ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ആരണ്യകാണ്ഡം
സീത പിന്തിരിഞ്ഞതും സന്യാസി രാവണനായി സ്വന്തം രൂപം ധരിച്ച് മുന്നോട്ടാഞ്ഞ് കൈകൾ നീട്ടി. എന്നാൽ അപ്രത്യക്ഷമായ ചില ശക്തികൾ രാവണനെ പ്രതിരോധിച്ചു. സീതയുടെ പാതിവ്രത്യശക്തി വഷസ്സിനെയും ശാപരൂപതീക്ഷണത കരങ്ങളെയും തടയുകയും ആശ്രമദ്വാരഭാഗത്ത് ചാപാകൃതിയിൽ കണ്ട വക്രരേഖയുടെ ശക്തി ചരണങ്ങളെയും തടഞ്ഞതായി മനസ്സിലാക്കി.
അത്യന്തം ഘോരരൂപധാരനായിത്തീർന്ന രാവണൻ ഇരുപതു കൈകൾ കൊണ്ട് സീതയോടും പർണ്ണശാലയോടും ആ വനഭാഗം ഇളക്കിയെടുത്ത് പുഷ്പകവിമാനത്തിൽവച്ചു ദ്രുതഗമനം ആരംഭിച്ചു. വനദേവതമാർ പേടിച്ച് സ്തംഭിച്ചു നിന്നു. സീത പരിതപിച്ച് വിലപിച്ചു. സീത വനദേവതമാരെയും ജടായുവിനെയും വിളിച്ചു രോദനം ചെയ്തു. രാവണനെ തടഞ്ഞ ജടായുവിനെ രാവണൻ ചന്ദ്രഹാസം കൊണ്ട് വെട്ടി. ചിറകറ്റു പതിച്ച ജടായുവിനെ "ശ്രീരാമദേവസന്ദർശനാന്തരമേ ചരമമുണ്ടാകയുളളൂ" എന്ന് സീത അനുഗ്രഹിച്ചു. തെക്കുദിക്കിലേയ്ക്ക് അതിവേഗം പോയ വിമനത്തിലിരുന്ന സീത താഴെ ഒരു ഗിരിശൃംഗത്തിൽ ഏതാനും വ്യക്തികൾ നില്ക്കുന്നത് കണ്ടു സ്വന്തം ആഭരണങ്ങൾ ഉത്തരീയത്തിൽ കെട്ടി ആ മലമുകളിലേയ്ക്കിട്ടു.
ലങ്കയിലെത്തിയ രാവണൻ ആശ്രമത്തോടെ ആ വനഭാഗത്തെ അശോകവനിയിൽ ശിംശപാവൃക്ഷസമീപത്ത് കൊണ്ട് സ്ഥാപിച്ചു. അനന്തരം സീതയെ സൂക്ഷിക്കാനും സ്വാധീനപ്പെടുത്താനും ചില രാക്ഷസികളെ നിയോഗിച്ചു ഭക്തനായ മാരീചന് മോക്ഷമേകി മടങ്ങവേ ലക്ഷ്മണനെ കണ്ടു ഊഹിച്ചും ചോദിച്ചും വിവരമറിഞ്ഞ് അതിവേഗത്തിൽ ആശ്രമത്തിലെത്തിയപ്പോൾ പർണ്ണശാലയുമില്ല സീതയുമില്ല. കൃത്യവിലോപത്തിന് ലക്ഷ്മണനെ ശാസിച്ചും സ്വയം വിലപിച്ചും വനദേവതമാരോടും ലതാപക്ഷിമൃഗാദികളോട് സീതയെ അന്വേഷിച്ചും പക്ഷിമൃഗാദികളുടെ നോട്ട സൂചനയാൽ ദക്ഷിണദിക്കിനെ നോക്കി അന്വേഷണമാരംഭിച്ചു.
