിയായിത്തീരട്ടെ"    എന്ന് ശപിച്ചു.  


ശാപമോചനം യാചിച്ച മാലിനിയ്ക്ക് ശ്രീരാമദേവനിൽ നിന്നും കളങ്ക പരിഹാരവും ശാപമോചനവും ലഭിക്കുമെന്ന് അനുഗ്രഹിച്ചു. അങ്ങനെ കാട്ടാളത്തിയായി ശബരസങ്കേതമായ ഈ ഗിരിയിലെത്തി താപസ്വികളെ ശുശ്രൂഷിച്ച് തപശ്ചര്യം അഭ്യസിച്ചും കഴിഞ്ഞു. തപസ്വികൾ ബ്രഹ്മപദം പ്രാപിക്കുമുമ്പ് "ശ്രീരാമദർശനവും ശാപമോഷവും ഉടനെ സംഭവിക്കുമെന്നും അപ്രത്യക്ഷങ്ങളും ഭൂതഭാവികളും കണ്ടറിയാനുളള ദിവ്യദൃഷ്ടി ഉണ്ടാകുമെന്നും  ആശംസയും വരവും തന്നു. അങ്ങ് ശ്രീരാമദേവനാണെന്നും ഇപ്പോൾ പരാപഹൃതദാരാന്വേഷണം നടത്തുകയാണെന്നും ഞാൻ സൂക്ഷമമായി ധരിച്ചു കഴിഞ്ഞു.
 
 
ശബരി പറഞ്ഞു ഇവിടെ നിന്നും കുറേ തെക്കോട്ടുചെല്ലുമ്പോൾ പമ്പയെന്നൊരു സുന്ദരസരസ്സുകാണും. അവിടുന്ന്  കുറച്ചു ദൂരം കൂടിപ്പോയാൽ ഋശ്യമൂകമെന്ന ഒരു  പർവതത്തിലെത്താം. അവിടെ സൂര്യപുത്രനായ സുഗ്രീവൻ നാലു വാനരസഹായികളുമായി വസിക്കുന്നു.  സുഗ്രീവനുമായി സഖ്യം ചെയ്ത് സീതയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനും ശത്രുസംഹാരത്തിനും സാധിക്കും. പരമവൃദ്ധയായ ശബരിതാപസി ധ്യാനനിമീലിതലോചനയായി. അവർ അതിസുന്ദരിയായ ഗന്ധർവകുമാരി ശ്രീമാലിനിദേവിയായിത്തീർന്നു. അവിടെ എത്തിയ മാലിനിയുടെ ഭർത്താവായ വീതിഹോത്രനുമായി ശ്രീരാമനെ വന്ദിച്ചശേഷം ഗന്ധർവനഗരിയിലേയ്ക്ക് യാത്രയായി. രാമലക്ഷ്മണന്മാർ വീണ്ടും തെക്കോട്ട് യാത്ര തുടർന്നു.
 
 
ആരണ്യകാണ്ഡം സമാപ്തം
 
 
           ( തുടരും. ) 

  

കമ്പരാമായണം കഥ - ഭാഗം 26




ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


               
                                     ആരണ്യകാണ്ഡം


സീത പിന്തിരിഞ്ഞതും സന്യാസി രാവണനായി സ്വന്തം രൂപം ധരിച്ച് മുന്നോട്ടാഞ്ഞ് കൈകൾ നീട്ടി.  എന്നാൽ അപ്രത്യക്ഷമായ ചില ശക്തികൾ രാവണനെ പ്രതിരോധിച്ചു. സീതയുടെ പാതിവ്രത്യശക്തി വഷസ്സിനെയും ശാപരൂപതീക്ഷണത കരങ്ങളെയും തടയുകയും ആശ്രമദ്വാരഭാഗത്ത് ചാപാകൃതിയിൽ കണ്ട വക്രരേഖയുടെ ശക്തി ചരണങ്ങളെയും തടഞ്ഞതായി മനസ്സിലാക്കി.


അത്യന്തം ഘോരരൂപധാരനായിത്തീർന്ന രാവണൻ ഇരുപതു കൈകൾ കൊണ്ട് സീതയോടും പർണ്ണശാലയോടും ആ വനഭാഗം ഇളക്കിയെടുത്ത് പുഷ്പകവിമാനത്തിൽവച്ചു ദ്രുതഗമനം ആരംഭിച്ചു. വനദേവതമാർ പേടിച്ച് സ്തംഭിച്ചു നിന്നു.  സീത പരിതപിച്ച് വിലപിച്ചു. സീത വനദേവതമാരെയും ജടായുവിനെയും വിളിച്ചു രോദനം ചെയ്തു. രാവണനെ തടഞ്ഞ ജടായുവിനെ രാവണൻ ചന്ദ്രഹാസം കൊണ്ട് വെട്ടി. ചിറകറ്റു പതിച്ച ജടായുവിനെ "ശ്രീരാമദേവസന്ദർശനാന്തരമേ ചരമമുണ്ടാകയുളളൂ" എന്ന് സീത അനുഗ്രഹിച്ചു. തെക്കുദിക്കിലേയ്ക്ക് അതിവേഗം പോയ വിമനത്തിലിരുന്ന സീത താഴെ ഒരു ഗിരിശൃംഗത്തിൽ ഏതാനും വ്യക്തികൾ നില്ക്കുന്നത് കണ്ടു സ്വന്തം ആഭരണങ്ങൾ ഉത്തരീയത്തിൽ കെട്ടി ആ മലമുകളിലേയ്ക്കിട്ടു.
 
 
 
ലങ്കയിലെത്തിയ രാവണൻ ആശ്രമത്തോടെ ആ വനഭാഗത്തെ അശോകവനിയിൽ ശിംശപാവൃക്ഷസമീപത്ത് കൊണ്ട് സ്ഥാപിച്ചു. അനന്തരം സീതയെ സൂക്ഷിക്കാനും സ്വാധീനപ്പെടുത്താനും ചില രാക്ഷസികളെ നിയോഗിച്ചു ഭക്തനായ മാരീചന് മോക്ഷമേകി മടങ്ങവേ ലക്ഷ്മണനെ കണ്ടു ഊഹിച്ചും ചോദിച്ചും വിവരമറിഞ്ഞ് അതിവേഗത്തിൽ ആശ്രമത്തിലെത്തിയപ്പോൾ പർണ്ണശാലയുമില്ല സീതയുമില്ല. കൃത്യവിലോപത്തിന് ലക്ഷ്മണനെ ശാസിച്ചും സ്വയം വിലപിച്ചും വനദേവതമാരോടും ലതാപക്ഷിമൃഗാദികളോട് സീതയെ അന്വേഷിച്ചും പക്ഷിമൃഗാദികളുടെ നോട്ട സൂചനയാൽ ദക്ഷിണദിക്കിനെ നോക്കി അന്വേഷണമാരംഭിച്ചു.
 
 
കൂറേ ദൂരം ചെന്നപ്പോൾ രാവണന്റെ ചന്ദ്രഹാസം കൊണ്ട് ചിറകറ്റ് അവശാനായി രാമനാമം ജപിച്ച്  കിടക്കുന്ന ജടായുവിനെ കണ്ടു.  ജടായൂ സീതാവൃത്താന്തം രാമനെ അറിയിച്ചു. മോക്ഷാർത്ഥിയായ ആ പക്ഷീന്ദ്രൻ നിത്യമുക്തനായി ശ്രീവൈകുണ്ഠത്തിലെത്തിച്ചേർന്നു.  സീതാന്വേഷണം തുടർന്നു കൊണ്ട് തെക്കോട്ട് സഞ്ചരിച്ചു രാമലക്ഷ്മണന്മാർ. ഒരു മദ്ധ്യാഹ്നത്തിൽ തടാകക്കരയിൽ ജലമെടുക്കാനെത്തിയ ലക്ഷമണനെ ശൂരപത്മാസോദരിയായ അയോമുഖിയെന്ന അസുരതരുണി വശികരിക്കാനൊരുങ്ങി. അവളെ വിലക്കിയ ലക്ഷ്മണനെ എടുത്തു കൊണ്ട് ആകാശത്തുകൂടെ സഞ്ചരിക്കാൻ ഒരുങ്ങിയ അവളെ ലക്ഷ്മണൻ അംഗഭംഗം വരുത്തി പാലായനം ചെയ്യിച്ചു.
 

പിന്നെയും യാത്ര തുടർന്ന രാമലക്ഷ്മണന്മാർ  കബന്ധനെന്ന ഒരു ഭീമവികൃതരാക്ഷസന്റെ അതിദീർഘമായ ബാഹുപരിഘകൾക്കിടയിൽ  അകപ്പെട്ടു. രണ്ടുപേരും കബന്ധന്റെ ഓരോ ബാഹുദണ്ഡം ഖണ്ഡിച്ചു. അപ്പോൾ അവിടെ കബന്ധശരീരം അപ്രത്യക്ഷമായി  ഒരു ഗന്ധർവ്വയുവാകൃതി പ്രത്യക്ഷപ്പെട്ടു. ആ ഗന്ധർവ്വൻ ശ്രീരാമനോട് തന്റെ കഥ പറഞ്ഞു. അഷ്ടാവക്ര മഹർഷിയെ കളിയാക്കിയതിന് അദ്ദേഹം ശപിച്ചു രാക്ഷസനാക്കി. കാമധേനുനന്ദിനിയായ "നന്ദിനി" യെ കൊല്ലാനാരംഭിച്ചപ്പോൾ ഇന്ദ്രൻ ഊർദ്ധാംഗം വജ്രത്താൽ അറുത്തു കളഞ്ഞു. ബ്രഹ്മദത്തമായ വരത്താൽ മൃതിയുണ്ടായില്ല. വായ് വക്ഷസിലായി, കൈകൾ ദീർഘങ്ങളായി. കണ്ണില്ലാത്തതുകൊണ്ട് സഞ്ചരിക്കാൻ കഴിയാതെയായി. കൈയ്യിൽ തടയുന്ന ജീവികളെ വായിലാക്കി ഭക്ഷിച്ചു ജീവിച്ചു. 


രാമഭദ്രനിൽ നിന്നും ശാപമോചനം ലഭിക്കുമെന്ന മുനി വാക്കിനാൽ ഞാനിപ്പോൾ ശാപമുക്തനായി. ശേഷം ശ്രീരാമനെ സ്തുതിച്ചു. പിന്നെ  ഇപ്രകാരം പറഞ്ഞു " ഇവിടെ നിന്നും അല്പദൂരെയായി "ശബരിഗിരി" എന്ന ഉന്നതതടപ്രദേശത്തിൽ ഒരു ആശ്രമത്തിൽ  "ശബരി" എന്ന വൃദ്ധതാപസി  അങ്ങയുടെ നാമവും ജപിച്ച് കഴിയുന്നു. അവരെ കാണണം. അവർ അങ്ങയോട് സീതാവൃത്താന്തം അറിയിക്കും അനന്തരമാർഗ്ഗവും കരണീയവും ആ സിദ്ധയോഗിനി നിർദ്ദേശിക്കും". ശേഷം ഗന്ധർവനായ ദനു ഗന്ധർവലോകത്തിലേയ്ക്ക് മടങ്ങി.


       ( തുടരും. )

കമ്പരാമായണം കഥ - ഭാഗം 25





  ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

 
 

                                          ആരണ്യകാണ്ഡം
 
 
ശേഷം സീതാരാമന്മാർ തമ്മിൽ ഭാവി വിഷയങ്ങളെക്കുറിച്ച് സംഭാക്ഷണത്തിൽ ഏർപ്പെട്ടു. രാമൻ സീതയോട് പറഞ്ഞു ദേവീ ഇനി വരിക രാവണന്റെ പടപ്പുറപ്പാടാകും ദേവി എല്ലാം ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചു കൊളളണം . താൻ കരുതലോടെയാണിരിക്കുന്നതെന്നും അവിടുന്നു അശ്രദ്ധനാകരുതെന്നും സീത മറുപടി പറഞ്ഞു. അങ്ങനെ സംഭാക്ഷണത്തിലേർപ്പെട്ടിരിക്കെ ദൂരെയുള്ള വളളിക്കുടിലിൽ ഒരു അനക്കം.  അതെന്തെന്നു നോക്കിയ സീതയെ മയക്കുന്ന ഭംഗിയുളള ഒരു പുളളിമാൻ. അതിനെ പിടിച്ചു നല്കാൻ സീത രാമനോട് ആവശ്യപ്പെട്ടു. രാമൻ പറഞ്ഞു അവൻ കളളനാണ്. ഈ കപടതയിൽ കുടിങ്ങിയാൽ അതൊരപകടമായി കലാശിക്കും. സീത പറഞ്ഞു അങ്ങനെയൊന്നും വരാനില്ല.  അങ്ങനെ എന്തെങ്കിലും വരാനുണ്ടെങ്കിൽ അത് വരിക തന്നെ ചെയ്യും. ശ്രീരാമൻ ലക്ഷമണനെ വിളിച്ചു വരുത്തി സീതാസംരക്ഷണം ഏല്പിച്ചശേഷം ചാപബാണപാണിയായി കാട്ടിലേയ്ക്ക് കയറി. ഒളിഞ്ഞും തെളിഞ്ഞും കബളിപ്പിച്ചും ആ മാൻ വനത്തിനുളളിൽ മറഞ്ഞു കൊണ്ടിരുന്നു. ആശ,  ഉത്ക്കണ്ഠ, നിരാശ, പ്രത്യാശ ഇങ്ങിനെയുളള അവസ്ഥാന്തരങ്ങൾ രാമചന്ദ്രനിൽ മാറിമാറിക്കൊണ്ടിരുന്നു. ഒടുവിൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി മൃഗത്തെ ലക്ഷ്യമാക്കി ശ്രീരാമൻ ഒരു ബാണം പ്രയോഗിച്ചു.  



