ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
ആരണ്യകാണ്ഡം
അനന്തരം ദാശരഥികൾ രണ്ടു പേരും ശബര്യാശ്രമത്തിൽ എത്തി. മനോഹരമായ ആ വനവിഭാഗത്തിൽ വർഗ്ഗവിദ്വേഷമോ ജാതിവൈരമോ ഇല്ലാതെ പക്ഷിമൃഗാദികൾ ആനന്ദമായി കഴിയുന്നു. ആശ്രമപരിസരത്ത് എത്തിയ രാമലക്ഷ്മണന്മാരെ ശബരിതാപസി ആദരപൂർവ്വം എതിരേറ്റ് സ്വാശ്രമത്തിലിരുത്തി അർഘ്യപാദ്യാദികൾ കൊണ്ട് പൂജിച്ചശേഷം ഫലപക്വകന്ദമൂലദലജലാദ്യങ്ങളാൽ യഥായോഗ്യം സല്ക്കരിച്ച് സാഷ്ടാംഗപ്രണാമം ചെയ്ത് തിരുമുമ്പിൽ നിലകൊണ്ടു.
ശ്രീരാമൻ ശബരിയോടു ചോദിച്ചു മാതാവേ! ഭവതിയുടെ അകൃത്രിമഭക്തിയിലും അതിഥിസൽക്കാരാസക്തിയിലും ഞങ്ങൾ അത്യന്തം സന്തുഷ്ടനായിരിക്കുന്നു. ഇനി ഭവതി ആരാണെന്നും തപോനിഷ്ഠ സ്വീകരിച്ചത് എന്തുദ്ദേശിച്ചാണെന്നും അറിയാൻ ആശിക്കുന്നു. ശബരി പറഞ്ഞു താൻ ചിത്രകവചൻ എന്ന ഗന്ധർവരാജാവിന്റെ ഏകപുത്രിയായ മാലിനിയാണ്. വീതിഹോത്രൻ എന്ന മഹാശ്രോതിയനായ ഒരു ഗന്ധർവരാജകുമാരനെ പരിണയിച്ചു . മഹാബ്രഹ്മജ്ഞാനിയായ അദ്ദേഹത്തിന്റെ ധർമ്മപത്നിപദം സിദ്ധിച്ചിട്ടും കല്മാഷൻ എന്ന കിരാതനെ കാമുകനാക്കി ഭർത്താവിനെ വഞ്ചിച്ച മാലിനിയെ ഭർത്താവ് "കാട്ടാളകാമുകിയായിത്തീരട്ടെ" എന്ന് ശപിച്ചു.
ശാപമോചനം യാചിച്ച മാലിനിയ്ക്ക് ശ്രീരാമദേവനിൽ നിന്നും കളങ്ക പരിഹാരവും ശാപമോചനവും ലഭിക്കുമെന്ന് അനുഗ്രഹിച്ചു. അങ്ങനെ കാട്ടാളത്തിയായി ശബരസങ്കേതമായ ഈ ഗിരിയിലെത്തി താപസ്വികളെ ശുശ്രൂഷിച്ച് തപശ്ചര്യം അഭ്യസിച്ചും കഴിഞ്ഞു. തപസ്വികൾ ബ്രഹ്മപദം പ്രാപിക്കുമുമ്പ് "ശ്രീരാമദർശനവും ശാപമോഷവും ഉടനെ സംഭവിക്കുമെന്നും അപ്രത്യക്ഷങ്ങളും ഭൂതഭാവികളും കണ്ടറിയാനുളള ദിവ്യദൃഷ്ടി ഉണ്ടാകുമെന്നും ആശംസയും വരവും തന്നു. അങ്ങ് ശ്രീരാമദേവനാണെന്നും ഇപ്പോൾ പരാപഹൃതദാരാന്വേഷണം നടത്തുകയാണെന്നും ഞാൻ സൂക്ഷമമായി ധരിച്ചു കഴിഞ്ഞു.
ശബരി പറഞ്ഞു ഇവിടെ നിന്നും കുറേ തെക്കോട്ടുചെല്ലുമ്പോൾ പമ്പയെന്നൊരു സുന്ദരസരസ്സുകാണും. അവിടുന്ന് കുറച്ചു ദൂരം കൂടിപ്പോയാൽ ഋശ്യമൂകമെന്ന ഒരു പർവതത്തിലെത്താം. അവിടെ സൂര്യപുത്രനായ സുഗ്രീവൻ നാലു വാനരസഹായികളുമായി വസിക്കുന്നു. സുഗ്രീവനുമായി സഖ്യം ചെയ്ത് സീതയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനും ശത്രുസംഹാരത്തിനും സാധിക്കും. പരമവൃദ്ധയായ ശബരിതാപസി ധ്യാനനിമീലിതലോചനയായി. അവർ അതിസുന്ദരിയായ ഗന്ധർവകുമാരി ശ്രീമാലിനിദേവിയായിത്തീർന്നു. അവിടെ എത്തിയ മാലിനിയുടെ ഭർത്താവായ വീതിഹോത്രനുമായി ശ്രീരാമനെ വന്ദിച്ചശേഷം ഗന്ധർവനഗരിയിലേയ്ക്ക് യാത്രയായി. രാമലക്ഷ്മണന്മാർ വീണ്ടും തെക്കോട്ട് യാത്ര തുടർന്നു.
