Thursday, December 24, 2020

കമ്പരാമായണം കഥ - ഭാഗം 18





 
ഓം ഗം ഗണപതയേ നമഃ
 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
 
 
 
ദശരഥനോടും കൈകേയിയോടും കൗസല്യയോടും  സുമിത്രയോടും യാത്രാനുമതി  ചോദിച്ചു രാമൻ.  കൈകേകി പറഞ്ഞു ഉത്തമ പുത്രനാണ് നീ പിതാവിന്റെ  നിർദേശം അക്ഷരംപ്രതി അനുസരിക്കുന്ന നിന്നെപ്പോലുള്ള പുത്രൻ ഉള്ള പിതാക്കന്മാർ ക്ലേശിപ്പാനെന്തിരിക്കുന്നു?  കൗസല്യ രാമനോട് പറഞ്ഞു പിതാവിനെ ഞാൻ നോക്കിക്കൊള്ളാം ഈ കുഞ്ഞു സീതയെ നീ നന്നായി  സംരക്ഷിച്ചു കൊള്ളുക.   ദശരഥൻ രാമനോട്,  രാമ നിനക്കും കുമാരലക്ഷ്മണനും ജാനകിയ്ക്കും  ഞാൻ കാരണം കഷ്ടപ്പെടേണ്ടി വന്നു.  കുമാരാ ലക്ഷ്മണാ ജ്യേഷ്ഠനെയും ജ്യേഷ്ടത്തിയേയും     സദാ ശുശ്രൂഷിച്ച് നിന്റെ കടമ പരിപാലിച്ചു കൊള്ളുക . സീതേ നീ സാക്ഷാൽ ലക്ഷ്മീദേവിയാണ്.  നീ എന്നെ വിട്ടു പിരിഞ്ഞു പോകുന്നതിൽ എനിക്ക് അത്യന്തം ദുഃഖമുണ്ട് .  പതിവൃതാധർമം പരിപാലിക്കുന്ന നിന്നെ ഞാൻ വാത്സല്യപൂർവ്വം അഭിനന്ദിക്കുന്നു.  മംഗളം ഭവിക്കട്ടെ.
 

സീതാരാമലക്ഷ്മണൻ മാതാക്കളെയും  പിതാവിനെയും മറ്റു ജനങ്ങളെയും യഥായോഗ്യം വന്ദിച്ച് പരിജനങ്ങളെ അനുനയിച്ചും രാജമന്ദിരത്തിന് പുറത്തിറങ്ങി.  അവിടെ സുമന്ത്രൻ രഥവുമായ് നിൽപ്പുണ്ടായിരുന്നു.  കൂടാതെ വലിയൊരു ജനാവലി അവിടെ തിങ്ങിക്കൂടി ഇരുന്നു.  പൗരജനങ്ങൾ രാജകുമാരനോട് ഇതെന്തു സംരംഭമാണ് അങ്ങ് എവിടെ പോകുന്നു എന്ന് അന്വേഷിച്ചു.  രാമൻ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു.  അനന്തരാവകാശിയെ തീരുമാനിക്കാനേ രാജാവിന് അധികാരമുള്ളു അവരെ തള്ളുന്നതും കൊള്ളുന്നതും പൗരജനങ്ങളാണ്.  ഇതിനെല്ലാം കാരണം കൈകേയിയാണ്. രാമൻ പറഞ്ഞു  കൈകേകി മാതാവ് തനിക്ക് കിട്ടിയ വരം ആവശ്യപ്പെട്ടു എന്നേയുള്ളൂ.  രാജാവോ സ്വന്തം ജീവൻ രക്ഷിച്ചതിനാണ് വരം നൽകിയത്.  അതിനാൽ അവർ രണ്ടുപേരും തെറ്റുകാരല്ല. നിങ്ങൾ  ശാന്തരായി എനിക്ക് മംഗളം ആശംസിക്കുകയാണ് വേണ്ടത് . ജനങ്ങൾ പറഞ്ഞു ഞങ്ങൾ ശാന്തരായി അങ്ങേയ്ക്ക് മംഗളം ആശംസിച്ചു കൊള്ളുന്നു.  എന്നാൽ അങ്ങയെ വിട്ട് പിരിയുന്നത് ഞങ്ങൾക്ക് പ്രയാസമുള്ളകാര്യമാണ്.  അതിനാൽ ഞങ്ങളും അങ്ങയെ അനുഗമിച്ചു കൊള്ളാം.
 

അനന്തരം ശ്രീരാമനോടൊപ്പം പൗരജനങ്ങളും രണ്ടു യോജന നടന്നു. വിശ്രമിക്കാനായി അവിടെ തങ്ങി.  യാത്രാക്ഷീണം കൊണ്ട്  അവർ ഗാഢനിദ്രയിൽ മുഴുകി. പാതിരാത്രി കഴിഞ്ഞപ്പോൾ ശ്രീരാമൻ ഉണർന്ന് ഭാവിപരിപാടി ആലോചിച്ചു.  ജനങ്ങളുടെ അനുഗമനം തങ്ങളുടെ യാത്രയ്ക്കും വനവാസത്തിനും വലിയ പ്രതിബന്ധം ആയിരിക്കും.  അയോദ്ധ്യ ജനഹീനവുമാകാം.  സുമന്ത്രനെ ഉണർത്തി രഥത്തിൽ  കയറ്റി അയോദ്ധ്യയിലേക്ക് തിരിച്ചയച്ചു.  ഉടനെതന്നെ സീതയേയും ലക്ഷ്മണനേയും ഉണർത്തി മൂവരും കൂടി കാൽനടയായി ഗംഗാതടത്തിലേക്ക് നടന്നു.  ഗാഢനിദ്രയിൽ ആയിരുന്ന പൗരജനങ്ങൾ ഇതൊന്നും അറിഞ്ഞില്ല.  പിറ്റേന്ന് പൗരവൃന്ദം ഉണർന്നപ്പോൾ സീതാരാമലക്ഷ്മണന്മാരെയും സുമന്ത്രനേയും കാണായ്കയാൽ , രഥം അയോധ്യയ്ക്ക് അഭിമുഖമായി പോയ രഥപ്പാടും കുതിരകുളമ്പിന്റെ പാടും കാണ്ടതിനാൽ അവരെല്ലാം അതിവേഗത്തിൽ അയോദ്ധ്യയിലേക്ക് മടങ്ങിപ്പോയി.              
 
             ( തുടരും..... )


No comments:

Post a Comment