അമ്പേറ്റ വിചിത്രമൃഗം "ഹാ! സീതേ! ഹാ! ലക്ഷ്മണാ! ഒരു രാക്ഷസൻ എന്നെ കൊല്ലുന്നു. ഓടിവരിക; എന്നെ രക്ഷിക്കുക; അയ്യോ ! ഞാൻ ഹതനാകുന്നു" ഇങ്ങനെ ശ്രീരാമവിലാപം എന്നു തോന്നിക്കുമാറ് വിലപിച്ചുകൊണ്ട് രാക്ഷസരൂപം ധരിച്ച് മരിച്ചു വീണു.  മായമൃഗമായി വന്നത് രാവണമാതുലനായ മാരീചൻ ആയിരുന്നു.. ദീനവിലാപം കേട്ട സീത പരിഭാന്ത്രയായി. ലക്ഷമണനോട് രാമസവിധത്തിലെത്താൻ നിർദ്ദേശിച്ചു. എന്നാൽ ആ നിർദ്ദേശം ലക്ഷ്മണൻ നിരസിച്ചു. അതുകേട്ടു സീത ലക്ഷ്മണനെ ഭത്സിച്ചു. ജ്യേഷ്ഠനെ രക്ഷിക്കാൻ ശ്രമിക്കാതെ ജ്യേഷ്ഠത്തിയുടെ വാക്കുകൾ അനുസരിക്കാതെ നില്ക്കുന്ന ലക്ഷ്മണൻ രാമന്റെ മരണം ഉറപ്പാക്കി ഭരതന് രാജ്യം സുസ്ഥിരമാക്കുകയാണെന്നും അല്ലെങ്കിൽ രാമന്റെ മരണശേഷം ജ്യേഷ്ഠത്തിയെ സ്വന്തമാക്കാനുളള ഉദ്ദേശമാണെന്നും പറഞ്ഞു.  ജ്യേഷ്ഠത്തിക്ക് ആപത്തു വരാതിരിക്കാൻ ജ്യേഷ്ഠൻ ഏല്പ്പിച്ച കർത്തവ്യമാണ് താൻ ചെയ്യുന്നതെന്ന വാക്കുകളെ അവഗണിച്ച് സീത പറഞ്ഞു രാമനെന്തെങ്കിലും സംഭവിച്ചാൽ താൻ ഭൂഗർഭത്തിൽ വിലയിക്കുമെന്ന്.   താൻ പോയാൽ ജ്യേഷ്ഠത്തിക്ക് ആപത്തു വരും പോയില്ലെങ്കിൽ ജ്യേഷ്ഠത്തി സ്വയം ആത്മാഹൂതി ചെയ്യും. തമ്മിൽ ഭേദം പോകുന്നതാണെന്ന് നിനച്ച് സീതാ സംരക്ഷണം വനദേവതമാരെ ഏല്പിച്ചു ലക്ഷ്മണൻ കാട്ടിലേയ്ക്ക് പോയി.  
 

ലക്ഷമണൻ കാട്ടിൽ മറഞ്ഞശേഷം ഭക്തിഗീതം പാടി ആശ്രമാങ്കണത്തിലേയ്ക്ക് ഒരു സന്യാസിവര്യൻ വന്നു ഭിക്ഷയാചിച്ചു . അകത്തു നിന്നും തൊഴുതുകൊണ്ട് അങ്ങ് ആരാണ് എന്ന് സീത ചോദിച്ചു. താൻ ബ്രാഹ്മണകുലജാതനാണെന്നും പണ്ട് ഇവിടെ ഇരുന്നു തപസ്സ് ചെയ്തിരുന്നു എന്നും ഇപ്പോൾ ലങ്കയിലാണെന്നും അറിയിച്ചു. ദുഷ്ടരായ രാക്ഷസരുടെ രാജാവായ രാവണൻ  ഭരിക്കുന്ന രാജ്യം എത്ര നികൃഷ്ടമായിരിക്കും എന്നു പറഞ്ഞ സീതയോട് രാവണനെ കുറിച്ച് പുകഴ്ത്തി പറയുകയും രാവണന് അനുരൂപയായ പട്ടമഹിഷിയില്ലെന്നും ആ കുറവു ഭവതി വിചാരിച്ചാൽ പരിഹരിക്കാമെന്നും സന്യാസി അറിയിച്ചു.
 
 

ഇത് രാവണൻ തന്നെയെന്ന് സീതയ്ക്ക് മനസ്സിലായി. സീത പറഞ്ഞു അതിഥിയെ ഞാൻ അപമാനിക്കില്ല. രാക്ഷസവർഗ്ഗത്തെ സംഹരിക്കാൻ പ്രതിജ്ഞ എടുത്തിട്ടുളള എന്റെ ഭർത്താവും അനുജനും എത്തുമുമ്പ് രാക്ഷസപക്ഷപാതിയായ നിങ്ങൾ സ്ഥലംവിട്ടു പൊയ്ക്കൊളളുക. അല്ലെങ്കിൽ ആത്മനാശം സംഭവിക്കാനിടയാകും. അതുകേട്ടു ആ സന്യാസി നിന്ദമായി ഹസിച്ചുകൊണ്ട് മുയലുകൾ സിംഹരാജനെ സ്പർശിക്കുമോ എന്ന് ചോദിക്കുന്നു. സീത പറഞ്ഞു ഛീ! കളളസന്യാസീ! ലോകാധിനാഥനെ നിന്ദിക്കുന്ന നിന്നെ കാണുന്നതും സംസാരിക്കുന്നതും നിന്ദ്യമാണ്.


         ( തുടരും. )

 

കമ്പരാമായണം കഥ -ഭാഗം 24


 
 
 


ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ* 

 
 
                                                    ആരണ്യകാണ്ഡം


ഇങ്ങനെയാണോ നിങ്ങളുടെ അതിഥിസത്ക്കാരം   എന്നും ചോദിച്ചു ഹരഭൂഷണത്രിശിരസ്സുകൾ തൻറെ സഹോദരന്മാരാണെന്നും, ലോകസാമ്രാട്ട് ശ്രീരാവണൻ സ്വന്തം ജേഷ്ഠനും ആണ് . നിങ്ങൾ നശിച്ചതു തന്നെ എന്ന് പറഞ്ഞുകൊണ്ട് അവിടെനിന്നും പാലായനം ചെയ്തു. ലക്ഷ്മണൻ കായ്കനികൾ ശേഖരിക്കാൻ  പോയപ്പോൾ സീതാരാമന്മാർ ആശ്രമത്തിലിരുന്ന് ഭാവികരണീയങ്ങൾക്ക് പരിപാടി തയ്യാറാക്കി.   രാമൻ സീതയോട് പറഞ്ഞു നമ്മുടെ മുഖ്യകർത്തവ്യങ്ങൾ മുറുകി മുറുകി അടുത്തുവരുന്നു . ഇനി നാം കൂടുതൽ ജാഗ്രതയോടു കൂടിയിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം.  സീത പറഞ്ഞു ഞാൻ ഇതെല്ലാം.  അറിയുന്നുണ്ട് എന്നാൽ ലക്ഷ്മണകുമാരനും ഇതൊന്നും ഗ്രഹിക്കരുത്. എങ്കിൽ വിഘ്നമോ മാന്ദ്യമോ സംഭവിക്കാനിടയുണ്ട്.


അധികസമയമായില്ല അത്യുച്ചത്തിലലറി  14 ഭീകരരാക്ഷസന്മാർ യുദ്ധസന്നദ്ധരായി അവിടെയെത്തി. അവരുടെ കൂടെ ശൂർപ്പണഖയും  ഉണ്ടായിരുന്നു.  ലക്ഷ്മണൻ അല്പസമയം കൊണ്ട്  14 പേരെയും  കാലപുരിക്ക് അയച്ചു.  ഹരന്റെ പ്രേരണയാൽ രാമലക്ഷ്മണ വധത്തിന് വന്നവരായിരുന്നു അവർ.  ശൂർപ്പണഖ  വീണ്ടും ഹര സവിധത്തിൽ എത്തി ഈ വിവരം അറിയിച്ചു.   അല്പസമയം കഴിഞ്ഞപ്പോൾ ഒരു മഹാ സൈന്യത്തിൻറെ വരവുണ്ടായി.  ഖരഭൂക്ഷത്രിശിരസ്സാദികളും 14,000 അംഗങ്ങളടങ്ങിയ മഹാ സൈന്യവും രാമലക്ഷ്മണന്മാരോട് യുദ്ധസന്നദ്ധനായി  വരികയായിരുന്നു.  ലക്ഷ്മണൻ രാമന് അടുത്ത് ചെന്ന് യുദ്ധത്തിന് തനിക്ക് അനുമതി നൽകണമെന്ന് അപേക്ഷിച്ചു.  എന്നാൽ രാമൻ പറഞ്ഞു സീതയെ സംരക്ഷിച്ചുകൊണ്ട് നില്ക്കുക.  യുദ്ധം താൻ നിർവഹിച്ചു കൊള്ളാമെന്നും പ്രസ്താവിച്ചു . മൂന്നു നാഴിക കൊണ്ട് സൈന്യം നിശേഷം നാമാവശേഷമായി. അത് കണ്ട് ഭൂക്ഷണത്രിശ്ശിരസ്സുകൾ ശ്രീരാമനോട് യുദ്ധം ചെയ്തു.  അവരെ രണ്ടുപേരെയും  കാലപുരിക്കയച്ചു  ശ്രീരാമൻ. ശേഷം രാമനും ഹരനുമായി യുദ്ധം   തുടങ്ങി . ദേവന്മാർ ദേവർഷിയോടൊപ്പം ആകാശ വീഥികളിൽ അണിനിരന്നു.  ഹരൻ രാമൻറെ മഹാചാപം ഖണ്ഡിച്ചു വീഴ്ത്തി.  ആ സമയം അഗസ്ത്യമഹർഷി  സമ്മാനിച്ച ആ ചാപബാണതൂണീരങ്ങൾ  ശ്രീരാമന്റെ കയ്യിൽ  പ്രത്യക്ഷപ്പെട്ടു. പരശുരാമദത്തമായ   വൈഷ്ണവതേജസ് , രാമഭദ്രനിൽ പൂർവ്വാധികം മിന്നിത്തിളങ്ങുന്നു. ശ്രീരാമധനുസ്സിൽ നിന്ന് ബ്രഹ്മാസ്ത്രം ഖരന്റെ ദേഹദേഹികൾ നിത്യവിരഹിതങ്ങളായിത്തീരുന്നു.  ദേവന്മാർ ആകാശത്തുനിന്നും ശ്രീരാമ ശിരസ്സിൽ പൂമഴ പൊഴിഞ്ഞു,
 

ശ്രീരാമ ശരം നേരിട്ടേറ്റുമരിച്ച ഖരഭൂഷണത്രിശിരസ്സുകളും സർവ്വസൈന്യവും നിത്യമുക്തരായിത്തീർന്നു.  ഇവർ മുൻകാലത്ത് ചിരതരസ്ഥിര തപസ്സിനാൽ പ്രസന്നനായി പ്രത്യക്ഷപ്പെട്ട ശിവനിൽ നിന്നും  ശ്രീരാമ ശരമേറ്റ് മുക്തി വരാനുള്ള വരം വരിച്ചിട്ടുണ്ടായിരുന്നു.


ഖരവധാനന്തരം നിരാശാനിഹതയായ  ശൂർപ്പണഖ ലങ്കയിലെത്തി. സീതരാമലക്ഷ്മണന്മാരുടെ ചരിതം അറിയിച്ചു.  സീതയുടെ സൗന്ദര്യത്തെക്കുറിച്ചും, രാവണനുവേണ്ടി സിതയെ താൻ തട്ടികൊണ്ടു വരാൻ സന്നാഹം ചെയ്തതും ലക്ഷമണൻ തന്നെ വിരൂപയാക്കിയതും ശ്രീരാമന്റെ നിർദോഷ പരിശുദ്ധിയും വർണ്ണിച്ചു.  ശേഷം രാവണനെ പ്രലോഭിപ്പിക്കാനും നിന്ദയോടെ,  ശ്രീരാമൻ മഹാവീരനാണെന്നും ലക്ഷ്മണൻ മഹാശൂരനാണെന്നും അതിനാൽ അവരോട് നേരിട്ടിടയരുതെന്നും സീതയെ തട്ടികൊണ്ടുപോന്നാൽ മാത്രം മതിയെന്നും സീതാവിരഹസന്താപാഗ്നിയിൽ രാമൻ ദഹിച്ചു പോയ്ക്കൊളളുമെന്നും ഭ്രാതൃവിയോഗത്തിൽ ലക്ഷ്മണൻ ജീവത്യാഗം ചെയ്യുമെന്നും മറ്റു ചില നായമാർഗ്ഗോപദേശങ്ങൾ അവൾ കുത്തിത്തിരുകിച്ചെലുത്തീട്ടുണ്ടായിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളിൽ രാമനെ തനിക്കു ലഭിക്കുകയെന്ന ലക്ഷ്യം അത്യന്തനിഗൂഢമായിക്കിടക്കുന്നുമുണ്ട്* 
 

          (  തുടരും..... )

 

കമ്പരാമായണം കഥ - ഭാഗം 23


ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
 
 
 
                      ആരണ്യകാണ്ഡം

ഒരിക്കൽ ആശ്രമാവശ്യത്തിന് വെള്ളം കോരി കൊണ്ടുവരാൻ സീത ഗോദാവരിയിൽ ഇറങ്ങി. തടാകത്തിൽ സ്വൈരലീലാവിലാസങ്ങളാടുന്ന ഹംസങ്ങളെ കണ്ടതും ആഹ്ലാദത്തോടെ നോക്കി നിന്നു.    പരിശുദ്ധമായജലം നിറഞ്ഞ പൊയ്കയിൽ ശ്രീരാമൻ ആകണ്ഠജലമഗ്നനായി നിന്നു കുളിക്കുന്നുണ്ടായിരുന്നു.  രാമൻ ദേവിയോട് ചോദിച്ചു ദേവി! ജാനകീ! വേഗം വരൂ എന്താണ് ഇത്രയും താമസിച്ചത്?  സൂക്ഷിച്ചു നോക്കിയ സീത പറഞ്ഞു ദേവാ നമസ്തേ! അവിടുന്ന് മാത്രമായി ഇങ്ങ് വന്ന് സ്നാനത്തിന് തുടങ്ങിയത് എന്താണ് ? സീതയോട് രാമൻ പറഞ്ഞു  ദേവി എന്നോട്  ഒന്നിച്ച് വരാഞ്ഞത് കൊണ്ടും വരാൻ താമസിച്ചത് കൊണ്ടും .  രാമൻറെ ഈ മറുപടി കേട്ട് സീത പറഞ്ഞു.    ദേവി എന്തുകൊണ്ട് വന്നില്ല. ദേവിയും ദേവനും അഭിന്നരാണല്ലോ?  ഇപ്പോൾ കൈലാസത്തിൽ തനിച്ചായിരിക്കയായിരിക്കും . അംബികയെ കൂടേ കൊണ്ടുപോരാഞ്ഞത് കഷ്ടമല്ലേ.  അപ്പോൾ ശ്രീരാമൻ പറഞ്ഞു.   മഹാദേവി അവിടുത്തെ ദിവ്യമഹിമയ്ക്ക് നമസ്കാരം.  ഞാൻ  ശ്രീരാമദേവനെ കണ്ട് നമസ്കരിച്ച് കൈലാസത്തിലേക്ക്  പോകട്ടെ.
 

