രുക്മിണിസ്വയംവരവര്ണ്ണനം
ശ്ലോകം :- 79 / 1
*****************
ബലസമേതബലാനുഗതോ ഭവാന്
പുരമഗാഹത ഭീഷ്മകമാനിതാഃ
ദ്വിജസുതം ത്വദുപാഗമവാദിനം
ധൃതരസാ തരസാ പ്രണനാമ സാ
അർത്ഥം :-
************
സൈന്യത്തോടുകൂടിയ ബലരാമനാല് അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി വിദര്ഭാധിപതിയായ ഭീഷ്മനാല് സല്ക്കരിച്ച് ബഹുമാനിക്കപ്പെട്ടാവനായി നഗരത്തില് പ്രവേശിച്ചു; അങ്ങയുടെ ആഗമനത്തെ അറിയിക്കുന്നവനായ ആ വിപ്രകുമാരനെ വര്ദ്ധിച്ച കുതുകത്തോടുകൂടിയവളായ ആ രുഗ്മിണി ഉടനെതന്നെ നമസ്കരിച്ചു.






ശ്ലോകം :- 79 / 2
****************
ഭുവനകാന്തമവേക്ഷ്യ ഭവദ്വപുഃ
നൃപസുതസ്യ നിശമ്യ ച ചേഷ്ടിതം
വിപുലഖേദജുഷാം പുരവാസിനാം
സരുദിതൈരുദിതൈരഗമന്നിശാ
അർത്ഥം:-
***********
ജഗന്മോഹനമായ നിന്തിരുവടിയുടെ സുകുമാരശരീരത്തെ കണ്ടിട്ടും രാജകുമാരനായ രുക്മിയുടെ അനാശാസ്യമായ പ്രവൃത്തിയെ കുറിച്ച് കേട്ടിട്ടും അതിയായ ഖേദത്തോടു കൂടിയവരായ ആ കുണ്ഡിനപുരത്തിലെ ജനങ്ങള്ക്കു വ്യസനത്തോടുകൂടിയ സംഭാഷണങ്ങള്കൊണ്ട് രാത്രി കഴിഞ്ഞുകൂടി.






ശ്ലോകം :- 79 / 3
****************
തദനു വന്ദിതമിന്ദുമുഖീ ശിവാം
വിഹിതമംഗലഭൂഷണ ഭാസുരാ
നിരഗമദ് ഭവദര്പ്പിതജീവിതാ
സ്വപുരതഃ പുരതഃ സുഭടാവൃതാ
അർത്ഥം:-
***********
അതിനുശേഷം പ്രഭാതമായതോടെ വിവാഹമംഗളത്തിന്നു യോജിച്ചതായ ആഭരണങ്ങളണിഞ്ഞ് പരിശോഭിക്കുന്നവളായ ശശിവദനയായ രുഗ്മിണി ശ്രീപാര്വ്വതിയെ വന്ദിക്കുന്നതിന്നുവേണ്ടി നിന്തിരുവടിയിലര്പ്പിക്കപ്പെട്ട ജീവിതത്തോടുകൂടിയവളായ ആയുധപാണികളായ ഭടന്മാരാല് ചുറ്റും കാത്തുരക്ഷിക്കപ്പെട്ടവളായിത്തന്നെ അന്തഃപുരത്തില്നിന്നു പുറത്തേക്ക് പുറപ്പെട്ടു.






ശ്ലോകം :- 79 / 4
*****************
കുലവധൂഭിരുപേത്യ കുമാരികാ
ഗിരിസുതാം പരിപൂജ്യ ച സാദരം
മുഹുരയാചത തത്പദപങ്കജേ
നിപതിതാ പതിതാം തവ കേവലം
അർത്ഥം:-
***********
ആ കന്യകരത്നം ഭര്ത്തൃമതികളായിരിക്കുന്ന കുലസ്ത്രീകളോടുകൂടിച്ചേര്ന്ന് ശ്രീപാര്വ്വതിയെ ഭക്തിയോടുകൂടി പൂജിച്ച് ആ ലോകേശ്വരിയുടെ പാദാരവിന്ദത്തില് വീണുനമസ്കരിച്ച് നിന്തിരുവടി ഭര്ത്താവാകേണമെന്നുമാത്രം വീണ്ടും വീണ്ടും പ്രാര്ത്ഥിക്കുകയും ചെയ്തു.






