ഓം ഗം ഗണപതയേ നമഃ*
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
അയോദ്ധ്യാകാണ്ഡം - 1
ശേഷം ഒരു ദിവസം മാതുലനായ യുധാജിത്തിൻറെ ക്ഷണമനുസരിച്ച് ഭരതശത്രുഘ്നന്മാർ സ്വന്തം ഭാര്യമാരോട് കൂടി അങ്ങോട്ട് പോയി.
ദശരഥൻ രാജസദസ്സിൽ ഒരു വിഷയം അവതരിപ്പിച്ചു. തനിക്ക് പ്രായമായെന്നും ഭരണ കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷിക്കുറഞ്ഞു എന്നും അതിനാൽ അനന്തരാവകാശിയെ ഭരണഭാരം ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു . പൗരപ്രധാനികളും സാമന്തപ്രധാനികളും സുമന്ത്രരും വസിഷ്ഠനും എല്ലാവരും സൂര്യവംശ പരമ്പര പ്രകാരവും ജനഹിതപ്രകാരവും ശ്രീരാമന് പട്ടാഭിഷേകം നടത്താൻ അനുമതി നൽകി. രാജസദസ്സിലെ വാർത്ത അന്തപുരത്തിലെ റാണിമാരുമറിഞ്ഞു. കൗസല്യ അനുജത്തിമാരോട് ചോദിച്ചു രാജകീയ സദസ്സിലെ തീരുമാനം അറിഞ്ഞില്ലേ? കൈകേകി പറഞ്ഞു എൻറെ മൂത്ത പുത്രനായ രാമചന്ദ്രകുമാരനെ നാളെ രാജാഭിഷേകം നടക്കുന്നതിൽ ഞാൻ കുമാരനെ അഭിനന്ദിക്കുന്നു . സുമിത്ര പറഞ്ഞു എന്റെ ആദ്യപുത്രനാണ് രാമചന്ദ്രൻ, കുമാരന്റെ അഭിഷേകത്തിൽ ഞാനാണ് അധികം ആനന്ദാഭിമാനം കൊള്ളുന്നത്. എൻറെ മകനെ നിങ്ങൾ പുത്രന്മാരാക്കി മഹാരാജാവ് പ്രജകളുടെ പിതാവും ആക്കി എന്നായി കൗസല്യ.
ഇപ്രകാരം പറഞ്ഞ ശേഷം സ്വന്തം മണിയറയിൽ കടന്നു കൈകേകി രാമകുമാരന് അഭിഷേക പാരിതോഷികം എടുത്ത് ഒരുക്കി വച്ചു. തനി തങ്കം കൊണ്ട് വിചിത്ര രീതിയിൽ നിർമ്മിച്ച നവരത്നങ്ങൾ പതിച്ച മോടിപിടിപ്പിച്ച അനർഘമായ ഒരു താമര പൂവ്. "ഇത് അതിനുപറ്റിയതു തന്നെ. നല്ലത് നല്ലതിനുവേണ്ടി നല്ലതിനോട് ചേരട്ടെ " നല്ല നിലയിലുള്ള ഇത്തരം ഉല്ലാസചിന്തയോടു കൂടി കൈകേയി മതിമറന്നാനന്ദിച്ചങ്ങനെയിരുന്നു.
ആനന്ദത്തോടെ പാരിതോഷികം ഒരുക്കിയിരുന്ന കൈകേകിയുടെ അരികിലേക്ക് മന്ഥര വന്നു. നോക്കൂ സന്തോഷ വാർത്ത കൊണ്ട് സംതൃപ്തയായിരിക്കുന്ന എന്റെ മുന്നിൽ ആദ്യമെത്തിയ നിനക്ക് ഞാനൊരു പാരിതോഷികം നല്കാമെന്ന് പറഞ്ഞു ഒരു കനകവള കൊടുത്തു. മന്ഥര കിട്ടിയത് വാങ്ങിയിട്ട് സന്തോഷവാർത്ത എന്തെന്ന് ചോദിച്ചു. നാളെ രാമകുമാരന് അഭിഷേകം ആണ്. അത് കേട്ടതും മന്ഥര പറഞ്ഞു അതിന് എനിക്കെന്തിന് പാരിതോഷികം തരണം. രാമകുമാരന് അഭിഷേകം നടന്നാൽ കൗസല്യ മാതാവ് രാജമാതാവ് ആകും അതിന് ഭരതകുമാരന്റെ അമ്മയായ കൈകേയി റാണി എന്തിന് പാരിതോഷികം നല്കണം. രാമൻ എന്റെയും മകനാണ് നീ എന്ത് ഭ്രാന്താണ് പറയുന്നത്. മന്ഥര പറഞ്ഞു എന്നാൽ ശ്രദ്ധിച്ചോ ഞാൻ പറയുന്ന ഭ്രാന്ത്, രാമൻ രാജാവായാൽ കൗസല്യ രാജമാതാവാകും കൈകേയി രാജമാതാവിന്റെ ദാസി, ഭരതകുമാരൻ രാജാവിന്റെ ദാസൻ. സീത രാജാവിന്റെ പട്ടമഹിഷി, മാണ്ഡവി പട്ടമഹിഷിയുടെ ദാസി. ഈ മന്ഥരയോ രാജമാതാവിന്റെ ദാസിയുടെ ദാസി, ഒരു വേലക്കാരി ഇതെന്തൊരുകുറച്ചിലാണ്. ഞാൻ ഇപ്പോൾ തന്നെ ഇവിടം വിട്ട് പോവുകയാണ്.