ഈ സമയത്ത് പർണ്ണശാലയിൽ സീതയുടെ ആഗമനം വൈകുന്നതിൽ അക്ഷമയോടെ ഇരിക്കുന്ന  രാമന് അരികിലേക്ക് മന്ദഹാസപൂർവ്വം താമരപ്പൂവും കയ്യിൽ പിടിച്ച് വിലാസചേഷ്ടകളോടു കൂടി  സീത വന്നുചേർന്നു.  ശേഷം പറഞ്ഞു നാഥാ ഞാൻ മടങ്ങി വരാൻ അല്പം താമസിച്ചു പോയി.  ഹംസങ്ങളുടെ ലീലാവിലാസങ്ങൾ കണ്ടുനിന്ന നിമിത്തം ഇങ്ങനെ സംഭവിച്ചതാണ് . ശ്രീരാമൻ സൂക്ഷിച്ചു നോക്കിയിട്ട് , ദേവി നമസ്തേ ! അവിടുന്ന് മാത്രം ആയിട്ടാണോ വന്നിട്ടുള്ളത്.  ദേവൻ എവിടെ?  അർദ്ധാംഗവിരഹം ഭവതിക്കുണ്ടായതെങ്ങിനെ?  മഹാദേവനും മഹാദേവിയും ഒന്നാണല്ലോ എന്ന് പറഞ്ഞു .  ദേവാധിദേവാ!  നമോസ്തുതേ.  അങ്ങ് സർവജ്ഞനും സർവശക്തനും ആണ്.  അങ്ങേയ്ക്ക് സർവത്രവിജയം.  ഞാൻ ആത്മനാഥസവിധത്തിലേക്ക് പോകട്ടെ.
 

ശ്രീരാമ ചരിത്രത്തിലെ സംഭവബഹുലമായ കഥകൾ നടക്കാൻ തുടങ്ങുകയാണ് അതിന് മുമ്പ് സീതാരാമന്മാരുടെ മഹിമകളുടെ പ്രാബല്യവും വൈപുല്യവും ഒന്ന് പരിശോധിക്കാൻ എത്തിയതാണ് പാർവതീപരമേശ്വരന്മാർ.  അവർ സീതാരാമന്മാരുടെ വേഷമെടുത്ത്  ഉചിതസന്ദർഭം  നോക്കി ആ പരീക്ഷണം നടത്തുകയായിരുന്നു സാക്ഷാൽ സീതാരാമന്മാർ അതിൽ വിജയം നേടി.  പാർവതീപരമേശ്വരന്മാർ കൃതാർത്ഥരുമായി.  ഒടുവിൽ സീതയും രാമനും പരസ്പരം ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഭാവി ആസൂത്രണം ചെയ്യുകയും ചെയ്തു.
 

രാവണൻ സ്വർഗത്തിൽ നടത്തിയ യുദ്ധത്തിൽ വിദ്യുജ്ജിഹ്വൻ നിഹതനായതു നിമിത്തം വിധവയായിത്തീർന്ന ശൂർപ്പണഖയോട്  ഇഷ്ടമുള്ള കാമുകനെ വരിച്ചു കൊള്ളാൻ സ്വന്തം സഹോദരനായ രാവണൻ പറഞ്ഞു.   ലോകം മുഴുവൻ നടന്നവൾ അന്വേഷണം നടത്തിയിട്ടും തനിക്കിഷ്ടപ്പെട്ടവരാരും തന്നെ വരിക്കുന്നില്ല തന്നെ ഇഷ്ടപ്പെട്ടവരെ താനും വരിക്കില്ല എന്ന അവസ്ഥയിൽ ശൂർപ്പണഖ അഭർത്തൃകായി കഴിഞ്ഞു വരുന്നു. ശൂർപ്പണഖയുടെ  പുത്രനാണ് ശംഭുകുമാരൻ.  ആ അസുരൻ ദണ്ഡകാരണ്യത്തിൽ ലക്ഷ്മണന്റെ കൈയാൽ   മരണമടഞ്ഞു പോയി.   അങ്ങനെ ശൂർപ്പണഖ അഭർത്തൃകയും അപുത്രകയുമായി കഴിഞ്ഞു കൂടുകയായിരുന്നു. തന്റെ മകനെ വധിച്ച ലക്ഷ്മണനോട് പകരംവീട്ടാൻ സന്ദർഭം  കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു.



സീതാരാമന്മാരുടെ ലോകോത്തരസൗന്ദര്യത്തെ കുറിച്ച് അറിഞ്ഞ് ശൂർപ്പണഖ പഞ്ചവടിയിലേക്ക് പുറപ്പെട്ടു.  ലളിത വേഷധാരിയായി പർണ്ണശാലയുടെ അടുത്തുവന്ന് ശ്രീരാമദേവനെ കണ്ട ശൂർപ്പണഖ കാമദേവവശഗതയായി . തുടർന്നു ശ്രീരാമനെ സമീപിച്ച്  ബ്രഹ്മഗോത്രത്തിൽ ജനിച്ച വിശ്രവസ്സിന്റെ പുത്രിയും വൈശ്രവണസോദരിയുമായ കാമവല്ലിയാണ് താനെന്നും  തന്നെ വിവാഹം കഴിക്കണമെന്നും ശൂർപ്പണഖ രാമനോട് ആവശ്യപ്പെട്ടു.  താൻ ഏകപത്നീവ്രതത്തിൽ ആണെന്നും അതിനാൽ സാധ്യമല്ല എന്നും രാമൻ ശൂർപ്പണഖയോട് പറഞ്ഞു.  വളരെ അഭ്യർത്ഥിച്ചിട്ടും രാമൻ സമ്മതികാത്തപ്പോൾ  കോപം വന്ന് ശൂർപ്പണഖ ഇങ്ങനെ പറഞ്ഞു.  നീ ഒരു മനുഷ്യനാണ്. അഭിജാതരമണീരത്നമായ എന്നെ നിരസിച്ചത്. എന്തിനാണ്. എന്നെക്കാൾ സുഭഗത ആർക്കാണുളളത് എന്ന് ചോദിച്ചു അവിടെനിന്ന് അപ്രത്യക്ഷയായി. ശേഷം സീതയുടെ മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്.  സീതയെ കണ്ട ശൂർപ്പണഖ  അമ്പരന്നുപോയി.  ഞാൻ ലോകമെല്ലാം  ചുറ്റി സഞ്ചരിച്ച് സകല സ്ത്രീപുരുഷന്മാരെയും കണ്ടിട്ടുണ്ട്.  ഇത്രയും  ഒരു സൗന്ദര്യസാരസർവ്വസ്വസമുച്ചയം  ഒരിടത്തുമില്ല.  


സിതാരാമന്മാർ ചന്തം ചേർന്ന പൊരുത്തം തന്നെ.   ഈ ദിവ്യഭാഗ്യം ഇവൾക്കനുവദിച്ചുകൂടാ. ഇവൾ ജീവനോടെ ഇരിക്കെ ഈ ഭാഗ്യോദയം തനിക്ക് ലഭിക്കുകയില്ല. അതിനാൽ ഇവളെ തട്ടികൊണ്ടു പോയി രാവണന് സമർപ്പിക്കാം എന്ന് ചിന്തിച്ചു. എന്നാൽ രാവണന്റെ കളത്രമാകുന്നതും ഭാഗ്യമാണ് അതിനാൽ ഇവളെ നശിപ്പിക്കണം എന്നു കരുതി സീതയെ ആക്രമിക്കാനായി തുടങ്ങി. ശ്രീരാമ നിർദ്ദേശം  അനുസരിച്ച്  സകലവും സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്ന ലക്ഷ്മണൻ വേഗം അവിടെ എത്തി ആ ഘോരഘാതകിയെ പിടിച്ചു പുറത്താക്കി അവളുടെ പഞ്ചാംഗങ്ങൾ ( കർണ്ണനാസാകുചങ്ങൾ) ഛേദിച്ചു കളഞ്ഞു.  അതോടെ വൈരൂപ്യയായ ശൂർപ്പണഖ തന്റെ രാക്ഷസരൂപം പ്രകടമാക്കി. ആ അലർച്ച കേട്ട് അവിടെ വന്നെത്തിയ രാമനോട് താൻ നേരത്തെ കണ്ട കാമവല്ലിയാണ് എന്നും തന്നെ അന്യായമായി ദ്രോഹിച്ചു എന്നും പറഞ്ഞു.


      ( തുടരും.)


Saturday, December 26, 2020

കമ്പരാമായണം കഥ - ഭാഗം 22

ആരണ്യകാണ്ഡം - തുടങ്ങുന്നു



ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ


ആരണ്യകാണ്ഡം

ഇനിയും ചിത്രകൂടത്തിൽ തന്നെ താമസം തുടർന്നാൽ ഭരതാദികളും പൗരൻമാരും തുടരെ വന്ന് അസഹ്യതയുണ്ടാക്കിക്കൊണ്ടിരിക്കുമെന്ന് അനുമാനിച്ച് രാമഭദ്രൻ സീതാലക്ഷ്മണസഹിതനായി വീണ്ടും മൂന്നാം ഘട്ടമായ മഹാവനപ്രസ്ഥാനം ആരംഭിച്ചു. ഈ യാത്ര ദക്ഷിണഭാരതത്തിലേക്കായിരുന്നു. അവർ എത്തിച്ചേർന്നത് അത്രിമഹാമഹർഷിയുടെ പവിത്രാശ്രമത്തിലായിരുന്നു. മഹർഷി അവരെ ഫലമൂലാദികൾ നല്കി സൽക്കരിച്ചു . അവിടുന്ന് അവർ യാത്രയായപ്പോൾ വിരാധൻ എന്ന ഒരു രൂക്ഷരാക്ഷസൻ ജാനകിയെ എടുത്തുകൊണ്ട് ഓടിക്കളഞ്ഞു. ശ്രീരാമൻ ആ നീചനെ വധിച്ച് ദേവിയെ വീണ്ടെടുത്തു. വീണ്ടും അവർ ശ്രദ്ധാപൂർവ്വം സഞ്ചരിച്ച് കുമുദവനത്തിലെത്തി. അവിടെ ശ്രീരാമ ആഗമം പ്രതീക്ഷിച്ചു വർത്തിച്ചിരുന്ന ശരഭംഗമഹർഷിയെ കണ്ടു നമസ്കരിക്കുകയും അദ്ദേഹത്തിന് നിത്യമുക്തി അരുളുകയും ചെയ്തു. അവിടുന്ന് മുണ്ടകമെന്ന മഹാരാണ്യത്തിൽ പ്രവേശിച്ചു അഗസ്ത്യമഹർഷിയെ കണ്ട് ഭക്തിപൂർവം പ്രണമിച്ചു. ദുഷ്ടരാക്ഷസപ്പരിഷകളായ രാവണാദികളെ കാലവിളംബം കൂടാതെ വധിച്ച് അവർ നിമിത്തമുളള ആശ്രമോപരോധവും ലോകപീഡനവും നീക്കി , മുനി ജനരക്ഷയും ലോകപാലനവും ചെയ്തു കൊള്ളാമെന്ന് രഘുരാമൻ അഗസ്ത്യ സന്നിധിയിൽ വാഗ്ദാനം ചെയ്തു. അഗസ്ത്യൻ രാമന് വൈഷ്ണവമയമായ ഒരു ചാപവും ബ്രഹ്മമായ ഒരു ബാണവും ശൈവമായ ഒരു തൂരീണവും സമ്മാനിച്ചു . അവ മൂന്നും ആവശ്യപ്പെടുമ്പോൾ സ്വയം വന്നു കിട്ടത്തക്കവണ്ണം ഋഷിവംശം തന്നെ നിക്ഷിപ്തമായി. ഉടനേ മൂന്നുലോകത്തും അലഭ്യമായ ഒരു ദിവ്യാഭരണം മഹർഷി ശ്രീരാമനു സമ്മാനിച്ചു. ശ്രീരാമൻ അനർഘഭൂഷണം ഭക്തിപൂർവം സ്വീകരിച്ച് സീതാദേവിയുടെ സുന്ദരഗളത്തിൽ ചാർത്തി.


വീണ്ടും യാത്ര തുടർന്നു അതിവിസ്തൃതമായ ദണ്ഡകാരണ്യത്തിലെത്തി. ദണ്ഡകാരണ്യത്തിന്റെ ഒരുഭാഗത്ത് മഹാക്രൗഞ്ചം എന്ന ഒരു മഹാഗിരിയുണ്ട് . അതിൻറെ അത്യുന്നതമായ ഒരു ശിഖിരത്തിൽ സംമ്പാതിയുടെ സഹജനും ദശരഥന്റെ ബാല്യകാല സുഹൃത്തുമായ ജഡായു എന്ന പക്ഷിന്ദ്രൻ വാഴുന്നുണ്ടായിരുന്നു. ശ്രീരാമനും ജടായുവും പരസ്പരം പരിചയപ്പെടുകയും അന്യോന്യം സഹായത്താൽ കഴിഞ്ഞുകൂടാൻ തീരുമാനിക്കുകയും ചെയ്തു . ശേഷം ഗോദാവരിയുടെ തീരത്ത് ക്ഷീണമാറ്റുന്നതിനായി വിശ്രമിച്ചു.


ഗോദാവരിയുടെ ദിവ്യമഹിമ അവർണ്ണനീയമാണ് . വാനവർപോലും ഇതിന്റെ പാവനതയെ പ്രകീർത്തിച്ച് കൽപ്പകപ്പൂമഴ നിത്യവും ഇവിടെ ചൊരിയാറുണ്ട്. അവിടെ ധാരാളം ഋഷിമാരുടെ ആശ്രമങ്ങൾ ഉണ്ടായിരുന്നു. ഗോദാവരിയുടെ തെക്കേത്തീരം പഞ്ചവടി എന്ന സ്ഥലമാണ്. 5 വടം (പേരാൽ) ഒരേ വലുപ്പത്തിൽ ഒരേ രൂപത്തിൽ വൃത്താകൃതിയിൽ ഇവിടെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് പഞ്ചവടി എന്ന പേര് ആ സ്ഥലത്തിന് അന്വർത്ഥമാണ്.