ആരണ്യകാണ്ഡം സമാപ്തം
( തുടരും. )
You write very high quality MalayALam with such precision and beauty! My prayers for your spiritual literary efforts. Here is a story that is not known widely.
ReplyDeleteശ്രീരാമസേതു -- ഒരു കഥാകവിത
ഡി.കെ.എം. കർത്താ
കല്ലിൻ കൂമ്പാരമെങ്ങും ജലധിയുടെ മണൽത്തീരദേശ, ത്തനേകം
മല്ലന്മാർ -- വാനരൗഘം -- കടലിലൊരു ബൃഹത്സേതുവുണ്ടാക്കിടുന്നൂ;
മുല്ലപ്പൂവൊന്നെടുക്കും ലഘുതയൊടവരോ ഭീമമാകുന്ന കല്ലും
മെല്ലെപ്പോക്കുന്നു, നോക്കൂ, നളനരുളുമിടംതന്നിലർപ്പിച്ചിടുന്നൂ.
എന്നാൽപ്പാഷാണമൊന്നും സമരസത കുറഞ്ഞൊട്ടുമേ ചേർന്നതില്ലാ,
വിന്യാസത്തിൽസ്സമർത്ഥൻ നളനിലൊരഴലിൻ ജ്വാല പൊന്തിപ്പടർന്നൂ;
ചെന്നാൻ രാമാന്തികത്തിൽ; പ്പ്രണതനു മധുരപ്പ്രേമമൂറും കടാക്ഷം
നന്നായേകിപ്പറഞ്ഞൂ ഹരി മധുരവചസ്സ, ന്നതിന്നും പ്രസക്തം:--
"നാമത്തോളം കരുത്തി, ല്ലറിയുക, നള, നീ, നാമിയിൽ, ക്കല്ലിലൊന്നിൽ
പ്രേമത്തോടേ കുറിയ്ക്കൂ ലളിതലിഖിതമാമെന്റെ പേരിൻ തുടക്കം;
നീ മന്ത്രം പോലെ രണ്ടാം ശിലയതിലെഴുതൂ പിന്നെ "മാ" യെന്ന വർണ്ണം --
സീമാതീതം കരുത്താർന്നിരുശിലയൊരുമിച്ചീടുമന്യോന്യമപ്പോൾ!"
ഇന്നും കാണാം ജലത്തിൽച്ചിറയുടെയവശിഷ്ടങ്ങളാം കല്ലുചേർന്ന--
ത്തെന്നിന്ത്യൻ സാഗരത്തിൽ, കപികളെഴുതിയോരക്ഷരം മാഞ്ഞിരിയ്ക്കാം;
എന്നാലിന്നും ശ്രവിയ്ക്കാം ഹരിയുടെ വചനം സേതുവീചീവ്രജത്തിൽ—
ച്ചെന്നാ, "ലീ നാമിയെക്കാളധികബലമയം തന്നെയാകുന്നു നാമം !"
(ബൃഹത്സേതു = വലിയ ചിറ; നളൻ = മഹാശില്പിയായ വാനരൻ (വിശ്വകർമ്മാവിന്റെ മകൻ); ഇന്നും കാണാം = NASA-യുടെ ഉപഗ്രഹചിത്രങ്ങളിൽ രാമസേതു കാണാം. വീചീവ്രജം = തിരമാലക്കൂട്ടം)
(രാ എന്ന് ഒരു കല്ലിലും മാ എന്ന് അടുത്ത കല്ലിലും ശ്രീരാമചന്ദ്രൻ പറഞ്ഞതനുസരിച്ച് എഴുതിയപ്പോൾ ചിറയിൽ തമ്മിൽ ചേരാതിരുന്ന കല്ലുകൾ മന്ത്രമാഹാത്മ്യത്താൽ ചേർന്നു എന്ന് മഹാത്മാക്കൾ പറഞ്ഞുകേട്ട ഒരു കഥയാണ് ഈ കൃതിയുടെ അവലംബം.)