ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ആരണ്യകാണ്ഡം
ശേഷം സീതാരാമന്മാർ തമ്മിൽ ഭാവി വിഷയങ്ങളെക്കുറിച്ച് സംഭാക്ഷണത്തിൽ ഏർപ്പെട്ടു. രാമൻ സീതയോട് പറഞ്ഞു ദേവീ ഇനി വരിക രാവണന്റെ പടപ്പുറപ്പാടാകും ദേവി എല്ലാം ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചു കൊളളണം . താൻ കരുതലോടെയാണിരിക്കുന്നതെന്നും അവിടുന്നു അശ്രദ്ധനാകരുതെന്നും സീത മറുപടി പറഞ്ഞു. അങ്ങനെ സംഭാക്ഷണത്തിലേർപ്പെട്ടിരിക്കെ ദൂരെയുള്ള വളളിക്കുടിലിൽ ഒരു അനക്കം. അതെന്തെന്നു നോക്കിയ സീതയെ മയക്കുന്ന ഭംഗിയുളള ഒരു പുളളിമാൻ. അതിനെ പിടിച്ചു നല്കാൻ സീത രാമനോട് ആവശ്യപ്പെട്ടു. രാമൻ പറഞ്ഞു അവൻ കളളനാണ്. ഈ കപടതയിൽ കുടിങ്ങിയാൽ അതൊരപകടമായി കലാശിക്കും. സീത പറഞ്ഞു അങ്ങനെയൊന്നും വരാനില്ല. അങ്ങനെ എന്തെങ്കിലും വരാനുണ്ടെങ്കിൽ അത് വരിക തന്നെ ചെയ്യും. ശ്രീരാമൻ ലക്ഷമണനെ വിളിച്ചു വരുത്തി സീതാസംരക്ഷണം ഏല്പിച്ചശേഷം ചാപബാണപാണിയായി കാട്ടിലേയ്ക്ക് കയറി. ഒളിഞ്ഞും തെളിഞ്ഞും കബളിപ്പിച്ചും ആ മാൻ വനത്തിനുളളിൽ മറഞ്ഞു കൊണ്ടിരുന്നു. ആശ, ഉത്ക്കണ്ഠ, നിരാശ, പ്രത്യാശ ഇങ്ങിനെയുളള അവസ്ഥാന്തരങ്ങൾ രാമചന്ദ്രനിൽ മാറിമാറിക്കൊണ്ടിരുന്നു. ഒടുവിൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി മൃഗത്തെ ലക്ഷ്യമാക്കി ശ്രീരാമൻ ഒരു ബാണം പ്രയോഗിച്ചു.
അമ്പേറ്റ വിചിത്രമൃഗം "ഹാ! സീതേ! ഹാ! ലക്ഷ്മണാ! ഒരു രാക്ഷസൻ എന്നെ കൊല്ലുന്നു. ഓടിവരിക; എന്നെ രക്ഷിക്കുക; അയ്യോ ! ഞാൻ ഹതനാകുന്നു" ഇങ്ങനെ ശ്രീരാമവിലാപം എന്നു തോന്നിക്കുമാറ് വിലപിച്ചുകൊണ്ട് രാക്ഷസരൂപം ധരിച്ച് മരിച്ചു വീണു. മായമൃഗമായി വന്നത് രാവണമാതുലനായ മാരീചൻ ആയിരുന്നു.. ദീനവിലാപം കേട്ട സീത പരിഭാന്ത്രയായി. ലക്ഷമണനോട് രാമസവിധത്തിലെത്താൻ നിർദ്ദേശിച്ചു. എന്നാൽ ആ നിർദ്ദേശം ലക്ഷ്മണൻ നിരസിച്ചു. അതുകേട്ടു സീത ലക്ഷ്മണനെ ഭത്സിച്ചു. ജ്യേഷ്ഠനെ രക്ഷിക്കാൻ ശ്രമിക്കാതെ ജ്യേഷ്ഠത്തിയുടെ വാക്കുകൾ അനുസരിക്കാതെ നില്ക്കുന്ന ലക്ഷ്മണൻ രാമന്റെ മരണം ഉറപ്പാക്കി ഭരതന് രാജ്യം സുസ്ഥിരമാക്കുകയാണെന്നും അല്ലെങ്കിൽ രാമന്റെ മരണശേഷം ജ്യേഷ്ഠത്തിയെ സ്വന്തമാക്കാനുളള ഉദ്ദേശമാണെന്നും പറഞ്ഞു. ജ്യേഷ്ഠത്തിക്ക് ആപത്തു വരാതിരിക്കാൻ ജ്യേഷ്ഠൻ ഏല്പ്പിച്ച കർത്തവ്യമാണ് താൻ ചെയ്യുന്നതെന്ന വാക്കുകളെ അവഗണിച്ച് സീത പറഞ്ഞു രാമനെന്തെങ്കിലും സംഭവിച്ചാൽ താൻ ഭൂഗർഭത്തിൽ വിലയിക്കുമെന്ന്. താൻ പോയാൽ ജ്യേഷ്ഠത്തിക്ക് ആപത്തു വരും പോയില്ലെങ്കിൽ ജ്യേഷ്ഠത്തി സ്വയം ആത്മാഹൂതി ചെയ്യും. തമ്മിൽ ഭേദം പോകുന്നതാണെന്ന് നിനച്ച് സീതാ സംരക്ഷണം വനദേവതമാരെ ഏല്പിച്ചു ലക്ഷ്മണൻ കാട്ടിലേയ്ക്ക് പോയി.
ലക്ഷമണൻ കാട്ടിൽ മറഞ്ഞശേഷം ഭക്തിഗീതം പാടി ആശ്രമാങ്കണത്തിലേയ്ക്ക് ഒരു സന്യാസിവര്യൻ വന്നു ഭിക്ഷയാചിച്ചു . അകത്തു നിന്നും തൊഴുതുകൊണ്ട് അങ്ങ് ആരാണ് എന്ന് സീത ചോദിച്ചു. താൻ ബ്രാഹ്മണകുലജാതനാണെന്നും പണ്ട് ഇവിടെ ഇരുന്നു തപസ്സ് ചെയ്തിരുന്നു എന്നും ഇപ്പോൾ ലങ്കയിലാണെന്നും അറിയിച്ചു. ദുഷ്ടരായ രാക്ഷസരുടെ രാജാവായ രാവണൻ ഭരിക്കുന്ന രാജ്യം എത്ര നികൃഷ്ടമായിരിക്കും എന്നു പറഞ്ഞ സീതയോട് രാവണനെ കുറിച്ച് പുകഴ്ത്തി പറയുകയും രാവണന് അനുരൂപയായ പട്ടമഹിഷിയില്ലെന്നും ആ കുറവു ഭവതി വിചാരിച്ചാൽ പരിഹരിക്കാമെന്നും സന്യാസി അറിയിച്ചു.
ഇത് രാവണൻ തന്നെയെന്ന് സീതയ്ക്ക് മനസ്സിലായി. സീത പറഞ്ഞു അതിഥിയെ ഞാൻ അപമാനിക്കില്ല. രാക്ഷസവർഗ്ഗത്തെ സംഹരിക്കാൻ പ്രതിജ്ഞ എടുത്തിട്ടുളള എന്റെ ഭർത്താവും അനുജനും എത്തുമുമ്പ് രാക്ഷസപക്ഷപാതിയായ നിങ്ങൾ സ്ഥലംവിട്ടു പൊയ്ക്കൊളളുക. അല്ലെങ്കിൽ ആത്മനാശം സംഭവിക്കാനിടയാകും. അതുകേട്ടു ആ സന്യാസി നിന്ദമായി ഹസിച്ചുകൊണ്ട് മുയലുകൾ സിംഹരാജനെ സ്പർശിക്കുമോ എന്ന് ചോദിക്കുന്നു. സീത പറഞ്ഞു ഛീ! കളളസന്യാസീ! ലോകാധിനാഥനെ നിന്ദിക്കുന്ന നിന്നെ കാണുന്നതും സംസാരിക്കുന്നതും നിന്ദ്യമാണ്.
( തുടരും. )
No comments:
Post a Comment