ഒരിക്കൽ അഞ്ചു ഗന്ധർവ്വ യുവാക്കൾ അഗസ്ത്യമഹർഷിയെ കാട്ടിൽ വച്ച് എങ്ങോട്ടും പോകാൻ പറ്റാത്ത വിധം തടഞ്ഞുനിർത്തി. മഹർഷി അവരെ" 5 വടങ്ങളായിത്തീരട്ടെ" എന്ന് ശപിച്ചു. മഹർഷിയുടെ സഞ്ചാരം തടഞ്ഞ അവർക്ക് സഞ്ചരിക്കാൻ കഴിവില്ലാത്ത വൃക്ഷങ്ങളായി തീരേണ്ടിവന്നു. അവരുടെ അഭയപ്രാർത്ഥനയിൽ മനമലിഞ്ഞ മുനീന്ദ്രൻ അവർക്കൊരു ശാപമോക്ഷവും അനുവദിച്ചു കൊടുത്തു . ഒരുകാലത്ത് ശ്രീരാമൻ ഭാര്യയോടും സഹോദരനോടുമൊന്നിച്ച് നിങ്ങളുടെ മദ്ധ്യത്തിൽ ആശ്രമം സ്ഥാപിച്ച് വളരെക്കാലം താമസിക്കും. അങ്ങനെ ആ പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് നിങ്ങളുടെ അവിവേകം തീർന്ന് നിങ്ങൾ ശാപവിമുക്തരാകും. പഞ്ചവടിയിലുള്ള ഈ വൃക്ഷങ്ങളുടെ മദ്ധ്യത്തിൽ ആശ്രമമുണ്ടാക്കാനാണ് ശ്രീരാമൻ തീരുമാനിച്ചത്.*


ആശ്രമം നിർമ്മിക്കാൻ ഒരുങ്ങിയ ലക്ഷ്മണൻ ആദ്യമായി ഒരു കരിന്താളിമരം വെട്ടി മുറിച്ചു വീഴ്ത്തി. വീണ തടി അപ്രത്യക്ഷമായി അവിടെ ഒരു രാക്ഷസയുവാവിന്റെ മൃതദേഹം കിടന്നു. ആശ്ചര്യപ്പെട്ട ലക്ഷ്മണനോടും സീതയോടും ശ്രീരാമൻ രാക്ഷസന്മാരുടെ മറിമായങ്ങൾ പറ്റി പറഞ്ഞു ആശ്വസിപ്പിച്ചു. ലക്ഷ്മണൻ വേറെ വൃക്ഷങ്ങൾ വെട്ടിയെടുത്ത് ആശ്രമം പണിതു. അയോദ്ധ്യയിലേക്കാൾ സ്വൈരമായും സംതൃപ്തമായും ദണ്ഡകാരണ്യ മധ്യത്തിലുള്ള പഞ്ചവടിയിൽ കഴിഞ്ഞുകൂടി. ഈ വാർത്ത അറിഞ്ഞ് ദണ്ഡകാരണ്യ ഭാഗങ്ങളിലെ ആശ്രമവാസികൾ എല്ലാവരും അവിടെ എത്തി. കുന്നുകൾ പോലെ പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മനുഷ്യാസ്ഥികൂടം എന്താണ് എന്ന് ശ്രീരാമൻ മഹർഷിമാരോട് തിരക്കി രാക്ഷസന്മാർ മുനിമാരെയും ബ്രാഹ്മണരെയും കൊന്ന് മാംസം ഭക്ഷിച്ച് അസ്ഥി ഉപേക്ഷിച്ചു കൂട്ടിയിരിക്കുന്നതാണ് അതെന്ന് അവർ അറിയിച്ചു. ഈ രാക്ഷസ വർഗ്ഗത്തെ താൻ നശിപ്പിക്കുമെന്ന് ശ്രീരാമൻ സുദൃഢ പ്രതിജ്ഞ ചെയ്തു"*. 🌟


മരമായി നിന്ന് ശംഭുകുമാരനെ ലക്ഷ്മണൻ വധിക്കാൻ ഇടയായ സംഭവത്തെത്തുടർന്ന് രാക്ഷസ ആക്രമണം ശ്രീരാമൻ പ്രതീക്ഷിച്ചെങ്കിലും അതൊന്നും സംഭവിച്ചില്ല. ചിത്രകൂടത്തിൽ ഹ്രസ്വകാലത്തേക്ക് ഉണ്ടായ അവിശ്രമവാസവും പഞ്ചവടിയിൽ ദീർഘകാലം ഉണ്ടായ സുവിശ്രമവാസവും കൂടി ശ്രീരാമന്റെ വനവാസകാലം 13 വർഷം പിന്മാറി മറഞ്ഞു*.

( തുടരും...)

🙏സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏

കമ്പരാമായണം കഥ - ഭാഗം 21



 
അയോദ്ധ്യാകാണ്ഡം


സീതാരാമലക്ഷ്മണന്മാരെ പിരിഞ്ഞ് സുമന്ത്രൻ അയോധ്യയിൽ തിരിച്ചെത്തി.  ദുഃഖഭാരം കൊണ്ട് കുനിഞ്ഞ ശിരസ്സ്  ഇടതുകൈ കൊണ്ട് താങ്ങി വിങ്ങിപ്പൊട്ടി വന്ന മന്ത്രിയെ കണ്ട് ദശരഥൻ തല ഉയർത്തി നോക്കി . രാമകുമാരനും ജാനകികുമാരിയും ലക്ഷ്മണബാലനും എവിടെ എന്ന് ചോദിച്ചു . മഹാദ്രോഹിയയായ എന്നോട്  അവർ എന്തെങ്കിലും പറഞ്ഞുവോയെന്നും അന്വേഷിച്ചു.  അവർ എന്നെ ശപിച്ചിട്ടുണ്ടാകും  ഇല്ല രാമൻ മുന്നിലും ലക്ഷ്മണൻ  പിന്നിലും  സീത മദ്ധ്യത്തിനും ആയി യാത്ര ചെയ്യുന്നു എന്ന് ഞാൻ  കാണുന്നു എന്നും പറഞ്ഞു.  ജാനകി  സുരക്ഷിതയാണ് എന്നുപറഞ്ഞു.  ഞാൻ സംതൃപ്തനാണ്. ഞാനിപ്പോൾ സ്വസ്ഥനായി.  ഇനി സ്വഃസ്ഥനാകട്ടേ.. നിർവാണം...  നിത്യനിർവാണം  രാമ.... രാമ.....  എന്ന് പറഞ്ഞു ദശരഥൻ ദേഹത്യാഗം ചെയ്തു.  കൗസല്യ സങ്കടത്തോടെ ആണെങ്കിലും നാരായണ നാമം ജപിച്ചു.  വസിഷ്ഠൻ  ബ്രഹ്മം ധ്യാനിച്ചു.  സുമന്ത്രൻ രാമമന്ത്രം ഉരുവിടുന്നു.  കൈകേയി തലകുനിച്ചിരുന്നു. സുമിത്ര സ്തബ്ധയായി നിലകൊള്ളുന്നു.  ഊർമ്മിള സീതാറാം ഉരുവിട്ടുകൊണ്ടിരുന്നു. ശാന്തം! സർവം ശാന്തം!
 

അനന്തരം വസിഷ്ഠന്റെ പ്രചോദനത്താൽ സുമന്ത്രൻ ദശരഥന്റെ സ്ഥൂലദേഹത്തെ സുരഭിലതൈലദ്രോണിയിലാക്കി. ഭരതശത്രുഘ്നന്മാരെ വരുത്താനായി സന്ദേശം തയ്യാറാക്കി കൗസല്യയെ കൊണ്ടും വസിഷ്ഠനെ കൊണ്ടും ഒപ്പിടുവിച്ച് താനും ഒപ്പിട്ടു കേകയരാജ്യത്തിൽ യുധാജിത്തിന്റെ കൈവശം എത്തിക്കാൻ ധ്രുതഗതികളായ അശ്വവാഹകർ മാർഗ്ഗം ഏൽപ്പിച്ചു അയച്ചു . മൂന്നാം നാൾ ഭരതശത്രുഘ്നന്മാർ അയോധ്യയിൽ വന്നു.  പിതാവിൻറെ ചരമവൃത്താന്തം അല്പംപോലും അറിഞ്ഞിരുന്നില്ല.  ദുഃശ്ശകുനങ്ങളും ദുശ്ശങ്കകളും യാത്രയിലുണ്ടായിരുന്നു. അയോദ്ധ്യയിലെ മൂകത അവരെ ആശങ്കയിലാഴ്ത്തി.
 

രാജധാനിയിലെത്തി പിതാവിനെ കാണാതെ കൈകേയിയുടെ അന്തപുരത്തിൽ എത്തി. പിതാവ് എവിടെ?  എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ദീർഘദൂര യാത്ര കഴിഞ്ഞുവന്ന നിങ്ങൾ കുളിച്ച് ഭക്ഷണം കഴിച്ച് വിശ്രമിക്കുക പിന്നെ പറയാം എന്ന് കൈകേയി മകനെ അറിയിച്ചു.  അച്ഛനെ കുറിച്ചും ജ്യേഷ്ഠനെ കുറിച്ചും അറിഞ്ഞിട്ടേ എന്തും ഉള്ളു എന്ന് പറഞ്ഞ ഭരതനോട് ദശരഥമഹാരാജാവ് ഇഹലോകവാസം വെടിഞ്ഞ വിവരമറിയിച്ചു കൈകേയി.  പിതാവിന് എന്ത് വ്യാകുലത ആണ് ഉണ്ടായത് എന്ന് ചോദിച്ചപ്പോൾ പുത്രന്മാർ ആരും അടുത്ത് ഇല്ലാതിരുന്ന ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കൈകേയി അറിയിച്ചു.  രാമ ജ്യേഷ്ഠനും  ലക്ഷ്മണനും എവിടെപ്പോയിരുന്നു എന്നതിന് രാമൻ സന്യാസം സ്വീകരിച്ച് വനത്തിലേയ്ക്ക് പോയെന്നും സീതയും ലക്ഷ്മണനും രാമനെ അനുഗമിച്ചു എന്നും കൈകേയി അറിയിച്ചു.  


എന്താണ് സത്യത്തിൽ നടന്നത് എന്ന് കൈകേയിയോട് ചോദിച്ച ഭരതനോട് അഭിഷേക തീരുമാനവും വിഘ്നവും വരത്തെക്കുറിച്ചും കൈകേയി വിശദമായി പറഞ്ഞു.  കോപാകുലനായ ഭരതൻ തൻറെ വാൾ വലിച്ചൂരി മാതൃവധവും സ്ത്രീവധവും തെറ്റെന്ന വിചിന്തനത്താൽ സ്വന്തം കണ്ഠത്തിനു നേരെ വാൾ വീശി.  ശത്രുഘ്ന കുമാരൻ പ്രതിരോധിച്ചു.  കൈകേയിയെ വിട്ട് ഭരതൻ കൗസല്യയുടെ അടുത്ത് എത്തി.  താൻ ഒരു വിധത്തിലും അപരാധിയല്ലെന്നും തന്നെപ്പറ്റി ആശങ്കയെന്നും   ഉണ്ടാകരുത് എന്ന് അപേക്ഷിച്ചു.  കൗസല്യ ഭരതനെ ആശ്വസിപ്പിച്ചു.  വസിഷ്ഠന്റെ നിർദ്ദേശത്താൽ ദശരഥൻറെ അപരക്രിയകളെല്ലാം വിധിപ്രകാരം ഭരതശത്രുഘ്നമാർ നടത്തി.
 
 

വസിഷ്ഠൻ ഭരതനോട് രാജാഭിഷേകത്തിന്റെ കാര്യം അറിയിച്ചു. താൻ ജ്യേഷ്ഠനെ കൊണ്ടുവരാൻ വനത്തിലേക്ക് പോവുകയാണെന്നും ജ്യേഷ്ഠനാണ് കിരീടാവകാശി  അതിനാൽ വനയാത്രയ്ക്ക് അനുമതി നൽകണമെന്നും ഭരതൻ ആചാര്യനോട്  ആവശ്യപ്പെട്ടു  താനും കൂടെ പുറപ്പെടാം എന്ന് വസിഷ്ഠൻ പറഞ്ഞു.  രാജധാനിയിലും രാജനഗരിയിലും വാർത്ത പരന്നു.  അന്തഃപുരജനങ്ങളും പൗരജനങ്ങളും  ആവേശപൂർവ്വം വനയാത്രയ്ക്ക് സന്നദ്ധരായി.  കൈകേയിയെ അന്തപുരം വിട്ട് പുറത്തിറങ്ങി പോകരുത് എന്ന് നിരോധനാജ്ഞ നൽകി ഒരു തേരിൽ അരുന്ധതിയും വസിഷ്ഠനും  മറ്റൊരു തേരിൽ കൗസല്യയും സുമിത്രയും കാൽനടയായി ഭരതനും ശത്രുഘ്നനും പൗരാവലിയും ആയി യാത്രയാരംഭിച്ചു .ഗംഗാതീരത്ത് എത്തിയ സംഘത്തെക്കുറിച്ച്  ചാരന്മാർ വശം അറിഞ്ഞ് ഗുഹൻ  ഭരതകുമാരന് അരികിലെത്തി. വഴികാട്ടിയായി ഗുഹനും അവരോടൊപ്പം ശ്രീരാമ സന്നിധിയിലേക്ക്  യാത്രയായി. ശ്രീരാമ സന്നിധിയിലെത്തിയ ഭരതശത്രുഘ്നന്മാർ കുശലപ്രശ്ന ആരംഭത്തിൽതന്നെ ദശരഥന്റെ ദേഹത്യാഗം അറിയിച്ചു.  സീതാരാമലക്ഷ്മണന്മാർ വളരെയധികം ദുഃഖിച്ചു. ശേഷം വസിഷ്ഠ നിർദ്ദേശത്താൽ പിതാവിനുവേണ്ട തർപ്പണാദികൾ നിർവ്വഹിച്ചു. ശേഷം  ഭരതൻ ശ്രീരാമനോട് തിരികെയെത്തി രാജ്യഭാരം ഏല്ക്കണമെന്ന് പറഞ്ഞു.  പിതാവിന്റെ കല്പന പുത്രന്മാർ ശിരസ്സാവഹിക്കേണ്ടതാണെന്ന് രാമൻ പറഞ്ഞു.  അങ്ങനെയെങ്കിൽ വനവാസം താൻ നിർവ്വഹിക്കാമെന്ന് ഭരതൻ പറഞ്ഞു.  


പിതാവ് കല്പിച്ചത് അതേ പോലെ പാലിക്കണമെന്ന് രാമൻ നിർദ്ദേശിച്ചു. രാമൻ നയനങ്ങളാൽ നല്കിയ നിർദ്ദേശത്താൽ വസിഷ്ഠ മഹർഷി ഭരതനോട് രാമവതാരത്തിന്റെ ഉദ്ദേശവും വനയാത്രയുടെ ലക്ഷ്യവും പറഞ്ഞു കൊടുത്തു.  അത് കേട്ട് ഭരതൻ രാമനരികിൽ വന്ന് പാദുകങ്ങൾ വാങ്ങി ഈ പാദുകങ്ങൾ സിംഹാസനത്തിൽ വച്ച് രാമന്റെ പ്രതിനിധിയായി രാജ്യം ഭരിക്കുമെന്നും വനവാസകാലം പതിനാലു വർഷം തികയുന്നതിന് അടുത്ത ദിവസം രാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേശം ചെയ്യുമെന്നും സത്യം ചെയ്തു. രാമന്റെ അനുമതിയോടെ അയോദ്ധ്യയിലെത്തി രാമപാദുകങ്ങൾ വച്ച് രാജധാനിയിൽ പ്രവേശിക്കാതെ " നന്ദിഗ്രാമത്തിൽ വസിച്ച് വസിഷ്ഠോപദേശത്താൽ രാജ്യഭരണം നിർവ്വഹിച്ചു.
 
 
                          അയോദ്ധ്യാകാണ്ഡം സമാപ്തം


                       സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു.