ശ്ലോകം :- 79 / 5
*****************
സമവലോക കുതൂഹല സങ്കുലേ
നൃപകുലേ നിഭൃതം ത്വയി ച സ്ഥിതേ
നൃപസുതാ നിരഗാദ ഗിരിജാലയാത്
സുരുചിരം രുചിരഞ്ജിത ദിങ്മുഖാ
അർത്ഥം:-
***********
രാജാക്കന്മാരുടേ സംഘം കന്യകയെ കാണ്മാനുള്ള കൗതുകത്തോടെ തിക്കിത്തിരക്കിയും നിന്തിരുവടി ആകാന്തത്തിലും സ്ഥിതിചെയ്യവേ ആ രാജകുമാരി ശരീരകാന്തിയാല് ദിക്കുകളെയെല്ലാം പ്രകാശിപ്പിച്ചുകൊണ്ട് പാര്വ്വതീക്ഷേത്രത്തില്നിന്ന് മനോഹര മാകുംവണ്ണം പുറത്തേക്കു കടന്നു.






ശ്ലോകം :- 79 / 6
*****************
ഭുവനമോഹന രൂപരുചാ തദാ
വിവശിതഖിലരാജകദംബയാ
ത്വമപി ദേവ ! കടാക്ഷ വിമോക്ഷണൈഃ
പ്രമദയാ മദയാഞ്ചകൃഷേ മനാക്
അർത്ഥം:-
***********
അപ്പോള് ലോകത്തെയെല്ലാം മോഹിപ്പിക്കുന്ന ശരീരക്കാന്തികൊണ്ട് എല്ലാ രാജാക്കന്മരേയും പരവശമാക്കുന്നവളായ നറും യൗവനം തുളുമ്പുന്നവളായ ആ വിദര്ഭരാജകന്യകയാല് കടക്കണ്കോണ്കൊണ്ടെറിയപ്പെട്ട് സച്ചിദാനന്ദമൂര്ത്തിയായ ഹേ ഭഗവാനേ! നിന്തിരുവടിയുംകൂടി അല്പമൊന്നു മനസ്സിളകി മതിമറന്നുനിന്നുപോയില്ലേ!






ശ്ലോകം :- 79 / 7
*****************
ക്വനു ഗമിഷ്യസി ചന്ദ്രമുഖീതി താം
സരസമേത്യ കരേണ ഹരന് ക്ഷണാത്
സമധിരോപ്യ തഥം ത്വമപാഹൃഥാഃ
ഭുവി തതോ വിതതോ നിനദോ ദ്വിഷാം.
അർത്ഥം:-
***********
‘ചന്ദ്രാനനേ! എവിടേക്കാണ് പോകുന്നത്?” എന്നു ചോദിച്ചുകൊണ്ട് പ്രേമത്തോടുകൂടി അവളുടെ അടുത്തേക്കു ചെന്ന് നിന്തിരുവടി അവളെ കൈകൊണ്ടു പിടിച്ച് ഒരു നൊടിയിടകൊണ്ട് തേരിലേറ്റിയിരുത്തി കൂട്ടിക്കൊണ്ടുപോയി. ഉടനെ തന്നെ ശത്രുക്കളുടെ ബഹളം ആ സ്ഥലത്തെങ്ങും പരന്നു.






ശ്ലോകം :- 79 / 8
*****************
ക്വനു ഗതഃ പശുപാല ഇതി ക്രുധാ
കൃതരണാ യദുഭിശ്ച ജിതാ നൃപാഃ
ന തു ഭവാനുദചാല്യത തൈരഹോ !
പിശുനകൈഃ ശുനകൈരിവ കേസരി
അർത്ഥം:-
***********
‘ആ കാലിമെയ്ക്കുന്നവന് എവിടെപ്പോയി’, എന്നു പറഞ്ഞു കുപിതരായി പാഞ്ഞെത്തി യുദ്ധംചെയ്തവരായ രാജാക്കന്മാരെല്ലാം യാദവന്മാരാല് ജയിക്കപ്പെട്ടു; നിന്തിരുവടിയാവട്ടെ ദുര്മതികളായ ആ രാജാക്കന്മാരാല് നായ്ക്കളാല് സിംഹമെന്നതുപോലെ ചലിപ്പിക്കപ്പെട്ടതേയില്ല ! ആശ്ചര്യ്യംതന്നെ !






