Friday, December 18, 2020

കമ്പരാമായണം കഥ- ഭാഗം 13

കമ്പരാമായണം കഥ - ഭാഗം 13
( ബാലകാണ്ഡം )


മിഥിലായാത്ര
 





വിശ്വാമിത്ര മഹർഷിയുടെ യജ്ഞം നിർവിഘ്നമായി പര്യവസാനിച്ച ശേഷം രാമലക്ഷ്മണ വിശ്വാമിത്രന്മാർ വിദേഹരാജ്യത്തേക്ക് പുറപ്പെട്ടു.  ദീർഘദൂര യാത്രയ്ക്കിടയിൽ വിശ്വാമിത്രൻ പല പുരാതന കഥകൾ കുമാരന്മാർക്ക് പറഞ്ഞുകൊടുത്തു.  യാത്രയ്ക്കിടയിൽ അവർ ഒരു   മഹാപുഷ്പവനം കണ്ടു വിശ്വാമിത്രൻ ആ മഹാപുഷ്പവനത്തിന്റെ കഥ ആരംഭിച്ചു.
 
പണ്ടൊരിക്കൽ ഒരു വിദ്യാധരനാരി വൈകുണ്ഠത്തിൽ പോയി ഭഗവാനേ സ്തുതിച്ചു പ്രാർത്ഥിച്ചു.  പ്രസന്നനായ ഭഗവാൻ  ചുറ്റിവളഞ്ഞ് ധരിച്ചിരുന്ന ദിവ്യമായ മാല ആ വിദ്യാധരിക്ക്  കൊടുത്തു . ആ വിദ്യാധരി വഴിക്ക് വച്ച് കണ്ട ദുർവാസാവിന് ആ  മാല സമ്മാനിച്ചു.  ദുർവാസാവ് ഇത് ആർക്ക് നൽകാൻ എന്ന് ചിന്തിച്ചു.  ബ്രഹ്മാവ് അരസികൻ ആണെന്നും വിഷ്ണു നിത്യനിദ്രനാണെന്നും  ശിവൻ മാല  പകുത്ത് പാർവതിക്ക് കൊടുത്തേക്കാം എന്ന് കരുതി ഇന്ദ്രന് നൽകാൻ തീരുമാനിച്ചു. സങ്കൽപ്പിച്ച മാത്രയിൽ തന്നെ ഇന്ദ്രൻ അവിടെ എത്തുകയും ദുർവാസാവ് പുഷ്പമാല സമ്മാനിക്കുകയും ചെയ്തു . ദേവേന്ദ്രൻ മാല വാങ്ങി ആനയുടെ മസ്തകപുറത്ത് വെച്ചു. പരിമളബഹുളത നിമിത്തം വണ്ടുകൾ വന്ന് ആനയുടെ ശരീരഭാഗം മുഴുവൻ മൂടി. അസഹ്യതയോടെ ഗജേന്ദ്രൻ തുമ്പിക്കൈ കൊണ്ട് മാല വലിച്ചെടുത്തു പൊട്ടിച്ച് നിലത്തിട്ട് ചവിട്ടിത്തേച്ചു കളഞ്ഞു. 

ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവലോകത്തെ സകല സമ്പത്തും പാലാഴിയിൽ വീണു താണു പോകട്ടെ എന്നും  ദേവഗണത്തിന് ജരാനരകൾ ഭവിക്കട്ടെ എന്ന് ശപിച്ചു. ശാപമോഷം അപേക്ഷിച്ച ഇന്ദ്രനോട് പാലാഴി കടഞ്ഞാൽ വിശിഷ്ടവസ്തുക്കളെല്ലാം കിട്ടുമെന്നും പാലമൃത് കുടിച്ചാൽ ജരാനരകൾ മാറുമെന്നും അനുഗ്രഹിച്ചു.  ഇത് പ്രകാരം ഇന്ദ്രനും  ത്രിമൂർത്തികളും ദേവാസുരന്മാരും യോജിച്ച് പാലാഴിമഥനം നടത്തി.  മദനാരംഭത്തിൽ അതിന്  ഉപയോഗപ്പെടുത്തിയ മന്ദരഗിരി താഴ്ന്നു പോയപ്പോൾ വിഷ്ണു കൂർമ്മമായി  അവതരിച്ചു ആ പർവ്വതത്തെ ഉയർത്തി.  പാലാഴിമഥനത്തിൽ പഴയതും പുതിയതുമായ ദിവ്യ വസ്തുക്കൾ പലതും പ്രത്യക്ഷപ്പെട്ടു . അവസാനം അമൃതും  പ്രത്യക്ഷമായി.  അസുരന്മാർ അമൃത് കൈക്കലാക്കി കടന്നുകളഞ്ഞു. അത്  മനസ്സിലാക്കിയ മഹാവിഷ്ണു മോഹിനി രൂപം ധരിച്ച് വഞ്ചിച്ച്.  അമൃത് തട്ടിക്കൊണ്ട് തിരിച്ചുവന്നു ദേവന്മാർക്ക് കൊടുത്തു. ദേവഗണം അമൃത് ഭക്ഷിച്ച് ശാപമുക്തരായി തീർന്നു.  ഇതറിഞ്ഞ അസുരന്മാർ ദേവന്മാരെ ആക്രമിക്കാൻ എത്തി.  ദേവന്മാർ മഹാവിഷ്ണുവിനെ മുൻനിർത്തി ബലിയെയും   സംഘത്തെയും തോൽപ്പിച്ചു.
 
ഹരിയുടെ മോഹിനി രൂപം കണ്ട് മയങ്ങിയ ഹരനിൽ നിന്നും  വൈഷ്ണവരൗദ്രശക്തികൾ ഒരുപോലെ ഒത്തരുളുന്ന ശാസ്താവ് ഈ പുഷ്പവനത്തിലാണ് അവതരിച്ചത്.  വംശവിച്ഛേദത്താൽ  ദുഃഖിതയായ ദിതി തപസ്സു ചെയ്തതും  വീണാവാണിയായ വിദ്യാധരമണി ഒടുവിൽ വന്നു സ്ഥിരതാമസമാക്കിയതും ഇവിടെ തന്നെയാണ് . ഇതിന് അടുത്ത് ശരവണം എന്ന ഒരു പുണ്യസ്ഥലം ഉണ്ട്.  വായുഭഗവാനും ഗംഗാദേവിയ്ക്കും  താങ്ങാൻ കഴിവില്ലാതിരുന്ന ശിവരേതസ്സ് തങ്ങി നിന്ന്  സുബ്രഹ്മണ്യൻ ജനിച്ചത് ഇവിടെയാണ്.

        ( തുടരും )

 
   🙏  *സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു* 🙏

 


No comments:

Post a Comment