കമ്പരാമായണം കഥ - ഭാഗം 20


 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ


🙏അയോദ്ധ്യാകാണ്ഡം🙏


മഹർഷിമാരുടെ സ്വാഗതാശംസകൾ ആദരിച്ചും അവർ ചിത്രകൂടത്തിന്റെ ഒരു പ്രധാനസ്ഥലത്ത് സൗകര്യമുള്ള ഒരു പർണ്ണശാലയിൽ അവർക്ക് പൂർണവിശ്രമ സൗകര്യങ്ങളുണ്ടാക്കിക്കൊടുത്തു. പിറ്റേന്ന് മുനികുമാരന്മാരുടെ സഹായസഹകരണങ്ങളോടുകൂടി ഒരു നല്ല പർണശാല പണിതീർത്തു. സീതാരാമന്മാർക്ക് വിശ്രമിക്കുന്നതിനു പറ്റിയ നല്ലൊരു കുടീരവും തനിക്ക് ഇരിക്കുന്നതിന് സാമാന്യ നിലയിലുള്ള ഒരു കുടിലും ലക്ഷ്മണൻ നിർമ്മിച്ചു. പകൽ മുഴുവൻ ജ്യേഷ്ഠത്തിയെയും ജേഷ്ഠനെയും ശുശ്രൂഷിക്കുക. രാത്രിമുഴുവൻ ഉറക്കമിളച്ച് ആ രണ്ടുപേർക്കും വേണ്ടി കാവലിരിക്കുക.


ഈ രീതിയിലാണ് ലക്ഷ്മണന്റെ ദിനങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. പകൽ കായ്കനികൾ ശേഖരിക്കുന്ന ലക്ഷ്മണൻ ജേഷ്ഠത്തിയും ജ്യേഷ്ഠനും ആഹാരം കഴിച്ചിട്ട് മിച്ചം ഉണ്ടെങ്കിൽ അത് മാത്രമേ താൻ ഭക്ഷിക്കുകയുളളൂ എന്ന ദൃഢസങ്കല്പം ചെയ്തു. അതിനാൽ ഭക്ഷണം ശേഖരിക്കുന്ന സമയത്ത് ലക്ഷ്മണൻ ആഹരിക്കാറില്ലായിരുന്നു. ആഹാരം പാകപ്പെടുത്തി സീതാരാമന്മാർക്ക് സമർപ്പിക്കും അവരാകട്ടെ ലക്ഷ്മണൻ ആഹാരം ശേഖരിക്കുന്ന കൂട്ടത്തിൽ ഭക്ഷിച്ചിരിക്കുമെന്ന് ഊഹിച്ച് മിച്ചം വയ്ക്കുന്ന പതിവ് സ്വീകരിച്ചിരുന്നില്ല. അങ്ങനെ ലക്ഷ്മണൻ ഒരിക്കൽ പോലും ഒന്നും തന്നെ ഭക്ഷിക്കാറില്ലായിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതെ സീതാരാമന്മാർക്ക് കാവൽ നിന്നു.


ഇങ്ങനെ പകലും രാവും നിരാഹാരനായും നിർന്നിദ്രനുമായാണ് തുടർന്നും കഴിഞ്ഞുകൂടിയത്. അവിചാരിതമായിട്ടാണെങ്കിലും അഭംഗമായി തുടർന്നു വന്ന ഈ ഉഗ്രവ്രതം ഒടുവിൽ മേഘനാദവധത്തിന് പ്രയോജനകരമായി.. ഇന്ദ്രജിത്തിന് ബ്രഹ്മാവിൽ നിന്നു വിശേഷാൽ ഒരു വരം സിദ്ധിച്ചിട്ടുണ്ട്രായിരുന്നു. " ഊണും ഉറക്കവുമിളച്ച് പതിനാലുവർഷം ബ്രഹ്മചാരിയായി കഴിഞ്ഞുകൂടുന്ന ഒരാളിൽ നിന്നല്ലാതെ മേഘനാദന് മരണം സംഭവിക്കുകയില്ല എന്നായിരുന്നു അത്*.

( തുടരും )

🙏 സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു 🙏

കമ്പരാമായണം കഥ - ഭാഗം 19




ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ


*അയോദ്ധ്യാകാണ്ഡം*


രാമചന്ദ്രാദികൾ മൂവരും ആ രാത്രിയിൽ തന്നെ അധിക ദൂരം യാത്ര ചെയ്ത് ഗംഗാ തീരത്തുള്ള "ശൃംഗിവേരപുര "ത്തിൽ ചെന്നെത്തി. ശ്രീരാമദേവനിൽ നിഷ്കളങ്കഭക്തനും നിഷാദവർഗ്ഗനായകനുമായ ഗുഹൻ ആയിരുന്നു അവിടുത്തെ രാജാവ് ഗുഹൻ ശ്രീരാമാദികളെ സ്വാഗതം ചെയ്തു ഭക്തിപൂർവ്വം സ്വീകരിച്ചു പൂജിച്ച് ഉചിതാഹാരദികൾ കൊണ്ടു വേണ്ടുംവണ്ണം സല്ക്കരിച്ചു. ശ്രീരാമാദികളെ ശൃംഗിവേരപുരത്തിനകത്തേയ്ക്ക് ക്ഷണിച്ചുവെങ്കിലും വനയാത്രയിലായതിനാൽ നഗരത്തിൽ പ്രവേശിക്കില്ല എന്ന് പറഞ്ഞു നഗരാതിർത്തിയിൽ ഒരു ഓടമരച്ചുവട്ടിൽ ഗുഹൻ തയ്യാറാക്കി കൊടുത്ത ശയനോപകരണങ്ങളിൽ സന്തോഷസഹിതം അവർ രാത്രി കഴിച്ചുകൂട്ടി. പരിവാരങ്ങളും അകമ്പടികളും ഇല്ലാത്ത ഈ യാത്രയെ കുറിച്ച് ഗുഹൻ ശ്രീരാമനോട് ചോദിച്ചു. അഭിഷേക നിശ്ചയവും അഭിഷേക വിഘ്നവും ഉണ്ടായ വൃത്താന്തങ്ങൾ ശ്രീരാമൻ ഗുഹനോട് പറഞ്ഞു .അത് കേട്ട് ക്ഷോഭിച്ച ഗുഹനെ ശ്രീരാമൻ ഉപദേശത്താൽ സമാധാനിപ്പിച്ചു.*


പിറ്റേ ദിവസം പ്രഭാതത്തിൽ സുഖകരമായ രീതിയിൽ ഗുഹൻ ഒരുക്കി കൊണ്ടുവന്ന നൗകയിൽ കയറി അഗാധവും വിശാലവുമായ ഗംഗ കടന്ന് സീതരാമലക്ഷ്മണന്മാർ മറുകര എത്തി. ഗംഗാ ഭഗവതിക്ക് സ്തുതിയും നതിയും സമർപ്പിച്ചശേഷം വനത്തിലേക്കുള്ള രണ്ടാംഘട്ട യാത്ര ആരംഭിച്ചു. ഗുഹൻ മാർഗ്ഗസൂചകമായി അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. ഭരദ്വാജ മഹർഷിയുടെ ആശ്രമത്തിന് അരികിലെത്തിയപ്പോൾ ഗുഹനോട് തിരിച്ച് ശൃംഗിവേരത്തിലേയ്ക്ക് മടങ്ങി പൊയ്ക്കൊള്ളാൻ രാമചന്ദ്രൻ സംജ്ഞാപിച്ചു. രാമദേവനോടൊപ്പം അനുഗമിക്കാൻ അനുവദിക്കണമെന്ന് വിനയപൂർവ്വം അറിയിച്ച ഗുഹനോട് രാമൻ പറഞ്ഞു, ജന്മം കൊണ്ട് മൂന്നു സഹജന്മാർ മാത്രം ഇതുവരെയുണ്ടായിരുന്ന ഞാൻ നീയുമായുള്ള ബന്ധം കൊണ്ട് ഇന്ന് മുതൽ നാല് അനുജന്മാർ ഉള്ളവൻ ആയിത്തീർന്നിരിക്കുന്നു. എൻറെ ഒരു അനുജൻ അയോദ്ധ്യാ ഭരണകർത്താവായിതീരുന്നതു പോലെ ശൃംഗിവേരപുരാധിപത്യം വഹിച്ച് നിഷാദവർഗ്ഗത്തെ സംരക്ഷിച്ച് സന്തുഷ്ടിയും സമ്പത്തിൽ സമ്പുഷ്ടിയും വളർത്തുക. ഗുഹൻ രാമൻറെ ആജ്ഞ ശിരസാവഹിച്ച് വിടവാങ്ങി*

അനന്തരം ഭരദ്വാജാശ്രമത്തിൽ പ്രവേശിച്ച രാമചന്ദ്രാദികളെ മഹർഷിമാർ ഫലമൂലാദികൾ നല്കി സല്ക്കരിച്ചു. അവിടെ വിശ്രമിച്ചശേഷം പുറപ്പെടാൻ ഒരുങ്ങിയ രാമചന്ദ്രാദികളോട് വനവാസ കാലാവധി കഴിയും വരെ ആശ്രമത്തിൽ താമസിക്കണമെന്ന് ഭരദ്വാജ മഹർഷി അഭ്യർത്ഥച്ചു. ആ അഭ്യർത്ഥന നിരസിച്ച് ആ പ്രദേശം വിട്ട് വീണ്ടും തെക്കുഭാഗത്തുള്ള വനാന്തരങ്ങളിലേക്ക് യാത്രയായി. ഉച്ചയായപ്പോൾ അവർ കാളിന്ദി തീരത്തെത്തി. കാളിന്ദി കടക്കാൻ ലക്ഷ്മണൻ മുള വെടിക്കെട്ടികൂട്ടിയ ചങ്ങാടത്തിൽ കയറി അക്കരെ കടന്നു. വീണ്ടും കുറെ ദൂരം കൂടി യാത്ര ചെയ്തു പവിത്രമായ ചിത്രകൂടത്തിൽ എത്തി. അടുത്തെത്തുത്തോറും ചിത്രകൂടത്തിന്റെ ദിവ്യമഹിമാ കൂടുതൽ കൂടുതൽ പ്രകടമായി കാണാൻ കഴിഞ്ഞിരുന്നു. ആനതലവന്മാർ നദികളിൽ നിന്ന് തുമ്പിക്കൈകുഴലുകളിൽ വെള്ളം നിറച്ചു കൊണ്ടുവന്നു ആശ്രമത്തിലുളള കരിങ്കൽ തൊട്ടികളിൽ പകർന്നു നിറയ്ക്കുന്നു. മാനുകൾ ഭർഭകളറുത്തു കൊണ്ടുവന്നു ഹോമപ്പുരയ്ക്ക് അകത്ത് വച്ച് കൊടുക്കുന്നു. കുരങ്ങുകൾ സ്വന്തം വാലുകളിൽ പിടിപ്പിച്ചു കൊണ്ട് അന്ധമുനിമാരെ അത്യാവശ്യ കർമ്മങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും നടത്തുന്നു. തത്തകൾ വരിനെൽക്കതിരുകൾ ചുണ്ടുകളിൽ കൊത്തിയെടുത്ത് കേടുപറ്റാതെ പറന്നുവന്ന് ആശ്രമ ദ്വാരങ്ങളിൽ കൊണ്ടിട്ടു ശേഖരിച്ചു കൊടുക്കുന്നു. വൃക്ഷങ്ങൾ ഫലശ്രേണികൾ വഹിച്ചുള്ള ശിരസ്സുകൾ കുനിച്ചും ബാഹുക്കൾ നീട്ടിയും ഋഷികളെ നമിച്ചു ഭക്ഷ്യഭിക്ഷകൾ കൊടുക്കുന്നു.. ഇങ്ങനെ മൃഗ പക്ഷി വൃക്ഷലതാദികൾ പോലും അനുഷ്ഠിക്കുന്ന പരോപകാരതാല്പര്യത കണ്ട് അകൃത്രിമ പ്രകൃതിയുടെയും അത്യുത്തമശാന്തിയുടേയും മഹിമമാനിച്ചും മഹർഷിമാരുടെ സ്വാഗതാശംസകൾ ആദരിച്ചും അവർ ചിത്രകൂടത്തിൽ ഒരു പ്രധാനസ്ഥാനത്ത് എത്തിച്ചേർന്നു*.

( തുടരും..... )


🙏 സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏

Thursday, December 24, 2020

കമ്പരാമായണം കഥ - ഭാഗം 18





 
ഓം ഗം ഗണപതയേ നമഃ
 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
 
 
 
ദശരഥനോടും കൈകേയിയോടും കൗസല്യയോടും  സുമിത്രയോടും യാത്രാനുമതി  ചോദിച്ചു രാമൻ.  കൈകേകി പറഞ്ഞു ഉത്തമ പുത്രനാണ് നീ പിതാവിന്റെ  നിർദേശം അക്ഷരംപ്രതി അനുസരിക്കുന്ന നിന്നെപ്പോലുള്ള പുത്രൻ ഉള്ള പിതാക്കന്മാർ ക്ലേശിപ്പാനെന്തിരിക്കുന്നു?  കൗസല്യ രാമനോട് പറഞ്ഞു പിതാവിനെ ഞാൻ നോക്കിക്കൊള്ളാം ഈ കുഞ്ഞു സീതയെ നീ നന്നായി  സംരക്ഷിച്ചു കൊള്ളുക.   ദശരഥൻ രാമനോട്,  രാമ നിനക്കും കുമാരലക്ഷ്മണനും ജാനകിയ്ക്കും  ഞാൻ കാരണം കഷ്ടപ്പെടേണ്ടി വന്നു.  കുമാരാ ലക്ഷ്മണാ ജ്യേഷ്ഠനെയും ജ്യേഷ്ടത്തിയേയും     സദാ ശുശ്രൂഷിച്ച് നിന്റെ കടമ പരിപാലിച്ചു കൊള്ളുക . സീതേ നീ സാക്ഷാൽ ലക്ഷ്മീദേവിയാണ്.  നീ എന്നെ വിട്ടു പിരിഞ്ഞു പോകുന്നതിൽ എനിക്ക് അത്യന്തം ദുഃഖമുണ്ട് .  പതിവൃതാധർമം പരിപാലിക്കുന്ന നിന്നെ ഞാൻ വാത്സല്യപൂർവ്വം അഭിനന്ദിക്കുന്നു.  മംഗളം ഭവിക്കട്ടെ.
 