മന്ഥരയിൽ ദേവന്മാരുടെ സങ്കല്പം ആവേശിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മന്ഥരയുടെ വാക്കുകൾ കൈകേയിയുടെ തലച്ചോറിനെ ചൂടുപിടിപ്പിച്ചു. മുഖം മങ്ങി ഭൂതാവേശത്താലെന്നപോലെ റാണി നിൽക്കേ മന്ഥര അടുത്തുചെന്ന് കാതിൽ എന്തോ മന്ത്രിച്ചു. കൈകേയി ഒരു കനകവളകൂടി ആ മന്ത്രിണിക്ക് സമ്മാനിച്ചു . ആ പാരിതോഷികവും വാങ്ങി അവർ അവിടെ നിന്ന് പെട്ടെന്ന് നിഷ്ക്രാന്തയായി. കൈകേയി മണിമണ്ഡപത്തിൽനിന്നും ചാടിയെണീറ്റ് ആഭരണങ്ങളെല്ലാം പൊട്ടിച്ച് ചുറ്റും ചിതറിയെറിഞ്ഞു മഹാകാളി പോലെ പട്ടാംബരം വലിച്ചുകീറി നിലത്തുനിൽപ്പായി.
ദൂതി മുഖാന്തിരം വിവരമറിഞ്ഞ ദശരഥൻ ക്ഷണത്തിൽ അവിടെയെത്തി. കൈകേയിയോട് കാര്യമന്വേഷിച്ചപ്പോൾ യാതൊന്നും പറഞ്ഞില്ല . ദൂതിമാർക്ക് യാതൊന്നും അറിയില്ലായെന്ന് പറഞ്ഞു. ഒടുവിൽ കൈകേകിയെ സമീപിച്ച് ഏതുവിധമുളള പരിഹാരമാർഗ്ഗവും സമ്മതിച്ചുകൊണ്ട് യാചന നടത്തി. രാമനെ രാജാവും കൗസല്യയെ രാജമാതാവുമാക്കുന്ന അങ്ങയുടെ കുടിലോപായം സഫലമാകുന്നത് നാളെയല്ലേ? ഞാൻ ( കൈകേയി) കൗസല്യയുടെ ദാസിയാവണമോ? ഞാൻ എന്തിനു ജീവിക്കുന്നു? ദശരഥൻ പറഞ്ഞു രാജകുടുംബത്തിലെ പ്രഥമ പുത്രനെ രാജാവാകുന്നത് ഔചിത്യം ഉള്ള കാര്യമല്ലേ? അതിൽ എന്ത് അനൗചിത്യം ആണ് ഉള്ളത്? നീയും പറയാറില്ലേ നിൻറെ പ്രഥമ പുത്രനാണ് രാമകുമാർ എന്ന്. എനിക്ക് പറയാനുള്ളത് ഭരതനെ രാജാവാക്കണം എന്നാണ് എന്ന് കൈകേയി പറഞ്ഞു. അഗ്രജൻ ഇരിക്കെ അവരജനെ എങ്ങനെയാണ് അവരോധിക്കുന്നത്? എന്ന് ചോദിച്ചു ദശരഥൻ. രാമനുളളതാണ് ഭരതനെ വാഴിക്കുന്നതിൽ പ്രതിബന്ധമെങ്കിൽ രാമൻ രാജ്യത്ത് നിന്നും പോകട്ടെ. പതിനാലു വർഷം കാനനം വാഴട്ടേ എന്നായി കൈകേയി. ദശരഥൻ ചോദിച്ചു നിനക്ക് ഇത്ര ദുർമോഹം എങ്ങനെയുണ്ടായി? നികൃഷ്ടേ ഇത് അസാദ്ധ്യമാണ് . അസാദ്ധ്യം എങ്ങനെയാകും പണ്ട് എനിക്ക് തന്നിട്ടുളള രണ്ടു വരങ്ങൾ അങ്ങയിൽ നിഷിപ്തമാണ്. അവ ഇപ്പോൾ നല്കണം. ഒന്ന് ഭരതനെ രാജാവാക്കണം. രണ്ട് രാമനെ വനവാസത്തിനയയ്ക്കണം. അങ്ങയുടെ സത്യം പാലിക്കേണ്ടത് അങ്ങയുടെ ധർമ്മമാണ് കൈകേയി പറഞ്ഞു . ദശരഥൻ വിഷാദത്തോടെ ചോദിച്ചു. മൃദുലഹൃദയ ആയിരുന്ന നീ ഇപ്പോൾ ഇത്രമാത്രം കർക്കശമനസ്കയായതെങ്ങനെയാണ്? നിൻറെ ചിത്തം കാളസർപ്പസങ്കേതമോ? ഭാഗ്യവതി എന്ന് നീ ഭാവിക്കണ്ട. നീ എല്ലാവരെയും ദ്രോഹിക്കുകയാണ്. എന്നെ മാത്രമല്ല കൗസല്യയേയും രാമനേയും ഭരതനേയും രാജ്യത്തെ എല്ലാവരെയും ഒന്നടങ്കം നീ ദ്രോഹിക്കുകയാണ് . നീ നിന്നെത്തന്നെ ദ്രോഹിക്കുകയാണ്. ഞാൻ തന്ന വരം തന്ന വരം തന്നെ. ഇത്രയും പറഞ്ഞ ദശരഥ രാജാവ് പ്രജ്ഞയറ്റു നിലംപതിച്ചു.
(തുടരും. )
No comments:
Post a Comment