Saturday, December 19, 2020

ശ്രീമദ് നാരായണീയം - ദശകം 56

കാളിയമര്ദ്ദനവര്ണ്ണനം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 56 / 1
****************
രുചിത കമ്പിത കുണ്ഡലമണ്ഡലഃ
സുചിരമീശ! നനര്ത്തിഥ പന്നഗേ
അമര താഡിത ദുന്ദുഭി സുന്ദരം
വിയതി ഗായതി ദൈവതയൗവതേ
അർത്ഥം :-
************
അല്ലേ സര്വ്വേശ്വരാ ! ദേവവനിതകള് ദേവന്മാരടിയ്ക്കുന്ന ദുന്ദുബി വാദ്യത്തോടിടചേര്ന്നു സുന്ദരമാകുംവണ്ണം ആകാശദേശത്തില് ഗാനം ചെയ്യവെ നിന്തിരുവടി ഭംഗിയില് ചലിപ്പിക്കപ്പെട്ട കര്ണ്ണാഭരണത്തോടു കൂടിയവനായിട്ട് കാളിയനില് വളരെനേരം നൃത്തം ചെയ്തു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 2
****************
നമതി യദ്യദമുഷ്യ ശിരോ ഹരേ !
പരിവിഹാഅ തദുന്നതമുന്നതം
പരിമഥന് പദപങ്കരുഹാ ചിരം
വ്യഹരഥാഃ കരതാള മനോഹരം.
അർത്ഥം :-
************
അല്ലയോ ഗര്വ്വാപഹ! ഈ കാളിയന്റെ ഏതേത് ഫണം വിവശമായി താണടങ്ങുവോ അതിനെ ഉപേക്ഷിച്ച് ഉയര്ന്നുയര്ന്നവയെ പാദപങ്കജത്താല് ചവിട്ടി മര്ദ്ദിക്കുന്നവനായിട്ട് കൈത്താളം പിടിച്ച് മനോഹരമാകുംവണ്ണം നിന്തിരുവടി വളരെ നേരം ക്രീഡിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 3
****************
ത്വദവഭഗ്ന വിഭുഗ്ന ഫണാഗണേ
ഗളിത ശോണിത ശോണിത പാഥസി
ഫണിപതാവവസീദതി സന്നതാഃ
തദബലാസ്തവ മാധവ ! പാദയോഃ
അർത്ഥം :-
************
അങ്ങ് ചവിട്ടി മര്ദ്ദിച്ചതുനിമിത്തം ക്ഷീണിച്ചടങ്ങിയവയായ പത്തികളോടു കൂടിയവനായി ഉദ്വമിച്ച രക്തത്താല് യമുനാജലത്തെ രക്തവര്ണ്ണമാക്കിചെയ്തിട്ട് കാളിയന് ഏറ്റവും പരവശനായപ്പോള് ഹേ ശ്രീകാന്ത! ആ കാളിയന്റെ പത്നിമാര് അങ്ങയുടെ തൃക്കാലിണകളില് വണങ്ങി.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 4
*****************
അയി പുരൈവ ചിരായ പരിശ്രുത
ത്വദനുഭാവ വിലീനഹൃദോ ഹി താഃ
മുനിഭിരപ്യനവാപ്യഥൈഃസ്തവൈഃ
നുനുവുരീശ ! ഭവന്തമയന്ത്രിതം.
അർത്ഥം :-
***********
അല്ലയോ ഭഗവാനേ! പണ്ടുതന്നെ വളരെക്കാലമായി അങ്ങയുടെ മാഹത്മ്യം കേട്ടിട്ടുള്ളതുകൊണ്ട് അങ്ങയില് ലയിച്ചിരുന്ന മനസ്സോടുകൂടിയവരായ അവര് മുനിമാരാല്കൂടി പ്രാപിക്കപ്പെടുവാന് കഴിവില്ലാത്ത മാര്ഗ്ഗങ്ങളായ സ്തോത്രങ്ങള് കൊണ്ട് നിത്യസ്വതന്ത്രനായ നിന്തിരുവടിയെ സ്തുതിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 5
*****************
ഫണിവധൂഗണ ഭക്തിവിലോകന
പ്രവികസത്കരുണാകുല ചേതസാ
ഫണിപതിര് ഭവതാച്യുത! ജീവിത
സ്ത്വയി സമര്പ്പിത മൂര്ത്തിരവാനമത്
അർത്ഥം :-
************
അല്ലയോ ഷഡ്ഭാവരഹിത! നാഗസ്ത്രീകളുടെ ഭക്തി കാണ്കയാല് വര്ദ്ധിച്ച കരുണകൊണ്ട് മനസ്സിളകിയ നിന്തിരുവടിയാല് അഭയം നല്കപ്പെട്ട കാളിയന് നിന്തിരുവടിയില് സമര്പ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായിട്ട് വീണു നമസ്കരിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 6