സീതാരാമലക്ഷ്മണൻ മാതാക്കളെയും  പിതാവിനെയും മറ്റു ജനങ്ങളെയും യഥായോഗ്യം വന്ദിച്ച് പരിജനങ്ങളെ അനുനയിച്ചും രാജമന്ദിരത്തിന് പുറത്തിറങ്ങി.  അവിടെ സുമന്ത്രൻ രഥവുമായ് നിൽപ്പുണ്ടായിരുന്നു.  കൂടാതെ വലിയൊരു ജനാവലി അവിടെ തിങ്ങിക്കൂടി ഇരുന്നു.  പൗരജനങ്ങൾ രാജകുമാരനോട് ഇതെന്തു സംരംഭമാണ് അങ്ങ് എവിടെ പോകുന്നു എന്ന് അന്വേഷിച്ചു.  രാമൻ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു.  അനന്തരാവകാശിയെ തീരുമാനിക്കാനേ രാജാവിന് അധികാരമുള്ളു അവരെ തള്ളുന്നതും കൊള്ളുന്നതും പൗരജനങ്ങളാണ്.  ഇതിനെല്ലാം കാരണം കൈകേയിയാണ്. രാമൻ പറഞ്ഞു  കൈകേകി മാതാവ് തനിക്ക് കിട്ടിയ വരം ആവശ്യപ്പെട്ടു എന്നേയുള്ളൂ.  രാജാവോ സ്വന്തം ജീവൻ രക്ഷിച്ചതിനാണ് വരം നൽകിയത്.  അതിനാൽ അവർ രണ്ടുപേരും തെറ്റുകാരല്ല. നിങ്ങൾ  ശാന്തരായി എനിക്ക് മംഗളം ആശംസിക്കുകയാണ് വേണ്ടത് . ജനങ്ങൾ പറഞ്ഞു ഞങ്ങൾ ശാന്തരായി അങ്ങേയ്ക്ക് മംഗളം ആശംസിച്ചു കൊള്ളുന്നു.  എന്നാൽ അങ്ങയെ വിട്ട് പിരിയുന്നത് ഞങ്ങൾക്ക് പ്രയാസമുള്ളകാര്യമാണ്.  അതിനാൽ ഞങ്ങളും അങ്ങയെ അനുഗമിച്ചു കൊള്ളാം.
 

അനന്തരം ശ്രീരാമനോടൊപ്പം പൗരജനങ്ങളും രണ്ടു യോജന നടന്നു. വിശ്രമിക്കാനായി അവിടെ തങ്ങി.  യാത്രാക്ഷീണം കൊണ്ട്  അവർ ഗാഢനിദ്രയിൽ മുഴുകി. പാതിരാത്രി കഴിഞ്ഞപ്പോൾ ശ്രീരാമൻ ഉണർന്ന് ഭാവിപരിപാടി ആലോചിച്ചു.  ജനങ്ങളുടെ അനുഗമനം തങ്ങളുടെ യാത്രയ്ക്കും വനവാസത്തിനും വലിയ പ്രതിബന്ധം ആയിരിക്കും.  അയോദ്ധ്യ ജനഹീനവുമാകാം.  സുമന്ത്രനെ ഉണർത്തി രഥത്തിൽ  കയറ്റി അയോദ്ധ്യയിലേക്ക് തിരിച്ചയച്ചു.  ഉടനെതന്നെ സീതയേയും ലക്ഷ്മണനേയും ഉണർത്തി മൂവരും കൂടി കാൽനടയായി ഗംഗാതടത്തിലേക്ക് നടന്നു.  ഗാഢനിദ്രയിൽ ആയിരുന്ന പൗരജനങ്ങൾ ഇതൊന്നും അറിഞ്ഞില്ല.  പിറ്റേന്ന് പൗരവൃന്ദം ഉണർന്നപ്പോൾ സീതാരാമലക്ഷ്മണന്മാരെയും സുമന്ത്രനേയും കാണായ്കയാൽ , രഥം അയോധ്യയ്ക്ക് അഭിമുഖമായി പോയ രഥപ്പാടും കുതിരകുളമ്പിന്റെ പാടും കാണ്ടതിനാൽ അവരെല്ലാം അതിവേഗത്തിൽ അയോദ്ധ്യയിലേക്ക് മടങ്ങിപ്പോയി.              
 
             ( തുടരും..... )


കമ്പരാമായണം കഥ - ഭാഗം 17

 *ഹരേ കൃഷ്ണാ* 
 
 അയോദ്ധ്യാകാണ്ഡം - 2

 


 
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
 
 
സംഭ്രമജനകമായ ഈ വാർത്ത രാജധാനിയിലെങ്ങും പരന്നു.  രാജപത്നിമാർ രാമലക്ഷ്മണന്മാർ സുമന്ത്രൻ മറ്റ് എല്ലാവരും അന്തഃപ്പുരത്തിൽ എത്തി . അച്ഛൻറെ വിറക്കുന്ന തല രാമനും ഭർത്താവിൻറെ പതറുന്ന പാദം കൗസല്യയും മടിയിൽ എടുത്തുവച്ചു പരിചര്യകൾ ചെയ്തു. രാജാവിൻറെ മുഖത്ത് വസിഷ്ഠൻ പനിനീർതളിച്ചു.  അല്പസമയം കഴിഞ്ഞപ്പോൾ ദശരഥൻ കണ്ണുകൾ അല്പമൊന്ന് തുറന്നു വീണ്ടും മയങ്ങി. അച്ഛനിങ്ങനെ വരാനുളള സംഭവത്തിന്റെ  കാരണം  ചോദിച്ച രാമനോട്. കൈകേയി സംഭവങ്ങൾ വിശദീകരിച്ചു.  രാമൻ പറഞ്ഞു ഇതിനാണോ രാജാധിരാജനായ പിതാവ് വിഷമിക്കുന്നത്. ഇതിന് അച്ഛൻ വിഷമിക്കണ്ട, അമ്മ ഷോഭിക്കുകയും വേണ്ട.  ഭരതനെ  രാജാവാക്കിയാലും ഞാൻ ഇന്ന് തന്നെ കാട്ടിലേക്ക് പുറപ്പെട്ടു കൊള്ളാം . രാജഭരണത്തേക്കാൾ വനമാണ് സുഖപ്രദം.  
 

ലക്ഷ്മണനിൽ ഈ രംഗത്തിലെ വിവിധ രീതികൾ നാനാമുഖങ്ങളായ വിരുദ്ധ വികാരങ്ങളാണ് ഉളവാക്കിയത്.  വൃദ്ധനായ പിതാവിനോട് അനുകമ്പ തോന്നിയില്ല.  പിതാവിനെ അന്തഃപ്പുരത്തിൽ അടച്ച് കൈകേയിയെ ബന്ധനസ്ഥനാക്കി ഉപദേശത്തിന് എത്തുന്ന ഗുരു മന്ത്രിമാരെ അകറ്റിനിർത്തി  രാജാവായി രാമനെ വാഴിക്കാൻ തന്നെ ലക്ഷ്മണൻ തീരുമാനിച്ചു.  രാമചന്ദ്രൻ സന്ദർഭോചിതമായ സാമോപായം കൊണ്ടും  സാരഗർഭമായ തത്വോപദേശം കൊണ്ടും അനുജനെ സാന്ത്വനപ്പെടുത്തി.  വനവാസത്തിന് കൂടി പോരുന്നതിന് രാമൻ സമ്മതിച്ചതിന് ശേഷം മാത്രമേ ലക്ഷ്മണൻ ശാന്തനായുളളൂ.  ഈ സമയമായപ്പോഴേക്കും സാമാന്യമായി ബോധം വീണ്ടു കിട്ടിയ ദശരഥൻ തന്നെ കൗസല്യയുടെ അന്തഃപുരത്തിലിക്കാൻ രാമലക്ഷ്മണന്മാരോട്  ആവശ്യപ്പെട്ടു.  അവർ ദശരഥനെ കൗസല്യയുടെ അന്തഃപ്പുരത്തിൽ എത്തിച്ചു,
 

ശേഷം രാമൻ സീതയുടെ അരമനയിലേക്ക് പോയി . ലജ്ജയോടെ  ഭർത്താവിന് സ്വാഗതം പറഞ്ഞ സീതയോട് രാമൻ പറഞ്ഞു.   സ്വാഗതം ഞാൻ സ്വീകരിച്ചിരിക്കുന്നു. ഇനി ഒരു "സുഗതം"  കൂടെ നല്കൂ.  സീത ചോദിച്ചു രാജാവ് ആകുന്നതിനു മുൻപ് ഇത്രയും സമയലോഭമോ? ഭർത്താവിന് സ്ഥാനമാനങ്ങൾ സിദ്ധിക്കുന്നത് ഭാര്യയ്ക്കും അന്തസ്സല്ലേ എന്ന രാമന്റെ  ചോദ്യത്തിന് ഭർത്താവിനെയാണ് ഭാര്യ ഇഷ്ടപ്പെടുന്നത് ഭർത്താവിൻറെ സ്ഥാനമാനങ്ങൾ അല്ല എന്ന് സീത മറുപടി നൽകി . അങ്ങനെയാണെങ്കിൽ രാജസ്ഥാനം  സിദ്ധിക്കുന്നില്ലല്ലോ  എന്നതിൽ കുണ്ഡിതമില്ലല്ലോ  എന്നായി രാമൻ.  രാജ്യം കിട്ടുന്നില്ലെങ്കിൽ ഞാൻ ഭാഗ്യവതിയാണ്.  എന്നാലും അതിൻറെ കാരണം കൂടി അറിയിക്കൂ എന്ന് പറഞ്ഞു സീത.  രാമൻ കൈകേയിയുടെ വരത്തെ കുറച്ചും ഭരതനെ രാജാവാകുന്നതിനെ കുറിച്ചും വനവാസത്തെ കുറിച്ചും സീതയെ  അറിയിച്ചു . സീത അപ്പോൾ  ആനന്ദത്തോടെ പറഞ്ഞു ഭാഗ്യം അങ്ങ് എനിക്ക് മാത്രം ഉള്ളതായി തീർന്നല്ലോ.   തനിക്ക് യാത്രയ്ക്കുള്ള അനുവാദം നൽകാൻ ആവശ്യപ്പെട്ട രാമനോട് സീത ചോദിച്ചു ഇതെന്തു കഥ സീതയെ കൂടാതെ വനവാസം രാമാവതാരങ്ങളിൽ ഏതിലെങ്കിലും എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?  ഇപ്പോൾ എന്നെ കൂടാതെ അങ്ങ് മാത്രം വനവാസം അനുഷ്ഠിക്കുകയോ?  അങ്ങനെ ഒരു വരാനുശാസനം പുതുതായുണ്ടായോ?  ഉണ്ടായാൽ തന്നെ   വിധേയത്വവും  വിധായകത്വവുമില്ല . അതുകൊണ്ട് ഞാൻ മുൻപേ അങ്ങ് പിറകേ.  
 

ശ്രീരാമൻ സീതയെ വനയാത്രയിൽ നിന്നും  നിരുത്സാഹപ്പെടുത്തി എങ്കിലും സീത തീരുമാനത്തിൽ ഉറച്ചുനിന്നു . ശ്രീരാമൻ പിതാവിനോടും മറ്റും യാത്ര ചോദിക്കുന്നതിന് കൗസല്യയുടെ അന്തഃപ്പുരത്തിൽ എത്തി.  കൈകേയിയും സുമിത്രയും അവിടെ  ഉണ്ടായിരുന്നു.   കൈകേയി വനയാത്രയ്ക്ക് ഒരുങ്ങാൻ മൂന്നുപേർക്കും വൽകലം നൽകി.  രാമലക്ഷ്മണന്മാർ വൽക്കലം ധരിച്ചു.  സീത വല്ക്കലം വാങ്ങി ഉടുക്കേണ്ട വിധം അറിയാതെ വിഷമിക്കുന്നത് കണ്ടപ്പോൾ ദശരഥൻ പറഞ്ഞു ദൂഷ്ടേ കൈകേയി നിനക്കു തന്ന വരത്തിൽ രാമൻറെ വനവാസമേ ഉൾപ്പെട്ടിരുന്നുളളൂ.  സീത പാതിവൃത്യ നിഷ്ടകൊണ്ട് രാമനെ അനുഗമിക്കുകയാണ് . അവളെ കാട്ടിലേക്ക് അയക്കുന്നതിനും വൽക്കലം ധരിപ്പിക്കുന്നതിനും നിനക്ക് അവകാശമില്ല . ശേഷം സീതയോട് പറഞ്ഞു കുഞ്ഞേ, ജാനകി നീ സർവാഭരണവിഭൂഷിതയായി തന്നെ ഭർത്താവിനെ അനുഗമിച്ചു കൊള്ളുക.  ഇത് കേട്ട കൗസല്യ സീതയുടെ മൃദുലപാണിയിൽ നിന്നും വല്ക്കലം തിരികെ വാങ്ങി . ഈ സന്ദർഭത്തിൽ സുമിത്ര വനത്തിലേക്ക് ജ്യേഷ്ഠനെ അനുഗമിക്കാൻ സന്നദ്ധയായി നൽകുന്ന ലക്ഷ്മണനെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു"  പുത്രാ നീ രാമനെ ദശരഥനായും സീതയെ സുമിത്രയെന്നും അടവിയെ അയോദ്ധ്യയെന്നും സുദൃഢമായി  വിചാരിച്ചു കൊള്ളുക. മംഗളം."   അനർഘമായ ഈ മന്ത്രം ഉപദേശിച്ചു ദായിക സന്തുഷ്ടയും ദായകൻ സംതൃപ്തനുമായി.

      ( തുടരും.)

🙏സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏 


കമ്പരാമായണം കഥ - ഭാഗം 16

ഓം ഗം ഗണപതയേ നമഃ* 

 
 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ* 

 
 
 അയോദ്ധ്യാകാണ്ഡം - 1



 

 
ശേഷം ഒരു ദിവസം മാതുലനായ യുധാജിത്തിൻറെ ക്ഷണമനുസരിച്ച്  ഭരതശത്രുഘ്നന്മാർ സ്വന്തം ഭാര്യമാരോട് കൂടി അങ്ങോട്ട് പോയി.
 
ദശരഥൻ രാജസദസ്സിൽ ഒരു വിഷയം  അവതരിപ്പിച്ചു.   തനിക്ക് പ്രായമായെന്നും ഭരണ കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷിക്കുറഞ്ഞു എന്നും അതിനാൽ അനന്തരാവകാശിയെ ഭരണഭാരം ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നതായി  അറിയിച്ചു . പൗരപ്രധാനികളും സാമന്തപ്രധാനികളും സുമന്ത്രരും വസിഷ്ഠനും എല്ലാവരും സൂര്യവംശ പരമ്പര പ്രകാരവും ജനഹിതപ്രകാരവും ശ്രീരാമന് പട്ടാഭിഷേകം നടത്താൻ അനുമതി നൽകി.  രാജസദസ്സിലെ വാർത്ത അന്തപുരത്തിലെ റാണിമാരുമറിഞ്ഞു. കൗസല്യ അനുജത്തിമാരോട് ചോദിച്ചു രാജകീയ സദസ്സിലെ തീരുമാനം അറിഞ്ഞില്ലേ?  കൈകേകി പറഞ്ഞു എൻറെ മൂത്ത പുത്രനായ രാമചന്ദ്രകുമാരനെ നാളെ രാജാഭിഷേകം  നടക്കുന്നതിൽ ഞാൻ കുമാരനെ അഭിനന്ദിക്കുന്നു   . സുമിത്ര പറഞ്ഞു എന്റെ ആദ്യപുത്രനാണ് രാമചന്ദ്രൻ, കുമാരന്റെ അഭിഷേകത്തിൽ ഞാനാണ് അധികം ആനന്ദാഭിമാനം കൊള്ളുന്നത്.  എൻറെ മകനെ നിങ്ങൾ പുത്രന്മാരാക്കി മഹാരാജാവ് പ്രജകളുടെ പിതാവും ആക്കി എന്നായി കൗസല്യ.