കൂറേ ദൂരം ചെന്നപ്പോൾ രാവണന്റെ ചന്ദ്രഹാസം കൊണ്ട് ചിറകറ്റ് അവശാനായി രാമനാമം ജപിച്ച് കിടക്കുന്ന ജടായുവിനെ കണ്ടു. ജടായൂ സീതാവൃത്താന്തം രാമനെ അറിയിച്ചു. മോക്ഷാർത്ഥിയായ ആ പക്ഷീന്ദ്രൻ നിത്യമുക്തനായി ശ്രീവൈകുണ്ഠത്തിലെത്തിച്ചേർന്നു. സീതാന്വേഷണം തുടർന്നു കൊണ്ട് തെക്കോട്ട് സഞ്ചരിച്ചു രാമലക്ഷ്മണന്മാർ. ഒരു മദ്ധ്യാഹ്നത്തിൽ തടാകക്കരയിൽ ജലമെടുക്കാനെത്തിയ ലക്ഷമണനെ ശൂരപത്മാസോദരിയായ അയോമുഖിയെന്ന അസുരതരുണി വശികരിക്കാനൊരുങ്ങി. അവളെ വിലക്കിയ ലക്ഷ്മണനെ എടുത്തു കൊണ്ട് ആകാശത്തുകൂടെ സഞ്ചരിക്കാൻ ഒരുങ്ങിയ അവളെ ലക്ഷ്മണൻ അംഗഭംഗം വരുത്തി പാലായനം ചെയ്യിച്ചു.
പിന്നെയും യാത്ര തുടർന്ന രാമലക്ഷ്മണന്മാർ കബന്ധനെന്ന ഒരു ഭീമവികൃതരാക്ഷസന്റെ അതിദീർഘമായ ബാഹുപരിഘകൾക്കിടയിൽ അകപ്പെട്ടു. രണ്ടുപേരും കബന്ധന്റെ ഓരോ ബാഹുദണ്ഡം ഖണ്ഡിച്ചു. അപ്പോൾ അവിടെ കബന്ധശരീരം അപ്രത്യക്ഷമായി ഒരു ഗന്ധർവ്വയുവാകൃതി പ്രത്യക്ഷപ്പെട്ടു. ആ ഗന്ധർവ്വൻ ശ്രീരാമനോട് തന്റെ കഥ പറഞ്ഞു. അഷ്ടാവക്ര മഹർഷിയെ കളിയാക്കിയതിന് അദ്ദേഹം ശപിച്ചു രാക്ഷസനാക്കി. കാമധേനുനന്ദിനിയായ "നന്ദിനി" യെ കൊല്ലാനാരംഭിച്ചപ്പോൾ ഇന്ദ്രൻ ഊർദ്ധാംഗം വജ്രത്താൽ അറുത്തു കളഞ്ഞു. ബ്രഹ്മദത്തമായ വരത്താൽ മൃതിയുണ്ടായില്ല. വായ് വക്ഷസിലായി, കൈകൾ ദീർഘങ്ങളായി. കണ്ണില്ലാത്തതുകൊണ്ട് സഞ്ചരിക്കാൻ കഴിയാതെയായി. കൈയ്യിൽ തടയുന്ന ജീവികളെ വായിലാക്കി ഭക്ഷിച്ചു ജീവിച്ചു.
രാമഭദ്രനിൽ നിന്നും ശാപമോചനം ലഭിക്കുമെന്ന മുനി വാക്കിനാൽ ഞാനിപ്പോൾ ശാപമുക്തനായി. ശേഷം ശ്രീരാമനെ സ്തുതിച്ചു. പിന്നെ ഇപ്രകാരം പറഞ്ഞു " ഇവിടെ നിന്നും അല്പദൂരെയായി "ശബരിഗിരി" എന്ന ഉന്നതതടപ്രദേശത്തിൽ ഒരു ആശ്രമത്തിൽ "ശബരി" എന്ന വൃദ്ധതാപസി അങ്ങയുടെ നാമവും ജപിച്ച് കഴിയുന്നു. അവരെ കാണണം. അവർ അങ്ങയോട് സീതാവൃത്താന്തം അറിയിക്കും അനന്തരമാർഗ്ഗവും കരണീയവും ആ സിദ്ധയോഗിനി നിർദ്ദേശിക്കും". ശേഷം ഗന്ധർവനായ ദനു ഗന്ധർവലോകത്തിലേയ്ക്ക് മടങ്ങി.
( തുടരും. )
No comments:
Post a Comment