ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
അടുത്ത ദിവസം അവർ ഗംഗാ തീരത്തെത്തി പാവനമായ ഭാഗീരഥിയുടെ കഥ പറയാൻ തുടങ്ങി വിശ്വാമിത്രൻ. സൂര്യവംശത്തിലെ ഒരു പൂർവ്വ പിതാമഹൻ, സൂര്യകുലാലങ്കാരവുമായ സഗരൻ എന്ന രാജശ്രേഷ്ഠൻ പണ്ട് അയോധ്യ ഭരിച്ചിരുന്നു. അദ്ദേഹത്തിന് പ്രഥമ ഭാര്യയിൽ അസ്മഞ്ജൻ എന്നൊരു പുത്രനും മറ്റ് ഭാര്യമാരിൽ വളരെ പുത്രന്മാരും ജനിച്ചു. അസ്മഞ്ജന് അംശുമാൻ എന്നൊരു കൊച്ചുമകനും ഉണ്ടായി. സഗരൻ തൻറെ നൂറ്റിയൊന്നാമത്തെ യാഗം അനുഷ്ഠിക്കുന്ന സമയത്ത് യാഗാശ്വത്തെ ഇന്ദ്രൻ അപഹരിച്ച് പാതാളത്തിൽ കൊണ്ടുപോയി നിത്യനിഷ്ഠയോടെ തപസ്സ് ചെയ്തുകൊണ്ടിരുന്ന കപിലമഹർഷിയുടെ പിൻഭാഗത്ത് കെട്ടിയിട്ടു. കുതിരയെ തേടി നടന്ന സഗരപുത്രന്മാർ ഭൂമിയിലെങ്ങും കാണാഞ്ഞ് ഭൂമി കുഴിച്ച് പാതാളത്തിൽ ചെന്നുചേർന്നു . അവിടെ കുതിരയെയും അടുത്തുതന്നെ മൗനം പൂണ്ടു നിൽക്കുന്ന താപസ്സനെയും അവർ കണ്ടു . അവർ മഹർഷിയെ പിടികൂടി. മഹർഷി കണ്ണ് ഒന്ന് അല്പം തുറന്നു. മഹർഷിയുടെ കോപത്തിൽ സഗരപുത്രന്മാർ ഭസ്മമായി തീർന്നു. സഗരൻ അംശുമാനെ പാതാളത്തിലേക്ക് അയച്ചു. അവിടെയെത്തിയ ആ യുവാവ് പിതൃജനങ്ങളുടെ അവശിഷ്ട ഭസ്മം ആണ് കണ്ടത്. സന്തപ്തനായ രാജകുമാരന്റെ ക്ഷമാപണത്തോടെ സന്തുഷ്ടനായ കപിലൻ കുതിരയെ അഴിച്ചുകൊണ്ട് പൊയ്ക്കൊള്ളാൻ സമ്മതിച്ചു. സഗരൻ യാഗം പൂർത്തിയാക്കി. സഗരപുത്രന്മാർ കുഴിപ്പിച്ച ഭൂവിഭാഗങ്ങൾ ഭൂജലം നിറഞ്ഞ് സാഗരം എന്ന പേരിലറിയപ്പെട്ടു.
പിൽക്കാലത്ത് സഗരന്റെ പരമ്പരയിൽ നിന്ന് ഒരു മഹാൻ ജനിച്ചു . കപിലകോപാഗ്നിയിൽ ഭസ്മമായി തീർന്ന മുക്തി ലഭിക്കാതെ കിടക്കുന്ന വംശപിതാക്കന്മാരെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്നതിനുള്ള മാർഗത്തെക്കുറിച്ചും രാജഗുരുവിനോട് ആലോചന നടത്തി. ആകാശഗംഗയെ ഭൂമി മാർഗമായി പാതാളത്തിൽ കൊണ്ടുചെന്ന് ചിതാഭസ്മത്തിൽ കൂടി ഒഴുക്കിയല്ലാതെ അപമൃത്യു സംഭവിച്ച പിതൃക്കൾക്ക് മോക്ഷം ഉണ്ടാവുകയില്ലെന്ന് വസിഷ്ഠൻ പ്രസ്താവിച്ചു. ഭഗീരഥൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു. ബ്രഹ്മദേവൻ പറഞ്ഞു ഗംഗയെ തൃപ്തിപ്പെടുത്തണം . ഗംഗയുടെ പതനം ഭൂമി താങ്ങില്ല എന്നും അതിന് ശിവനെ പ്രത്യക്ഷപ്പെടുത്തണമെന്നും ബ്രഹ്മാവ് ഉപദേശിച്ചു. രാജാവ് ജലപർണ്ണാദനായിരുന്ന ശിവനെ തപസ്സാരംഭിച്ചു. പ്രത്യക്ഷനായ ശിവൻ ഗംഗാധാരണം സമ്മതിച്ചു . ഭഗീരഥൻ പിന്നീട് ഗംഗയെ തപസ്സുചെയ്തു.
തന്നെ താങ്ങുമോ എന്ന അഹങ്കാരത്തോടെ ഗംഗാ ആകാശത്തു നിന്നും ചാടി. ആ ഗോരതരംഗിണീസലിലം മുഴുവൻ ഇംഗിതജ്ഞനായ ശിവൻറെ ജഡയ്ക്ക് ഉള്ളിൽ ലഘുവായ ഒരു മഞ്ഞുതുള്ളി പോലെ അടങ്ങി കൊളളാനേ ഉണ്ടായിരുന്നുളളൂ. ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു ചെയ്തു. ശിവൻ ഗംഗാജലം വിട്ടുകൊടുത്തു. ഭഗീരഥനെ അനുഗമിച്ച ഗംഗാനദി ജഹ്നുവിന്റെ തപോവാടവും ജഹ്നുവിനെ തന്നെയും മുക്കിക്കളയാൻ തുടങ്ങി. ജഹ്നു അരകവിൾ വെള്ളം എന്നപോലെ ഗംഗയെ കുടിച്ചു കളഞ്ഞു. ഭഗീരഥൻ ജഹ്നുവിനെ പ്രസാദിപ്പിക്കാൻ തപസ്സനുഷ്ഠിച്ചു. അനുകമ്പാകുലനായ ജഹ്നു പൂർവാധികം പുഷ്ടിയോടെ ശുദ്ധിയോടും കൂടി കർണ്ണമാർഗ്ഗേണ ഗംഗയെ പുറത്തേക്കു വിട്ടു. ദുർഗ്ഗമങ്ങളായ മഹാഗർത്തങ്ങൾ കടന്ന് ഗംഗ പാതാളത്തിലെത്തിച്ചേർന്നു. സഗരപുത്രന്മാരുടെ ചിതാഭസ്മത്തിൽ കൂടി മന്ദമന്ദം ആയി ഒഴുകി. സഗരപുത്രന്മാരുടെ ആത്മാക്കൾ സ്വർഗ്ഗത്തിൽ ചെന്നുചേർന്നു. ഇങ്ങനെ ഭഗീരഥന്റെ ദുഷ്കരമായ പ്രയത്നംകൊണ്ട് ഭൂമിയിലെത്തിയ ഗംഗ ഭാഗീരഥി എന്ന് അറിയപ്പെട്ടു. ഭഗീരഥന്റെ തീവ്രപ്രയത്നത്തെ ഭഗീരഥപ്രയത്നം എന്ന ശൈലിയിലും അറിയപ്പെട്ടു..
( തുടരും.)
സർവ്വം ശ്കൃഷ്ണാർപ്പണമസ്തു
No comments:
Post a Comment