ഇപ്രകാരം പറഞ്ഞ ശേഷം സ്വന്തം മണിയറയിൽ കടന്നു കൈകേകി രാമകുമാരന് അഭിഷേക പാരിതോഷികം എടുത്ത് ഒരുക്കി വച്ചു.  തനി തങ്കം കൊണ്ട് വിചിത്ര രീതിയിൽ നിർമ്മിച്ച നവരത്നങ്ങൾ പതിച്ച മോടിപിടിപ്പിച്ച അനർഘമായ ഒരു താമര പൂവ്.  "ഇത് അതിനുപറ്റിയതു തന്നെ.  നല്ലത് നല്ലതിനുവേണ്ടി നല്ലതിനോട് ചേരട്ടെ " നല്ല നിലയിലുള്ള ഇത്തരം ഉല്ലാസചിന്തയോടു കൂടി കൈകേയി മതിമറന്നാനന്ദിച്ചങ്ങനെയിരുന്നു. 
 
ആനന്ദത്തോടെ പാരിതോഷികം ഒരുക്കിയിരുന്ന  കൈകേകിയുടെ അരികിലേക്ക് മന്ഥര  വന്നു.  നോക്കൂ സന്തോഷ വാർത്ത കൊണ്ട് സംതൃപ്തയായിരിക്കുന്ന എന്റെ മുന്നിൽ ആദ്യമെത്തിയ നിനക്ക് ഞാനൊരു പാരിതോഷികം നല്കാമെന്ന് പറഞ്ഞു ഒരു കനകവള  കൊടുത്തു.  മന്ഥര  കിട്ടിയത് വാങ്ങിയിട്ട് സന്തോഷവാർത്ത എന്തെന്ന് ചോദിച്ചു.  നാളെ രാമകുമാരന് അഭിഷേകം ആണ്.  അത് കേട്ടതും  മന്ഥര പറഞ്ഞു അതിന് എനിക്കെന്തിന് പാരിതോഷികം തരണം.  രാമകുമാരന് അഭിഷേകം നടന്നാൽ  കൗസല്യ മാതാവ് രാജമാതാവ് ആകും അതിന് ഭരതകുമാരന്റെ അമ്മയായ കൈകേയി റാണി എന്തിന് പാരിതോഷികം നല്കണം.  രാമൻ എന്റെയും മകനാണ് നീ എന്ത് ഭ്രാന്താണ് പറയുന്നത്.  മന്ഥര പറഞ്ഞു എന്നാൽ  ശ്രദ്ധിച്ചോ ഞാൻ പറയുന്ന  ഭ്രാന്ത്,  രാമൻ രാജാവായാൽ കൗസല്യ രാജമാതാവാകും കൈകേയി രാജമാതാവിന്റെ ദാസി,  ഭരതകുമാരൻ രാജാവിന്റെ ദാസൻ. സീത രാജാവിന്റെ പട്ടമഹിഷി, മാണ്ഡവി പട്ടമഹിഷിയുടെ ദാസി. ഈ മന്ഥരയോ രാജമാതാവിന്റെ ദാസിയുടെ ദാസി, ഒരു  വേലക്കാരി ഇതെന്തൊരുകുറച്ചിലാണ്.  ഞാൻ ഇപ്പോൾ തന്നെ ഇവിടം വിട്ട് പോവുകയാണ്.
 
 മന്ഥരയിൽ  ദേവന്മാരുടെ സങ്കല്പം ആവേശിച്ചിട്ടുണ്ടായിരുന്നു.  അതുകൊണ്ട് തന്നെ മന്ഥരയുടെ വാക്കുകൾ കൈകേയിയുടെ തലച്ചോറിനെ ചൂടുപിടിപ്പിച്ചു.  മുഖം മങ്ങി ഭൂതാവേശത്താലെന്നപോലെ റാണി നിൽക്കേ മന്ഥര അടുത്തുചെന്ന് കാതിൽ എന്തോ മന്ത്രിച്ചു. കൈകേയി ഒരു കനകവളകൂടി ആ  മന്ത്രിണിക്ക് സമ്മാനിച്ചു . ആ പാരിതോഷികവും വാങ്ങി അവർ അവിടെ നിന്ന് പെട്ടെന്ന് നിഷ്ക്രാന്തയായി.  കൈകേയി മണിമണ്ഡപത്തിൽനിന്നും ചാടിയെണീറ്റ് ആഭരണങ്ങളെല്ലാം  പൊട്ടിച്ച് ചുറ്റും ചിതറിയെറിഞ്ഞു മഹാകാളി പോലെ പട്ടാംബരം വലിച്ചുകീറി നിലത്തുനിൽപ്പായി.
 
ദൂതി മുഖാന്തിരം വിവരമറിഞ്ഞ ദശരഥൻ ക്ഷണത്തിൽ അവിടെയെത്തി. കൈകേയിയോട് കാര്യമന്വേഷിച്ചപ്പോൾ യാതൊന്നും പറഞ്ഞില്ല . ദൂതിമാർക്ക്  യാതൊന്നും അറിയില്ലായെന്ന് പറഞ്ഞു.   ഒടുവിൽ കൈകേകിയെ സമീപിച്ച്   ഏതുവിധമുളള പരിഹാരമാർഗ്ഗവും സമ്മതിച്ചുകൊണ്ട് യാചന നടത്തി. രാമനെ രാജാവും കൗസല്യയെ രാജമാതാവുമാക്കുന്ന  അങ്ങയുടെ കുടിലോപായം സഫലമാകുന്നത് നാളെയല്ലേ? ഞാൻ  ( കൈകേയി) കൗസല്യയുടെ ദാസിയാവണമോ?  ഞാൻ എന്തിനു ജീവിക്കുന്നു?  ദശരഥൻ  പറഞ്ഞു രാജകുടുംബത്തിലെ പ്രഥമ പുത്രനെ രാജാവാകുന്നത് ഔചിത്യം ഉള്ള കാര്യമല്ലേ? അതിൽ എന്ത്  അനൗചിത്യം ആണ് ഉള്ളത്?  നീയും പറയാറില്ലേ നിൻറെ പ്രഥമ പുത്രനാണ് രാമകുമാർ എന്ന്. എനിക്ക് പറയാനുള്ളത് ഭരതനെ രാജാവാക്കണം എന്നാണ് എന്ന് കൈകേയി പറഞ്ഞു.   അഗ്രജൻ ഇരിക്കെ അവരജനെ എങ്ങനെയാണ് അവരോധിക്കുന്നത്? എന്ന് ചോദിച്ചു ദശരഥൻ.   രാമനുളളതാണ്  ഭരതനെ വാഴിക്കുന്നതിൽ പ്രതിബന്ധമെങ്കിൽ രാമൻ രാജ്യത്ത്  നിന്നും പോകട്ടെ. പതിനാലു വർഷം കാനനം വാഴട്ടേ എന്നായി കൈകേയി.   ദശരഥൻ ചോദിച്ചു നിനക്ക് ഇത്ര ദുർമോഹം എങ്ങനെയുണ്ടായി? നികൃഷ്ടേ ഇത് അസാദ്ധ്യമാണ് . അസാദ്ധ്യം എങ്ങനെയാകും പണ്ട് എനിക്ക് തന്നിട്ടുളള രണ്ടു  വരങ്ങൾ അങ്ങയിൽ നിഷിപ്തമാണ്. അവ ഇപ്പോൾ നല്കണം.  ഒന്ന് ഭരതനെ രാജാവാക്കണം. രണ്ട് രാമനെ വനവാസത്തിനയയ്ക്കണം.  അങ്ങയുടെ സത്യം പാലിക്കേണ്ടത് അങ്ങയുടെ ധർമ്മമാണ് കൈകേയി പറഞ്ഞു . ദശരഥൻ വിഷാദത്തോടെ ചോദിച്ചു.   മൃദുലഹൃദയ ആയിരുന്ന നീ ഇപ്പോൾ ഇത്രമാത്രം കർക്കശമനസ്കയായതെങ്ങനെയാണ്? നിൻറെ ചിത്തം കാളസർപ്പസങ്കേതമോ?  ഭാഗ്യവതി എന്ന് നീ ഭാവിക്കണ്ട.   നീ എല്ലാവരെയും ദ്രോഹിക്കുകയാണ്.  എന്നെ മാത്രമല്ല കൗസല്യയേയും  രാമനേയും ഭരതനേയും രാജ്യത്തെ എല്ലാവരെയും ഒന്നടങ്കം നീ ദ്രോഹിക്കുകയാണ് . നീ നിന്നെത്തന്നെ ദ്രോഹിക്കുകയാണ്.  ഞാൻ തന്ന വരം തന്ന വരം തന്നെ.  ഇത്രയും പറഞ്ഞ ദശരഥ രാജാവ് പ്രജ്ഞയറ്റു നിലംപതിച്ചു.
 
             (തുടരും. )

🙏സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏

Saturday, December 19, 2020

ശ്രീമദ് നാരായണീയം ദശകം 100

കേശാദിപാദ വർണ്ണനം

( ശ്രീമദ് നാരായണീയം അവസാന ഭാഗം )