****************
രമണകം വ്രജ വാരിധി മദ്ധ്യഗം,
ഫണിരിപുര്ന്ന കരോതി വിരോധിതാം
ഇതി ഭവദ്വചനാന്യതി മാനയന്
ഫണിപതിര് നിരഗാദുരഗൈഃസമം
അർത്ഥം :-
***********
‘സമുദ്രമദ്ധ്യത്തിലുള്ള രമണകന്നെ ദ്വീപിലേക്ക് പോയ്ക്കോള്ക സര്പ്പശത്രുവായ ഗരുഢന് ഉപദ്രവിക്കുകയില്ല’ എന്നിങ്ങിനെയുള്ള നിന്തിരുവടിയുടെ വാക്കുകളെ ബഹുമാനിക്കുന്നവനായി കാളിയന് മറ്റു സര്പ്പങ്ങളോടുകൂടി അവിടെനിന്നു ഒഴിഞ്ഞുപോയി.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 7
*****************
ഫണിവധൂജന ദത്തമണിവ്രജ
ജ്വലിതഹാര ദുകൂല വിഭൂഷിതഃ
തടഗതൈഃ പ്രമദാശ്രു വിമിശ്രിതൈഃ
സമഗഥഃ സ്വജനൈര് ദിവസാവധൗ
അർത്ഥം :-
***********
നാഗപത്നിമാരാല് നല്കപ്പെട്ട രത്നങ്ങള്കൊണ്ടു ശോഭിക്കുന്ന മുത്തുമാലകള്‍‍, പട്ടുവസ്ത്രങ്ങള് എന്നിവയാല് അലങ്കരിക്കപ്പെട്ട നിന്തിരുവടി സന്ധ്യാസമയത്തില് ആനന്ദാശ്രുക്കള് പൊഴിച്ചുകൊണ്ട് നദീതീരത്തില്നില്ക്കുന്ന സ്വജനങ്ങളോടു കൂടിച്ചേര്ന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 8
****************
നിശി പുനസ്തമസാ വ്രജമന്ദിരം
വ്രജിതുമക്ഷമ ഏവ ജനോത്കരേ
സ്വപതി തത്ര ഭവച്ചരണാശ്രയേ
ദവകൃശാനുരരുന്ധ സമന്തതഃ
അർത്ഥം :-
************
അനന്തരം രാത്രിയില്തന്നെ ഇരുട്ടുകൊണ്ട് അമ്പാടിയിലേക്കു പോകുവാന് കഴിവില്ലാതെ അങ്ങയെതന്നെ ശരണമായിക്കരുതി ജനക്കൂട്ടം ആ യമുനാതീരത്തില് ഉറങ്ങിക്കിടക്കുമ്പോള് കാട്ടുതീ ചുറ്റും പടര്ന്നുപിടിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 9
*****************
പ്രബുധിതാനഥ പാലയ പാലയേതി
ഉദയദാര്ത്തരവാന് പശുപാലകാന്
അവിതുമാശു പപാഥ മഹാനലം
കിമിഹ ചിത്രമയം ഖലു തേ മുഖം
അർത്ഥം :-
**********
അനന്തരം ഉറക്കമുണര്ന്നപരായി “രക്ഷിക്കണെ”, രക്ഷിക്കണെ’, എന്ന് ഉച്ചത്തില് നിലവിളിക്കുന്നവരായ ഗോപാലന്മാരെ രക്ഷിക്കുന്നതിന്നുവേണ്ടി ഭവാന് ആ കൊടുതീയിനെ അക്ഷണംതന്നെ പാനംചെയ്തു.! ഇതില് ആശ്ചര്യ്യ പ്പെടുവാനാന്താണുള്ളത് ? ഈ അഗ്നി നിന്തിരുവടിയുടെ മുഖംതന്നെയല്ലോ !
🌻🌺🌻🌺🌻🌺
ശ്ലോകം :- 56 / 10
******************
ശിഖിനി വര്ണ്ണത ഏവ ഹി പീതതാ
പരിലസ, ത്യധുനാ ക്രിയയാപ്യസൗ
ഇതി നുതഃ പശുപൈര് മുദിതൈര് വിഭോ !
ഹര ഹരേ ! ദുരിതൈഃ സഹ മേ ഗദാന്
അർത്ഥം :-
************
വഹ്നിയില് വര്ണ്ണംകൊണ്ടുതന്നെ പീതത (മഞ്ഞ്നിറം) ശോഭിക്കുന്നുണ്ട്. ഇപ്പോള് ഈ പീതത (പാനംചെയ്ത എന്ന അവസ്ഥ) ക്രിയകൊണ്ടും ശോഭിക്കുന്നു. എന്നിപ്രകാരം പ്രഹൃഷ്ടരായ പശുപാലന്മാരാല് സ്തുതിക്കപ്പെട്ട നിന്തിരുവടി ഹേ വിളവായ ശ്രീകൃഷണാ ! പാപങ്ങളോന്നിച്ച് എന്റെ രോഗത്തേയും ഇല്ലാതാക്കേണമെ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം കാളിയമര്ദ്ദന
വര്ണ്ണനം എന്ന അമ്പത്താറാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ 

No comments:

Post a Comment