ശ്ലോകം :- 79 / 9
****************
തദനു രുക്മിണിമാഗതമാഹവേ
വധുമുപേക്ഷ്യനിബദ്ധ്യ വിരൂപയന്
ഹൃതമദം പരിമുച്യ ബലോക്തിഭിഃ
പുരമയാ രമയാ സഹ കാന്തയാ.
അർത്ഥം:-
************
അനന്തരം യുദ്ധത്തില് വന്നുചേര്ന്ന രുക്മിയെ നിന്തിരുവടി വധിക്കാതെ പിടിച്ചുകെട്ടി തലമുടിയും മറ്റും മുറിച്ചു വിരുപനാക്കി. അഹങ്കാരം നശിച്ച അവനെ ജ്യേഷ്ഠനായ ബലരാമന്റെ വാക്കുകളനുസരിച്ച് വിട്ടയച്ചിട്ട്, സാക്ഷാല് ശ്രീദേവിയായ പ്രിയതമയായ രുഗ്മിണിയോടുകൂടി ദ്വരകാപുരിയിലേക്കു എഴുന്നെള്ളി.






ശ്ലോകം :- 79 / 10
*****************
നവസമാഗമ ലജ്ജിതമാനസാം
പ്രണയകൗതുക ജൃംഭിത മന്മഥാം
അരമയഃ ഖലു നാഥ ! യഥാസുഖം
രഹസി താം ഹസിതാംശു ലസന്മുഖിം.
അർത്ഥം :-
************
ഹേ ഭഗവാനേ! നവസംഗമമായതുകൊണ്ട് ലജ്ജിക്കുന്ന മനസ്സോടുകൂടിയവളായും അനുരാഗംകൊണ്ടും അഭിലാഷംകൊണ്ടും വര്ദ്ധിച്ചിരിക്കുന്ന മന്മഥ വികാരത്തോടുകൂടിയവളായും മന്ദഹാസത്തിന്റെ ശോഭകൊണ്ട് വിളങ്ങുന്ന മുഖത്തോടുകൂടിയവളായും ഇരിക്കുന്ന ആ രുഗ്മിണിയെ ഏകാന്തത്തില് സുഖകരമാകുംവണ്ണം രമിപ്പിച്ചുവല്ലോ.






ശ്ലോകം :- 79 / 11
*****************
വിവിധനര്മ്മഭിരേവമഹര്ന്നിശം
പ്രമദമാകലയന് പുനരേകദാ
ഋജുമതേഃ കില വക്രഗിരാ ഭാവാന്
വരതനോരതനോദതിലോലതാം
അർത്ഥം :-
************
ഇപ്രകാരം പല പല കേളികള്കൊണ്ട് പകലും രാതിയും ആനന്ദം നല്കിക്കൊണ്ടിരിക്കവേ നിന്തിരുവടി പിന്നെ ഒരു ദിവസം മനസ്സിനു വിരോധമായ വാക്കുകൊണ്ട് കപടമെന്തെന്നറിയാത്തവളായ ആ സുന്ദരാംഗിക്കു ഏറ്റവും വലുതായ പരിഭവമുണ്ടാക്കിയത്രെ.






ശ്ലോകം :- 79 / 12
******************
തദധികൈരഥ ലാലനകൗശലൈഃ
പ്രണയിനീമധികം സുഖയന്നിമാം
അയി മുകുന്ദ ഭവച്ചരിതാനി നഃ
പ്രഗദതാം ഗതാന്തിമപാകുരു
അർത്ഥം :-
***********
അനന്തരം അതിനെ നിസ്സാരമാക്കത്തക്കവണ്ണം അതിലുമധികമായ ലാളനകളാലും മറ്റുപായങ്ങളാലും പ്രേമസര്വ്വസ്വമായ ഇവളെ മുന്നേതിലുമധികം രമിപ്പിക്കുന്നവനായ നിന്തിരുവടി, ഹേ മോക്ഷപ്രദനായ ഭഗവാനേ ! നിന്തിരുവടിയുടെ പരിപാവനങ്ങളായ ചരിതങ്ങളെ കഥനം ചെയ്യുന്നവരായ ഞങ്ങള്ക്കു രോഗത്തില്നിന്നുണ്ടായ ക്ലേശങ്ങളെ നീക്കം ചെയ്യേണമേ.












ശ്രീമദ് നാരായണീയം രുഗ്മിണി
സ്വയംവര വര്ണ്ണനം എന്ന എഴുപത്തൊമ്പതാം ദശകം സമാപ്തം












ഓം നമോ നാരായണായ
No comments:
Post a Comment