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏






ശ്ലോകം :- 100 / 1
*******************
അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം
പീയൂഷാപ്ലാവിതോഹം തദനു തദുദരേ ദിവ്യകൈശോരവേഷം താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈർവിലസ ദുപനിഷത്സുന്ദരീമണ്ഡലൈശ്ച
അർത്ഥം :-
*************
ഇതാ മുന്ഭാഗതായി ഇടതിങ്ങിയ കായാമ്പൂവിന്നൽ നിരപോലെ കമനീയമായ നീലനിറംകൊണ്ടു അതിയായി പരിശോഭിക്കുന്ന ഒരു തേജസ്സിനെ ഞാൻ കാണുന്നു. ഞാൻ പരമാനണ്ടാമൃദത്തിൽ മുഴുകിയിരിക്കുന്നു. അതിനെ തുടർന്ന് ആ തേജസ്സിന്റെ മദ്ധ്യത്തിലായി അതി ദിവയമായ ഒരു ബാലസ്വരൂപവും തെളിഞ്ഞുവരുന്നു. യൗവനാരംഭംകൊണ്ടും അതിരമാണീയവും പരമാനന്ദരസമനുഭവിച്ചു കൊലമായിർ ക്കൊള്ളുന്ന അംഗങ്ങളോടുകൂടിയവരായ നാരദ മഹർഷി മുതലായവരും ഏറ്റവും പരിശോഭിക്കുന്നവരായ ഉപനിഷത്തുകളാകുന്ന സുന്ദരീമണ്ഡലങ്ങളെകൊണ്ടും
ചൂഴപ്പെട്ടതുമായിരിക്കുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 2
*******************
നീലാഭം കുഞ്ചിതാഗ്രം ഘനമമലതരം സംയതം ചാരുഭംഗ്യാ രത്നോത്തംസാഭിരാമം വലയിതമുദയച്ചന്ദ്രകൈഃ പിഞ്ഛജാലൈഃ
മന്ദാരസ്രങ്നിവീതം തവ പൃഥുകബരീഭാരമാലോകയേഹം
സ്നിഗ്ധ ശ്വേതോർദ്ധ്വപുണ്ഡ്രാമപി ച സുലളിതാം ഫാലബാലേന്ദുവീഥീം
അർത്ഥം :-
*************
നീലനിരത്തോടുകൂടിയതായി അഗ്രം ചുരുണ്ടു ഇടത്തൂർന്നിരിക്കുന്നതും അതിനിർമലവും ഏറ്റവും ഭംഗിയായി കെട്ടിവെച്ചിരിക്കുന്നതും രത്നംകൊണ്ടുണ്ടാക്കപ്പെട്ട ശിരോദ്രഷണംകൊണ്ടു
മനോഹരവും പ്രകാശിച്ചുകൊണ്ടിരിക്കുന്ന പീലിക്കണ്ണുകളോടുകൂടിയ മായിപ്പീലികൾകൊണ്ടു ചുറ്റും തിരുക്കിവെച്ചു മന്ദരമാലകൊണ്ടു ചുറ്റി കെട്ടപ്പെട്ടതുമായ ഞന്തിരുവടിയുടെ വർണ്ണമേറിയ തലമുടിക്കെട്ടിനെ ഞാൻ നന്നായി തെളിഞ്ഞു കാണുന്നു. അത്രയുമല്ല മിനുപ്പുള്ളതും വെളുത്തതുമായ ഗോപിക്കുറിയോടു കൂടിയതും ഏറ്റവും ലളിതവുമായ ബാലചന്ദ്രനുതുല്യമായ അർദ്ധ വൃത്താകൃതിയിലുള്ള നെറ്റിതടത്തെയും ദർശിക്കുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 3
*******************
ഹൃദ്യം പൂർണാനുകമ്പാർണവമൃദുല ഹരീ ചഞ്ചലഭ്രൂവിലാസൈ-
രാനീലസ്നിഗ്ധപക്ഷ്മാവലിപരിലസിതം
നേത്രയുഗ്മം വിഭോ തേ
സാന്ദ്രച്ഛായം വിശാലാരുണകമലദളാകാരമാമുഗ്ധതാരം
കാരുണ്യാലോകലീലാശിശിരിതഭുവനം
ക്ഷിപ്യതാം മയ്യനാഥേ
അർത്ഥം :-
************
അല്ലയോ ഭഗവാനെ ! കാരകവിയുമാറ് നിറഞ്ഞു നിൽക്കുന്ന കരുനാസമുദ്രത്തിലെ തിരമാലകളെന്നതു പോലെ ഇളകിക്കൊണ്ടിരിക്കുന്ന പൂരിക്കൊടികളുടെ വിലാസംഭംഗിയാൽ മനോഹരവും നീലനിരത്തോട് കൂടിയതും അക്ഷിരോമങ്ങളെകൊണ്ടു പരിലസിക്കുന്നതും പരിപൂർണ്ണമായ ശോഭയോടു കൂടിയതും വിസ്തൃതമായ ചെന്താമരപ്പൂവിതലുകളുടെ ആകൃതിയോട് കൂടിയതുമതിമോഹനങ്ങളായ കൃഷ്‌ണ മിഴികളോടുകൂടിയതും കാരുണ്യത്തോടു കൂടിയ അവലോകനം (കടാക്ഷംകൊണ്ടു ലോകത്തിനു മുഴുവൻ കുളർമ നൽകുന്നതുമായ നിന്തിരുവടിയുടെ തിരുമിഴിയിണയെ മറ്റൊരു ശരണമില്ലാത്തവനായ എന്നിൽ പതിപ്പിക്കേണമേ !.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 4
*******************
ഉത്തുംഗോല്ലാസിനാസം ഹരിമണിമുകുര പ്രോല്ലസദ്ഗണ്ഡപാളീ-
വ്യാലോലത്കർണപാശാഞ്ചിതമകരമണീ കുണ്ഡലദ്വന്ദ്വദീപ്രം
ഉന്മീലദ്ദന്തപങ്ങ്ക്തി സ്ഫുരദരുണതരച്ഛായ ബിംബാധരാന്തഃ-
പ്രീതിപ്രസ്യന്ദിമന്ദസ്മിതമധുരതരം
വക്ത്രമുദ്ഭാസതാം മേ
അർത്ഥം :-
************
ഉയർന്നു .അനോഹരമായിരിക്കുന്ന നാസികയോടു കൂടിയതും ഇന്ദ്രനീലകല്ലുകൊണ്ടു കടഞ്ഞെടുത്ത കണ്ണാടിപോലെ തിളങ്ങുന്ന കവിൽതടങ്ങളിൽ പ്രതിഫലിച്ച ഇളകിക്കൊണ്ടിരിക്കുന്നതും കർന്നങ്ങളുടെ മനോഹാരിതയെ വർദ്ധിപ്പിക്കുന്നതുമായ മകരാകൃതിയിലുള്ള രണ്ടു രത്നകുണ്ഡലങ്ങളിൽ നിന്നുറന്നു അരുനിമയിണങ്ങിയ അധരകാന്തിയിൽ കൂടി ഉൽകനിവാർന്നൊഴുകുന്ന മന്ദസ്മിതധാരകൊണ്ടു അതിശീതളവും ആയ തിരുമുഖം എന്റെ മനസ്സിൽ സദാ കാലവും തെളിഞ്ഞു വിളങ്ങേനമേ.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 5
******************
ബാഹുദ്വന്ദ്വേന രത്നോജ്വലവലയഭൃതാ ശോണപാണിപ്രവാളേ-
നോപാത്താം വേണുനാലീം പ്രസൃത നഖമയൂഖാംഗുലീസംഗശാരാം
കൃത്വാ വക്ത്രാരവിന്ദേ സുമധുരവികസ ദ്രാഗമുദ്ഭാവ്യമാനൈഃ
ശബ്ദബ്രഹ്മാമൃതൈസ്ത്വം ശിശിരിതഭുവനൈ
സ്സിഞ്ച മേ കർണവീഥീം
അർത്ഥം :-
************
കാന്തി ചിതറുന്ന രത്നകല്ലുകൾ പതിച്ച വലകളണിഞ്ഞതും തലിരുപോലെ ചുവന്ന മൃദുവായിരിക്കുന്ന ഉള്ളംകൈകളോടുകൂടിയ വിരലുകളുടെ ചേർച്ചകൊണ്ടു വിചിത്ര വർണ്ണത്തോട് കൂടിയതുമായ ഓടക്കുഴലിനെ താമപ്പൂപോലെ ശോഭിക്കുന്ന തിരുമുഖത്തു ചേർത്തുവെച്ചു സംസ്പഷ്ടമായ രാഗമാധുരിയോടുകൂടി ആലപിക്കപ്പെടുന്നവയും,ലോകത്തെയെല്ലാം കുളർപ്പിക്കുന്നവയുമായ സാന്ദ്രബ്രഹ്മമാകുന്ന പീയൂഷധാരകൾകൊണ്ടു നിന്തിരുവടി എന്റെ ചെവിയെയും നനച്ചു പരിശുദ്ധമാക്കേണമേ !
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 6
******************
ഉത്സർപത്കൗസ്തുഭശ്രീതതിഭിരരുണിതം
കോമളം കണ്ഠദേശം
വക്ഷഃ ശ്രീവത്സരമ്യം തരളതരസമുദ്ദീപ്രഹാരപ്രതാനം
നാനാവർണപ്രസൂനാവലികിസലയിനീം
വന്യമാലാം വിലോല-
ല്ലോലംബാം ലംബമാനാമുരസി തവ തഥാ
ഭാവയേ രത്നമാലാം
അർത്ഥം :-
*************
ചുറ്റും പ്രസരിക്കുന്ന കൗസ്തുഭരത്നത്തിന്റെ പ്രഭാപൂരത്താൽ ചുവന്നിരിക്കുന്ന സുന്ദരമായ കണ്ഠപ്രദേശത്തെയും ശ്രീവത്സംകൊണ്ടു ഉപശോഭിക്കുന്നതും ഇളകിക്കൊണ്ടിരിക്കുന്നവയും അതിയായി പ്രകായിക്കുന്നവയുമായ മുത്തു മാലകൾ
കൊണ്ടലങ്കരിക്കപ്പെട്ടതുമായ തിരുമാറിടത്തെയും പല നിറത്തിലുള്ള പൂക്കൾകൊണ്ടും തളിരുകൾകൊണ്ടും ഉണ്ടാക്കപ്പെട്ടതും,ചുറ്റിപ്പറന്നുകൊണ്ടിരിക്കുന്ന വണ്ടുകളോടുകൂടിയതും നിന്തിരുവടിയുടെ മാർവിടത്തിൽ തൂങ്ങിക്കിടക്കുന്നതുമായ വനമാലയെയും അതുപോലെതന്നെ ഭംഗിയായി കാണപ്പെടുന്ന രത്നമാലയെയും ഞാൻ ധ്യാനിച്ചുകൊള്ളുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 7
******************
അംഗേ പഞ്ചാംഗരാഗൈരതിശയവികസത് സൗരഭാകൃഷ്ടലോകം
ലീനാനേകത്രിലോകീവിതതിമപി കൃശാം
ബിഭ്രതം മദ്ധ്യവല്ലീം
ശക്രാശ്മന്യസ്തതപ്തോജ്വലകനകനിഭം
പീതചേലം ദധാനം
ധ്യായാമോ ദീപ്തരശ്മിസ്ഫുടമണിരശനാ കിങ്കിണീമണ്ഡിതം ത്വാം
അർത്ഥം :-
************
തിരുമേനിയിൽ ചാർത്തിയ കുങ്കുമം, അകിൽ, കസ്‌തൂരി ഗോരോചനം രക്തചന്ദനം എന്ന അഞ്ചുവിധത്തിലുള്ള കുറിക്കൂട്ടുകളാൽ അതിനായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സൗരഭ്യംകൊണ്ടു ആകാര്ഷിക്കപ്പെട്ട ലോകത്തോടു കൂടിയവനും അനേകം ബ്രഹ്മാണ്ഡങ്ങൾ ലയിച്ചു കിടക്കുന്നതാണെങ്കിലും കുശമായിരിക്കുന്ന അരക്കെട്ടോടു കൂടിയവനും,ഇന്ദ്രനീലക്കല്ലിന്മേൽ വെച്ചിരിക്കുന്ന ഉരുക്കികാച്ചിയ തങ്ങത്തിന്റെ നിറപ്പകിട്ടോടുകൂടിയ മഞ്ഞപ്പട്ടു ഉടുത്തിരിക്കുന്നവനും കാന്തി ചിതറുന്ന മണികളിണങ്ങിയ മേഖലയിലെ കിങ്ങിണികൾകൊണ്ടു അലങ്കരിക്കപ്പെട്ടവനുമായ നിന്തിരുവടിയെ ഞങ്ങൾ ധ്യാനിച്ചു കൊള്ളുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 8
******************
ഊരൂ ചാരൂ തവോരൂ ഘനമസൃണരുചൗ
ചിത്തചോരൗ രമായാ
വിശ്വക്ഷോഭം വിശങ്ക്യ ധ്രുവമനിശമുഭൗ പീതചേലാവൃതാംഗൗ
ആനമ്രാണാം പുരസ്താന്ന്യസനധൃത സമസ്താർത്ഥപാളീസമുദ്ഗ-
ച്ഛായം ജാനുദ്വയം ച ക്രമപൃഥുലമനോജ്ഞേ
ച ജംഘേ നിഷേവേ
അർത്ഥം :-
************
നിനത്തിരുവടിയുടെ മനോഹരങ്ങളും പുഷ്ടിയുള്ളവയും ഇടത്തൂർന്നു മിനുത്തു ശോഭയാർന്നവയും ശ്രീദേവിയുടെ മനം കവർന്നവയും ലോകത്തെ ക്ഷോഭിപ്പിച്ച്കളയുമോ എന്നു ശങ്കിചുതന്നെ എല്ലാനേരത്തും പീതാംബരംകൊണ്ടു മരൈക്കപ്പെട്ടവയും ആയ ഇരു തുടകളെയും നമാസ്ക്കാരിക്കുന്നവർക്കു മുൻപിൽ സകല പുരുഷാർത്ഥങ്ങളെയും നിറച്ചടച്ചു വെച്ചിട്ടുള്ള രണ്ടു ചെപ്പുകളുടെ ശോഭയോടുകൂടിയ രണ്ടു കാൽമുട്ടുകളെയും ക്രമത്തിൽ തടിച്ചുരുണ്ടു മനോഹരങ്ങളായ രണ്ടു മുഴങ്കാലുകളെയും ഞാൻ ഭജിച്ചുകൊള്ളാം.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 9
******************
മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം
ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോ മന്ദരോദ്ധാരകൂർമം
ഉത്തുംഗാതാമ്രരാജന്നഖരഹിമകര
ജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം
അർത്ഥം :-
*************
തൃപ്പദങ്ങളെ ഭജിക്കുന്നത് സ്രേയസ്കരമാണ്‌ എന്നിങ്ങനെ മനോജ്ഞങ്ങളായ ധ്വനികളാൽ വിളിച്ചുപറയുകയാണോ എന്നു തോന്നിപ്പിക്കുന്ന കാലചിലമ്പിനെയും, മായയിൽ മുങ്ങി വിഷമിക്കുന്ന ഭക്തന്മാരുടെ മനസ്സാകുന്ന മന്ദരപർവതത്തെ ഉദ്ധരിക്കുന്ന വിഷയത്തിൽ കൂർമ്മമായിരിക്കുന്ന തൃക്കാൾപുറവടികളെയും ഉയർന്നു ചുവപ്പൂർന്നു തിളങ്ങുന്ന നഖങ്ങളാകുന്ന കുളർമതിയുടെ സ്വച്ഛമായ നിലാവുകൊണ്ടു ആശ്രയിക്കുന്നവരുടെ ദുഃഖമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്നതും മങ്ങളപ്രഭവുമായ കാൽ വിരലുകളെയും വന്ദിച്ചുകൊള്ളുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 10
********************
യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം
മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം
നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ
കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം
അർത്ഥം :-
*************
ഗുരുവായുപുരേശനായിരിക്കുന്ന ലോകേശ ! യോഗീശ്വരന്മാർക്കു നിന്തിരുവടിയുടെ ഭംഗിയേറിയ അവയവങ്ങളിൽവെച്ചു അതിയായ മാധുര്യത്തോടു കൂടിയതും മുക്തിയെ ആഗ്രഹിക്കുന്നവർക്ക് ആശ്രയസ്ഥാനവും, ഭക്തന്മാർക്കു അഭീഷ്ടങ്ങളെ വർശിക്കുന്നതിൽ കല്പകവൃക്ഷത്തിന്റെ തളിരായി പരിലസിക്കുന്നതുമായ നിന്തിരുവടിയുടെ തൃക്കാലടി എല്ലാനേരത്തും എന്റെ ഹൃദയത്തിൽ വർദ്ധിക്കുന്നതായി ദയാവാരിദിയായ ഹേ കൃഷ്ണ ! എന്റെ സകലവിധ താപങ്ങളെയും നീക്കം ചെയ്തു പരമാനന്ദസമൂഹസമൃദ്ധിയെ നൽകുമാരു അനുഗ്രഹിച്ച
അരുളേണമേ !
🌻🌺🌻🌺🌻🌺
ശ്ലോകം :- 100 / 11
********************
അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം
വിശ്വനാഥ ക്ഷമേഥാഃ
സ്തോത്രം ചൈതത്സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്‌
ദ്വേധാ നാരായണീയം ശ്രുതിഷു ച ജനുഷാ സ്തുത്യതാവർണനേന
സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാം ആയുരാരോഗ്യസൗഖ്യം
അർത്ഥം :-
*************
ലോകേശ ! നിന്തിരുവടിയുടെ മാഹതമ്യത്തെ നല്ലവണ്ണം മനസ്സിലാക്കാതെ ഇവിടെ എന്തെല്ലാം കീർത്തിക്കപ്പെടുവൊ,അതെല്ലാം ക്ഷമിക്കുമാരാകേണമേ! ആയിരത്തിലധികം സംഖ്യയോടുകൂടിയ ഈ സ്തോത്രം നിന്തിരുവടിയുടെ വർദ്ധിച്ചതായ അനുഗ്രഹത്തിനെകൊണ്ടു ഭവിക്കുകയും ചെയ്യേണമേ ! ഉപനിഷത്തുകളിൽനിന്നു ഉടലെടുത്തുള്ള നാരായണീയം എന്ന അഞ്ചർത്ഥ നാമത്തോടുകൂടിയതും ലീലാരൂപത്തിൽ സ്വീകരിക്കപ്പെട്ടു അവതാര വിശേഷങ്ങൾകൊണ്ടു പുഷ്ട്ടിപ്പെട്ടിരിക്കുന്നതുമായ ഈ ഗുണവിശിഷ്ടമായ ഗ്രന്ഥം ഈ ലോകത്തിൽ ആയുസ്സും ആരോഗ്യവും ഇഹപാരസൗഖ്യവും അരുളുമാരാകട്ടെ.
🌻🌺🌻🌺🌻🌺
ശ്രീ നാരായണമൂർത്തിയെ സംബന്ധിച്ചായതുകൊണ്ടും നാരായണ ഭട്ടതിരിപ്പാട്ടിനാൽ നിര്മിക്കപ്പെട്ടതുകൊണ്ടും രണ്ടുവിധത്തിലും "നാരായണീയം" എന്ന പേരു അർഹിക്കുന്ന ഈ ഗ്രന്ഥം "ആയുരാരോഗ്യസൗക്യം" എന്ന പദംകൊണ്ടു സൂചിക്കപ്പെടുന്ന കലിദിനത്തിൽ എഴുതിതീർന്നു എന്നു കൂടി ഇതിൽ വിവൃക്കപ്പെട്ടിരിക്കുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം കേശാദിപാദ
വർണ്ണണം എന്ന നൂറാം ദശകം
സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം സംപൂര്ണ്ണം
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം ശ്രീ കൃഷ്ണായ പരബ്രഹ്മണേ നമഃ